Monday, October 14, 2013

യാ ദേവീ സർവ്വഭൂതേഷു




അമ്മയാണാദിപരാശക്തി”- നിത്യവും
നിർമ്മലാനന്ദം തരുന്നതീ ഭാവന
ആദ്യാക്ഷരം കുറിച്ചപ്പൊഴേ നാവിലെ-
ന്നോംകാരമന്ത്രത്തൊടൊപ്പം ഹരിഃശ്രീയും
സ്വർണ്ണവർണ്ണങ്ങളിൽക്കുത്തിക്കുറിക്കവേ
യച്ഛൻ പഠിപ്പിച്ചതെന്തായിരിയ്ക്കണം?
ഗീർവ്വാണകൈരളീഭേദങ്ങളൊക്കെയും
വാഗ്ദേവിതന്നുടയാടകളെന്നതോ
മിന്നുമുടയാടയേതേതു വർണ്ണമോ
വർണ്ണിപ്പതിന്നായസാധ്യമാണെന്നതോ
ഉണ്മയിൽ ചേരേണമേതൊരു വാണിയും
തത്പ്രാണമന്ത്രപ്രണവനാദം പോലെ
പ്രാണപ്രയാണസമേതമാണേവനും
വാക്കുരിയാടുവാൻ ശക്തനാവുന്നതും
മദ്ധ്യമാവൈഖരീഭേദങ്ങൾ ഭൌതികം
ലക്ഷ്യമാകുന്നതനാദിപ്പരമ്പൊരുൾ;
എന്നതുമാട്ടേ- “നിനക്കമ്മ തന്നിടും
മാധുര്യമിപ്പോൾ നുണഞ്ഞുവെച്ചേക്കുക
എന്നതുമാത്രമാണന്നത്തെപ്പൈതലിൻ
നാവിൽക്കുറിച്ചതിൻസ്വാദെന്നതോർപ്പു ഞാൻ
എന്തതിന്നർഥമെന്നോർത്തതേയില്ല ഞാ-
നമ്മതന്നങ്കത്തിലാവുകകാരണം
യാ ദേവീ സർവ്വഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ|“
അച്ഛന്റെയിച്ഛപോലമ്മ മലയാള
ഭാഷ, ഗൈർവാണിയോ യെന്നൊരു ഭേദവും
തോന്നിയതില്ലതുമെന്നല്ല, യമ്മതൻ
പ്രാണനായ്ക്കണ്ടമന്ത്രാക്ഷരസംസ്കൃതം
അമ്മതന്നങ്കത്തിലാത്മാനുഭൂതിപോ-
ലെന്തോ നുണഞ്ഞുനുണഞ്ഞിരിക്കുമ്പൊഴും
തേനിറ്റിനിയമലയാളഭാഷയും
വാസനാസമ്പുഷ്ടമായഗൈർവ്വാണിയും
വാസന്തസമ്പത്സമൃദ്ധിയിലെന്നപോ-
ലമ്മപകർന്നു, നുകർന്നുനിന്നേനിവൾ
അമ്മയാണാദിപരാശക്തി” – നിത്യവും
നിർമ്മലാനന്ദം തരുന്നതീഭാവന!
 ---
ഇന്നു വിജയദശമി 

Wednesday, May 29, 2013

കണ്ണനുണ്ണി

കണ്ണനുണ്ണി നമുക്കെന്നും
അനന്താനന്ദമേകണം!

Friday, September 09, 2011

ഭര്‍ത്താവും ഭാര്യയും

എന്തുപറഞ്ഞാലും അതിന്റെ വിപരീതം പറയാന്‍ ഒരു രസമുണ്ടായിരുന്ന കാലം. ഏട്ടന്മാരുടെയെല്ലാം മലയാളപാഠപുസ്തകത്തിലെ ‘വിപരീതം’ എഴുതുക എന്ന അഭ്യാസം രണ്ടാംക്ലാസുകാരിയുടെ വിനോദമായിരുന്നു.


ഇരുട്ട് - വെളിച്ചം

സത്യം - അസത്യം

സുഖം - ദുഃഖം

ശീതം - ഉഷ്ണം

ഉച്ചം - നീചം

പുരാതനം - നവീനം ഈ ഘട്ടമെല്ലാം കടന്ന്,

പണ്ഡിതന്‍ - പാ‍മരന്‍

യാഥാസ്ഥിതികന്‍ - ഉത്പതിഷ്ണു എന്നഘട്ടത്തിലേയ്ക്കു പുരോഗമിച്ചകാലം.

അങ്ങനെയിരിക്കെ ഒരുദിവസം നാലാം ക്ലാസുകാരന്‍ ചെറിയഏട്ടന്‍ ചോദിച്ചു. “എളുപ്പമുള്ള കുറച്ചുവാക്കുകള്‍ ഞാന്‍ പറഞ്ഞാല്‍ അതിന്റെ വിപരീതം പറയാമോ” എന്ന്.

