Showing posts with label കുന്തീസ്തുതി. Show all posts
Showing posts with label കുന്തീസ്തുതി. Show all posts

Sunday, May 31, 2009

കുന്തീസ്തുതി- ഭാഗം നാലു്

21. കേ വയം നാമരൂപാഭ്യാം
യദുഭിഃ സഹ പാണ്ഡവാഃ
ഭവതോദര്‍ശനം യര്‍ഹി
ഹൃഷീകാണാമിവേശിതുഃ


പ്രഭോ! അങ്ങയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പിന്നെ അസംഖ്യം യദുക്കളും പാണ്ഡവരും ഒക്കെ വെറും ‘പേരും കോലവും’ പേറി നടക്കുന്ന ഇന്ദ്രിയക്കൂടാരങ്ങള്‍ മാത്രമാവുമായിരുന്നില്ലേ. (സര്‍വാന്തര്യാമിയായ - ചൈതന്യസ്വരൂപനായ അങ്ങയുടെ അഭാവത്തില്‍ ആരും, ആരുമായിത്തീരുന്നില്ല).
22. നേയം ശോഭിഷ്യതേ തത്ര
യഥേദാനീം ഗദാധര!

ത്വത്‌പദൈരങ്കിതാ ഭാതി
സ്വലക്ഷണവിലക്ഷിതൈഃ
അങ്ങയുടെ പാദമുദ്ര പതിഞ്ഞതുകാരണം മാത്രമാണല്ലോ ലോകം ഇവ്വിധം ശോഭിയ്ക്കുന്നത്. അങ്ങുപോയിക്കഴിഞ്ഞാല്‍ ഇപ്രകാരം ഇതു നിലനില്‍ക്കുകയുമില്ല.
23. ഇമേ ജനപദാഃ സ്വൃദ്ധാ
സുപക്വൌഷധിവീരുധഃ
വനാദ്രിനദ്യുദന്വന്തോ

ഹ്യേധന്തേ തവ വീക്ഷിതൈഃ

നിന്റെ കരുണാകടാക്ഷം കൊണ്ടാണു് സമ്പന്നമായ നാടും ഫലസമ്പന്നമായ വൃക്ഷങ്ങളും തെളിനീരുറവകളും കാടുകളും ഒക്കെ ഇപ്രകാരം ഐശ്വര്യപൂര്‍ണ്ണമായി നില്‍ക്കുന്നതു്.

24.അഥ വിശ്വേശ! വിശ്വാത്മന്‍
വിശ്വമൂര്‍ത്തേ സ്വകേഷു മേ
സ്നേഹപാശമിമം ഛിന്ധി
ദൃഢം പാണ്ഡുഷു വൃഷ്ണിഷു

25.ത്വയി മേऽനന്യവിഷയാ
മതിര്‍മധുമതേऽസകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൌഘമുദന്വതി
24,25: [അപ്പോള്‍, പറഞ്ഞുവന്നതു്, എന്റെ കണ്ണാ, അല്ലല്ല] ഹേ വിശ്വം മുഴുവന്‍ നിയന്ത്രിയ്ക്കുന്നവനേ, വിശ്വത്തിനെല്ലാം ആത്മാവായിരിയ്ക്കുന്നവനേ, ഒരു കാര്യം ചെയ്യൂ, ഈ പാണ്ഡവരിലും വൃഷ്ണികളിലും ദൃഢമായി ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന - കെട്ടിക്കുടുങ്ങിയിരിയ്ക്കുന്ന എന്റെ സ്നേഹപാശം- മമതാ എന്ന കെട്ടു് ഒന്നറുത്തുതരൂ. ഇനി മുതല്‍ എന്റെ മനസ്സും ബുദ്ധിയും, സമുദ്രത്തിലേയ്ക്കു കുതിച്ചുപാഞ്ഞൊഴുകുന്ന ഗംഗാപ്രവാഹം പോലെ വിശ്വാത്മാവായ അങ്ങയിലേയ്ക്കുതന്നെ ഒരൊറ്റലക്ഷ്യവുമായി കുതിച്ചൊഴുകാനിടവരണേ!

26.ശ്രീകൃഷ്ണ! കൃഷ്ണസഖ! വൃഷ്ണ്യൃഷഭാവനിധ്രുഗ്-
രാജന്യവംശദഹനാനപവര്‍ഗ്ഗവീര്യ!
ഗോവിന്ദ! ഗോ ദ്വിജസുരാര്‍ത്തിഹരാവതാര!
യോഗേശ്വരാഖിലഗുരോ! ഭഗവന്‍! നമസ്തേ!

