Wednesday, February 28, 2007

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

“ആരാണു ന്യൂട്രോണ്‍? "


“ഒരു വിലയുമില്ലാത്ത ‘ഉപകണം’. അണുകേന്ദ്രത്തില്‍ എന്നോടൊപ്പം വിലസുന്നു"- അണുവിന്റെ എല്ലാമെല്ലാം എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന പ്രോട്ടോണ്‍ പറഞ്ഞു.


പ്രോട്ടോണിന്‌ , ഉള്ളതുമുഴുവന്‍ എടുത്ത്, വലിയ ഒരു വില നല്‍കിയതുകൊണ്ടാണ്, ഇലക്ട്രോണിനു ‘പൊട്ടവില’ആയതെന്നും ന്യൂട്രോണിനു വിലയില്ലാതായതെന്നും ഇലക്ട്രോണ്‍ പരാതിപ്പെട്ടു.

ഉള്ളതില്‍ നിന്നും ഉള്ളതു മുഴുവനെടുത്താലും ഉള്ളത്‌ അവശേഷിക്കും” -ദാര്‍ശനികന്‍ സമാധാനിപ്പിച്ചു.

ന്യൂട്രോണില്‍ നിന്നും പ്രോട്ടോണുണ്ടാവുമോ ? എന്തോ എനിയ്ക്കൊന്നും കാണുന്നില്ല.

ആരു കാണുന്നു? കാഴ്ചശക്തിയുള്ളവന്‍ കാണുന്നു, ദര്‍ശിയ്ക്കുന്നു, ദാര്‍ശനികനാവുന്നു.

ദാര്‍ശനികന്‍ അഥവാ, ദര്‍ശിച്ചവന്‍, അഥവാ അതു കണ്ടെത്തിയ ദേഹം ആരായിരുന്നു?

ജെയിംസ് ചാഡ്‌വിക് എന്ന ശാസ്ത്രജ്ഞന്‍.
എന്നാണതു സംഭവിച്ചത്?
1932 ഫെബ്രവരി 27ന്.

ഇന്ന് പലര്‍ക്കും ഫെബ്രവരി 27 ആണല്ലോ‍!

അപ്പോള്‍ പറയൂ-

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

Thursday, February 22, 2007

പരീക്ഷിത്തിന്റെ ഭൂമിപരിപാലനം

ദ്വാപരയുഗത്തിന്റെ അവസാനഘട്ടമായി. ശ്രീകൃഷ്ണന്‍ സ്വധാമത്തിലേയ്ക്ക്‍ തിരിച്ചുപോയി എന്ന വാര്‍ത്ത അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ അറിയിച്ചു. ശ്രീകൃഷ്ണന്‍ അന്തര്‍ദ്ധാനം ചെയ്താല്‍ അന്നുമുതല്‍ കലിയുഗം തുടങ്ങും, അവിടെ കലിയുടെ വിളയാട്ടം തുടങ്ങും, എന്ന്‌ അറിയാമായിരുന്ന യുധിഷ്ഠിരാദികള്‍ തങ്ങള്‍ക്കും മടങ്ങാനുള്ള സമയമായി എന്നു തിരിച്ചറിഞ്ഞു. എല്ലാം കൊണ്ടും യോഗ്യനായ പരീക്ഷിത്തിനെ രാജാവായി വാഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ കൈമാറി, വനത്തിലേയ്ക്കു പുറപ്പെട്ടു.

പരീക്ഷിത്തു രാജഭരണം തുടങ്ങി. കാലമപ്പോഴേയ്ക്കും കലികാലമായിരുന്നു, എന്നോര്‍മ്മിയ്ക്കണം.
“കലി“ എന്നാല്‍ കലഹം, കലാപം, കോലാഹലം എന്നൊക്കെയാണര്‍ഥം. ഒരു രാജാവായാല്‍, പ്രജകള്‍ക്കെല്ലാം ക്ഷേമമാണെന്ന്‌ ഉറപ്പുവരുത്തണം. നാടെങ്ങും സന്തുഷ്ടി കളിയാടണം. അക്രമം , അധര്‍മ്മം ഇതൊന്നും ഉണ്ടാവരുത്‌. രാജധര്‍മ്മമാണത്‌. പരീക്ഷിത്ത്, രാജ്യത്തിലങ്ങോളമിങ്ങോളം സ്വയം സഞ്ചരിച്ച് കാര്യങ്ങള്‍ നേരിട്ടറിയാന്‍ ശ്രമിയ്ക്കാറുണ്ടായിരുന്നു.

