Saturday, August 30, 2008

മണ്ണാങ്കട്ടയും പുരോഗതിയും

മണ്ണാങ്കട്ട മണ്ണിലുരുണ്ടു, മണ്ണിനോടു മുരണ്ടു
“ഇവിടെയപ്പടി മണ്ണാണല്ലോ”
*************************
മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഉണ്ണിയോട് മമ്മിപറഞ്ഞു,
‘ഇവിടെയപ്പടി മണ്ണാണല്ലോ’

കീടാണു വരുമോ മമ്മീ
വന്നാലെന്താ, ഡിഷ്യൂം ഡിഷ്യൂം
നമുക്കെല്ലാകീടാണുക്കളേയും വെടിവെച്ചിടാം
രോഗാണുക്കളേം വെടിവെച്ചിടാം
എല്ലാരേം വെടിവെച്ചിടാം,
എന്നിട്ട് സുഖമായി ജീവിക്കാം
****************************

മണ്ണാങ്കട്ട മണ്ണില്ലാത്തവഴി നോക്കി
ഉരുണ്ടുരുണ്ടുകൊണ്ടേയിരുന്നൂ
ചാറ്റല്‍മഴയത്തേയ്ക്ക്...

Friday, August 29, 2008

അഗ്നി

[അഗ്നി എന്നാല്‍ തീ/തീയ് എന്നേ ഇപ്പോള്‍ എല്ലാരുടേയും മനസ്സിലേയ്ക്കെത്തുന്നുള്ളൂ. ‘തീ’ എന്നു കേട്ടാലോ, ‘ഒരു അപായം’, ‘എല്ലാം ചുട്ടുചാമ്പലാക്കാന്‍ കഴിയുന്ന വില്ലന്‍’ എന്നരീതിയിലോ ഒക്കെയാണു ‘ഇന്നത്തെക്കുട്ടികളുടെ’ മനസ്സില്‍ അര്‍ത്ഥം ‘കത്തുന്നത്’. ഇന്നത്തെക്കുട്ടികളുടെ പ്രശ്നമല്ല. വീട്ടില്‍ വിറകടുപ്പില്‍പ്പോലും തീ കാണുന്നവര്‍ കുറഞ്ഞുവരുന്നു. ഉച്ചയ്ക്കൂണുകഴിയ്ക്കണമെങ്കില്‍ ‘അഗ്നി/തീ’ ആണു വാസ്തവത്തില്‍ പണിയെടുക്കുന്നത് എന്ന് ആരുണ്ടുചിന്തിയ്ക്കുന്നു? ഉണ്ണാത്തവനൂണുചിന്ത- ഉണ്ടവനു ചിന്തവേണ്ട!]

അഗ്രേ നയതി ഇതി അഗ്നിഃ മുന്നോട്ടു നയിയ്ക്കുന്നതാണ് അഗ്നി. ചുറ്റും വെളിച്ചം പടര്‍ത്തുന്നതാണ് അഗ്നി. ഇരുട്ടത്തു തപ്പിത്തടയുന്നവര്‍ക്കു്, ധൈര്യപൂര്‍വം മുന്നോട്ടേയ്ക്കുപോകാന്‍ അഗ്നിയുടെ സാന്നിദ്ധ്യം പ്രചോദനമേകുന്നു. പേടിയകറ്റുന്നവനാണു് അഗ്നി. അഗ്നി അറിവിന്റെ പ്രതീകമാണു്.
എങ്ങോട്ടുപോണം, എന്തുചെയ്യണം എന്നൊന്നും നിശ്ചയിയ്ക്കാനാവാതെ അറിവില്ലായ്മയില്‍ നട്ടംതിരിയുന്നവര്‍ക്ക് അറിവിന്‍ തിരിനാളമായി പ്രകാശമായി വഴികാണിച്ചുതരുന്ന ‘ഗുരു’ (ഇരുട്ടിനെ നീക്കുന്നവന്‍) ആണു് അഗ്നി.
രൂപം,രസം, ഗന്ധം, സ്പര്‍ശം, ശബ്ദം ഈ അഞ്ചുഘടകങ്ങളല്ലാതെ വേറെ എന്തെങ്കിലുമുണ്ടോ നാം കാണുന്ന ലോകത്തില്‍? ഇല്ലല്ലോ. ഇവയില്‍ ‘രൂപം’ എന്നവിഭാഗത്തിന്റെ മേധാവി (ഇന്‍ ചാര്‍ജ്ജ് )അഗ്നി.

“അഗ്നിമീളേ പുരോഹിതം” എന്നു ഋഷി. മുന്നോട്ടുനടത്തുന്ന അഗ്നിയെ നമസ്കരിയ്ക്കുന്നു. അഗ്നിയെ ഹോമകുണ്ഡത്തില്‍ (വിളക്കിലെങ്കിലും) അണയാതെ സൂക്ഷിക്കണം എന്നതു ഗൃഹസ്ഥന്റേയും ധര്‍മ്മമാണ്. വീടായാല്‍ ഒരു വിളക്കുവേണം, വെളിച്ചം വേണം എന്നത്രേ നിര്‍ബന്ധം.


[പലതരം അഗ്നികളെപ്പറ്റിയും ജ്വാലകളെപ്പറ്റിയും പഠിച്ച് എഴുതണമെന്നുണ്ടായിരുന്നു. അതിനി പിന്നീടാവാം]

പവര്‍ക്കട്ട് ഫാന്‍

ക്ലാസില്‍ വ്യാകരണാധ്യാപിക‍: ‘സ്വിച്ചിട്ടാല്‍ വെളിച്ചം കിട്ടും’ - ക്രിയ ഏതുകാലത്തിലാണ്,
സുനി പറയൂ
സുനി : ഭൂതകാലം, ടീച്ചറേ ഭൂതകാലം.

