Tuesday, February 15, 2011

തൊടിയിലെ തോടകം

മലര്‍വാടിയിലേറിയ പൈങ്കിളിയൊ-
ന്നളിവൃന്ദമതോടുരചെയ്തിതുപോല്‍
പലപൂവുകള്‍തേടിമരന്ദമിയ-
ന്നലയാതെ പഴം നുണയാനണയൂ

Monday, January 17, 2011

മഞ്ഞും വെയിലും

മകരമാസമണഞ്ഞു, ഹിമാംബരം
സകലസോമനിളയ്ക്കരുളുന്നിതാ
ദിനകരന്‍ കനകാംബരവും, തദാ
ഹരിതകാന്തി പരന്നിതു ഭൂമിയില്‍

രാത്രിയിലെ ചന്ദ്രികയും മഞ്ഞും, പകലത്തെ വെളിച്ചവും വെയിലും ഓഷധികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണെന്നാണറിവു്.

Saturday, January 08, 2011

ഭുജംഗം

ഭുജംഗപ്രയാതവൃത്തത്തില്‍ ഒരു ശ്ലോകം

സഹായം തരേണം നിനയ്ക്കുമ്പോഴെയ്ക്കും
ദയാസാഗരന്‍ ദേവ, നെന്നെന്റെ ചിത്തം
അഹങ്കാരഭാരത്തിനാല്‍ കുമ്പിടാനും
മടിയ്ക്കും ഫണത്തില്‍ പദം വെപ്പതെന്നോ?

Tuesday, December 07, 2010

ശ്ലോകക്കമ്മല്‍

ഇന്ദുവദന വൃത്തത്തില്‍ ഒരു ശ്ലോകം

ഏതുനിറ, മേതുതര, മേതൊരുവലിപ്പം

കാതിലണിയാനൊരു കടുക്കനിനി വേണം
മാറിയണയുന്നപലഫാഷനു സമംതാന്‍
മാറണമതാണു പുതുനാരി*യുടെ ലക്ഷ്യം

*മോഡേണ്‍ ഗേള്‍

Tuesday, September 14, 2010

കരിയരങ്ങ്

അടുക്കളയില്‍ നിന്നും അരങ്ങിലെത്തിയവര്‍ക്കുള്ള സമര്‍പ്പണം

കരി, പുക, വിറകും പഴഞ്ചനായി-
പ്പുരകളില്‍നിന്നു പുറംകടത്തി നമ്മള്‍
അരിവില, പലവേല, വേവലാതി-
ക്കരിപടരുന്നതു കാണ്‍ക പെണ്മനസ്സില്‍

Saturday, August 14, 2010

ഉണര്‍ന്നപ്പോള്‍...

വിത്തിനുള്ളിലുണര്‍ന്നപ്പോള്‍
രണ്ടല്ലോ വഴികണ്ടത്
അമ്മതന്നുള്ളിലേക്കാകും
അമ്മിഞ്ഞ വഴിയെത്തുക

ആകാശത്തുള്ളൊരാള്‍ മാടി
വിളിപ്പൂ വഴികാട്ടിയായ്
അച്ഛനാണേ കണ്ടിടാനായ്
തലയൊട്ടു നിവര്‍ത്തിടാം

വീഴാതിരിക്കുവാനമ്മ
ചേര്‍ത്തു വീണ്ടും പിടിച്ചതും
അമ്മതന്നുള്ളു കാണാനാ-
യാവഴിക്കായിഴഞ്ഞതും

ചെടിയായ് മരമായ് ഞാനി
ന്നഹങ്കാരമുണര്‍ത്തിടാ
പുഷ്പം ഫലം വിത്തുവീണ്ടും
കാലചക്രനിയാമകം

തലതാഴ്ത്തി നമിക്കട്ടേ
ധരയാമമ്മയെസ്സദാ
വെളിച്ചമാം കരം നീട്ടി
കൂടെക്കൂട്ടിയ താതനെ.

ഭൂമിയെ സൂര്യനെ വിട്ടു
വിത്തെന്തു മരമായിടും
തുടക്കം വിട്ടൊടുക്കം വി-
ട്ടഹം- കാരമലിഞ്ഞുപോയ്!