അങ്ങനെയൊരുദിവസം, നടക്കുന്നതിനിടയില്‍, പരീക്ഷിത്ത്‌ ഒരു ഞെട്ടിയ്ക്കുന്ന കാഴ്ച കണ്ടു.

ഒരു പശു, വളരെ ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഒരു കാള അതിന്റെ അടുത്തേയ്ക്കു നടന്നുവരുന്നു. നടക്കുക എന്നു പറഞ്ഞുകൂട, കാളയുടെ മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയതുപോലുണ്ട്‌. ഒരുകാലില്‍ മുടന്തിമുടന്തി... ഒരുവിധം അതു പശുവിനടുത്തെത്തി. കാളയെ ഈയവസ്ഥയില്‍ കണ്ട പശു, സങ്കടം സഹിയ്ക്കവയ്യാതെ, ഉച്ചത്തില്‍ കരഞ്ഞുതുടങ്ങി. എന്തിനാ കരയുന്നതെന്ന്‌ കാള പശുവിനോടു ചോദിച്ചു.
അവര്‍ തമ്മില്‍ സംഭാഷണമാരംഭിച്ചു.

പെട്ടെന്നതാ ഒരാള്‍ കയ്യില്‍ ഒരു വാളും പിടിച്ച്‌ അവരുടെ നേരെ ഓടിവരുന്നു. വാളെടുത്ത്‌ പശുവിനേയും കാളയേയും വെട്ടാന്‍ ഓങ്ങിയതും, അല്‍പ്പം അകലെ മാറിനിന്ന്‌ രംഗം വീക്ഷിയ്ക്കുകയായിരുന്ന പരീക്ഷിത്ത്‌ അവിടേയ്ക്ക്‍ ഓടിക്കുതിച്ചെത്തി, അവനെ വെട്ടാനാഞ്ഞു.

“ എന്നെ ശിക്ഷിയ്ക്കരുതേ, ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു.” സൂത്രശാലിയായ അവന്‍ പെട്ടെന്ന്‌ രാജാവിനോട് കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു.



പരീക്ഷിത്തു പറഞ്ഞു--

“ഞാനാണിവിടത്തെ രാജാവ്‌.
സ്വയം ധര്‍മ്മം പാലിയ്ക്കുക, മറ്റുള്ളവരെ ധര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുക,
ദുഃഖിതരുടെ ദുഃഖനിവാരണത്തിനായി പ്രവര്‍ത്തിയ്ക്കുക, ദുഷ്ടന്മാരെ നിലയ്ക്കുനിര്‍ത്തുക എന്നതെല്ലാം രാജാവിന്റെ മുഖ്യധര്‍മ്മമാണ്.
ആരാണു നീ? എന്തിനീ കടുംകൈ ചെയ്യുന്നു? “


“ മഹാരാജാവേ, ഞാന്‍ കലിയാണ്. എന്നെക്കൊല്ലരുത്‌. ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു. എന്നെ കൊല്ലരുത്‌‘

“ശരണാര്‍ഥികളെ കൊല്ലരുത്‌- അതും നമ്മുടെ നിയമമാണ്. അതുകൊണ്ടു കൊല്ലുന്നില്ല. പക്ഷേ,
നീ ആളുകളെ കലാപത്തിലേയ്ക്കു നയിക്കുന്നുവല്ലോ. അധര്‍മ്മിയായ നിന്നെ ഈ രാജ്യത്തു വെച്ചുപൊറുപ്പിക്കുകയില്ല. “ പരീക്ഷിത്തു പറഞ്ഞു.

“മഹാരാജാവേ! ഈ ഭൂമിയുടെ മുഴുവന്‍ ചക്രവര്‍ത്തിയാണല്ലോ അങ്ങ്. അതുകൊണ്ട്, അങ്ങയുടേതല്ലാത്ത രാജ്യം ഇല്ല, എനിയ്ക്കു താമസിക്കാന്‍. ദയവുചെയ്ത്‌ എനിയ്ക്കിരിയ്ക്കാനുള്ള സ്ഥലം അങ്ങു നിശ്ചയിച്ചുതരൂ. തീര്‍ച്ചയായും ഞാനവിടം വിട്ടു മറ്റൊരിടത്തുവരില്ല.” കലി, പരീക്ഷിത്തിനു വാക്കു കൊടുത്തു.

