Showing posts with label ശ്ലോകം. Show all posts
Showing posts with label ശ്ലോകം. Show all posts

Tuesday, August 16, 2011

നിശാഗന്ധി









പരിമളം പൊഴിച്ചിന്ദുസമ്മുഖം
ചിരിവിടര്‍ന്നപോലങ്കണാന്തികം
സുരസുമം നിശാഗന്ധി, കാണുവാന്‍
വരിക മത്സഖേ വന്നിതാവണി!

Thursday, April 28, 2011

കണ്ണിന്റെ വലിപ്പം

വരദൃശ്യജാലമിരുള്‍നീക്കി, നേത്രമാം
ചെറുതായൊരിന്ദ്രിയമതില്‍പ്പതിയ്ക്കവേ
കരിയെന്നുമല്ല ഗിരി സൂര്യഗോളവും
പരിചോടൊതുങ്ങു, മിഹ ദൃഷ്ടി ശിഷ്ടമാം.

Tuesday, April 26, 2011

ഓര്‍മ്മപ്പൂക്കള്‍

നനഞ്ഞുപോയെന്നുടെകണ്ണുനീരിനാല്‍
പിറന്നവീടിന്നണിമുറ്റമൊക്കെയും
ഉണര്‍ന്നപുല്‍നാമ്പുകളില്‍ വിടര്‍ന്നതാ
നനുത്ത ബാല്യസ്മൃതിതന്‍ സുമങ്ങളും

Monday, April 04, 2011

പാപവും പുണ്യവും

അറിഞ്ഞുചെയ്തുള്ളൊരു പാപസഞ്ചയം
തിരിഞ്ഞുകുത്തും പശുവായ് വരുന്നിതാ
വരിഞ്ഞു മൂക്കില്‍ക്കയറിട്ടു കെട്ടി, ഞാന്‍
പറിച്ചുപുല്ലേകുകിലെന്തതിന്‍ ഫലം?

Tuesday, March 15, 2011

ഒരു ടിക്കറ്റുണ്ടോ സഖാവേ ....

.... ആരും തിരക്കു കൂട്ടരുത്, ക്യൂ പാലിക്കുക. ബീഡിയല്ല, ഒരു ശ്ലോകം തരാം....



വരിനിന്നരിയും പലസാധനവും
വരമഞ്ഞളുമുപ്പുപഴക്കുലയും
തരമാക്കുവതെങ്ങനെയായതുപോല്‍
നരനായകര്‍ ചീടിക*തേടുകയായ്


*ചീടിക = ചീട്ട്, ചിട്ട്, ടിക്കറ്റ്

[ജപ്പാനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു... വയ്യ.. മനസ്സു നില്‍ക്കുന്നില്ല, ചിത്രങ്ങള്‍ കാണാന്‍ പോലും. ജപ്പാന്‍ കാരുടെ അച്ചടക്കവും മനോധൈര്യവും അത്യന്തം ആദരണീയം തന്നെ]

Tuesday, February 15, 2011

തൊടിയിലെ തോടകം

മലര്‍വാടിയിലേറിയ പൈങ്കിളിയൊ-
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ

Monday, January 17, 2011

മഞ്ഞും വെയിലും

മകരമാസമണഞ്ഞു, ഹിമാംബരം
സകലസോമനിളയ്ക്കരുളുന്നിതാ
ദിനകരന്‍ കനകാംബരവും, തദാ
ഹരിതകാന്തി പരന്നിതു ഭൂമിയില്‍

രാത്രിയിലെ ചന്ദ്രികയും മഞ്ഞും, പകലത്തെ വെളിച്ചവും വെയിലും ഓഷധികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നാണറിവു്.

Saturday, January 08, 2011

ഭുജംഗം

ഭുജംഗപ്രയാതവൃത്തത്തില്‍ ഒരു ശ്ലോകം

സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?

