Showing posts with label വാക്കും വെളിച്ചവും. Show all posts
Showing posts with label വാക്കും വെളിച്ചവും. Show all posts

Friday, August 29, 2008

അഗ്നി

[അഗ്നി എന്നാല്‍ തീ/തീയ് എന്നേ ഇപ്പോള്‍ എല്ലാരുടേയും മനസ്സിലേയ്ക്കെത്തുന്നുള്ളൂ. ‘തീ’ എന്നു കേട്ടാലോ, ‘ഒരു അപായം’, ‘എല്ലാം ചുട്ടുചാമ്പലാക്കാന്‍ കഴിയുന്ന വില്ലന്‍’ എന്നരീതിയിലോ ഒക്കെയാണു ‘ഇന്നത്തെക്കുട്ടികളുടെ’ മനസ്സില്‍ അര്‍ത്ഥം ‘കത്തുന്നത്’. ഇന്നത്തെക്കുട്ടികളുടെ പ്രശ്നമല്ല. വീട്ടില്‍ വിറകടുപ്പില്‍പ്പോലും തീ കാണുന്നവര്‍ കുറഞ്ഞുവരുന്നു. ഉച്ചയ്ക്കൂണുകഴിയ്ക്കണമെങ്കില്‍ ‘അഗ്നി/തീ’ ആണു വാസ്തവത്തില്‍ പണിയെടുക്കുന്നത് എന്ന് ആരുണ്ടുചിന്തിയ്ക്കുന്നു? ഉണ്ണാത്തവനൂണുചിന്ത- ഉണ്ടവനു ചിന്തവേണ്ട!]

അഗ്രേ നയതി ഇതി അഗ്നിഃ മുന്നോട്ടു നയിയ്ക്കുന്നതാണ് അഗ്നി. ചുറ്റും വെളിച്ചം പടര്‍ത്തുന്നതാണ് അഗ്നി. ഇരുട്ടത്തു തപ്പിത്തടയുന്നവര്‍ക്കു്, ധൈര്യപൂര്‍വം മുന്നോട്ടേയ്ക്കുപോകാന്‍ അഗ്നിയുടെ സാന്നിദ്ധ്യം പ്രചോദനമേകുന്നു. പേടിയകറ്റുന്നവനാണു് അഗ്നി. അഗ്നി അറിവിന്റെ പ്രതീകമാണു്.
എങ്ങോട്ടുപോണം, എന്തുചെയ്യണം എന്നൊന്നും നിശ്ചയിയ്ക്കാനാവാതെ അറിവില്ലായ്മയില്‍ നട്ടംതിരിയുന്നവര്‍ക്ക് അറിവിന്‍ തിരിനാളമായി പ്രകാശമായി വഴികാണിച്ചുതരുന്ന ‘ഗുരു’ (ഇരുട്ടിനെ നീക്കുന്നവന്‍) ആണു് അഗ്നി.
രൂപം,രസം, ഗന്ധം, സ്പര്‍ശം, ശബ്ദം ഈ അഞ്ചുഘടകങ്ങളല്ലാതെ വേറെ എന്തെങ്കിലുമുണ്ടോ നാം കാണുന്ന ലോകത്തില്‍? ഇല്ലല്ലോ. ഇവയില്‍ ‘രൂപം’ എന്നവിഭാഗത്തിന്റെ മേധാവി (ഇന്‍ ചാര്‍ജ്ജ് )അഗ്നി.

“അഗ്നിമീളേ പുരോഹിതം” എന്നു ഋഷി. മുന്നോട്ടുനടത്തുന്ന അഗ്നിയെ നമസ്കരിയ്ക്കുന്നു. അഗ്നിയെ ഹോമകുണ്ഡത്തില്‍ (വിളക്കിലെങ്കിലും) അണയാതെ സൂക്ഷിക്കണം എന്നതു ഗൃഹസ്ഥന്റേയും ധര്‍മ്മമാണ്. വീടായാല്‍ ഒരു വിളക്കുവേണം, വെളിച്ചം വേണം എന്നത്രേ നിര്‍ബന്ധം.