“അസത്യത്തിന്റെ കളിസ്ഥലമായ ‘ദ്യൂതം(ചൂതാട്ടം)‘, തെളിഞ്ഞുനില്‍ക്കുന്ന ബോധത്തെ മറയ്ക്കുന്ന ‘മദ്യപാനം‘, കാമവികാരം ആളിക്കത്തിയ്ക്കുന്ന ‘സ്ത്രീ‘-‘കാമവാസന‘- പുരുഷനു സ്ത്രീയോടും, സ്ത്രീയ്ക്കു പുരുഷനോടും തോന്നുന്ന കാമാന്ധത), മിണ്ടാപ്രാണികളെ കൊല്ലുന്ന ‘കശാപ്പുശാല‘, അത്യാഗ്രഹം ജനിപ്പിയ്ക്കുന്ന ‘സ്വര്‍ണ്ണം‘, ഈ അഞ്ചു സ്ഥാനങ്ങളില്‍ നീ ഒതുങ്ങിയിരുന്നുകൊള്ളണം” --പരീക്ഷിത്തു കല്‍പ്പിച്ചു.

കലി നിര്‍വീര്യനായി തോന്നിച്ചെങ്കിലും, സ്വയം കാലുഷ്യം കൂട്ടി, ആളുകളെ ആക്രമിച്ചു തന്റെ വരുതിയില്‍ക്കൊണ്ടുവരാന്‍ തക്കം പാര്‍ത്തിരിക്കാന്‍ തുടങ്ങി.

പരീക്ഷിത്ത്, പശുവിനേയും കാളയേയും ശുശ്രൂഷിച്ചു. കാളയുടെ കാലുകളെ പരിചരിച്ച്‌, നേരാംവണ്ണമാക്കി. അതുകൊണ്ടുതന്നെ പശുവും സന്തോഷിച്ചു. ഇത്രയും ഇന്നത്തെ കഥ.


ഈ കാളയും പശുവും ഒക്കെ പ്രതീകങ്ങളാണ്.

പശു, ഭൂമിയുടെ പ്രതീകം, കാള, ധര്‍മ്മത്തിന്റെ പ്രതീകം.
അക്രമവും അധര്‍മ്മവും പെരുകുമ്പോള്‍, അതായത്‌ ധര്‍മ്മത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമ്പോള്‍, ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടുന്നു. ഭൂമി കരയുന്നതപ്പോഴാണ്. ധര്‍മ്മത്തെ താങ്ങിനിര്‍ത്തുന്നതിനും നടത്തുന്നതിനും ആരോഗ്യമുള്ള നാലു കാലുകള്‍ വേണം. ഏതൊക്കെയാണാ നാലു കാലുകള്‍?

തപസ്സ്‌, ശൌചം, ദയ, സത്യം. ഇവ നാലും സമൂഹത്തില്‍ പുഷ്ടിപ്പെട്ടാലേ ധര്‍മ്മവും പുഷ്ടിപ്പെടൂ.
തപസ്സ്‌, എന്നാല്‍ ഒറ്റക്കാലില്‍നില്‍ക്കുക എന്നതല്ല അര്‍ഥം. തപസ്സെന്നാല്‍ ഏകാഗ്രത- അതായത്‌ ‘ഇന്ദ്രിയസംയമനം’. [അഞ്ചു വ്യത്യസ്തദിശകളിലേയ്ക്ക്‍ വലിച്ചുകൊണ്ടിരിയ്ക്കുന്ന കുതിരകളെ നിലയ്ക്കുനിര്‍ത്തി, യാത്രികന്റെ ലക്ഷ്യത്തിലേയ്ക്കു അവയെ നയിക്കാനുള്ള നിയന്ത്രണശക്തി നേടുക]

ശൌചം എന്നാല്‍ ‘ശുദ്ധി’. മനസ്സിന്റേയും ശരീരത്തിന്റേയും തെളിമയും ശുദ്ധിയും. ശരീരത്തെ മോടിപിടിപ്പിയ്ക്കാന്‍ പല വസ്തുക്കളുമുണ്ട്, നമ്മുടെ സഹായത്തിന്‌. എന്നാല്‍ മനസ്സിലെ പക, അസൂയ, വെറുപ്പ്, പുച്ഛം തുടങ്ങിയവയൊക്കെ തൂത്തുവൃത്തിയാക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ?

ദയ, എന്നാല്‍ സഹതാപമല്ല. ഓരോ ജീവിയുടെ നേരേയും ഉള്ള ശുഭചിന്ത എന്ന് ദയയെ വിശേഷിപ്പിയ്ക്കാം.

