Friday, September 09, 2011

ഭര്‍ത്താവും ഭാര്യയും

എന്തുപറഞ്ഞാലും അതിന്റെ വിപരീതം പറയാന്‍ ഒരു രസമുണ്ടായിരുന്ന കാലം. ഏട്ടന്മാരുടെയെല്ലാം മലയാളപാഠപുസ്തകത്തിലെ ‘വിപരീതം’ എഴുതുക എന്ന അഭ്യാസം രണ്ടാംക്ലാസുകാരിയുടെ വിനോദമായിരുന്നു.


ഇരുട്ട് - വെളിച്ചം

സത്യം - അസത്യം

സുഖം - ദുഃഖം

ശീതം - ഉഷ്ണം

ഉച്ചം - നീചം

പുരാതനം - നവീനം ഈ ഘട്ടമെല്ലാം കടന്ന്,

പണ്ഡിതന്‍ - പാ‍മരന്‍

യാഥാസ്ഥിതികന്‍ - ഉത്പതിഷ്ണു എന്നഘട്ടത്തിലേയ്ക്കു പുരോഗമിച്ചകാലം.

അങ്ങനെയിരിക്കെ ഒരുദിവസം നാലാം ക്ലാസുകാരന്‍ ചെറിയഏട്ടന്‍ ചോദിച്ചു. “എളുപ്പമുള്ള കുറച്ചുവാക്കുകള്‍ ഞാന്‍ പറഞ്ഞാല്‍ അതിന്റെ വിപരീതം പറയാമോ” എന്ന്.

അഭിമാനവും അഹങ്കാരവും നിറഞ്ഞ സ്വരത്തോടെ ഞാന്‍ ഞെളിഞ്ഞുനിന്നു.

ഏട്ടന്‍ ക്വിസ് മാസ്റ്ററുടെ ഭാവത്തോടെ ചോദ്യം തുടങ്ങി-

രാത്രി

രാവിലെ (എന്തുകൊണ്ട് ഉച്ച ആയിക്കൂടാ?)

ഗുരു

ശിഷ്യന്‍

അമ്മ

അച്ഛന്‍ (എന്തുകൊണ്ട് മകന്‍ ആയിക്കൂടാ?)

കുന്ന്

കുഴി (എന്തുകൊണ്ട് സമനിലം ആയിക്കൂടാ?)

സ്ലേറ്റ്

സ്ലേറ്റ്പെന്‍സില്‍

അമ്മാവന്‍

അമ്മായി

ഒന്നുരണ്ടുതവണ വല്യേട്ടന്‍ ഞങ്ങളുടെ കളി തടസ്സപ്പെടുത്താന്‍ശ്രമിച്ചു. ഒന്നു മിണ്ടാണ്ടിരിക്ക്ണുണ്ടോ? ഇതു വിപരീതമൊന്നുമല്ല. എല്ലാത്തിനും വിപരീതം ഉണ്ടാവില്ല. അമ്മ എന്നതിന്റെ വിപരീതം അല്ല അച്ഛന്‍. അമ്മാമന്‍ എന്നതിന്റെ വിപരീതമല്ല അമ്മായി. കള്ളന്‍ - എന്നതിന്റെ വിപരീതം കള്ളത്തി എന്നല്ലല്ലോ? കള്ളന്റെ എതിര്‍ലിംഗ പദമാണു കള്ളത്തി എന്നു പറഞ്ഞു. കള്ളന്റെ കാര്യം കേട്ടപ്പോള്‍ ഏതാണ്ടു കാര്യം മനസ്സിലായി.

അപ്പൊ മടിയന്‍ - മടിച്ചി

ചിത്രകാരന്‍ - ചിത്രകാരി

തൂപ്പുകാരന്‍ - തൂപ്പുകാരി എന്നിങ്ങനെ എതിര്‍ലിംഗപദങ്ങളുടെ ലിസ്റ്റും അടുക്കിക്കൂട്ടുക എന്നതൊരു ഹരമായിത്തുടങ്ങി.

എന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നത് എന്നല്ലേ?

അന്ന്, ഉണ്ടായിരുന്ന ഒരു ചെറിയ സംശയം ഇപ്പോഴും മാറിയില്ല. അറിവുള്ളവരുടെ അഭിപ്രായം അറിയാമല്ലോ എന്നുകരുതി ബ്ലോഗിലിടുന്നു-

ഭര്‍ത്താവ് എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യ എന്നാവുന്നതെങ്ങനെ?

ഭര്‍ത്താവ് - ഭരിക്കുന്നവന്‍

ഭര്‍ത്രീ - ഭരിക്കുന്നവള്‍

കര്‍ത്താവ് - കര്‍ത്രീ

കൂട്ടിവായിക്കാന്‍ : ഭാര്യ എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യന്‍.