ഹേ ഭഗവന്‍! ശ്രീകൃഷ്ണനായും അര്‍ജ്ജുനസഖാവായും ദുഷ്ടരെ നിഗ്രഹിക്കുന്നവനായും മോക്ഷം കൊടുക്കുന്നവനായും രക്ഷ വേണ്ടവര്‍ക്കൊക്കെ രക്ഷ നല്‍കുന്നവനായും ഒക്കെ പല പല ഭാവങ്ങളില്‍ പ്രകാശിച്ചിട്ടുള്ള അങ്ങയെ അഖിലഗുരുവായും യോഗേശ്വരനായും അറിഞ്ഞു ഞാനിതാ നമസ്കരിയ്ക്കുന്നു.

ശൈശവത്തില്‍ കുസൃതികളാലും പിന്നീടു് മറ്റുപല ലീലകളാലും വീര്യത്താലും ഒക്കെ പലപല ഭാവങ്ങളില്‍ എന്റെ മനസ്സു കവര്‍ന്നിട്ടുള്ള കൃഷ്ണാ, അങ്ങ് എന്റെ മകന്റെ കൂട്ടുകാരനാണെങ്കിലും അങ്ങയെ ഞാന്‍ യോഗേശ്വരനായി അറിയുന്നു, ഈശ്വരസാക്ഷാത്കാരത്തിനു് - ആത്മസാക്ഷാത്കാരത്തിനു് - ഈശ്വരനില്‍ ലയിയ്ക്കുന്നതിനു്- ഞാനും പരം പൊരുളും ഒന്നായിത്തീരുന്നതിനു് -ആ യോജിയ്ക്കലിനു് -യോഗേശ്വരനെത്തന്നെ നമസ്കരിക്കുന്നു (അതുതന്നെ ഉചിതം). അഖിലഗുരോ! അഖിലര്‍ക്കും ഗുരുവാകയാല്‍ എനിയ്ക്കും ഗുരു തന്നെ. അഖിലഗുരുവില്‍ നിന്നു ‘പരമജ്ഞാനം’ കിട്ടിയാല്‍ കൊള്ളാം (എന്നോ ധ്വനി!). അതാവാം കുന്തീദേവിയുടെ പ്രാര്‍ത്ഥന.
യോഗേശ്വരാ അഖിലഗുരോ അങ്ങയെ ഞാനിതാ വീണ്ടും നമസ്കരിയ്ക്കുന്നു.

(കുന്തീസ്തുതി അവസാനിയ്ക്കുന്നു)

Friday, May 22, 2009

കുന്തീസ്തുതി - ഭാഗം രണ്ടു്

കുന്തീസ്തുതി തുടരുന്നു...
9.
ജന്മൈശ്വര്യശ്രുതശ്രീഭിഃ
ഏധമാനമദഃ പുമാന്‍
നൈവാര്‍ഹത്യഭിധാതും വൈ
ത്വാമകിഞ്ചനഗോചരം

നല്ലകുലത്തില്‍ ജന്മം, ഐശ്വര്യം, പെരുമ, സമ്പത്ത് എന്നിവ ഉള്ള ഒരാള്‍ ഇതൊക്കെ ഉള്ളതുകൊണ്ടു് അഹങ്കാരവും മദവും വര്‍ദ്ധിച്ചവനായിത്തീര്‍ന്ന് ഈശ്വരചിന്തയില്‍ നിന്നും അകന്നുപോകുകയാണു പതിവു്. അകിഞ്ചനന്മാര്‍ക്കാണല്ലോ നിന്നെ നിരന്തരം ഭജിക്കാന്‍ സാധിക്കുന്നതു്.
(തന്റെ ബലമായി, അഥവാ തനിയ്ക്കു താങ്ങായി പണമോ ബുദ്ധിയോ നിലയും വിലയുമുള്ള ആള്‍ക്കാരോ ഒക്കെ ഉണ്ടെന്നു കരുതുന്നവര്‍ അഹങ്കാരികളാകുകയാണു പതിവു്, തനിയ്ക്കായി യാതൊന്നുമില്ല, ഉള്ളത് ഉള്ളിന്റെ ഉള്ളിലെ ഉണ്മ മാത്രം- എന്ന അറിവില്‍ ആ ചൈതന്യത്തെ ഏതെങ്കിലും ഒരു നിലയ്ക്ക് ആശ്രയിക്കാന്‍, ഒന്നുമില്ലാത്ത നിരഹങ്കാരികള്‍ക്കാണെളുപ്പം)
10.
നമോകിഞ്ചനവിത്തായ
നിവൃത്തഗുണവൃത്തയേ
ആത്മാരാമായ ശാന്തായ
കൈവല്യപതയേ നമഃ
യാതൊന്നുമില്ലാത്തവരാണു് അങ്ങയെ സമ്പാദിയ്ക്കാന്‍ അര്‍ഹരാവുന്നത്. അതുകൊണ്ടു് ഭഗവാനേ അര്‍ത്ഥവും കാമവും ഒന്നും വളര്‍ത്താതെ ആത്മാരാമനായ അങ്ങയെ സാക്ഷാത്കരിയ്ക്കാന്‍ അനുഗ്രഹിയ്ക്കണേ. ആത്മാരാമനും ശാന്തനും കൈവല്യപതിയുമായ അങ്ങയ്ക്കു നമസ്കാരം.

