Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Wednesday, April 28, 2010

മമ്മഹാമടിയന്‍

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അലസതയ്ക്കു പേരുകേട്ട ഒരു രാജാവ്. സ്വയം മടിയനായിരുന്ന അദ്ദേഹത്തിനു് എല്ലാ മടിയന്മാരേയും വലിയ ഇഷ്ടമായിരുന്നു. മഹാമടിയന്മാരെ അദ്ദേഹം നന്നായി ആദരിച്ചുപോന്നു.

ഒരുദിവസം അലസരാജാവിന്ന് ഒരാശ തോന്നി. തന്റെ രാജ്യത്തിലെ അങ്ങേയറ്റം കുഴിമടിയനായ ആളെ കണ്ടെത്തി കനത്ത ഒരു പാരിതോഷികം സമ്മാനിക്കണം എന്ന്. മന്ത്രിയുടെ ഉത്തരവാദിത്തത്തില്‍ നാടൊട്ടുക്കും വിളംബരം നടത്തി. പിറ്റേന്നുമുതല്‍ കൊട്ടാരത്തിലേക്ക് നിലക്കാത്ത ജനക്കൂട്ടം പ്രവഹിച്ചുകൊണ്ടിരുന്നു. പലരും അവരവരുടെ മടിയെപ്പറ്റി സഭയില്‍ വിസ്തരിച്ചു.

ചിലര്‍ക്കു ഉറക്കമുണരാന്‍ മടി, ചിലര്‍ക്കു കുളിക്കാന്‍ മടി, ചിലര്‍ക്കു ജോലിയെടുക്കാന്‍ മടി, ചിലര്‍ക്കു യാത്ര ചെയ്യാന്‍ മടി, ചിലര്‍ക്കു പഠിക്കാന്‍ മടി, ചിലര്‍ക്കു ബ്ലോഗെഴുതാന്‍ മടി, ചിലര്‍ക്കു കമന്റിനു മറുപടി പറയാന്‍ മടി..... എന്തിനു പറയ്ണൂ... രാജാവിനു അവരെയൊന്നും മഹാമടിയനാ‍യി അംഗീകരിക്കാന്‍ തോന്നിയില്ല. വിളംബരം കഴിഞ്ഞിട്ട് ഒരുമാസമായിട്ടും മഹാമടിയനെ കണ്ടെത്താനാവാത്തതില്‍ രാജാവു സങ്കടപ്പെട്ടു. മന്ത്രിയേയും ബുദ്ധിമാനായ വിദൂഷകനേയും അന്വേഷണത്തിനു ചുമതലപ്പെടുത്തി.

രാജ്യത്തിന്റെ മുക്കും മൂലയും പരിശോധിച്ച് അവസാനം അവര്‍ ഒരു മഹാമടിയനെ കണ്ടെത്തി. കൊട്ടാരത്തില്‍ വന്നാല്‍ മഹാമടിയനുള്ള കനത്തപാരിതോഷികം കിട്ടുമെന്നു പറഞ്ഞു... അയാള്‍ക്കു കൊട്ടാരത്തിലേക്കു വരാന്‍ മടി... രാജാവ് വേണമെങ്കില്‍ അയാളുടെ അടുത്തുവരട്ടെ എന്ന് അയാള്‍... വിദൂഷകന്‍ രാജാവിനെ കൂട്ടിക്കൊണ്ടുവന്നു.... രാജാവിനു സന്തോഷമായി എങ്കിലും മഹാമടിയനായി അംഗീകരിക്കാന്‍ തക്ക യോഗ്യത അയാള്‍ക്കില്ലെന്നു രാജാവു വിധിച്ചു.

വിദൂഷകനും മന്ത്രിയും കൂടി വീണ്ടും അന്വേഷണം തുടങ്ങി... ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ഒരാളെ കണ്ടെത്തി. രാജാവിനെ വിവരം ധരിപ്പിച്ചു.... മഹാമടിയന്റെ അടുത്തേക്കു രാജാവിനെ കൂട്ടിക്കൊണ്ടുവന്നു. രാജാവു അമ്പരന്നു.........

മഹാമടിയന്‍ ഇരിയ്ക്കുന്നതെവിടെയെന്നോ... ഒരു നീണ്ടതെങ്ങിന്റെ മുകളില്‍. രാജാവിനു അല്പം ദേഷ്യം വന്നു. വിദൂഷകനോടു കയര്‍ത്തു... ഹേയ്..ഇയാള്‍ അത്ര മടിയനാവാന്‍ തരമില്ല. ഈ തെങ്ങിനുമുകളില്‍ കയറിയില്ലേ.... തന്നെ വെറുതേ ഇത്രദൂരം കൊണ്ടുവന്ന വിദൂഷകനു തക്കതായ ശിക്ഷ കൊടുക്കാന്‍ മന്ത്രിയോടുത്തരവിട്ടു.

അപ്പോള്‍ വിദൂഷകന്‍... “മഹാരാജാവേ... ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ക്ഷമയുണ്ടാവണം.. ഈ തെങ്ങിനുമുകളില്‍ ഉള്ളവന്‍ തന്നെയാണു ‘മമ്മഹാമടിയന്‍’. ഇയാള്‍ തെങ്ങില്‍ കയറിതല്ല രാജാവേ.
കുഞ്ഞായിരുന്നുപ്പോള്‍ ഒരു തേങ്ങയുടെ മുകളില്‍ ഇരുന്നതായിരുന്നു.. ആ തേങ്ങയാണു വളര്‍ന്നു തെങ്ങായത്...
രാജാവിനു സന്തോഷമായി, തെങ്ങിന്മണ്ടയിലുള്ള ആളെ തന്റെ രാജ്യത്തിലെ ‘മമ്മഹാമടിയന്‍’ ആയി രാജാവു അംഗീകരിച്ചു.


