Showing posts with label പുതുമ. Show all posts
Showing posts with label പുതുമ. Show all posts

Thursday, May 28, 2009

ചിത്രപ്പുതുമ

കുറച്ചുനാളത്തേയ്ക്ക് കുഞ്ഞുകുഞ്ഞുകാര്യങ്ങളേ ചിന്തിയ്ക്കൂ എന്നു ഞാന്‍ തീരുമാനിച്ചു. ചിന്താഭാരം ഇടയ്ക്കിടെ വാലുമുറിച്ചിട്ടൊന്നും ഒട്ടും കുറയാന്‍ കൂട്ടാക്കുന്നില്ലെന്നേ. ഹാവൂ, അമേരിയ്ക്കയിലേയും ഇന്‍ഡ്യയിലേയും എന്തിനധികം കേരളത്തിലേയും ഇലക്‍ഷന്‍ ഒക്കെ ഒരരിക്കാക്കി, ഇനിഒന്നു ക്ഷീണം മാറ്റണമല്ലോ.

ഞാന്‍ കുഞ്ഞുണ്ണിമാഷുടെ ഒരു പുസ്തകം കയ്യിലെടുത്തു. രണ്ടായ് വകഞ്ഞു ശീര്‍ഷകം തഴഞ്ഞു, നാലക്ഷരം തള്ളി വായിച്ചു. “ഒരുദിവസം എന്തെങ്കിലും ഒരു പുതിയകാര്യം ചെയ്യുക. മനസ്സിനുണര്‍വ്വുണ്ടാവാന്‍ ഇതു നല്ലതാണു്”. മുന്‍പും ഈ പുസ്തകം വായിച്ചിട്ടുണ്ടു്. എന്നാലും ഇന്നലെയിതുവായിച്ചപ്പോള്‍ തോന്നി, എന്നാലൊരു ചിത്രം വരച്ചാലോ എന്നു്. ബ്രഷും പെയിന്റും പൊടിയൊക്കെതട്ടിയെടുത്തു.

എന്താപ്പൊ വരയ്ക്കാ?
കാക്കയെ വരച്ചാലോ? കാക്ക കറുപ്പല്ലേ? കറുപ്പില്‍ തുടങ്ങേണ്ട. എന്നാപ്പിന്നെ കൊക്കിനെ വരച്ചാലോ? വേണ്ട വെളുത്തപേപ്പറില്‍ ആരും കാണാതെ ... പാവം, അതും വേണ്ടെന്നുവെച്ചു. അവസാനം രണ്ടും കല്‍പ്പിച്ച് ഒരു മരത്തിനെ മനസ്സില്‍ ധ്യാനിച്ച് അങ്ങടു വരച്ചു. അങ്ങനെ കിട്ടിയതാണു മുകളിലത്തെ ചിത്രം. പുതുമയോടെ ഇവിടെ ഇരിയ്ക്കട്ടേ എന്നുകരുതി.

പിന്‍‌കുറിപ്പ്: ഏതുമരത്തെ മനസ്സില്‍ ധ്യാനിച്ചു എന്നു ചോദിയ്ക്കരുതേ, അതൊക്കെ ഔട്ട് ഓഫ് സിലബസ് ചോദ്യമായിപ്പോവും :-). അതുമല്ല, എന്റെ പ്രിയപ്പെട്ട മുരിങ്ങ എന്നൊക്കെ ഉത്തരം പറഞ്ഞാല്‍ ഉറികൂടി ഊറിച്ചിരിയ്ക്കില്ലേ?

