Showing posts with label മിനിക്കഥ. Show all posts
Showing posts with label മിനിക്കഥ. Show all posts

Sunday, June 14, 2009

ദീപാലിയുടെ ഫ്രീഡം

ദീപാലി ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി. വയസ്സു പത്തൊന്‍പത്. . പതിനെട്ടുകഴിഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യമില്ലേ എന്നവള്‍ ചോദിയ്ക്കുന്നു. സാമാന്യം നന്നായി പഠിയ്ക്കുമായിരുന്നു. പക്ഷേ ഈ വര്‍ഷം പഠിത്തത്തില്‍ ഒട്ടും ശ്രദ്ധയില്ലാതായിരിയ്ക്കുന്നു. അവള്‍ക്കു കാര്യമായ മാറ്റമുണ്ടല്ലോ എന്നു മനസ്സിലാക്കി ടീച്ചര്‍ അവളെ അടുത്തുവിളിച്ചു ചോദിച്ചു. ക്ലാസില്‍ വെച്ച് ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്ന അവള്‍, വൈകിട്ടു കോളേജ് സമയം കഴിഞ്ഞതിനുശേഷം വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചറെ സ്റ്റാഫ് റൂമില്‍ച്ചെന്ന് കാണുകതന്നെ ചെയ്തു.

“ടീച്ചര്‍, ടീച്ചറൊടെനിയ്ക്കു സംസാരിയ്ക്കാനുണ്ടു്. ഇപ്പോള്‍ സമയമുണ്ടോ?”

‘സമയം ഉണ്ടാക്കാം, ദീപാലി പറയൂ, എന്താ കേള്‍ക്കട്ടേ’
“ടീച്ചര്‍, ഞാനൊരാളുമായി അടുപ്പത്തിലാണു്. ഇന്റര്‍നെറ്റു വഴി പരിചയപ്പെട്ടതാണു്. തമ്മില്‍ കാണാതെ വെറുതേ ഒരു രസത്തിനു ചാറ്റു ചെയ്തു ചെയ്തു പരിചയമായി. വളരെയധികം അടുത്തുപോയി. കോളേജുകാരായ ബോയ്‌ഫ്രണ്ട്സ് ധാരാളം ഉണ്ടെങ്കിലും എനിയ്ക്ക് അയാള്‍ ഒരു പ്രത്യേകസുഹൃത്തായിരുന്നു. കാണാതെ വയ്യ എന്ന നിലയായപ്പോള്‍ ഞാനും കൂടി മുന്‍‌കൈ എടുത്ത് ഞങ്ങള്‍ ഇടയ്ക്കു കൂടിക്കാഴ്ച നടത്തുന്നുണ്ടു്. വീട്ടിലറിഞ്ഞപ്പോള്‍ മുതല്‍ അമ്മ എന്നോടു ഭയങ്കര ദേഷ്യത്തിലാണ്. അമ്മയോടു തര്‍ക്കിച്ചു എനിയ്ക്കു മടുത്തു. അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.

ടീച്ചര്‍, പതിനെട്ടു വയസ്സുകഴിഞ്ഞ ഞാന്‍ എന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുത്താല്‍ എന്താണു കുഴപ്പം? അമ്മയ്ക്ക് ഈഗോ കോംപ്ലക്സ് ആണെന്നു തോന്നുന്നു. എനിയ്ക്കയാളെ ഉപേക്ഷിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്തുരസമാണെന്നോ അയാളുടെ കൂടെയിരിക്കാന്‍! കല്യാണമൊന്നും ഞാന്‍ കഴിക്കില്ല. അതൊക്കെ ഒരു ബാധ്യതയാവും. പക്ഷേ എനിയ്ക്കയാളുടെ കമ്പനി ഇഷ്ടമാണ്, എല്ലാതരത്തിലും.

ടീച്ചര്‍ , ടീച്ചര്‍ക്കറിയാലോ, മോം ഈസ് എ സിങ്ഗിള്‍ പാരന്റ്.
സ്റ്റില്‍ ഷി ഡസ്ന്റ് നോ വാട്ട് ഫ്രീഡം ഈസ് ആള്‍ എബൌട്ട്.

ടീച്ചര്‍ക്കു വിശ്വസിയ്ക്കാനാവുമായിരുന്നില്ലെങ്കിലും ദീപാലി തന്നോടുഇത്രയും തുറന്നു സംസാരിച്ചതിനെ മനസാ അഭിനന്ദിക്കുകതന്നെ ചെയ്തു ടീച്ചര്‍. ടീച്ചര്‍ക്ക് ഏതുതരത്തില്‍ സഹായിക്കാന്‍ പറ്റും എന്നു ചിന്തിക്കാന്‍ തുടങ്ങി. കാര്യത്തിന്റെ ഗൌരവവും വരുംവരായ്കകളും അമ്മയുടെ പ്രതീക്ഷകളും മകളുടെ ഉത്തരവാദിത്തവും ടീച്ചറുടെ കര്‍ത്തവ്യബോധവും ഒക്കെ മനസ്സില്‍ തിക്കിത്തിരക്കി മിന്നലാട്ടം നടത്തവേ ദീപാലി ഒന്നുകൂടി പറഞ്ഞു...
“ടീച്ചര്‍, ഞാന്‍ അമ്മയെ കോളേജിലേക്കു കൂട്ടിക്കൊണ്ടുവരട്ടേ, ഫീമെയില്‍ ഫ്രീഡത്തെക്കുറിച്ച് ഒന്നു അമ്മയോട് സംസാരിയ്ക്കാമോ?”

“ഉം, കൊണ്ടുവരൂ” വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചര്‍ അമര്‍ത്തിമൂളിയപ്പോള്‍ ചിന്തിച്ചു, ഏതു വനിതയുടെ ചട്ടക്കൂട്ടില്‍ നിന്നു ചിന്തിയ്ക്കണം? വിദ്യാര്‍ത്ഥിനി? അവളുടെ അമ്മ? സമൂഹത്തോടു മൊത്തം ഉത്തരവാദിത്തമുള്ള അദ്ധ്യാപിക?

ഇന്നത്തെക്കുട്ടികളെയോര്‍ത്ത്, നാളത്തെ വീരവനിതകളെയോര്‍ത്ത്, പൌരന്മാരെ വാര്‍ത്തെടുക്കേണ്ട മൂശകളെയോര്‍ത്ത് , ടീച്ചര്‍ ചിന്താവിഷ്ടയായിനിന്നതേയുള്ളൂ...ആ നില്‍പ്പില്‍ “വിമന്‍ സെല്‍” എന്ന് തൂക്കിയിട്ട ബോര്‍ഡില്‍ നിന്നും ‍ തലയില്‍ ചേക്കേറിയ് ‘ഫീമെയില്‍ ഫ്രീഡം’ എങ്ങോട്ടെന്നില്ലാതെ പറന്നു പറന്നു പറന്നകന്നു.