നാലാമത്തേത്‌, ‘സത്യം’. അത്‌, ഒരിയ്ക്കലും നശിക്കുകയില്ല, നാം അറിഞ്ഞാലും ഇല്ലെങ്കിലും. അതാണ്, കലികാലമായപ്പോള്‍, ധര്‍മ്മത്തിനു കോട്ടം തട്ടി എന്നു ചിത്രീകരിയ്ക്കാന്‍, മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയ, മുടന്തിനടക്കുന്ന ഒരു കാളയെ പരാമര്‍ശിച്ചത്‌.

അധര്‍മ്മത്തെ നിലയ്ക്കുനിര്‍ത്തി, ധര്‍മ്മത്തെ വേണ്ടവിധത്തില്‍ പോഷിപ്പിച്ചു, പരീക്ഷിത്തുമഹാരാജാവ്‌. ഭൂമിയിലെങ്ങും സന്തോഷം അലതല്ലി.

(തുടരും...)

Wednesday, February 21, 2007

പരീക്ഷിത്ത്‌ -- ഒരു ആമുഖം

ആമുഖം

ഭാഗവതപുരാണത്തിലെ പരീക്ഷിത്തിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ആ കഥയുടെ ഉദ്ദേശ്യവും ലക്ഷ്യവും പാഠവും അറിയാനും ഉള്ള ഒരു ശ്രമം. പുസ്തകങ്ങള്‍ വായിച്ചും പ്രഭാഷണങ്ങള്‍ കേട്ടും എനിയ്ക്കു പഠിയ്ക്കാന്‍ സാധിച്ചത്‌ സമാനമനസ്കര്‍ക്കായി ഇവിടെ കുറിച്ചിടുന്നു. രണ്ടോ മൂന്നോ നാലോ ഭാഗങ്ങളിലായി ഇതു തുടരാന്‍ സാദ്ധ്യതയുണ്ട്‌. നാമോരോരുത്തരും തന്നെയല്ലേ പരീക്ഷിത്ത്‌ എന്നു ബോധ്യപ്പെടുമോ എന്നും നമുക്കു നോക്കാം, വരട്ടെ... ഇത് ഒരു നീണ്ട പരീക്ഷണമാവും.


പരീക്ഷിത്തിനെ നിങ്ങള്‍ക്കറിയുമായിരിയ്ക്കും. വിഷ്ണുവിനാല്‍ രക്ഷിയ്ക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ അദ്ദേഹത്തിന് വിഷ്ണുരാതന്‍ എന്നും പേരുണ്ട്. ആ കഥ ആദ്യം പറയാം.

മഹാഭാരതയുദ്ധത്തില്‍ മരിച്ച അര്‍ജ്ജുനപുത്രനായ അഭിമന്യുവാണ് പരീക്ഷിത്തിന്റെ അച്ഛന്‍. അഭിമന്യു കൊല്ലപ്പെടുമ്പോള്‍ പരീക്ഷിത്ത്‌, അമ്മയായ ഉത്തരയുടെ ഗര്‍ഭത്തിലായിരുന്നു. അശ്വത്ഥാമാവ്‌ പാണ്ഡവരോടുള്ള പകയാല്‍ കണ്ണുകാണാതായി, ഒരു കടുംകൈ ചെയ്തു- പാണ്ഡവരുടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയെല്ലാം നിഷ്കരുണം കൊന്നു. ആരെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അവരെക്കൂടികൊല്ലാന്‍, ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.


സര്‍വസംഹാരശേഷിയുള്ള ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗര്‍ഭത്തെ ലക്ഷ്യമാക്കിക്കുതിച്ചു. കുഞ്ഞിനെ എത്ര സുരക്ഷിതമായി ഗര്‍ഭാശയത്തിനുള്ളിലൊളിപ്പിച്ചു വെച്ചാലും മരണത്തെ മുഖാമുഖം കാണുമ്പോള്‍ തന്റെ കുഞ്ഞ്‌ കണ്മുന്നില്‍ മരിയ്ക്കാനിടവരുന്നുവെന്ന അസഹ്യമായ അവസ്ഥയില്‍ ആ അമ്മ -ഉത്തര, ലൌകികമായ ഒന്നിനും തന്റെ കുഞ്ഞിനെ മരണത്തില്‍നിന്നും രക്ഷിയ്ക്കാന്‍ സാധിയ്ക്കില്ലെന്നു ബോദ്ധ്യമായി ശരണാഗതവത്സലനായ കൃഷ്ണനോട്‌ ഉള്ളുരുകി പ്രാ‍ര്‍ഥിച്ചു*. ഉത്തരയുടെ പ്രാര്‍ഥന കൈക്കൊണ്ട് ഭഗവാന്‍ ഗര്‍ഭസ്ഥശിശുവിനെ രക്ഷിച്ചു. വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ പരീക്ഷിത്തിന് ‌ വിഷ്ണുരാതന്‍ എന്നും പേരുണ്ടായി.

