Wednesday, April 28, 2010

മമ്മഹാമടിയന്‍

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. അലസതയ്ക്കു പേരുകേട്ട ഒരു രാജാവ്. സ്വയം മടിയനായിരുന്ന അദ്ദേഹത്തിനു് എല്ലാ മടിയന്മാരേയും വലിയ ഇഷ്ടമായിരുന്നു. മഹാമടിയന്മാരെ അദ്ദേഹം നന്നായി ആദരിച്ചുപോന്നു.

ഒരുദിവസം അലസരാജാവിന്ന് ഒരാശ തോന്നി. തന്റെ രാജ്യത്തിലെ അങ്ങേയറ്റം കുഴിമടിയനായ ആളെ കണ്ടെത്തി കനത്ത ഒരു പാരിതോഷികം സമ്മാനിക്കണം എന്ന്. മന്ത്രിയുടെ ഉത്തരവാദിത്തത്തില്‍ നാടൊട്ടുക്കും വിളംബരം നടത്തി. പിറ്റേന്നുമുതല്‍ കൊട്ടാരത്തിലേക്ക് നിലക്കാത്ത ജനക്കൂട്ടം പ്രവഹിച്ചുകൊണ്ടിരുന്നു. പലരും അവരവരുടെ മടിയെപ്പറ്റി സഭയില്‍ വിസ്തരിച്ചു.

ചിലര്‍ക്കു ഉറക്കമുണരാന്‍ മടി, ചിലര്‍ക്കു കുളിക്കാന്‍ മടി, ചിലര്‍ക്കു ജോലിയെടുക്കാന്‍ മടി, ചിലര്‍ക്കു യാത്ര ചെയ്യാന്‍ മടി, ചിലര്‍ക്കു പഠിക്കാന്‍ മടി, ചിലര്‍ക്കു ബ്ലോഗെഴുതാന്‍ മടി, ചിലര്‍ക്കു കമന്റിനു മറുപടി പറയാന്‍ മടി..... എന്തിനു പറയ്ണൂ... രാജാവിനു അവരെയൊന്നും മഹാമടിയനാ‍യി അംഗീകരിക്കാന്‍ തോന്നിയില്ല. വിളംബരം കഴിഞ്ഞിട്ട് ഒരുമാസമായിട്ടും മഹാമടിയനെ കണ്ടെത്താനാവാത്തതില്‍ രാജാവു സങ്കടപ്പെട്ടു. മന്ത്രിയേയും ബുദ്ധിമാനായ വിദൂഷകനേയും അന്വേഷണത്തിനു ചുമതലപ്പെടുത്തി.

രാജ്യത്തിന്റെ മുക്കും മൂലയും പരിശോധിച്ച് അവസാനം അവര്‍ ഒരു മഹാമടിയനെ കണ്ടെത്തി. കൊട്ടാരത്തില്‍ വന്നാല്‍ മഹാമടിയനുള്ള കനത്തപാരിതോഷികം കിട്ടുമെന്നു പറഞ്ഞു... അയാള്‍ക്കു കൊട്ടാരത്തിലേക്കു വരാന്‍ മടി... രാജാവ് വേണമെങ്കില്‍ അയാളുടെ അടുത്തുവരട്ടെ എന്ന് അയാള്‍... വിദൂഷകന്‍ രാജാവിനെ കൂട്ടിക്കൊണ്ടുവന്നു.... രാജാവിനു സന്തോഷമായി എങ്കിലും മഹാമടിയനായി അംഗീകരിക്കാന്‍ തക്ക യോഗ്യത അയാള്‍ക്കില്ലെന്നു രാജാവു വിധിച്ചു.

വിദൂഷകനും മന്ത്രിയും കൂടി വീണ്ടും അന്വേഷണം തുടങ്ങി... ദിവസങ്ങളുടെ പരിശ്രമത്തിനൊടുവില്‍ അവര്‍ ഒരാളെ കണ്ടെത്തി. രാജാവിനെ വിവരം ധരിപ്പിച്ചു.... മഹാമടിയന്റെ അടുത്തേക്കു രാജാവിനെ കൂട്ടിക്കൊണ്ടുവന്നു. രാജാവു അമ്പരന്നു.........

മഹാമടിയന്‍ ഇരിയ്ക്കുന്നതെവിടെയെന്നോ... ഒരു നീണ്ടതെങ്ങിന്റെ മുകളില്‍. രാജാവിനു അല്പം ദേഷ്യം വന്നു. വിദൂഷകനോടു കയര്‍ത്തു... ഹേയ്..ഇയാള്‍ അത്ര മടിയനാവാന്‍ തരമില്ല. ഈ തെങ്ങിനുമുകളില്‍ കയറിയില്ലേ.... തന്നെ വെറുതേ ഇത്രദൂരം കൊണ്ടുവന്ന വിദൂഷകനു തക്കതായ ശിക്ഷ കൊടുക്കാന്‍ മന്ത്രിയോടുത്തരവിട്ടു.

അപ്പോള്‍ വിദൂഷകന്‍... “മഹാരാജാവേ... ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ ക്ഷമയുണ്ടാവണം.. ഈ തെങ്ങിനുമുകളില്‍ ഉള്ളവന്‍ തന്നെയാണു ‘മമ്മഹാമടിയന്‍’. ഇയാള്‍ തെങ്ങില്‍ കയറിതല്ല രാജാവേ.
കുഞ്ഞായിരുന്നുപ്പോള്‍ ഒരു തേങ്ങയുടെ മുകളില്‍ ഇരുന്നതായിരുന്നു.. ആ തേങ്ങയാണു വളര്‍ന്നു തെങ്ങായത്...
രാജാവിനു സന്തോഷമായി, തെങ്ങിന്മണ്ടയിലുള്ള ആളെ തന്റെ രാജ്യത്തിലെ ‘മമ്മഹാമടിയന്‍’ ആയി രാജാവു അംഗീകരിച്ചു.