Sunday, May 24, 2009

പുതുമയുടെ വക്താക്കള്‍

കുറേ ദിവസം മുന്‍പ് എന്റെ ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. അതിനിപ്പൊ എന്താ എന്നല്ലേ? എനിയ്ക്കറിയാവുന്ന ഒരു ജര്‍മ്മന്‍ വനിതയുണ്ട്. അവര്‍ക്ക് ഇന്‍ഡ്യന്‍ പിറന്നാള്‍ കാണണമത്രേ. ഞാന്‍ പറഞ്ഞു, ഇന്‍ഡ്യന്‍ പിറന്നാള്‍ എന്ന ഒന്നില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ ആഘോഷത്തിന് എന്നൊക്കെ. മാത്രമല്ല ഞങ്ങള്‍ അങ്ങനെ ആഘോഷിയ്ക്കാറൊന്നുമില്ലെന്നും. എന്നാലും ഇത്തവണ എന്റെ അമ്മ, പിറന്നാള്‍ ദിവസം കൂടെ ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു ചെറിയ ആഘോഷം ആവാം, ജര്‍മ്മന്‍ വനിതയ്ക്ക്, എന്റെ അമ്മയെ പരിചയപ്പെടുത്തുകയുമാവാം എന്നുകരുതി അന്ന് അവരെ വീട്ടിലേയ്ക്കു വിളിച്ചു.
ഇവിടെ, പിറന്നാള്‍ സദ്യ എന്നുപറഞ്ഞാല്‍ കേയ്ക്ക് മുറിയ്ക്കലൊന്നുമില്ല - കുട്ടികളുടെ പിറന്നാളായാലും. വിളക്കുവെച്ച് ഇലയില്‍ ഊണുവിളമ്പണം. തീര്‍ച്ചയായും വിളക്ക് ഊതിക്കെടുത്തിക്കൊണ്ട് ഒരാഘോഷം പതിവില്ല. കഴിയുമെങ്കില്‍ അവനവന്‍ ഉണ്ണുന്നതിനുമുന്‍പേ നാലാള്‍ക്കു ഊണുകൊടുക്കണം. ഒരു ഇഞ്ചിത്തൈരും പായസവും (അരിവെന്തതില്‍ ശര്‍ക്കരചേര്‍ത്താല്‍ മതി) ഇത്രയായാല്‍ മതി. പറ്റുമെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണം, പ്രസന്റ് വാങ്ങിക്കൂട്ടുകയല്ല വേണ്ടതു് - ഇതൊക്കെയാണു പിറന്നാളിന്റെ അന്നു പ്രത്യേകം ശ്രദ്ധിക്കുന്നത്‌. വിശേഷപ്പെട്ട പിറന്നാളുകളൊക്കെയാണെങ്കില്‍ പറ്റുമെങ്കില്‍ പറ്റുന്നതുപോലെ ബാലികാസദനത്തിലോ വൃദ്ധസദനത്തിലോ ഒന്നുപോയി അവിടെ ഒരുദിവസത്തെ ഊണിനുള്ള ഏര്‍പ്പാടു ചെയ്യാന്‍ കഴിയുമോ എന്നു നോക്കുക. ജര്‍മ്മന്‍ വനിതയ്ക്ക് ഇതെല്ലാം പുതുമയായിരുന്നു. അവര്‍ക്കു ഈ പുതുമ നന്നായങ്ങടു ബോധിച്ചു. ജര്‍മ്മന്‍ വനിത അവരുടെ ‘മെഴുകുതിരി ഊതിക്കെടുത്തുന്ന പഴഞ്ചന്‍ സമ്പ്രദായം' ഉപേക്ഷിച്ചു, പുതുമയുള്ള സമ്പ്രദായത്തിലാ ഇപ്പോള്‍. അവരുടെ ചില ഫ്രന്‍ഡ് സും (ഇവരെ എനിയ്ക്കറിയില്ല ട്ടോ) ഈ പുത്തന്‍ ആശയത്തില്‍ മയങ്ങി എന്നാണു ഞാന്‍ ആദ്യം സൂചിപ്പിച്ച വനിത എന്നോടു പറഞ്ഞതു്.
അവരുണ്ടോ പുതുമയെ വിടുന്നു? “പുതുമകളേ...വരൂ...” അവര്‍ പാടി ജര്‍മ്മന്‍ ഭാഷയില്‍!