മഹാഭാരതയുദ്ധം കഴിഞ്ഞ് യുധിഷ്ഠിരന്‍ രാജ്യം ഭരിക്കുന്നു. പരീക്ഷിത്തു ജനിയ്ക്കുന്നതിനു മുന്‍‌പുതന്നെ പാണ്ഡവരുടെ മക്കളെല്ലാം മരിച്ചുകഴിഞ്ഞിരുന്നു. വംശത്തിന്റെ നിലനില്‍പ്പുതന്നെ ഈയൊരൊറ്റ സന്തതിയിലാണെന്ന് വേവലാതിയോടെ മനസ്സിലാക്കിയ യുധിഷ്ഠിരന്‍ ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി ചോദിച്ചു-

“ഈ കുഞ്ഞിന്റെ ഭാവി എങ്ങനെയാവും? പ്രജാക്ഷേമതല്പരനായ രാജാവായിരിയ്ക്കുമോ...”

“ഗ്രഹനിലകള്‍ നല്‍കുന്ന സൂചന ഇതാണ്“ - ജ്യൌതിഷികള്‍ പറഞ്ഞുതുടങ്ങി-

“പ്രജാവത്സലനായിരിയ്ക്കും, മനുവിനെപ്പോലെ. പ്രതിജ്ഞപാലിക്കുന്നതില്‍ ശ്രീരാമനെപ്പോലെയാവും.
ശരണാര്‍ഥികളെ രക്ഷിക്കുന്ന കാര്യത്തില്‍ തന്റെ പ്രാണന്‍ പോലും ത്യജിക്കാന്‍ തയ്യാറായ ശിബിമഹാരാജാവിനെപ്പോലെയാവും. ശൌര്യവീര്യപരാക്രമത്തില്‍ ദുഷ്യന്തപുത്രനായ ഭരതനുസമനാവും. ഭൂമിയെപ്പോലെ ക്ഷമാശീലനായിരിക്കും. ഭഗവാന്‍ ശിവനെപ്പോലെ പ്രസന്നന്നായിരിയ്ക്കും. ഈശ്വരഭക്തിയില്‍ പ്രഹ്ലാദനെപ്പോലെയിരിയ്ക്കും. ഔദാര്യത്തിന്റെ കാര്യത്തില്‍ മഹാനായ രന്തിദേവനെപ്പോലെയാവും, ഋഷികളെ സംരക്ഷിയ്ക്കും, ദുഷ്ടന്മാരെ നിഗ്രഹിയ്ക്കും, കലിയെ നിലയ്ക്കുനിര്‍ത്തും...”

യുധിഷ്ഠിരന്‍ ഇടയ്ക്കുകയറിച്ചോദിച്ചു-

“ശുഭകാര്യങ്ങള്‍ മാത്രമേ അങ്ങു പറയുന്നുള്ളുവല്ലോ? അശുഭം വല്ലതുമുണ്ടോ? ഭയപ്പെടേണ്ടതായ എന്തെങ്കിലും ?”

“ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, ‘തക്ഷകന്‍ കടിച്ച്‌ മരിയ്ക്കാനിടവരട്ടെ’ എന്ന്‌ ഒരു ബ്രാഹ്മണശാപം ലഭിയ്ക്കാനിടയുണ്ട്‌. എന്നാലും അതും അദ്ദേഹത്തിന്റെ ആത്യന്തികശ്രേയസ്സിനു നിമിത്തമായിത്തീരും. ഒന്നുകൊണ്ടും അങ്ങു ഭയപ്പെടേണ്ടതില്ല.” അവര്‍ പറഞ്ഞു.
യുധിഷ്ഠിരനു സമാധാനമായി. പരീക്ഷിത്തുകുമാരന്‍ വളര്‍ന്നുവരുന്നതിനനുസരിച്ച്‌ യുധിഷ്ഠിരന്റെ സന്തോഷവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

[തുടരും...]



* കൃഷ്ണനോട്‌ ഉത്തരയുടെ പ്രാര്‍ഥന :

“പാഹി പാഹി മഹായോഗിന്‍ ദേവ ദേവ ജഗത്പതേ
നാന്യം ത്വദഭയം പശ്യേ യത്ര മൃത്യുഃ പരസ്പരം (1-8-9)

അഭിദ്രവതി മാമീശ! ശരസ്തപ്തായസോ വിഭോ!
കാമം ദഹതു മാം നാഥ! മാമേ ഗര്‍ഭോ നിപാത്യതാം“(1-8-10)