Showing posts with label കുന്തീസ്തുതി-ഭാഗം മൂന്നു്. Show all posts
Showing posts with label കുന്തീസ്തുതി-ഭാഗം മൂന്നു്. Show all posts

Saturday, May 23, 2009

കുന്തീസ്തുതി - ഭാഗം മൂന്നു്.

കുന്തീസ്തുതി തുടരുന്നു, ഭാഗം മൂന്നു്:
15.
കേചിദാഹുരജം ജാതം
പുണ്യശ്ലോകസ്യ കീര്‍ത്തയേ
യദോഃ പ്രിയസ്യാന്വവായേ
മലയസ്യേവ ചന്ദനം
ജനനമില്ലാത്തവനായ (ജനനം മരണം എന്നതൊന്നും ഇല്ലാത്തതായ പരം പൊരുളായ) അങ്ങു് ജനിച്ചു, ദാ ഇങ്ങനെ, കൃഷ്ണനായി ജനിച്ചു. ഇങ്ങനെ ഒരു ഇറങ്ങിവരല്‍ സംഭവിച്ചത്, ചിലര്‍ പറയുന്നു പുണ്യശ്ലോകന്റെ (യുധിഷ്ഠിരന്റെ / യദുവിന്റെ) കീര്‍ത്തി പരത്താനാണെന്നു്. ചന്ദനം, ചന്ദനമരം അതുണ്ടായ മലയപര്‍വതത്തിന്റെ ത്തന്നെ പ്രസിദ്ധി ചുറ്റും പരത്തിയതുപോലെ യദുകുലത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരത്താനാണു അങ്ങു ജനിച്ചതെന്നാണു മറ്റുചിലര്‍ പറയുന്നതു്.
16.
അപരേ വസുദേവസ്യ
ദേവക്യാം യാചിതോഭ്യഗാത്
അജസ്ത്വമസ്യ ക്ഷേമായ
വധായ ച സുരദ്വിഷാം

മറ്റുചിലര്‍ പറയുന്നൂ, വസുദേവരും ദേവകിയും പ്രാര്‍ത്ഥിച്ചതു നിമിത്തം അവരുടെ ക്ഷേമത്തിനായിട്ടും പിന്നെ അസുരന്മാരെ നശിപ്പിയ്ക്കാനുമായിട്ടാണു് ഭഗവാന്‍ ഇങ്ങനെ ഒരു അവതാരം കൈക്കൊണ്ടതെന്നു്.
17.

ഭാരാവതരണായാന്യേ
ഭുവോ നാവ ഇവോദധൌ
സീദന്ത്യാ ഭൂരിഭാരേണ
ജാതോ ഹ്യാത്മഭുവാര്‍ത്ഥിതഃ
ഭാരാധിക്യത്താല്‍ കുഴങ്ങി, നിലനില്‍പ്പു തന്നെ അപകടത്തിലായ ഭൂമീദേവി, ഭൂഭാരം തീര്‍പ്പതിന്നായി കേണപേക്ഷിയ്ക്കയാല്‍ ഭൂമീദേവിയ്ക്കുതന്നെ ഒരു രക്ഷയ്ക്കായി, സമുദ്രത്തില്‍ മുങ്ങാന്‍പോകുന്നവന്നൊരു വഞ്ചിയെന്നപോലെ അവതരിച്ചുവന്നതാണെന്നു്.

18.
ഭവേസ്മിന്‍ ക്ലിശ്യമാനാനാം
അവിദ്യാകാമകര്‍മ്മഭിഃ
ശ്രവണസ്മരണാര്‍ഹാണി
കരിഷ്യന്നിതി കേചന

മറ്റുചിലര്‍ പറയുന്നതെന്തെന്നോ? ഈ സംസാരസാഗരത്തില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമേകാനായി കേട്ടുരസിയ്ക്കാനും ഓര്‍ത്തോര്‍ത്ത് ആനന്ദിയ്ക്കാനും പറ്റിയ ലീലകളാടുന്നതിനാണു നിന്റെ ഈ അവതാരമെന്നു്.

19.

ശൃണ്വന്തി ഗായന്തി ഗൃണന്ത്യഭീക്ഷ്ണശഃ
സ്മരന്തി നന്ദന്തി തവേഹിതം ജനാഃ
ത ഏവ പശ്യന്ത്യചിരേണ താവകം
ഭവപ്രവാഹോപരമം പദാംബുജം

ഏതായാലും കൃഷ്ണാ! എല്ലാത്തരം ആളുകളേയും ആകര്‍ഷിയ്ക്കാന്‍ പോന്ന അനേകം ലീലകളാടുകയാല്‍ ഇനിമുതല്‍ നിന്റെയീ പുണ്യചരിതം കേട്ടും പാടിയും വീണ്ടും വീണ്ടും സ്മരിച്ചും മനസ്സിനെ നിന്നില്‍ത്തന്നെ കേന്ദ്രീകരിച്ച് സംസാരദുഃഖത്തില്‍നിന്നും രക്ഷപ്പെടാമല്ലോ!

20.
അപ്യദ്യ നസ്ത്വം സ്വകൃതേഹിത പ്രഭോ
ജിഹാസസിസ്വിത് സുഹൃദോനുജീവിനഃ
യേഷാം ന ചാന്യദ് ഭവതഃ പദാംബുജാത്
പരായണം രാജസു യോജിതാംഹസാം

പ്രഭോ! അങ്ങല്ലാതൊരു താങ്ങുമില്ലാത്ത ഞങ്ങളെ, യുദ്ധത്തില്‍ പലരേയും കൊന്നൊടുക്കിയ ഞങ്ങളെ, ഉപേക്ഷിച്ച് അങ്ങ് ഇന്നിപ്പോള്‍ ഇവിടം വിട്ട് പോയാല്‍ ഞങ്ങള്‍ക്കാരുണ്ടൊരാശ്രയം?

(തുടരും, അടുത്തതില്‍ അവസാനിയ്ക്കും)