Tuesday, December 07, 2010

ശ്ലോകക്കമ്മല്‍

ഇന്ദുവദന വൃത്തത്തില്‍ ഒരു ശ്ലോകം

ഏതുനിറ, മേതുതര, മേതൊരുവലിപ്പം

കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം

*മോഡേണ്‍ ഗേള്‍

Tuesday, September 14, 2010

കരിയരങ്ങ്

അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍ക്കുള്ള സമര്‍പ്പണം

കരി, പുക, വിറകും പഴഞ്ചനായി-
പ്പുരകളില്‍നിന്നു പുറംകടത്തി നമ്മള്‍
അരിവില, പലവേല, വേവലാതി-
ക്കരിപടരുന്നതു കാണ്‍ക പെണ്മനസ്സില്‍

Wednesday, August 11, 2010

സഹൃദയസുഹൃത്തിനോട്

പനിമതിചിരിതൂകീ വെണ്‍‌നിലാവള്ളിപൂത്തൂ
കവനവനികതന്നില്‍ പോരു നീയൂയലാടാന്‍
വിരിയുമിനിയുമെന്നാല്‍ നമ്മള്‍ തന്‍ ഹൃത്തടത്തില്‍
പുതിയകവിതപോലേ ഭാവനാഹൃദ്യപുഷ്പം

Tuesday, June 15, 2010

വളര്‍ച്ച

ഇലകളധികമായീശാഖയില്‍, വേറെയൊന്നില്‍-
ക്കുലകളമിതമായീയെന്നുമേയില്ല തര്‍ക്കം
നിലയിലിരുളുനീളും രാവിലും, ചുട്ടുപൊള്ളും-
പകലിലുമൊരുപോലേ സസ്യലോകം വളര്‍ന്നൂ

Monday, March 22, 2010

അഴകിയ രാവണന്‍

“ചന്തം തിങ്ങും മിഴിയുമുടലും കാണ്‍കവേ യെന്റെഹൃത്തോ
കാന്തം കണ്ടാലുരുതരമടുത്തൊട്ടുമാ കാരിരുമ്പായ്
ചിന്താതാപം കളക ലളിതേ നിന്‍സഖാ, വിന്നുഞാ”നെ-
ന്നോതും ലങ്കാപതിയൊരുതൃണം തന്നെ, സീതയ്ക്കുതോന്നീ

ആള്‍വലിപ്പം അളക്കാം അല്ലേ ?

Friday, February 19, 2010

സാന്ധ്യചിത്രം

വന്നെത്തീ സന്ധ്യവീണ്ടും കരതളിരിലതാ ദീപ്തമാം ദീപമേന്തി
ച്ചന്തത്തില്‍ച്ചെമ്പനീരിന്നഴകൊടുസമമാമാടയും ചുറ്റി, വാനില്‍
നാമം ചൊല്ലാനിരുന്നൂകുതുകമൊടരികില്‍ത്താരകാജാലവും വ-
ന്നന്തിയ്ക്കിന്നീവിളക്കില്‍ത്തെളിമപകരവേ; സുന്ദരം സാന്ധ്യചിത്രം!

Wednesday, February 17, 2010

മരം ഒരു ഗുരു



എന്തേ മാമകഹൃത്തുലഞ്ഞു മിഴിനീരാലേ മുഖം മങ്ങുവാ-
നെന്തേ പൂവിതള്‍വാടിവീണതു കണക്കാക്കാതെ നില്പീമരം?
ചിന്തിച്ചീവിധമമ്പരന്നനില ഞാന്‍ കൈക്കൊള്‍കവേ മാമരം
തണ്ടൊന്നെന്നുടെ നേര്‍ക്കുനീട്ടി, യതില്‍ഞാന്‍ കണ്ടൂ പഴങ്ങള്‍ മുദാ

മരം ഒരു വലിയതത്വം പഠിപ്പിച്ചു. അതെന്താവാം?

Thursday, January 21, 2010

‘കുട്ടിപ്പുലിക്കളി’.

വാരഞ്ചും പികകാകളീസ്വരിതവും കേ, ളാരവം കേകയും
നേരില്‍ക്കാണ്‍ക വസന്തമാലിക പരം മത്തേഭമോടുന്നതും
നേരുന്നൂ ചെറുപുഷ്പിതാഗ്രലതയും നാസയ്ക്കു സൌഗന്ധിക-
പ്പൂരം താ, നിതുകാണ്‍ക കാവ്യവനികാശാര്‍ദ്ദൂലവിക്രീഡിതം!