അഭിമാനവും അഹങ്കാരവും നിറഞ്ഞ സ്വരത്തോടെ ഞാന്‍ ഞെളിഞ്ഞുനിന്നു.

ഏട്ടന്‍ ക്വിസ് മാസ്റ്ററുടെ ഭാവത്തോടെ ചോദ്യം തുടങ്ങി-

രാത്രി

രാവിലെ (എന്തുകൊണ്ട് ഉച്ച ആയിക്കൂടാ?)

ഗുരു

ശിഷ്യന്‍

അമ്മ

അച്ഛന്‍ (എന്തുകൊണ്ട് മകന്‍ ആയിക്കൂടാ?)

കുന്ന്

കുഴി (എന്തുകൊണ്ട് സമനിലം ആയിക്കൂടാ?)

സ്ലേറ്റ്

സ്ലേറ്റ്പെന്‍സില്‍

അമ്മാവന്‍

അമ്മായി

ഒന്നുരണ്ടുതവണ വല്യേട്ടന്‍ ഞങ്ങളുടെ കളി തടസ്സപ്പെടുത്താന്‍ശ്രമിച്ചു. ഒന്നു മിണ്ടാണ്ടിരിക്ക്ണുണ്ടോ? ഇതു വിപരീതമൊന്നുമല്ല. എല്ലാത്തിനും വിപരീതം ഉണ്ടാവില്ല. അമ്മ എന്നതിന്റെ വിപരീതം അല്ല അച്ഛന്‍. അമ്മാമന്‍ എന്നതിന്റെ വിപരീതമല്ല അമ്മായി. കള്ളന്‍ - എന്നതിന്റെ വിപരീതം കള്ളത്തി എന്നല്ലല്ലോ? കള്ളന്റെ എതിര്‍ലിംഗ പദമാണു കള്ളത്തി എന്നു പറഞ്ഞു. കള്ളന്റെ കാര്യം കേട്ടപ്പോള്‍ ഏതാണ്ടു കാര്യം മനസ്സിലായി.

അപ്പൊ മടിയന്‍ - മടിച്ചി

ചിത്രകാരന്‍ - ചിത്രകാരി

തൂപ്പുകാരന്‍ - തൂപ്പുകാരി എന്നിങ്ങനെ എതിര്‍ലിംഗപദങ്ങളുടെ ലിസ്റ്റും അടുക്കിക്കൂട്ടുക എന്നതൊരു ഹരമായിത്തുടങ്ങി.

എന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നത് എന്നല്ലേ?

അന്ന്, ഉണ്ടായിരുന്ന ഒരു ചെറിയ സംശയം ഇപ്പോഴും മാറിയില്ല. അറിവുള്ളവരുടെ അഭിപ്രായം അറിയാമല്ലോ എന്നുകരുതി ബ്ലോഗിലിടുന്നു-

ഭര്‍ത്താവ് എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യ എന്നാവുന്നതെങ്ങനെ?

ഭര്‍ത്താവ് - ഭരിക്കുന്നവന്‍

ഭര്‍ത്രീ - ഭരിക്കുന്നവള്‍

കര്‍ത്താവ് - കര്‍ത്രീ

കൂട്ടിവായിക്കാന്‍ : ഭാര്യ എന്നതിന്റെ എതിര്‍ലിംഗപദം ഭാര്യന്‍.





Saturday, August 20, 2011

ആവണിപ്പൂക്കളം

മുക്കുറ്റി. പണ്ട് താളിലക്കുമ്പിളില്‍ എത്രയെത്ര മുക്കുറ്റിപ്പൂ പറിച്ചിരുന്നെന്നോ!

തെച്ചിപ്പൂങ്കുല

ഇതു കൃഷ്ണകിരീടം.
ഇതു ഇപ്പോഴത്തെ വീട്ടുമുറ്റത്തെ തെച്ചി
ഈ പൂവിനു പേരുണ്ടോ?
ഒരു പൂ വിടരുന്നു. പറിച്ചുകാണിച്ചാല്‍ ഹൃദയമാണെന്നു പറയില്ല.. വെണ്‍ചെമ്പരുത്തി.

Tuesday, August 16, 2011

നിശാഗന്ധി









പരിമളം പൊഴിച്ചിന്ദുസമ്മുഖം
ചിരിവിടര്‍ന്നപോലങ്കണാന്തികം
സുരസുമം നിശാഗന്ധി, കാണുവാന്‍
വരിക മത്സഖേ വന്നിതാവണി!