[ഞാന്‍ എഴുതിയ കഥയല്ല... കഴിഞ്ഞദിവസം കേട്ട കഥയാണു്. മടി കാരണം പോസ്റ്റു വൈകി.. ഏപ്രില്‍ ഒന്നിനു പോസ്റ്റു ചെയ്യാന്‍ വിചാരിച്ചിരുന്നതാണു്... എല്ലാ വായനക്കാര്‍ക്കും ഏപ്രില്‍ ഒന്നാശംസകള്‍]

Tuesday, June 23, 2009

പവിഴമല്ലി

മാലിനി പതിവില്ലാതെ ജനല്‍ തുറന്നു. കൊതുക്കളോടും പൊടിപടലത്തോടും സദാ അടരാടുന്ന ജനല്‍. പുറത്തേയ്ക്കു നോക്കിയാല്‍ ഒന്നും കാണാനില്ലാത്തതുകൊണ്ട് പുറത്തേയ്ക്കവള്‍ നോക്കിയില്ല. എങ്കിലും ഒരു ഇളം കാറ്റ്, അവളോട് അനുവാദം ചോദിയ്ക്കാതെ അകത്തുകയറി. ആഹാ... പടിഞ്ഞാറന്‍‌കാറ്റിന് പവിഴമല്ലിപ്പൂവിന്റെ മണം. എവിടെനിന്നാണെന്നറിയില്ല. പൂമണം അവളെ അവിടെ പിടിച്ചുനിര്‍ത്തിയത് ഒരൊറ്റനിമിഷം. അടുത്തനിമിഷം അവള്‍ എത്തിയതോ നൂറുനൂറുമൈലുകള്‍ക്കപ്പുറം പത്തിരുപത്തിരണ്ടുകൊല്ലങ്ങള്‍ക്കപ്പുറം തന്റെ കുഞ്ഞിപ്പാവാടയില്‍ പെറുക്കിയെടുത്ത പവിഴമല്ലിപ്പൂക്കളില്‍.

ഓണപ്പരീക്ഷ നടപ്പുള്ള കാലം. പരീക്ഷയെ പേടിയ്ക്കാനുള്ള പ്രായമൊന്നും അന്നവള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാലും അഞ്ചുമണിയ്ക്കേ ഉണരും. എന്തൊരു ഉത്സാഹമായിരുന്നു. എന്തിനാണെന്നോ? കൊച്ചേട്ടനേം കൂട്ടി വീടിന്റെ തൊട്ടടുത്തുള്ള ഇടവഴിയില്‍ അങ്ങേവീട്ടില്‍നിന്നും വീഴുന്ന പവിഴമല്ലിപ്പൂക്കള്‍ പെറുക്കണം. ആരും വഴിനടന്നു ചവിട്ടിക്കൂട്ടുന്നതിന്‍ മുമ്പേ പോയാലേ പൂക്കള്‍ കിട്ടൂ. അഞ്ചോ പത്തോ ഇരുപതോ പൂക്കള്‍ കിട്ടും. കൊച്ചേട്ടനും മാലിനിക്കുട്ടിയ്ക്കും സന്തോഷമാവും. എന്നാലും കുറച്ചുകൂടി പൂക്കള്‍ കിട്ടിയാല്‍ പൂക്കളത്തില്‍ വലിയവട്ടം തീര്‍ക്കാലോ. കൊച്ചേട്ടന്‍ ഒരു കൊക്കയും കൂടെ കരുതിയിട്ടുണ്ടാവും. ആരും അറിയാതെ, ആ വീട്ടുകാരുണരാതെ, മരക്കൊമ്പിലേയ്ക്കു കൊക്കയുയര്‍ത്തി, അനിയത്തി കാണിച്ചുകൊടുക്കുന്ന ടോര്‍ച്ചിന്റെ പ്രകാശത്തില്‍ മൊട്ടുകളെ നോവിക്കാതെ, വീഴാന്‍ തെയ്യാറായിനില്‍ക്കുന്ന പൂക്കളെ മാത്രം കുലുക്കിത്താഴത്തിടും. കൊച്ചേട്ടനും മാലിനിക്കുട്ടിയും കൂടി പൂക്കളെല്ലാം പെറുക്കി ഇലക്കുമ്പിളിലാക്കി വിജയഭാവത്തില്‍ വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ അമ്പലത്തില്‍ സുപ്രഭാതം തുടങ്ങും, അതായിരുന്നു അന്നൊക്കെ സൂര്യന്റെ അലാറം.
ദേവിടീച്ചറുടെ അലാറം - ഓര്‍ത്തപ്പോള്‍ മാലിനിക്കുട്ടി ഒന്നു പരിഭ്രമിച്ചു.
പവിഴമല്ലിപ്പൂക്കള്‍ ഒന്നും കിട്ടാതിരുന്ന ഒരു ദിവസം അവള്‍ക്കും കൊച്ചേട്ടനും സങ്കടമായി. ഇനിയെന്തുചെയ്യും. രണ്ടുപേരും കൂടി ഇടവഴിയിലൂടെ മുന്നോട്ടുനടന്നു. അമ്പലം വരെയുള്ള വഴി രണ്ടുപേര്‍ക്കും നല്ല പരിചയമുണ്ട്. ആ വഴി നടന്നു നടന്നു മതിലുകളില്‍നിന്നും പുറത്തേയ്ക്കു ചാഞ്ഞുനിന്നിരുന്ന ചെടികളില്‍ നിന്നും കൊക്കകൊണ്ട് കുറച്ചുപൂക്കള്‍ ഒക്കെ സംഭരിച്ചു. എന്നാലും പവിഴമല്ലികിട്ടാത്തതിന്റെ സങ്കടം മാറിയില്ല. വീണ്ടും അവര്‍ നടന്നുകൊണ്ടേയിരുന്നു.
“അമ്മൂ, ദേവിടീച്ചറുടെ വീട്ടിലുണ്ട് പവിഴമല്ലി.” കൊച്ചേട്ടന്‍ തന്റെ ലോകവിവരം പുറത്തെടുത്തു.
എവിട്യ്യാ ദേവിട്ടീച്ചറുടെ വീടു്?” അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“കുറച്ചുകൂടി നടന്നാലെത്തും. നീ നേരേ ടോര്‍ച്ചടിയ്ക്കൂ. വഴി കാണട്ടെ.