Wednesday, August 11, 2010

സഹൃദയസുഹൃത്തിനോട്

പനിമതിചിരിതൂകീ വെണ്‍‌നിലാവള്ളിപൂത്തൂ
കവനവനികതന്നില്‍ പോരു നീയൂയലാടാന്‍
വിരിയുമിനിയുമെന്നാല്‍ നമ്മള്‍ തന്‍ ഹൃത്തടത്തില്‍
പുതിയകവിതപോലേ ഭാവനാഹൃദ്യപുഷ്പം

Tuesday, August 10, 2010

കരിമുഖം - ചിരിമുഖം

കര്‍ക്കിടകം കറുത്ത സുന്ദരി
കരഞ്ഞും പിഴിഞ്ഞും ആവലാതി പറഞ്ഞുകൊണ്ടേയിരുന്നു
അവളെ കരിമ്പടം പുതപ്പിച്ച്
സുഖചികിത്സക്കു കിടത്തി

പ്രതീക്ഷയുടെ ഇളവെയില്‍
മഴത്തുള്ളിക്കുഞ്ഞുങ്ങള്‍ക്ക്
മഴവില്ലുണ്ടാക്കിക്കൊടുത്തു
കുഞ്ഞുമുഖങ്ങളില്‍ ചിരി പരന്നു
ഓണനിലാവിന്‍ തെളിമയോടെ
ചിങ്ങപ്പെണ്ണൊരുങ്ങിവരുന്നു
വരവേല്‍ക്കാന്‍ പൂത്തുമ്പത്താലമുണ്ട്
പൂവിളിക്കുരവയുണ്ട്
നിലാവള്ളികൊണ്ടൊരൂഞ്ഞാലും...

“ഊഞ്ഞാലേ പാണ്ട്യമ്മേ
പാട്ടുണ്ടേ കളിയുണ്ടേ“
കൂട്ടാമോ കുട്ടികളെ
നക്ഷത്രപ്പൂ പറിക്കാന്‍?

Tuesday, June 29, 2010

സ്വപ്നം ചിലര്‍ക്ക് ചിലകാലം..

കിടക്കയിലാരോ!
സൂക്ഷിച്ചുനോക്കി
തെറ്റിയില്ല...ഞാന്‍ തന്നെ
മരണക്കിടക്ക എന്നു ചുറ്റുമുള്ളവര്‍ പറയുന്നു

“ഇനിയും ഇങ്ങനെ മെനക്കെടുത്തണോ
എന്താണസുഖം
ഒന്നുമില്ല... പ്രായാധിക്യം”
മിണ്ടാതെ അനങ്ങാതെ കിടക്കുക
കാര്യസ്ഥ ചമയാതിരിക്കുക
കാര്യത്തിനു കൊള്ളാതായാല്‍
മിണ്ടുന്നതെല്ലാം അധികപ്രസംഗം
മൌനമേ വരം

എണീറ്റുനടന്നാല്‍ വീഴുമത്രേ
അനങ്ങരുത്
മയങ്ങിക്കിടക്കാം
ഹോസ്പിറ്റല്‍ ബില്‍
അവധിയെടുത്തവക
ശമ്പളക്കമ്മി
കൂട്ടിക്കിഴിച്ചാല്‍ നഷ്ടക്കണക്ക്
“ഇപ്പോഴെങ്ങനെ....?”
ചോദ്യം ചെവിയില്‍
ഭേദമാകേണ്ടായിരുന്നു....
ഉത്തരം തൊണ്ടയില്‍ കുരുങ്ങി
പ്രാണന്‍ പോയാല്‍ മതിയായിരുന്നു...

ഉണരണോ ഉറങ്ങണോ

Monday, June 28, 2010

വാക്കും പൊരുളും

വാക്ക്
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍‌വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.

Tuesday, June 15, 2010

വളര്‍ച്ച

ഇലകളധികമായീശാഖയില്‍, വേറെയൊന്നില്‍-
ക്കുലകളമിതമായീയെന്നുമേയില്ല തര്‍ക്കം
നിലയിലിരുളുനീളും രാവിലും, ചുട്ടുപൊള്ളും-
പകലിലുമൊരുപോലേ സസ്യലോകം വളര്‍ന്നൂ

Wednesday, June 09, 2010

ആരണ്യകം അഥവാ കാട്ടിലെ മുത്തശ്ശി

കിളിപ്പാട്ടുകളിലുണര്‍വ്വ്
അമ്പലക്കുളത്തില്‍ക്കുളി
കഞ്ഞുണ്ണിയും വെള്ളിലയും തലോടാന്‍
മുക്കുറ്റിച്ചാന്ത്
പൂവാംകുരുന്നിലക്കണ്മഷി

ഹരിതകം
ഓരോ ശ്വാസത്തിലും
മുത്തശ്ശി ശ്വസിച്ചു
ജീവന്റെ പച്ച.


