Showing posts with label ശാര്‍ദ്ദൂലവിക്രീഡിതം. Show all posts
Showing posts with label ശാര്‍ദ്ദൂലവിക്രീഡിതം. Show all posts

Wednesday, February 17, 2010

മരം ഒരു ഗുരു



എന്തേ മാമകഹൃത്തുലഞ്ഞു മിഴിനീരാലേ മുഖം മങ്ങുവാ-
നെന്തേ പൂവിതള്‍വാടിവീണതു കണക്കാക്കാതെ നില്പീമരം?
ചിന്തിച്ചീവിധമമ്പരന്നനില ഞാന്‍ കൈക്കൊള്‍കവേ മാമരം
തണ്ടൊന്നെന്നുടെ നേര്‍ക്കുനീട്ടി, യതില്‍ഞാന്‍ കണ്ടൂ പഴങ്ങള്‍ മുദാ

മരം ഒരു വലിയതത്വം പഠിപ്പിച്ചു. അതെന്താവാം?

Thursday, January 21, 2010

‘കുട്ടിപ്പുലിക്കളി’.

വാരഞ്ചും പികകാകളീസ്വരിതവും കേ, ളാരവം കേകയും
നേരില്‍ക്കാണ്‍ക വസന്തമാലിക പരം മത്തേഭമോടുന്നതും
നേരുന്നൂ ചെറുപുഷ്പിതാഗ്രലതയും നാസയ്ക്കു സൌഗന്ധിക-
പ്പൂരം താ, നിതുകാണ്‍ക കാവ്യവനികാശാര്‍ദ്ദൂലവിക്രീഡിതം!

ഇതൊരു കുട്ടിപ്പുലിക്കളിയാണ്. അമ്മപ്പുലിക്കളി കാണണമെങ്കില്‍
ശ്രീ. കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരിയുടെ, താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം വായിക്കൂ.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ‘മാതൃശ്ലോകം’ താഴെക്കൊടുത്തിരിക്കുന്നു. മുകളിലുള്ളതു ‘കുട്ടിശ്ശ്ലോകം’
.

വാരഞ്ചും പികകാകളീസ്വരിതമി,ല്ലക്കേകയും വിട്ടുപോയ്‌
നേരാ,ണില്ല വസന്തമാലിക പരം മത്തേഭമുദ്ധൂതമായ്;
വേരറ്റൂ ചെറുപുഷ്പിതാഗ്രലതയും ശാര്‍ദൂലവിക്രീഡിതം-
തീരെപ്പോയ് വനമിന്നഹോ കവനവും വിദ്ധ്വസ്തവൃത്താത്മകം.