Thursday, April 28, 2011

കണ്ണിന്റെ വലിപ്പം

വരദൃശ്യജാലമിരുള്‍നീക്കി, നേത്രമാം
ചെറുതായൊരിന്ദ്രിയമതില്‍പ്പതിയ്ക്കവേ
കരിയെന്നുമല്ല ഗിരി സൂര്യഗോളവും
പരിചോടൊതുങ്ങു, മിഹ ദൃഷ്ടി ശിഷ്ടമാം.

Tuesday, April 26, 2011

ഓര്‍മ്മപ്പൂക്കള്‍

നനഞ്ഞുപോയെന്നുടെകണ്ണുനീരിനാല്‍
പിറന്നവീടിന്നണിമുറ്റമൊക്കെയും
ഉണര്‍ന്നപുല്‍നാമ്പുകളില്‍ വിടര്‍ന്നതാ
നനുത്ത ബാല്യസ്മൃതിതന്‍ സുമങ്ങളും

Monday, April 04, 2011

പാപവും പുണ്യവും

അറിഞ്ഞുചെയ്തുള്ളൊരു പാപസഞ്ചയം
തിരിഞ്ഞുകുത്തും പശുവായ് വരുന്നിതാ
വരിഞ്ഞു മൂക്കില്‍ക്കയറിട്ടു കെട്ടി, ഞാന്‍
പറിച്ചുപുല്ലേകുകിലെന്തതിന്‍ ഫലം?

Tuesday, March 15, 2011

ഒരു ടിക്കറ്റുണ്ടോ സഖാവേ ....

.... ആരും തിരക്കു കൂട്ടരുത്, ക്യൂ പാലിക്കുക. ബീഡിയല്ല, ഒരു ശ്ലോകം തരാം....



വരിനിന്നരിയും പലസാധനവും
വരമഞ്ഞളുമുപ്പുപഴക്കുലയും
തരമാക്കുവതെങ്ങനെയായതുപോല്‍
നരനായകര്‍ ചീടിക*തേടുകയായ്


*ചീടിക = ചീട്ട്, ചിട്ട്, ടിക്കറ്റ്

[ജപ്പാനെപ്പറ്റി എഴുതണമെന്നുണ്ടായിരുന്നു... വയ്യ.. മനസ്സു നില്‍ക്കുന്നില്ല, ചിത്രങ്ങള്‍ കാണാന്‍ പോലും. ജപ്പാന്‍ കാരുടെ അച്ചടക്കവും മനോധൈര്യവും അത്യന്തം ആദരണീയം തന്നെ]

Tuesday, February 15, 2011

തൊടിയിലെ തോടകം

മലര്‍വാടിയിലേറിയ പൈങ്കിളിയൊ-
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ

Monday, January 17, 2011

മഞ്ഞും വെയിലും

മകരമാസമണഞ്ഞു, ഹിമാംബരം
സകലസോമനിളയ്ക്കരുളുന്നിതാ
ദിനകരന്‍ കനകാംബരവും, തദാ
ഹരിതകാന്തി പരന്നിതു ഭൂമിയില്‍

രാത്രിയിലെ ചന്ദ്രികയും മഞ്ഞും, പകലത്തെ വെളിച്ചവും വെയിലും ഓഷധികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നാണറിവു്.

Saturday, January 08, 2011

ഭുജംഗം

ഭുജംഗപ്രയാതവൃത്തത്തില്‍ ഒരു ശ്ലോകം

സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?

Tuesday, December 07, 2010

ശ്ലോകക്കമ്മല്‍

ഇന്ദുവദന വൃത്തത്തില്‍ ഒരു ശ്ലോകം

ഏതുനിറ, മേതുതര, മേതൊരുവലിപ്പം

കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം

*മോഡേണ്‍ ഗേള്‍

Tuesday, September 14, 2010

കരിയരങ്ങ്

അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍ക്കുള്ള സമര്‍പ്പണം

കരി, പുക, വിറകും പഴഞ്ചനായി-
പ്പുരകളില്‍നിന്നു പുറംകടത്തി നമ്മള്‍
അരിവില, പലവേല, വേവലാതി-
ക്കരിപടരുന്നതു കാണ്‍ക പെണ്മനസ്സില്‍

Saturday, August 14, 2010

ഉണര്‍ന്നപ്പോള്‍...