കുക്കറിന്റെ വിസിലില്‍ ഇപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു
എണ്ണ തേച്ചില്ലെങ്കിലും വഴുക്കുന്ന
കുളിമുറിട്ടൈല്‍‌സില്‍
സര്‍ക്കസ്സാണു കുളി
വീഴാതെ പിടിച്ചുനടക്കാന്‍
ചുമരുകള്‍ നാലുണ്ട്...
നാലും അടുത്തടുത്ത്
പേടി വേണ്ട.

“മാധവാ വൈശാഖക്കഞ്ഞിക്ക്
ചക്കേം തേങ്ങേം കൊണ്ടുക്കൊടുക്കണേ”

“ഈ മുത്തശ്ശിക്കൊന്നു മിണ്ടാതെ നാമം ജപിച്ചിരുന്നൂടെ...
മനുഷ്യനിവിടെ ഒന്ന് ഓര്‍ക്കൂട്ടാന്‍ പോലും നേരല്ല്യാണ്ടിരിക്കുമ്പൊഴാ... ഒരു...”

മിണ്ടാതെ നാമം ജപിക്കാമായിരുന്നു.. പണ്ടും

“ഈ അമ്മക്കെപ്പോഴും ഒരു നാമജപം...
ഒന്നിങ്ങട്ടു വരുന്നുണ്ടോ.. വിശന്നിട്ടുവയ്യ”

ചട്ടുകം പിടിച്ചു ദേവീമാഹാത്മ്യം
ചൊല്ലിത്തീര്‍ത്തതിന്‍ പുണ്യം
നന്നായി ഉപദേശിക്കുന്ന
പേരക്കുട്ടികളെ കിട്ടിയല്ലൊ
അമ്മേ നാരാ‍യണ!

Tuesday, June 08, 2010

കവിച്ചെടി

നാറുന്നതിനെ വളമാക്കും
കൂടുതല്‍ കരുത്തോടെ വളരാന്‍

തളിരു വിടരും
പൂ വിരിയും
പൂമണം പടരും
നാറ്റം വഴിതെറ്റിപ്പോലും പൂവിലെത്താറില്ല


വേരു ചെളിയില്‍
പൂവു വെളിയില്‍
പൂച്ചെടിയുടെ തപസ്സിദ്ധി


പൂവിനും കവിതയ്ക്കും
തൂമണം സ്വഭാവം
ജീവിതത്തിന്‍ നേര്‍ക്കാഴ്ചയില്‍പ്പോലും
നാറ്റം പൂവില്‍ കുത്തിവെയ്ക്കരുത്!

Monday, May 31, 2010

ചതി

“വരൂ”
വിളിച്ചിരുത്തും.
നാക്കിലയില്‍
കാളനോലനെരിശ്ശേരി
പപ്പടം പായസവും
ചോറ്റൂട്ടാന്‍ വിളമ്പുമല്ലോ
കൊതി നാവിലൂറി.

കവിതാ വാര്‍ഷികം
‘ചെലവു’ണ്ടു്.
കവിയുടെ വക
ഒരു കാപ്സ്യൂള്‍.
ഫുഡ് സപ്ലിമെന്റ്!

ചതിച്ചതാരേ?
കാലമാണത്രേ

Saturday, May 29, 2010

എഴുത്തുകാരി

എഴുതിയതെത്ര
കണക്കില്ല
ചിലരക്ഷരങ്ങള്‍ കണ്ടു
ചിലര്‍ വാക്കും
അതിനപ്പുറം ആരും ഒന്നും കണ്ടില്ല
ഒരു പുരസ്കാരവും തേടിവന്നില്ല

നിറം‌പിടിപ്പിച്ചെഴുതി
നീട്ടിയും കുറുക്കിയും എഴുതി
രാപകല്‍, ചോരനീരാക്കി എഴുതി
എന്നിട്ടുമെന്തേ.....
പാവം..... പാവം.....
പേന.