11.
മന്യേ ത്വാം കാലമീശാനം
അനാദിനിധനം വിഭും
സമം ചരന്തം സര്‍വത്ര
ഭൂതാനാം യന്മിഥഃ കലിഃ

ആദിയും അന്തവുമില്ലാത്ത കാലപുരുഷനായിട്ടും അങ്ങുതന്നെ ജഗത്തെല്ലാം വേണ്ടവിധം നിയന്ത്രിച്ചുനടത്തുന്നു. ഉണ്ടായിട്ടുള്ള എല്ലാറ്റിനുമൊപ്പം കാലമായി-കാലപുരുഷനായി- ചരിയ്ക്കുന്നതും നീ തന്നെ.
12
ന വേദ കശ്ചിത് ഭഗവംശ്ചികീര്‍ഷിതം

തവേഹമാനസ്യ നൃണാം വിഡംബനം
ന യസ്യ കശ്ചിദ് ദയിതോസ്തി കര്‍ഹിചിത്
ദ്വേഷ്യശ്ച യസ്മിന്‍ വിഷമാ മതിര്‍നൃണാം

ഹേ ഭഗവന്‍! അങ്ങയ്ക്ക് ചെയ്യേണ്ടതായിട്ടും നേടിയെടുക്കേണ്ടതായിട്ടും ഒന്നുമില്ല. പ്രിയനെന്നോ അപ്രിയനെന്നോ ഒക്കെയുള്ള വേര്‍തിരിവു് മനുഷ്യബുദ്ധിയ്ക്കാണുള്ളതു്. അങ്ങയ്ക്ക് ശത്രുമിത്രാദി വേര്‍തിരിവൊന്നും ഇല്ലെന്നതല്ലേ വാസ്തവം! എന്നിട്ടും നിന്റെ ഒരു മനുഷ്യനാട്യം - കേമമാവുന്നുണ്ട്!

13.

ജന്മകര്‍മ്മ ച വിശ്വാത്മന്‍

അജസ്യാകര്‍ത്തുരാത്മനഃ

തിര്യങ്‌നൃഷിഷു യാദസ്സു

തദത്യന്തവിഡംബനം

ജനനം, മരണം ഇതൊന്നും ഇല്ലാത്ത അങ്ങ് മനുഷ്യനാട്യത്തിലും പക്ഷിമൃഗാദി പലരൂപങ്ങളിലും ജനിയ്ക്കുക, മരിയ്ക്കുക തുടങ്ങിയ ഭാവങ്ങളോടുകൂടി ലീലകളാടുകയല്ലേ, അതു് വളരെ ആശ്ചര്യമായിരിയ്ക്കുന്നു.

14

ഗോപ്യാദദേ ത്വയി കൃതാഗസി ദാമ താവദ്

യാ തേ ദശാശ്രുകലിലാഞ്ജനസംഭ്രമാക്ഷം

വക്ത്രം നിനീയ ഭയഭാവനയാ സ്ഥിതസ്യ

സാ മാം വിമോഹയതി ഭീരപി യദ്‌ ബിഭേതി

നിന്റെയാ നാട്യമുണ്ടല്ലോ കൃഷ്ണ! യശോദ കയറും കൊണ്ടു് നിന്നെ ഉരലില്‍ക്കെട്ടാന്‍ ഭാവിച്ചപ്പോള്‍ ചുണ്ടും കോട്ടി, അമ്മയെപ്പേടിച്ചിട്ടെന്നപോലെ കുസൃതിക്കണ്ണുകളില്‍ കണ്ണീര്‍നിറച്ചുകൊണ്ടുള്ള ആ നില്‍പ്പ്- നിന്റെ ആ ഭാവം എന്നെ ഇപ്പോഴും മോഹിപ്പിയ്ക്കാറുണ്ടു്- ജനനമരണങ്ങള്‍ക്കൊക്കെ അതീതനായ പരമാത്മാവായ അങ്ങു് (മൃത്യുദേവതപോലും ആരുടെ നിയന്ത്രണത്തിലാണോ അണുവിട തെറ്റാതെ കര്‍മ്മങ്ങളനുഷ്ഠിയ്ക്കുന്നതു്, ആ പരമകാരണന്‍) അമ്മയുടെ മുന്നില്‍ പേടിച്ചരണ്ടുനില്‍ക്കുന്ന ഒരുണ്ണിയായി നിന്ന കാഴ്ച എന്റെ കണ്ണില്‍ ഇപ്പോഴുമുണ്ടല്ലോ കണ്ണാ!

...............................................................(തുടരും)