ഏട്ടനും അനിയത്തിയും നടന്നു നടന്ന് ദേവിടീച്ചറുടെ വീടിനടുത്തെത്തി. മതിലരികത്തല്ല പവിഴമല്ലിമരം. എന്തു ചെയ്യും. ഗേറ്റു തുറന്നു അകത്തുകയറാം. അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റിനടുത്തെത്തി. ശ്ശെടാ, ഇതെന്താ ഗെയിറ്റ് പൂട്ടിയിരിയ്ക്കുന്നല്ലോ. ഇതെന്തിനാ ഗെയിറ്റൊക്കെ പൂട്ടുന്നത്? ഇനിയിപ്പൊ എന്താണൊരുവഴി?
കൊച്ചേട്ടന്റേയും മാലിനിക്കുട്ടിയുടേയും ധൈര്യം കുതിച്ചുകയറി. രണ്ടുപേരും കൂടി ഗേറ്റിന്റെ അഴികളില്‍ ചവിട്ടിക്കയറി ഗെയിറ്റ് ചാടിക്കടന്ന്, ദേവിട്ടീച്ചറിന്റെ വീട്ടുമുറ്റത്തെത്തി. പവിഴമല്ലിമരത്തിനടുത്തേയ്ക്കോടിച്ചെന്നു. ഹായ് കുറേപൂക്കള്‍ മുറ്റത്തു പൂമഴപെയ്തപോലെ പരന്നുകിടക്കുന്നു. സന്തോഷത്തോടെ അവര്‍ രണ്ടുപേരും പൂക്കള്‍ പെറുക്കിക്കൊണ്ടിരുന്നു. ഇലക്കുമ്പിളിലൊന്നും കൊള്ളാത്തത്ര പൂക്കള്‍. മാലിനിക്കുട്ടിയുടെ കൊച്ചുപാവാട പൂക്കുമ്പിളായി, നിറയെ പൂക്കള്‍ കിട്ടിയ സന്തോഷത്തോടെ അവര്‍ തിരിച്ചു നടന്നു. ഗെയിറ്റിനടുത്തെത്തി. പാവാടക്കുമ്പിളില്‍ പവിഴമല്ലിപ്പൂക്കള്‍. മാലിനിക്കുട്ടി ഗെയിറ്റു ചാടുന്നതെങ്ങനെ? വേലിയ്ക്കുപകരം മതിലും ഗെയിറ്റും ഉള്ള വീടുകളെയൊക്കെ അവള്‍ മനസാ ശപിച്ചുകൊണ്ട്, ഇനിയെന്തുപോം വഴി എന്നാലോചിച്ചു നിന്നു.
ദേവിട്ടീച്ചറുടെ അലാറവും ഇടവഴിയിലൂടെ വന്ന പത്രക്കാരന്റെ സൈക്കിള്‍മണിയും ഒരുമിച്ചടിച്ചു...
മാലിനിക്കുട്ടിയുടേയും കൊച്ചേട്ടന്റേയും കണ്ണുകള്‍ നിറഞ്ഞുതുടങ്ങി. എങ്കിലും ഏട്ടന്‍ ധൈര്യം സംഭരിച്ച് അനിയത്തിയോടു പറഞ്ഞു.
“അമ്മൂ, കരയരുത്, കരഞ്ഞാല്‍ ഈ പൂവൊക്കെ ചീത്ത്യാവും”
അതാ, വരുന്നു ദേവിട്ടീച്ചറുടെ വീട്ടിലെ അമ്മാമന്‍ ഗെയിറ്റ് തുറക്കാന്‍

കൊച്ചേട്ടന്‍ ഓടിച്ചെന്നു ആ അമ്മാമനോടു പറഞ്ഞു,
“കൊറേ പൂ കിട്ടി, അമ്മൂന്റെ പാവാടക്കുമ്പിള്‍ നിറഞ്ഞു, അതാ ഇങ്ങോട്ടു ചാടിയപോലെ തിരിച്ചു ചാടാന്‍ പറ്റാഞ്ഞത്. അമ്മാമാ, ഗെയിറ്റൊന്നു തുറന്നു തരുമോ? ഞാന്‍ ഗെയിറ്റ് ചാടിക്കോളാം, പക്ഷേ ഇവള്‍ക്കു ചാടാന്‍ പറ്റില്ല, പ്ലീസ് അമ്മാമാ”

ആ അമ്മാമന്‍ അതുകേട്ട് ചിരിയ്ക്കുകയാണുചെയ്തത്. വേഗം ഗെയിറ്റ് തുറന്നുതന്നിട്ട് കൊച്ചേട്ടനോടും മാലിനിക്കുട്ടിയോടുമായിപ്പറഞ്ഞു, “ആരും ഗെയിറ്റ് ചാടിക്കടക്കണ്ട, ഞാന്‍ തുറന്നുതരാം ഗെയിറ്റ്. ഇനി ഓണം കഴിയുന്നവരെ, എന്നും നേരം വെളുത്തതിനുശേഷം രണ്ടാളും കൂടിവന്നോളൂ, എന്നിട്ട് ഇഷ്ടം പോലെ പൂ പറിച്ചോളൂ, ട്ടോ. പക്ഷേ ആരും അറിയാതേം ശബ്ദമുണ്ടാക്കാതേം കള്ളന്മാരെപ്പോലെ ഒരിയ്ക്കലും ഒന്നും ആരുടേയും എടുക്കരുത് ട്ടോ കുട്ട്യോളേ”

കൊതുപ്പട ആര്‍ത്തുവരുന്നതുകണ്ട് മാലിനി ഫ്ലാറ്റിന്റെ ജനല്‍ അടച്ചു, അപ്പോഴും അവിടെ കാറ്റിനുസുഗന്ധം - കുഞ്ഞിപ്പാവാടക്കുമ്പിളില്‍ അന്നു വാരിക്കൂട്ടിയ പവിഴമല്ലിയ്ക്കു കാതങ്ങളും കാലങ്ങളും താണ്ടി ഇത്രത്തോളം വരാന്‍ കഴിയുമെന്ന് കൌതുകത്തോടെ മാലിനി അമ്പരന്നുനിന്നു.

Sunday, June 14, 2009

ദീപാലിയുടെ ഫ്രീഡം

ദീപാലി ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി. വയസ്സു പത്തൊന്‍പത്. . പതിനെട്ടുകഴിഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യമില്ലേ എന്നവള്‍ ചോദിയ്ക്കുന്നു. സാമാന്യം നന്നായി പഠിയ്ക്കുമായിരുന്നു. പക്ഷേ ഈ വര്‍ഷം പഠിത്തത്തില്‍ ഒട്ടും ശ്രദ്ധയില്ലാതായിരിയ്ക്കുന്നു. അവള്‍ക്കു കാര്യമായ മാറ്റമുണ്ടല്ലോ എന്നു മനസ്സിലാക്കി ടീച്ചര്‍ അവളെ അടുത്തുവിളിച്ചു ചോദിച്ചു. ക്ലാസില്‍ വെച്ച് ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്ന അവള്‍, വൈകിട്ടു കോളേജ് സമയം കഴിഞ്ഞതിനുശേഷം വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചറെ സ്റ്റാഫ് റൂമില്‍ച്ചെന്ന് കാണുകതന്നെ ചെയ്തു.