ടീച്ചര്‍: പഠിച്ചുപഠിച്ച്, ഭൂതത്തെ അറിയാതായോ?
സുനി: അതെങ്ങനെ, ടീച്ചര്‍ തന്നെയല്ലേ ഞങ്ങളെപ്പഠിപ്പിക്കുന്നത്! ടീച്ചറേ, ഞങ്ങള്‍ വീട്ടില്‍ സ്വിച്ച് ഇടാറേയില്ല. ഉമ്മറത്തുള്ള ബള്‍ബൊഴികെ മറ്റു ബള്‍ബുകളെല്ലാം ഊരിവെച്ചതാ.

ഗീത, മാതു, കിങ്, പവന്‍ എല്ലാവരും ഒരുമിച്ച്- ഞങ്ങളുടെ വീട്ടിലും അങ്ങനെതന്നെ. ടീച്ചറേ പവര്‍ക്കട്ടുകാരണം ഇപ്പൊ നല്ലരസമാ. ഹോം വര്‍ക്കൊക്കെ വൈകുന്നേരം തന്നെ തീര്‍ക്കും. രാത്രി വര്‍ത്തമാനം പറച്ചിലും പാട്ടുപാടലും കുടുംബശ്രീയുടെ ‘കുട്ടിക്കൃഷിസംഘ’ ത്തിന്റെ പരിപാടികള്‍ ചര്‍ച്ചചെയ്യുകയും ഒക്കെയാണു പരിപാടി. ഞങ്ങള്‍ അടുത്തടുത്തവീട്ടുകാര്‍ എല്ലാവരും കൂടി ഒരു പത്തുമുപ്പതുപേരുണ്ട്. പിന്നെ വേഗം കിടന്നുറങ്ങും. ടീച്ചറേ, പവര്‍ക്കട്ട് ഫാന്‍സാ ഞങ്ങള്‍. കറന്റു ബില്ലും പച്ചക്കറിവിലയും ഒന്നും ഇപ്പോള്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ വീട്ടുകാര്‍ക്കും ഒരു പ്രശ്നമേയല്ല. അവര്‍ പറഞ്ഞുനിര്‍ത്തി.

അപ്പൊ കുട്ട്യോളേ, ഇന്നത്തെപ്പാഠം ഇതായ്ക്കോട്ടേ.
പവര്‍ക്കട്ടും കറന്റുബില്ലും കൂടി നമ്മെ പഠിപ്പിക്കുന്ന പാഠം. നമ്മെ കുറച്ചുകൂടി സ്വയം പര്യാപ്തതയിലേയ്ക്കു നയിക്കുന്ന പാഠം. ജീവിതസൌകര്യം എന്നപേരില്‍ നാം സ്വയം പലതിന്റേയും അടിമകളാവുകയായിരുന്നു എന്ന പാഠം, ‘കറന്റില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത നിസ്സഹായാവസ്ഥ മറികടക്കാന്‍ പഠിച്ചപലതും തിരുത്തിപ്പഠിക്കേണ്ടിയിരിയ്ക്കുന്നു എന്ന പാഠം, ഇതാവട്ടെ ഇന്നത്തെ പാഠം.

ഇന്നത്തെപ്പാഠം ബോധ്യമാവാത്തവര്‍ ഉണ്ടെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന ഗൃഹപാഠം സത്യസന്ധമായി ചെയ്തുവരിന്‍. എന്നിട്ട്, നാളെ നമുക്കു ചര്‍ച്ചചെയ്യാം.

ഗൃഹപാഠം : നിങ്ങളുടെ വീട്ടില്‍ ഏതെല്ലാം വൈദ്യുതോപകരണങ്ങളുണ്ട്? അവ ഉപയോഗിക്കുമ്പോള്‍ എന്തെല്ലാം ഗുണങ്ങളാണ് നിങ്ങള്‍ അനുഭവിക്കുന്നത്? ഉത്തരമായി കിട്ടുന്നതൊക്കെ ഒരു പട്ടികയില്‍ രേഖപ്പെടുത്തുക. സമയം ലാഭിക്കുന്നുണ്ടോ? ഉണ്ടാവുന്ന സമയലാഭം നിങ്ങള്‍ എങ്ങിനെ ഉപയോഗിക്കുന്നു?

2. ഒരാഴ്ച തുടര്‍ച്ചയായി പവര്‍കട്ട് ആണെന്നു സങ്കല്‍പ്പിക്കുക. വൈദ്യുതോപകരണങ്ങള്‍ക്കുപകരം നിങ്ങള്‍/വീട്ടുകാര്‍ അതാതുപണികള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു? ആ പണികളില്‍ നിങ്ങളുടെ പങ്കെന്ത്?

3. രണ്ടുരീതികളും തമ്മില്‍ ഗുണദോഷവിശകലനം ചെയ്തുനോക്കുക. സമയലാഭം, സമയനഷ്ടം എന്നുമാത്രം എഴുതിയാല്‍പ്പോരാ. സമയലാഭമുണ്ടെങ്കില്‍ ആ സമയം എങ്ങിനെ ഉപയോഗിക്കും എന്നതുകൂടി എഴുതണം. അതുപോലെ സമയനഷ്ടമാണെങ്കിലും.