വിത്തിനുള്ളിലുണര്‍ന്നപ്പോള്‍
രണ്ടല്ലോ വഴികണ്ടത്
അമ്മതന്നുള്ളിലേക്കാകും
അമ്മിഞ്ഞ വഴിയെത്തുക

ആകാശത്തുള്ളൊരാള്‍ മാടി
വിളിപ്പൂ വഴികാട്ടിയായ്
അച്ഛനാണേ കണ്ടിടാനായ്
തലയൊട്ടു നിവര്‍ത്തിടാം

വീഴാതിരിക്കുവാനമ്മ
ചേര്‍ത്തു വീണ്ടും പിടിച്ചതും
അമ്മതന്നുള്ളു കാണാനാ-
യാവഴിക്കായിഴഞ്ഞതും

ചെടിയായ് മരമായ് ഞാനി
ന്നഹങ്കാരമുണര്‍ത്തിടാ
പുഷ്പം ഫലം വിത്തുവീണ്ടും
കാലചക്രനിയാമകം

തലതാഴ്ത്തി നമിക്കട്ടേ
ധരയാമമ്മയെസ്സദാ
വെളിച്ചമാം കരം നീട്ടി
കൂടെക്കൂട്ടിയ താതനെ.

ഭൂമിയെ സൂര്യനെ വിട്ടു
വിത്തെന്തു മരമായിടും
തുടക്കം വിട്ടൊടുക്കം വി-
ട്ടഹം- കാരമലിഞ്ഞുപോയ്!


Wednesday, August 11, 2010

സഹൃദയസുഹൃത്തിനോട്

പനിമതിചിരിതൂകീ വെണ്‍‌നിലാവള്ളിപൂത്തൂ
കവനവനികതന്നില്‍ പോരു നീയൂയലാടാന്‍
വിരിയുമിനിയുമെന്നാല്‍ നമ്മള്‍ തന്‍ ഹൃത്തടത്തില്‍
പുതിയകവിതപോലേ ഭാവനാഹൃദ്യപുഷ്പം

Tuesday, August 10, 2010

കരിമുഖം - ചിരിമുഖം

കര്‍ക്കിടകം കറുത്ത സുന്ദരി
കരഞ്ഞും പിഴിഞ്ഞും ആവലാതി പറഞ്ഞുകൊണ്ടേയിരുന്നു
അവളെ കരിമ്പടം പുതപ്പിച്ച്
സുഖചികിത്സക്കു കിടത്തി

പ്രതീക്ഷയുടെ ഇളവെയില്‍
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ക്ക്
മഴവില്ലുണ്ടാക്കിക്കൊടുത്തു
കുഞ്ഞുമുഖങ്ങളില്‍ ചിരി പരന്നു
ഓണനിലാവിന്‍ തെളിമയോടെ
ചിങ്ങപ്പെണ്ണൊരുങ്ങിവരുന്നു
വരവേല്‍ക്കാന്‍ പൂത്തുമ്പത്താലമുണ്ട്
പൂവിളിക്കുരവയുണ്ട്
നിലാവള്ളികൊണ്ടൊരൂഞ്ഞാലും...

“ഊഞ്ഞാലേ പാണ്ട്യമ്മേ
പാട്ടുണ്ടേ കളിയുണ്ടേ“
കൂട്ടാമോ കുട്ടികളെ
നക്ഷത്രപ്പൂ പറിക്കാന്‍?

Tuesday, June 29, 2010

സ്വപ്നം ചിലര്‍ക്ക് ചിലകാലം..

കിടക്കയിലാരോ!
സൂക്ഷിച്ചുനോക്കി
തെറ്റിയില്ല...ഞാന്‍ തന്നെ
മരണക്കിടക്ക എന്നു ചുറ്റുമുള്ളവര്‍ പറയുന്നു

“ഇനിയും ഇങ്ങനെ മെനക്കെടുത്തണോ
എന്താണസുഖം
ഒന്നുമില്ല... പ്രായാധിക്യം”
മിണ്ടാതെ അനങ്ങാതെ കിടക്കുക
കാര്യസ്ഥ ചമയാതിരിക്കുക
കാര്യത്തിനു കൊള്ളാതായാല്‍
മിണ്ടുന്നതെല്ലാം അധികപ്രസംഗം
മൌനമേ വരം

എണീറ്റുനടന്നാല്‍ വീഴുമത്രേ
അനങ്ങരുത്
മയങ്ങിക്കിടക്കാം
ഹോസ്പിറ്റല്‍ ബില്‍
അവധിയെടുത്തവക
ശമ്പളക്കമ്മി
കൂട്ടിക്കിഴിച്ചാല്‍ നഷ്ടക്കണക്ക്
“ഇപ്പോഴെങ്ങനെ....?”
ചോദ്യം ചെവിയില്‍
ഭേദമാകേണ്ടായിരുന്നു....
ഉത്തരം തൊണ്ടയില്‍ കുരുങ്ങി
പ്രാണന്‍ പോയാല്‍ മതിയായിരുന്നു...

ഉണരണോ ഉറങ്ങണോ

Monday, June 28, 2010

വാക്കും പൊരുളും

വാക്ക്
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍‌വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.