“ടീച്ചര്‍, ടീച്ചറൊടെനിയ്ക്കു സംസാരിയ്ക്കാനുണ്ടു്. ഇപ്പോള്‍ സമയമുണ്ടോ?”

‘സമയം ഉണ്ടാക്കാം, ദീപാലി പറയൂ, എന്താ കേള്‍ക്കട്ടേ’
“ടീച്ചര്‍, ഞാനൊരാളുമായി അടുപ്പത്തിലാണു്. ഇന്റര്‍നെറ്റു വഴി പരിചയപ്പെട്ടതാണു്. തമ്മില്‍ കാണാതെ വെറുതേ ഒരു രസത്തിനു ചാറ്റു ചെയ്തു ചെയ്തു പരിചയമായി. വളരെയധികം അടുത്തുപോയി. കോളേജുകാരായ ബോയ്‌ഫ്രണ്ട്സ് ധാരാളം ഉണ്ടെങ്കിലും എനിയ്ക്ക് അയാള്‍ ഒരു പ്രത്യേകസുഹൃത്തായിരുന്നു. കാണാതെ വയ്യ എന്ന നിലയായപ്പോള്‍ ഞാനും കൂടി മുന്‍‌കൈ എടുത്ത് ഞങ്ങള്‍ ഇടയ്ക്കു കൂടിക്കാഴ്ച നടത്തുന്നുണ്ടു്. വീട്ടിലറിഞ്ഞപ്പോള്‍ മുതല്‍ അമ്മ എന്നോടു ഭയങ്കര ദേഷ്യത്തിലാണ്. അമ്മയോടു തര്‍ക്കിച്ചു എനിയ്ക്കു മടുത്തു. അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.

ടീച്ചര്‍, പതിനെട്ടു വയസ്സുകഴിഞ്ഞ ഞാന്‍ എന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുത്താല്‍ എന്താണു കുഴപ്പം? അമ്മയ്ക്ക് ഈഗോ കോംപ്ലക്സ് ആണെന്നു തോന്നുന്നു. എനിയ്ക്കയാളെ ഉപേക്ഷിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്തുരസമാണെന്നോ അയാളുടെ കൂടെയിരിക്കാന്‍! കല്യാണമൊന്നും ഞാന്‍ കഴിക്കില്ല. അതൊക്കെ ഒരു ബാധ്യതയാവും. പക്ഷേ എനിയ്ക്കയാളുടെ കമ്പനി ഇഷ്ടമാണ്, എല്ലാതരത്തിലും.

ടീച്ചര്‍ , ടീച്ചര്‍ക്കറിയാലോ, മോം ഈസ് എ സിങ്ഗിള്‍ പാരന്റ്.
സ്റ്റില്‍ ഷി ഡസ്ന്റ് നോ വാട്ട് ഫ്രീഡം ഈസ് ആള്‍ എബൌട്ട്.

ടീച്ചര്‍ക്കു വിശ്വസിയ്ക്കാനാവുമായിരുന്നില്ലെങ്കിലും ദീപാലി തന്നോടുഇത്രയും തുറന്നു സംസാരിച്ചതിനെ മനസാ അഭിനന്ദിക്കുകതന്നെ ചെയ്തു ടീച്ചര്‍. ടീച്ചര്‍ക്ക് ഏതുതരത്തില്‍ സഹായിക്കാന്‍ പറ്റും എന്നു ചിന്തിക്കാന്‍ തുടങ്ങി. കാര്യത്തിന്റെ ഗൌരവവും വരുംവരായ്കകളും അമ്മയുടെ പ്രതീക്ഷകളും മകളുടെ ഉത്തരവാദിത്തവും ടീച്ചറുടെ കര്‍ത്തവ്യബോധവും ഒക്കെ മനസ്സില്‍ തിക്കിത്തിരക്കി മിന്നലാട്ടം നടത്തവേ ദീപാലി ഒന്നുകൂടി പറഞ്ഞു...
“ടീച്ചര്‍, ഞാന്‍ അമ്മയെ കോളേജിലേക്കു കൂട്ടിക്കൊണ്ടുവരട്ടേ, ഫീമെയില്‍ ഫ്രീഡത്തെക്കുറിച്ച് ഒന്നു അമ്മയോട് സംസാരിയ്ക്കാമോ?”

“ഉം, കൊണ്ടുവരൂ” വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചര്‍ അമര്‍ത്തിമൂളിയപ്പോള്‍ ചിന്തിച്ചു, ഏതു വനിതയുടെ ചട്ടക്കൂട്ടില്‍ നിന്നു ചിന്തിയ്ക്കണം? വിദ്യാര്‍ത്ഥിനി? അവളുടെ അമ്മ? സമൂഹത്തോടു മൊത്തം ഉത്തരവാദിത്തമുള്ള അദ്ധ്യാപിക?

ഇന്നത്തെക്കുട്ടികളെയോര്‍ത്ത്, നാളത്തെ വീരവനിതകളെയോര്‍ത്ത്, പൌരന്മാരെ വാര്‍ത്തെടുക്കേണ്ട മൂശകളെയോര്‍ത്ത് , ടീച്ചര്‍ ചിന്താവിഷ്ടയായിനിന്നതേയുള്ളൂ...ആ നില്‍പ്പില്‍ “വിമന്‍ സെല്‍” എന്ന് തൂക്കിയിട്ട ബോര്‍ഡില്‍ നിന്നും ‍ തലയില്‍ ചേക്കേറിയ് ‘ഫീമെയില്‍ ഫ്രീഡം’ എങ്ങോട്ടെന്നില്ലാതെ പറന്നു പറന്നു പറന്നകന്നു.

Wednesday, June 10, 2009

അവനും അവളും

വീട്ടില്‍ സുഹൃത്തുക്കള്‍ വന്നുകൊണ്ടേയിരിയ്ക്കുന്നു. ഇന്നലെ വന്ന ആത്മസുഹൃത്തിന്റെ അടുത്ത് അവന്‍ ഹൃദയം തുറക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. പറയാനുള്ളതൊക്കെ അവന്‍ പറഞ്ഞുതീര്‍ക്കട്ടേയെന്നു് സുഹൃത്തും കരുതിക്കാണും.