Friday, May 28, 2010

കുറുക്കുവഴി

വായ
വയറിനുമേലായാല്‍
വഴിയെത്രലാഭം!
പണിയും!
പണവും!

വിരോധാഭാസം

അഭിനയം
അതെത്ര സുന്ദരം
ജീവിക്കുന്നതുപോലെ ആവണം


ജീവിതം
അതെത്ര സുന്ദരം
അഭിനയം പോലെ തോന്നണം

Thursday, May 27, 2010

ഡിസൈനര്‍ കവിത

ഡിസൈനര്‍ കവിത

രണ്ടേവേണ്ടൂ
വാക്കുകളന്തിമവരിയില്‍
തുടക്കവുമതേമട്ട്
ഇടയ്ക്ക് വര്‍ണ്ണം -
തട്ടിത്തെറിപ്പിച്ചാലും മതി.

ചോദ്യമൊന്നെങ്കിലും വേണം
ഹൃദയത്തില്‍ കൊളുത്താന്‍
കണ്ണില്‍നിന്നും ഊര്‍ന്നൊഴുകി
ത്തുളുമ്പാന്‍ വെമ്പുന്നൊരമ്പരപ്പില്‍
ദുഃഖം ചാലിക്കാതെ ആശ്ചര്യചിഹ്നവും

വെളുപ്പിനേക്കാള്‍ കറുപ്പായാല്‍
പരഭാഗശോഭ തെളിയും
കണ്ടതിനേക്കാള്‍ ഭംഗി
കാണാത്തതിനു
ന്യായം തുണയാവും

Wednesday, April 28, 2010

മമ്മഹാമടിയന്‍

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അലസതയ്ക്കു പേരുകേട്ട ഒരു രാജാവ്. സ്വയം മടിയനായിരുന്ന അദ്ദേഹത്തിനു് എല്ലാ മടിയന്മാരേയും വലിയ ഇഷ്ടമായിരുന്നു. മഹാമടിയന്മാരെ അദ്ദേഹം നന്നായി ആദരിച്ചുപോന്നു.

ഒരുദിവസം അലസരാജാവിന്ന് ഒരാശ തോന്നി. തന്റെ രാജ്യത്തിലെ അങ്ങേയറ്റം കുഴിമടിയനായ ആളെ കണ്ടെത്തി കനത്ത ഒരു പാരിതോഷികം സമ്മാനിക്കണം എന്ന്. മന്ത്രിയുടെ ഉത്തരവാദിത്തത്തില്‍ നാടൊട്ടുക്കും വിളംബരം നടത്തി. പിറ്റേന്നുമുതല്‍ കൊട്ടാരത്തിലേക്ക് നിലക്കാത്ത ജനക്കൂട്ടം പ്രവഹിച്ചുകൊണ്ടിരുന്നു. പലരും അവരവരുടെ മടിയെപ്പറ്റി സഭയില്‍ വിസ്തരിച്ചു.

ചിലര്‍ക്കു ഉറക്കമുണരാന്‍ മടി, ചിലര്‍ക്കു കുളിക്കാന്‍ മടി, ചിലര്‍ക്കു ജോലിയെടുക്കാന്‍ മടി, ചിലര്‍ക്കു യാത്ര ചെയ്യാന്‍ മടി, ചിലര്‍ക്കു പഠിക്കാന്‍ മടി, ചിലര്‍ക്കു ബ്ലോഗെഴുതാന്‍ മടി, ചിലര്‍ക്കു കമന്റിനു മറുപടി പറയാന്‍ മടി..... എന്തിനു പറയ്ണൂ... രാജാവിനു അവരെയൊന്നും മഹാമടിയനാ‍യി അംഗീകരിക്കാന്‍ തോന്നിയില്ല. വിളംബരം കഴിഞ്ഞിട്ട് ഒരുമാസമായിട്ടും മഹാമടിയനെ കണ്ടെത്താനാവാത്തതില്‍ രാജാവു സങ്കടപ്പെട്ടു. മന്ത്രിയേയും ബുദ്ധിമാനായ വിദൂഷകനേയും അന്വേഷണത്തിനു ചുമതലപ്പെടുത്തി.