Saturday, August 20, 2011

ആവണിപ്പൂക്കളം

മുക്കുറ്റി. പണ്ട് താളിലക്കുമ്പിളില്‍ എത്രയെത്ര മുക്കുറ്റിപ്പൂ പറിച്ചിരുന്നെന്നോ!

തെച്ചിപ്പൂങ്കുല

ഇതു കൃഷ്ണകിരീടം.
ഇതു ഇപ്പോഴത്തെ വീട്ടുമുറ്റത്തെ തെച്ചി
ഈ പൂവിനു പേരുണ്ടോ?
ഒരു പൂ വിടരുന്നു. പറിച്ചുകാണിച്ചാല്‍ ഹൃദയമാണെന്നു പറയില്ല.. വെണ്‍ചെമ്പരുത്തി.

Tuesday, August 16, 2011

നിശാഗന്ധി









പരിമളം പൊഴിച്ചിന്ദുസമ്മുഖം
ചിരിവിടര്‍ന്നപോലങ്കണാന്തികം
സുരസുമം നിശാഗന്ധി, കാണുവാന്‍
വരിക മത്സഖേ വന്നിതാവണി!

Thursday, April 28, 2011

കണ്ണിന്റെ വലിപ്പം

വരദൃശ്യജാലമിരുള്‍നീക്കി, നേത്രമാം
ചെറുതായൊരിന്ദ്രിയമതില്‍പ്പതിയ്ക്കവേ
കരിയെന്നുമല്ല ഗിരി സൂര്യഗോളവും
പരിചോടൊതുങ്ങു, മിഹ ദൃഷ്ടി ശിഷ്ടമാം.

Tuesday, April 26, 2011

ഓര്‍മ്മപ്പൂക്കള്‍

നനഞ്ഞുപോയെന്നുടെകണ്ണുനീരിനാല്‍
പിറന്നവീടിന്നണിമുറ്റമൊക്കെയും
ഉണര്‍ന്നപുല്‍നാമ്പുകളില്‍ വിടര്‍ന്നതാ
നനുത്ത ബാല്യസ്മൃതിതന്‍ സുമങ്ങളും

Monday, April 04, 2011

പാപവും പുണ്യവും

അറിഞ്ഞുചെയ്തുള്ളൊരു പാപസഞ്ചയം
തിരിഞ്ഞുകുത്തും പശുവായ് വരുന്നിതാ
വരിഞ്ഞു മൂക്കില്‍ക്കയറിട്ടു കെട്ടി, ഞാന്‍
പറിച്ചുപുല്ലേകുകിലെന്തതിന്‍ ഫലം?

Tuesday, March 15, 2011

ഒരു ടിക്കറ്റുണ്ടോ സഖാവേ ....

.... ആരും തിരക്കു കൂട്ടരുത്, ക്യൂ പാലിക്കുക. ബീഡിയല്ല, ഒരു ശ്ലോകം തരാം....



വരിനിന്നരിയും പലസാധനവും
വരമഞ്ഞളുമുപ്പുപഴക്കുലയും
തരമാക്കുവതെങ്ങനെയായതുപോല്‍
നരനായകര്‍ ചീടിക*തേടുകയായ്


*ചീടിക = ചീട്ട്, ചിട്ട്, ടിക്കറ്റ്

[ജപ്പാനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു... വയ്യ.. മനസ്സു നില്‍ക്കുന്നില്ല, ചിത്രങ്ങള്‍ കാണാന്‍ പോലും. ജപ്പാന്‍ കാരുടെ അച്ചടക്കവും മനോധൈര്യവും അത്യന്തം ആദരണീയം തന്നെ]

Tuesday, February 15, 2011

തൊടിയിലെ തോടകം

മലര്‍വാടിയിലേറിയ പൈങ്കിളിയൊ-
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ

Monday, January 17, 2011

മഞ്ഞും വെയിലും

മകരമാസമണഞ്ഞു, ഹിമാംബരം
സകലസോമനിളയ്ക്കരുളുന്നിതാ
ദിനകരന്‍ കനകാംബരവും, തദാ
ഹരിതകാന്തി പരന്നിതു ഭൂമിയില്‍

രാത്രിയിലെ ചന്ദ്രികയും മഞ്ഞും, പകലത്തെ വെളിച്ചവും വെയിലും ഓഷധികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നാണറിവു്.

Saturday, January 08, 2011

ഭുജംഗം

ഭുജംഗപ്രയാതവൃത്തത്തില്‍ ഒരു ശ്ലോകം

സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?