“എനിയ്ക്കവളെ എന്തിഷ്ടമായിരുന്നെന്നോ! അവളുടെ എന്തുഗുണമാണ് എന്നെ ആകര്‍ഷിച്ചത് എന്നൊന്നും എനിയ്ക്കറിയില്ല. സുന്ദരി എന്നു പറയില്ലെങ്കിലും എന്തോ ഒരു വശ്യത അവള്‍ക്കുണ്ടായിരുന്നു. കണ്ണുകളിലോ പുഞ്ചിരിയിലോ നിഷ്കളങ്കത അധികം ഉണ്ടായിരുന്നതെന്ന് എനിയ്ക്ക് അറിയില്ല. സാമാന്യം നല്ല വിദ്യാഭ്യാസവും നല്ല ധൈര്യവും അതോടൊപ്പം അഹങ്കാരമില്ലായ്മയും. മറ്റുള്ളവരെ വിഷമിപ്പിക്കരുത് എന്നത് ഒരു വ്രതം പോലെയായിരുന്നു അവള്‍ക്ക്. എനിയ്ക്കുമാത്രമല്ല എന്റെ എല്ലാ ബന്ധുക്കള്‍ക്കും വിശേഷിച്ചും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അവളെ നല്ല കാര്യമായിരുന്നു. എന്റെത്തന്നെ ചില ബന്ധുക്കള്‍ ഞാന്‍ പോലും അറിയാതെ അവളുടെ അടുത്ത് അവരവരുടെ വിഷമം പറഞ്ഞ്, ആശ്വാസവാക്കുകള്‍ക്കായി കാതോര്‍ത്തിരുന്നിട്ടുണ്ട്. ഒരിയ്ക്കലും ഒരു ലഹളയ്ക്കും പരദൂഷണത്തിലും തലയിടില്ലെന്നുമാത്രമല്ല, പലകാലം അല്പരസത്തില്‍ കഴിഞ്ഞിരുന്ന ചിലരെയെങ്കിലും നല്ലബന്ധുക്കളാക്കാന്‍ പോലും അവള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
കുടുംബം എന്നാല്‍ അവള്‍ക്ക് ‘അണു'അല്ല, എന്റേയും അവളുടേയും ബന്ധുക്കളെല്ലാം അടങ്ങിയതായിരുന്നു അവളെ സംബന്ധിച്ച് കുടുംബം. കുടുംബം കഴിഞ്ഞേയുള്ളൂ അവള്‍ക്കു ജോലി, എന്നുവെച്ച്, ജോലിയില്‍ ആത്മാര്‍ഥതയില്ല എന്നല്ല. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി മുഴുമിപ്പിക്കാറുണ്ട്. കൂട്ടത്തില്‍ അവള്‍ കൂടുതല്‍കൂടുതല്‍ പഠിച്ചുകൊണ്ടുമിരുന്നു.

അവള്‍ എഴുതുന്നതും പറയുന്നതും പാചകം ചെയ്യുന്നതും ഒന്നും വലിയ വലിയ ലക്ഷ്യങ്ങള്‍ മനസ്സില്‍ വെച്ചായിരുന്നില്ല, അത്ര കേമവുമായിരുന്നില്ല. അതോരോന്നും എനിയ്ക്കെത്ര പ്രിയപ്പെട്ടതായിരുന്നെന്നോ. അവള്‍ക്ക് ആരുടേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരുന്നില്ല. എങ്കിലും എനിയ്ക്ക് ഇഷ്ടമായി എന്നറിയുന്നതും നന്നായി എന്നു ഞാന്‍ പറയുന്നതും അവള്‍ക്കു കേള്‍ക്കാന്‍ ഇഷ്ടമാണെന്ന് അവള്‍ തന്നെ പലവട്ടം സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ അവളോടിതുവരെ നേരിട്ടു പറഞ്ഞിട്ടില്ല.

ഇനി പറയാനുമാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍...

അവള്‍ എന്നെവിട്ടു പോയിട്ട് ഇന്നേയ്ക്ക് നാല്‍പ്പത്തൊന്നു ദിവസം കഴിയുന്നു”.

അവനും ആത്മസുഹൃത്തിനും ചായയെങ്കിലും കൊടുക്കാന്‍ കൊതിച്ച്, അടുക്കളയിലെ ചായപ്പാത്രത്തില്‍ വട്ടം ചുറ്റിനിന്നിരുന്ന അവളുടെ ആത്മാവു് പുഞ്ചിരിച്ചു. നിറപുഞ്ചിരി.

Monday, April 30, 2007

മുയല്‍ക്കുട്ടനും ആമമുത്തശ്ശനും

കാടില്ലാത്തതുകൊണ്ട്, വീടുമില്ലാത്ത മുയല്‍ക്കുട്ടന്‍ വീട്ടിലേയ്ക്കുള്ള വഴിതപ്പി നടക്കുകയായിരുന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്, എല്ലാ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും വായിച്ച്‌ , അന്തമില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ലോക-ബൂലോഗപുരോഗതിയെക്കുറിച്ചോര്‍ത്ത് അന്തംവിട്ടാണു നടപ്പ്‌.

ഇടയ്ക്കൊക്കെ ബ്ലേഡുകൊള്ളുന്നപോലെ വേദനിപ്പിക്കുന്നുവെങ്കിലും, അവന്‍ ക്രെഡിറ്റ് കാര്‍ഡ്, കക്ഷത്തില്‍ തന്നെ സൂക്ഷിച്ച് കൊണ്ടുനടന്നു. അതുള്ളതുകൊണ്ടാണല്ലോ, വീടില്ലെങ്കിലും, വീട്ടിലേയ്ക്കുവേണ്ട കണ്ണില്‍ക്കണ്ട സാധനങ്ങളെല്ലാം അവനു വാങ്ങാന്‍ കഴിയുന്നത്‌! പറ്റുന്നതെല്ലാം വാങ്ങി, സൂക്ഷിച്ചു, മറ്റു പലതിനും ഓര്‍ഡര്‍ കൊടുത്തു... അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങി.

അപ്പോഴാണ് , മണ്ണിട്ടുതൂര്‍ത്ത ആമ്പല്‍ക്കുളനിരത്തില്‍‍ ചങ്ങാതിയായ ആമ ഇരിയ്ക്കുന്നതു കണ്ടത്. കണ്ടയുടനെ പരിചയം പുതുക്കാനും കമ്പനികൂടാനും മുയല്‍ക്കുട്ടനു ധൃതിയായി.