ഇതൊരു കുട്ടിപ്പുലിക്കളിയാണ്. അമ്മപ്പുലിക്കളി കാണണമെങ്കില്‍
ശ്രീ. കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരിയുടെ, താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം വായിക്കൂ.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ‘മാതൃശ്ലോകം’ താഴെക്കൊടുത്തിരിക്കുന്നു. മുകളിലുള്ളതു ‘കുട്ടിശ്ശ്ലോകം’
.

വാരഞ്ചും പികകാകളീസ്വരിതമി,ല്ലക്കേകയും വിട്ടുപോയ്‌
നേരാ,ണില്ല വസന്തമാലിക പരം മത്തേഭമുദ്ധൂതമായ്;
വേരറ്റൂ ചെറുപുഷ്പിതാഗ്രലതയും ശാര്‍ദൂലവിക്രീഡിതം-
തീരെപ്പോയ് വനമിന്നഹോ കവനവും വിദ്ധ്വസ്തവൃത്താത്മകം.

Wednesday, January 20, 2010

കല്യാണശ്ലോകം

മന്ദമെന്നുടെ കരം പിടിച്ചു മനതാരിലീശ്വരനെയോര്‍ത്തുകൊ-
ണ്ടിന്ദുവാരശുഭനാളിലെന്‍‌ജനകനേകവേ വരകരങ്ങളില്‍
വന്ദ്യനായപരമേശ്വരന്നുമയെനല്‍കിടുന്ന ഹിമവല്‍‌പിതാ-
വെന്നപോലെ കൃതകൃത്യനായ് മമ വരന്നു നല്‍കി പരമാദരം !


Thursday, January 14, 2010

സ്വസ്തി തേ സൂര്യ!

സൂര്യന്‍ ഉത്തരായണത്തിലേയ്ക്കു സംക്രമിക്കുന്നു.



നന്മ, നിന്നരുണവീചിജാലമതിലൂടെ വിസ്തരണമേല്‍ക്കയാല്‍
നന്മണിക്കതിരുലബ്ധമായിതു മരീചിമാലി! ഭവദാശയാ
കണ്മണിയ്ക്കു കണിയായതും പ്രസവിതാവു നീ ദിവസദേവതേ-
യിന്നുസംക്രമണദിവ്യവേള; യതു സംക്രമന്മകരദീപമായ്!

[സംക്രമം, പൊങ്കല്‍, മകരജ്യോതി]

Saturday, January 09, 2010

നവവത്സരാശംസകള്‍

ഇത്തവണ ആതിരപ്പെണ്ണു താലമേന്തിവരവേറ്റു പുതുവര്‍ഷത്തെ-

അതൊരു ശ്ലോകമാക്കി, കുസുമമഞ്ജരി വൃത്തത്തില്‍-

കാലചക്രഗതി കാണ്‍ക ഭാനുശശിവാ‍നതാരകപരിക്രമം
താലമേന്തിയണയുന്നുവീണ്ടുമിവളാര്‍ദ്ര മംഗളവിശുദ്ധയായ്
ദോലയാടിയുയരുന്നപോലെ വരുമെന്നതാണുസുഖദുഃഖമെ-
ന്നാലപിച്ചു പുതുവത്സരപ്പുലരിയേകിടട്ടെ നവദര്‍ശനം!

Friday, December 11, 2009

പെണ്‍ഹൃദയം

പെണ്ണിന്റെ ഹൃദയത്തില്‍ എങ്ങനെ കേറിക്കൂടാം?


“നര്‍മ്മാലാപത്തിനാലല്ലറിയുക, വിരുതുണ്ടെങ്കിലോ സ്ത്രീജനത്തിന്‍-
ധര്‍മ്മം രക്ഷിപ്പതിന്നാ, യതുമതി വനിതാമാനസം പൂകിടാനായ്.
നിര്‍മ്മായം ചേല നല്‍കീട്ടിവളുടെ യഭിമാനത്തിനെക്കാത്ത ദേവ-
ന്നിമ്മട്ടില്‍ സ്ഥാനമേകീ മമമനസി മുദാ”, ചൊല്ലി പാഞ്ചാലിപോലും!

(സ്രഗ്ദ്ധരാവൃത്തത്തില്‍ എഴുതിയ ശ്ലോകം)