[പലതരം അഗ്നികളെപ്പറ്റിയും ജ്വാലകളെപ്പറ്റിയും പഠിച്ച് എഴുതണമെന്നുണ്ടായിരുന്നു. അതിനി പിന്നീടാവാം]

Wednesday, April 30, 2008

വൃദ്ധപുരാണം

“അറുപത്തഞ്ചുകഴിഞ്ഞ വൃദ്ധന്മാരെല്ലാം ഈ വരിയില്‍ നില്‍ക്കുക, നിങ്ങള്‍ക്കുള്ള ടിക്കറ്റ് വേഗം നല്‍കുന്നതായിരിയ്ക്കും”‍ എന്നു പറഞ്ഞാല്‍ അറുപത്തഞ്ചുകഴിഞ്ഞ ആര്‍ക്കും അത്ര രുചിയ്ക്കുമെന്നു തോന്നുന്നില്ല. ടിക്കറ്റു വേഗം കൈക്കലാക്കുന്നതില്‍ ജാള്യമൊന്നുമുണ്ടായിട്ടല്ല, മറിച്ച് ‘വൃദ്ധന്‍’ എന്നു വിളിയ്ക്കുന്നത് ഇഷ്ടമല്ല, അതാണു കാര്യം.

വൃദ്ധന്‍ എന്ന വാക്കുകേള്‍ക്കുമ്പോള്‍ ‘വയസ്സന്‍’ എന്ന മങ്ങിയ അര്‍ത്ഥം മാത്രമേ ഈയിടെയായി നാം ആലോചിയ്ക്കുന്നുള്ളൂ. എന്നാല്‍ വൃദ്ധന്‍ എന്നവാക്കിന്നു കുറച്ചുകൂടി വെളിച്ചമുണ്ട്, തെളിച്ചവും.

വര്‍ദ്ധിച്ചവന്‍, (എല്ലാനിലയിലും) വളര്‍ന്നവന്‍, വലിയവന്‍, വലുതായവന്‍, എന്നൊക്കെയാണര്‍ത്ഥം. ജീവിതയാത്രയില്‍ എല്ലാനിലയിലും വളരുകയും വലുതാവുകയും ചെയ്തവന്‍ എന്നാല്‍ വിജയിച്ചവന്‍ എന്നും സംതൃപ്തന്‍ എന്നും ഒക്കെ ആ വാക്കുകൊണ്ടു കിട്ടാവുന്ന അര്‍ഥങ്ങളാണ് എന്നു തോന്നുന്നു. സംസ്കൃതത്തില്‍ അതൊരു ബഹുമാനസൂചകമായ പദമാണു്. വൃദ്ധന്മാരും ജ്ഞാനവൃദ്ധന്മാരും ഒക്കെ ഒരു സദസ്സിന്റെ അലങ്കാരമായിട്ടാണു കരുതുക പതിവ്.

എന്നാല്‍, ‘കാലം ചെല്ലുന്തോറും പലവാക്കുകള്‍ക്കും മൂല്യം ചോര്‍ന്നുപോകുന്നില്ലേ‘ എന്ന സംശയം അസ്ഥാനത്തല്ലെന്നു തോന്നുന്നു. വൃദ്ധന്‍ എന്നാല്‍ (വെറും) വയസ്സന്‍ എന്നുമാത്രമാണു മനസ്സില്‍ വരുന്നത്. അത്രയും വയസ്സുകൊണ്ടു ആ വ്യക്തിയ്ക്കുണ്ടായ വളര്‍ച്ചയോ വിജയമോ ഒന്നും മനസ്സിലേയ്ക്കെത്തുന്നില്ല. അതൊക്കെ എവിടെയാണാവോ ചോര്‍ന്നുപോയത്?

കാലംകൊണ്ടു കോലം മാറുന്നതിനെ ചെറുക്കാന്‍ പറ്റുമോ? ഇല്ല.
ഇനി ഒരു പത്തമ്പതുകൊല്ലം കഴിഞ്ഞാല്‍ പൊതുസ്ഥലത്തു വെള്ളം കുടി നിരോധിയ്ക്കാന്‍ നിയമം പാസ്സാക്കുമോ ആവോ!

(ഈ പരമ്പരയില്‍ അടുത്തത് “അഗ്നി” )