“ഹലോ ആമ ജി“ എന്നു വിളിക്കാനാഞ്ഞു എങ്കിലും അങ്ങിനെ വിളിച്ചില്ല. തന്നേക്കാള്‍ എത്രത്രയോ ഓണം അധികം ഉണ്ടവനാണ് ആ ആമ. എങ്കിലും, തന്റെകൂടെ ഓടി, ഓട്ടപ്പന്തയത്തില്‍ തോറ്റവനുമാണല്ലോ എന്നോര്‍ത്തപ്പോള്‍ “ആമമുത്തശ്ശാ” എന്നു നീട്ടിവിളിച്ചൊന്നു പരിഹസിക്കാം എന്നുവെച്ചു മുയല്‍ക്കുട്ടന്‍.

“ആമമുത്തശ്ശാ, ആമമുത്തശ്ശാ... ഇപ്പോഴും ഈ നിരത്തുവക്കിലിരിക്കുകയാണോ? ഇതിപ്പോള്‍ ആമ്പല്‍ക്കുളമല്ലല്ലോ, വെറും നിരത്തല്ലേ? ആ രണ്ടു ഫ്ലാറ്റുകളുടേ കൂടി പണികഴിഞ്ഞാല്‍ ഇതു നല്ല തിരക്കുള്ള റോഡാവുകയും ചെയ്യും. എത്രകാലം ഇവിടിരിയ്ക്കും. ഈ പഴഞ്ചന്‍ രൂ‍പമെല്ലാമൊന്നു മാറ്റൂ. എന്റെ കൂടെ നടക്കാനുള്ള ഒരു മിനിമം ഫാഷനെങ്കിലും ഉണ്ടാക്കൂ, എന്നാല്‍ നമുക്ക്‌ ഒരുമിച്ചു യാത്ര തുടരാം, ഞാനും എന്റെ വീടുതേടിയുള്ള യാത്രയിലാണ്“.

മുയല്‍ക്കുട്ടന്‍ റ്റെലിഷോപ്പിങ് പരസ്യത്തിലെപ്പോലെ വാചാലനാവാന്‍ തുടങ്ങുകയായിരുന്നു. “എന്നെക്കണ്ടു പഠിക്കൂ. എന്തൊരു ചുറുചുറുക്ക്‌! ഓടാം, ചാടാം, മറിയാം. നോക്കൂ “ഞാനെത്ര മോഡേണ്‍” ആണെന്ന്‌. കാരറ്റുപോലും കരണ്ടുതിന്നേണ്ട പണിയില്ല. വിറ്റമീന്‍ ഗുളികകള്‍ പോലെ ഈരണ്ടുഗുളികകള്‍ കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. അതിനു മുന്‍പും ശേഷവും ഈരണ്ടു ഗ്ലാസ് വെള്ളോം കുടിക്കണം. അത്രതന്നെ. ഹൌ ഈസി റ്റു ലിവ്! കാരറ്റിനു കിലോയ്ക്കു 48 രൂപയാണത്രേ. എങ്കിലും എനിയ്ക്കെന്തു ചേതം?....

“ആമമുത്തശ്ശാ, ഇത്ര പഴഞ്ചനായാല്‍ ബൂലോഗത്തൊന്നു കാലുകുത്താന്‍ പോലും പറ്റില്ല. ഒന്നു മോഡേണാവൂ. വേഗമോടാന്‍ തയ്യാറാവൂ...എത്രയെത്ര ലോകങ്ങള്‍ ഇനിയും കാണാനിരിക്കുന്നു? ഓടിയോടി എന്നെങ്കിലും വീടു കണ്ടെത്തണ്ടേ?....”

ആമമുത്തശ്ശന്‍, രണ്ടടി മുന്നോട്ടിഴഞ്ഞുകൊണ്ട് വെറുതേയൊന്നു മൂളി...

മുത്തശ്ശന് എങ്ങും ഓടേണ്ട കാര്യമില്ല. മുത്തശ്ശന്‍ വീടും കൊണ്ടാണുനടപ്പ്‌, അഥവാ ഈ മുത്തശ്ശന്‍ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞമഹാനാണ്. ഇദ്ദേഹത്തിനു മരണവുമില്ല... എന്നൊക്കെയാണ് ആമമുത്തശ്ശന്‍ അമര്‍ത്തിമൂളിയതിന്റെ അര്‍ഥം എന്ന് ആലോചിക്കാനോ ഒന്നും കാത്തുനില്‍ക്കാതെ മുയല്‍ക്കുട്ടന്‍ അടുത്ത ബൂലോഗത്തിലേയ്ക്കു പിന്മൊഴിവള്ളിയിലൂടെ ചാടിയോടിപ്പോയി...

Monday, August 28, 2006

വിപ്ലവമുട്ടകള്‍!

കാലം അത്യന്താധുനികം-

കാട്ടുകോഴി മുട്ടയിട്ടു. എട്ടുമുട്ട.
മുട്ടയിട്ടത്‌ പിടക്കോഴിതന്നെ.
പൂവന്‍കോഴിയും പിടക്കോഴിയും മാറി മാറി അടയിരിയ്ക്കാന്‍ തുടങ്ങി, സഹകരണാടിസ്ഥാനത്തില്‍. അപ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ട്‌ പടിഞ്ഞാട്ടുനീങ്ങി. തള്ളക്കോഴി ചിറകുവിടര്‍ത്തി അതിനെ നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിച്ചു.

"ഛേ, എന്തായിത്‌? എനിയ്ക്കു പോണം, നിങ്ങള്‍ എന്തിനാണെന്നെ പിടിച്ചുവെയ്ക്കുന്നത്‌?" ഒന്നാം മുട്ട പുച്ഛത്തോടെ ചോദിച്ചു.

"കുഞ്ഞിമുട്ടേ, പൊന്നുമുട്ടേ, നിനക്കെന്റെ പൊന്നോമനക്കുഞ്ഞിക്കോഴിയാവേണ്ടേ? നീ വാ, നിന്നെ ഞാന്‍ നല്ലൊരു കുഞ്ഞിക്കോഴിയാക്കാം" തള്ളക്കോഴി വാത്സല്യത്തോടെ പറഞ്ഞു.