രാജ്യത്തിന്റെ മുക്കും മൂലയും പരിശോധിച്ച് അവസാനം അവര്‍ ഒരു മഹാമടിയനെ കണ്ടെത്തി. കൊട്ടാരത്തില്‍ വന്നാല്‍ മഹാമടിയനുള്ള കനത്തപാരിതോഷികം കിട്ടുമെന്നു പറഞ്ഞു... അയാള്‍ക്കു കൊട്ടാരത്തിലേക്കു വരാന്‍ മടി... രാജാവ് വേണമെങ്കില്‍ അയാളുടെ അടുത്തുവരട്ടെ എന്ന് അയാള്‍... വിദൂഷകന്‍ രാജാവിനെ കൂട്ടിക്കൊണ്ടുവന്നു.... രാജാവിനു സന്തോഷമായി എങ്കിലും മഹാമടിയനായി അംഗീകരിക്കാന്‍ തക്ക യോഗ്യത അയാള്‍ക്കില്ലെന്നു രാജാവു വിധിച്ചു.

വിദൂഷകനും മന്ത്രിയും കൂടി വീണ്ടും അന്വേഷണം തുടങ്ങി... ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ഒരാളെ കണ്ടെത്തി. രാജാവിനെ വിവരം ധരിപ്പിച്ചു.... മഹാമടിയന്റെ അടുത്തേക്കു രാജാവിനെ കൂട്ടിക്കൊണ്ടുവന്നു. രാജാവു അമ്പരന്നു.........

മഹാമടിയന്‍ ഇരിയ്ക്കുന്നതെവിടെയെന്നോ... ഒരു നീണ്ടതെങ്ങിന്റെ മുകളില്‍. രാജാവിനു അല്പം ദേഷ്യം വന്നു. വിദൂഷകനോടു കയര്‍ത്തു... ഹേയ്..ഇയാള്‍ അത്ര മടിയനാവാന്‍ തരമില്ല. ഈ തെങ്ങിനുമുകളില്‍ കയറിയില്ലേ.... തന്നെ വെറുതേ ഇത്രദൂരം കൊണ്ടുവന്ന വിദൂഷകനു തക്കതായ ശിക്ഷ കൊടുക്കാന്‍ മന്ത്രിയോടുത്തരവിട്ടു.

അപ്പോള്‍ വിദൂഷകന്‍... “മഹാരാജാവേ... ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ക്ഷമയുണ്ടാവണം.. ഈ തെങ്ങിനുമുകളില്‍ ഉള്ളവന്‍ തന്നെയാണു ‘മമ്മഹാമടിയന്‍’. ഇയാള്‍ തെങ്ങില്‍ കയറിതല്ല രാജാവേ.
കുഞ്ഞായിരുന്നുപ്പോള്‍ ഒരു തേങ്ങയുടെ മുകളില്‍ ഇരുന്നതായിരുന്നു.. ആ തേങ്ങയാണു വളര്‍ന്നു തെങ്ങായത്...
രാജാവിനു സന്തോഷമായി, തെങ്ങിന്മണ്ടയിലുള്ള ആളെ തന്റെ രാജ്യത്തിലെ ‘മമ്മഹാമടിയന്‍’ ആയി രാജാവു അംഗീകരിച്ചു.


[ഞാന്‍ എഴുതിയ കഥയല്ല... കഴിഞ്ഞദിവസം കേട്ട കഥയാണു്. മടി കാരണം പോസ്റ്റു വൈകി.. ഏപ്രില്‍ ഒന്നിനു പോസ്റ്റു ചെയ്യാന്‍ വിചാരിച്ചിരുന്നതാണു്... എല്ലാ വായനക്കാര്‍ക്കും ഏപ്രില്‍ ഒന്നാശംസകള്‍]

Monday, March 22, 2010

അഴകിയ രാവണന്‍

“ചന്തം തിങ്ങും മിഴിയുമുടലും കാണ്‍കവേ യെന്റെഹൃത്തോ
കാന്തം കണ്ടാലുരുതരമടുത്തൊട്ടുമാ കാരിരുമ്പായ്
ചിന്താതാപം കളക ലളിതേ നിന്‍സഖാ, വിന്നുഞാ”നെ-
ന്നോതും ലങ്കാപതിയൊരുതൃണം തന്നെ, സീതയ്ക്കുതോന്നീ

ആള്‍വലിപ്പം അളക്കാം അല്ലേ ?