"അയ്യേ, എന്താ പറഞ്ഞത്‌, കുഞ്ഞിക്കോഴിയോ? ഞാനേ ഒന്നാംതരം ഒരു മുട്ടയാണ്‌. മിനുത്ത വെളുത്ത സുന്ദരിമുട്ട."
പറഞ്ഞുതീരുമ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ടുനീങ്ങിത്തുടങ്ങിയിരുന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ ഉരുളങ്കല്ലില്‍ തട്ടി അതു പൊട്ടിപ്പോവുകയും ചെയ്തു.സങ്കടത്തോടെ തള്ളക്കോഴി മറ്റുമുട്ടകളെ നെഞ്ചോടണച്ചു.അപ്പോഴേയ്ക്കും രണ്ടാം മുട്ട ഉരുളാന്‍ തുടങ്ങി.
"രണ്ടാം മുട്ടേ രണ്ടാം മുട്ടേ, നീ പോണ്ട കുട്ടാ, ഒന്നാം മുട്ടേടെ ഗതി നിനക്കും വന്നാലോ" പൂവന്‍കോഴിപറഞ്ഞു.

"അതിനേയ്‌, ഇത്തിരി ബുദ്ധി വേണം. എനിയ്ക്കതുണ്ട്‌. കല്ലില്‍ തട്ടിയാല്‍ പൊട്ടും എന്നറിയാത്ത മരമണ്ടൂസ്‌" രണ്ടാം മുട്ട പുല്ലില്‍ക്കൂടി ഉരുണ്ടുരുണ്ടുപോയി. പോയിപ്പോയി, പുല്ലില്‍ ഇളവെയില്‍ കാഞ്ഞുകൊണ്ടിരുന്ന പാമ്പിന്റെ വായിലകപ്പെട്ടു.
അപ്പോഴേയ്ക്കും മൂന്നാം മുട്ട മറ്റുമുട്ടകളെ നോക്കി പറഞ്ഞു-
"നമ്മള്‍ മുട്ടകളാണ്‌. മുട്ടകളുടെ ശക്തി നാം അറിയുന്നില്ല. നമ്മില്‍ പ്രോട്ടീനുണ്ട്‌, കാല്‍സ്യമുണ്ട്‌, വിറ്റാമിനുണ്ട്‌, ഇരുമ്പുണ്ട്‌, ചെമ്പുണ്ട്‌, സ്വര്‍ണ്ണവും .. ഉണ്ടായിരിക്കണം. അതെ, നമ്മള്‍ മുട്ടകള്‍. ശക്തരായ മുട്ടകള്‍. പഴഞ്ചന്‍ രീതികളെ തട്ടിമാറ്റുവിന്‍. മുട്ടകളേ സംഘടിയ്ക്കുവിന്‍."

"ശരി തന്നെ. നമ്മെ കാക്കുക എന്ന മട്ടില്‍ ഈ പൂവാലന്മാര്‍ ശരിയ്ക്കും ശ്വാസം മുട്ടിയ്ക്കുകയല്ലേ, ഇനി മുതല്‍ നടപ്പില്ലിത്‌" മറ്റുമുട്ടകള്‍ മൂന്നാം മുട്ടയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.
മൂന്നാം മുട്ട കോഴികളോടായി തുടര്‍ന്നു.

"ഹേ പിന്തിരിപ്പന്മാരേ, ഞങ്ങള്‍ രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്‌. മുട്ടകളെ മുട്ടകളായി മനസ്സിലാക്കൂ, മുട്ടകളായി തുടരാനനുവദിയ്ക്കൂ. വിഡ്ഢിത്തങ്ങള്‍ ഇനിമേലില്‍ വിളിച്ചുകൂവാതിരിയ്ക്കൂ. വിശ്വാസങ്ങള്‍ ചുട്ടുകരിയ്ക്കൂ." അവര്‍ അണിയണിയായി ഉരുണ്ടുതുടങ്ങി-

"മുട്ടകള്‍ മുട്ടകള്‍ സിന്ദാബാദ്‌,
വെളുത്തമുട്ടകള്‍ സിന്ദാബാദ്‌,
മിനുത്തമുട്ടകള്‍ സിന്ദാബാദ്‌,
മുട്ടയാണുശക്തി, ശക്തിയാണു മുട്ട" അവര്‍ ഉരുണ്ടുരുണ്ട്‌ നീങ്ങി പടിഞ്ഞാറോട്ട്‌.
ഒന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി തള്ളക്കോഴി മൌനം ദീക്ഷിച്ചു.ഒബറോയ്‌ ഹോട്ടലിലെ ഓംലെറ്റ്‌ മേയ്ക്കറിലോ പപ്പൂന്റെ തട്ടുകടയിലോ ആയിരിയ്ക്കല്ലേ 'രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനം' എന്നുമാത്രം അവര്‍ പ്രാര്‍ഥിച്ചു. പക്ഷേ ഒന്നോര്‍ത്താല്‍ അതാണു നല്ലത്‌.അല്ലെങ്കില്‍ സമ്മേളനത്തില്‍ നിര്‍ത്താതെ പ്രസംഗിയ്ക്കുന്നവന്റെ മുഖത്തേയ്ക്ക്‌ ആളുകള്‍ ഇവരെ എടുത്തെറിയും. അതിലും ഭേദം.....!

Thursday, August 24, 2006

അമ്മിണി

അമ്മിണിയ്ക്ക്‌ മൂന്നരവയസ്സാണ്‌. ഏട്ടന്മാര്‍ അവളെ കളിയ്ക്കാന്‍ കൂട്ടില്ല. കൊച്ചനുജത്തിയെ അവളും കൂട്ടില്ല. നന്ദനാരുടെ ഉണ്ണിക്കുട്ടനും കുട്ട്യേട്ടനും കാളിയമ്മയും തൊടിയിലെ ഓന്തും, കപീഷും പിന്റുവും പിന്നെ ഉണ്ണിക്കണ്ണനും രാധയും ബലരാമേട്ടനും ഒക്കെയാണ്‌ അവളുടെ കുഞ്ഞുഭാവനാലോകത്തില്‍. അച്ഛനോ അമ്മയോ പറയുന്ന കഥകള്‍ക്കനുസരിച്ച്‌, അവളൊരു കൊച്ചുലോകം തന്നെ സൃഷ്ടിച്ചു. നിര്‍ത്താതെ എത്രനേരം വേണമെങ്കിലും അവള്‍ അവരോടൊക്കെ സംസാരിക്കും. ഒരുദിവസം ഉണ്ണിക്കണ്ണന്‍ രാധയെ വല്ലാതെ കളിയാക്കി. അമ്മിണിയ്ക്കു പരിഭവമായി. അന്നു പിന്നെ ഒന്നും മിണ്ടിയില്ല. രാത്രി ഉറങ്ങാന്‍ നേരം ഉണ്ണിക്കണ്ണന്റെ കഥയ്ക്കുവേണ്ടി വാശിപിടിച്ചില്ല. വേഗം ഉറങ്ങുകയും ചെയ്തു.പിറ്റേന്നു നേരത്തേ എഴുന്നേറ്റു. എണീറ്റാലാദ്യം പടിഞ്ഞാറ്റയില്‍പ്പോയി കണ്ണനെ തൊഴണം, അതാണു നിയമം. അന്നവള്‍ മനഃപൂര്‍വ്വം തൊഴാതെ അടുക്കളയിലേയ്ക്കു നടന്നു. വടക്കേ മുറ്റത്ത്‌ അമ്മ പശുവിനുള്ള കഞ്ഞിയും പിണ്ണാക്കും തയ്യാറാക്കുന്നു. ടീച്ചറമ്മയ്ക്കിതെല്ലാം കഴിഞ്ഞുവേണം സ്കൂളില്‍പ്പോകാന്‍.

"മിടുക്കി! ഇന്നിത്തിരി നേരത്തേ എണീറ്റൂലോ, കണ്ണനെ തൊഴുത്വോ?"

ഇല്ല എന്നു പറഞ്ഞാല്‍ ഇനി പോയി തൊഴാന്‍ പറഞ്ഞാലോ. തൊഴുതൂന്നു പറയാനും വയ്യ, കണ്ണുപൊട്ടിപ്പോവില്ലേ

"സാരല്ല്യ, ഈ തെങ്ങിനെ നോക്കി തൊഴുതാല്‍ മതി" അമ്മ പറഞ്ഞു.അമ്മിണിയ്ക്കാശ്വാസമായി. കൈരണ്ടും കൂപ്പി സന്തോഷത്തൊടെ അവ ള്‍കുലച്ച ആ തെങ്ങിനെ നോക്കി തൊഴുതു. ആ തെങ്ങും പതുക്കെ അവളുടെ കുഞ്ഞുലോകത്തിലെ കൂട്ടുകാരനായി. കണ്ണനെന്ന പൂച്ച, സീതയെന്ന പശുക്കുട്ടി, കിണറ്റില്‍ നിന്നും അച്ഛന്‍ രക്ഷപ്പെടുത്തിയ മൂങ്ങ ഇവരെയൊക്കെപ്പോലെ.

കാലമുരുണ്ടൂ വേഗം വേഗം. .... അമ്മിണി വലുതായി ഒരു ടീച്ചറായി. കണ്ണന്‍പൂച്ചയും സീതപ്പശുവുമൊന്നും ഇന്നില്ല. ഇന്നും അമ്മ വടക്കേമുറ്റത്തെ തിണ്ണയില്‍ മതിയാവോളം വിളമ്പുന്ന ചോറുണ്ണാന്‍ ധാരാളം കാക്കകളും അണ്ണാര്‍ക്കണ്ണന്മാരും മൂന്നു കുയിലുകളും ഒരു കീരിയും പൂച്ചയും ഒക്കെ വരാറുണ്ട്‌. ഓരോന്നിനും അതാതിന്റേതായ സമയമൊക്കെയുണ്ട്‌. അതു നോക്കിനില്‍ക്കാനെന്തിഷ്ടമാണെന്നോ ടീച്ചര്‍ക്ക്‌.

ഇപ്പോഴുമവള്‍ അമ്മിണിക്കുട്ടി തന്നെ !!

Sunday, June 25, 2006

സുന്ദരി

നിങ്ങൾക്കെന്നെ അറിയില്ലല്ലോ?എന്റെ പേര്‌ ഗൌരി. നല്ല കറുത്തനിറം. രണ്ടുനേരം പുഴയിൽപ്പോയി കുളിയ്ക്കും, അതാണൊരു ഹോബി എന്നു വേണമെങ്കിൽ പറയാം. എങ്കിലും ആരും എന്നെ "കാക്ക കുളിച്ചാൽ കൊക്കാകില്ല" എന്നൊന്നും പരിഹസിയ്ക്കാറേയില്ല. എന്റെ കറുപ്പിന്‌ അത്രയ്ക്കുണ്ടേ ചന്തം. കറുപ്പിനു എട്ടഴകുണ്ടെന്നു എനിയ്ക്കും തോന്നുന്നു.

ഞാൻ വഴിയിൽക്കൂടെ നടന്നുവരുമ്പോൾ വഴിയോരത്തുള്ളവരുടെ കണ്ണുകളെല്ലാം എന്നെത്തന്നെ നോക്കിയിരിയ്ക്കുന്നതും ഞാനറിയാറുണ്ട്‌. തടിച്ച പ്രകൃതമായതുകൊണ്ടു ഞാനിത്തിരി പതുക്കെയേ നടക്കാറുള്ളൂ എന്നതു നേര്‌. എന്റെ നടത്തം കഴിഞ്ഞേയുള്ളൂത്രേ ഫാഷൻ ചാനലിലെ പൂച്ചനടത്തം പോലും എന്നാളുകൾ പറയുന്നു.അത്രയ്ക്കു സുന്ദരിയാണോ ഞാൻ?

ഇനി ഞാനൊരു രഹസ്യം പറയട്ടെ? എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കിത്തരാൻ വേണ്ടി ഒരു ദിവസം തമ്പുരാൻ ഒരു നിലക്കണ്ണാടി മുൻപിൽ കൊണ്ടുവന്നു വെച്ചു. എന്റെ തടിച്ച ശരീരം മുഴുവൻ ആ കണ്ണാടിയ്ക്കുള്ളിൽ കൊള്ളുമായിരുന്നില്ല. ദൃഷ്ടിദോഷം ഇല്ലെങ്കിലും നേരേ മുൻപിലുള്ളതു കാണുന്നതിനേക്കാൾ എന്റെ കണ്ണുകൾക്കെളുപ്പം രണ്ടു വശത്തുമുള്ളതു കാണാനാണ്‌. കണ്ണാടി എനിക്കു പറ്റിയ സാധനമല്ല. ഉറപ്പായി.

എങ്കിലും എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കണമെന്നുണ്ട്‌. എന്താണൊരു പോംവഴി? ഞാനെങ്ങിനെ? ആരാ ഈ ഞാൻ??? ഒരെത്തും പിടീം ഇല്ല്യല്ലോ. ഗൌരി-പടിഞ്ഞാറേ കോവിലകം വക-അത്രമാത്രേ എനിയ്ക്കറിയൂ എന്നെ പറ്റി. കുട്ട്യോൾക്കൊക്കെ എന്റെ വാലിലെ ഒരു രോമം മതീത്രേ പേടി മാറാൻ.