[ഞാന്‍ എഴുതിയ കഥയല്ല... കഴിഞ്ഞദിവസം കേട്ട കഥയാണു്. മടി കാരണം പോസ്റ്റു വൈകി.. ഏപ്രില്‍ ഒന്നിനു പോസ്റ്റു ചെയ്യാന്‍ വിചാരിച്ചിരുന്നതാണു്... എല്ലാ വായനക്കാര്‍ക്കും ഏപ്രില്‍ ഒന്നാശംസകള്‍]

Monday, March 22, 2010

അഴകിയ രാവണന്‍

“ചന്തം തിങ്ങും മിഴിയുമുടലും കാണ്‍കവേ യെന്റെഹൃത്തോ
കാന്തം കണ്ടാലുരുതരമടുത്തൊട്ടുമാ കാരിരുമ്പായ്
ചിന്താതാപം കളക ലളിതേ നിന്‍സഖാ, വിന്നുഞാ”നെ-
ന്നോതും ലങ്കാപതിയൊരുതൃണം തന്നെ, സീതയ്ക്കുതോന്നീ

ആള്‍വലിപ്പം അളക്കാം അല്ലേ ?

Friday, February 19, 2010

സാന്ധ്യചിത്രം

വന്നെത്തീ സന്ധ്യവീണ്ടും കരതളിരിലതാ ദീപ്തമാം ദീപമേന്തി
ച്ചന്തത്തില്‍ച്ചെമ്പനീരിന്നഴകൊടുസമമാമാടയും ചുറ്റി, വാനില്‍
നാമം ചൊല്ലാനിരുന്നൂകുതുകമൊടരികില്‍ത്താരകാജാലവും വ-
ന്നന്തിയ്ക്കിന്നീവിളക്കില്‍ത്തെളിമപകരവേ; സുന്ദരം സാന്ധ്യചിത്രം!

Wednesday, February 17, 2010

മരം ഒരു ഗുരു



എന്തേ മാമകഹൃത്തുലഞ്ഞു മിഴിനീരാലേ മുഖം മങ്ങുവാ-
നെന്തേ പൂവിതള്‍വാടിവീണതു കണക്കാക്കാതെ നില്പീമരം?
ചിന്തിച്ചീവിധമമ്പരന്നനില ഞാന്‍ കൈക്കൊള്‍കവേ മാമരം
തണ്ടൊന്നെന്നുടെ നേര്‍ക്കുനീട്ടി, യതില്‍ഞാന്‍ കണ്ടൂ പഴങ്ങള്‍ മുദാ

മരം ഒരു വലിയതത്വം പഠിപ്പിച്ചു. അതെന്താവാം?

Sunday, January 24, 2010

ഗോപികാജീവനം

പ്രാതസ്സന്ധ്യയിലും പ്രദോഷസന്ധ്യയിലും വിളക്കുവെച്ചു നാമം ജപിക്കുക എന്നതു ഒരു ശീലമായിരുന്നു. ഇന്നും ഇതു മുടങ്ങാതെ തുടരുന്ന വീടുകളും കുടുംബങ്ങളും ഉണ്ടു്. വലിയവര്‍ ചൊല്ലുന്ന സ്തുതികളിലൂടെ കൊച്ചുകുട്ടികള്‍ക്ക് ഭാഷയും ഈണവും ഭക്തിയും വിശ്വാസവും പകര്‍ന്നുകിട്ടിയിരുന്നു. വീട്ടില്‍ ഒരുമയും ശാന്തിയും പുലരാനും ഈ ശീലം സഹായിച്ചിരുന്നിരിയ്ക്കാം.

പരമ്പരയാ ചൊല്ലിക്കേട്ടു പകര്‍ന്നുകിട്ടിയ ഒരു സ്തുതി


ഗോപികാജീവനം


കൃഷ്ണമയം തന്നെയായിരുന്നു ഗോപികകമാരുടെ ഓരോദിവസവും.


ഗോപികാജീവനം ഇവിടെ കേള്‍ക്കാം



അമ്മമാര്‍ കുഞ്ഞുകുട്ടികളെ ഊട്ടാനും ഉറക്കാനും ഒക്കെ ഇതു ചൊല്ലാറുണ്ടായിരുന്നു.

പ്രത്യുഷസ്സിലുത്ഥിതരായ് കൈകഴുകി ഭദ്രദീപം
കത്തിച്ചുടന്‍ കട്ടത്തയിര്‍ കടഞ്ഞിടുമ്പോള്‍
ആമോദമോടമ്പാടിയില്‍ പെണ്‍‌കിടാങ്ങള്‍ പാടീടുന്നു
രാമകൃഷ്ണദാമോദര...എന്നിപ്രകാരം.

ബാലസൂര്യരശ്മിജാലമൊത്തപൊന്നിന്‍ ചൂലുകൊണ്ടു
കാലത്തണിമുറ്റമെല്ലാമടിച്ചീടുമ്പോള്‍
സാമഗാനം ഗോപാലകബാലികമാര്‍ പാടീടുന്നു
രാമകൃഷ്ണാദാമോദര എന്നിപ്രകാരം

ആരാമത്തില്‍ നിന്നറുത്തുകൊണ്ടുവന്ന പുഷ്പങ്ങള്‍ കൊ-
ണ്ടാരമ്യമാം വണ്ണമുണ്ടമാലകെട്ടുമ്പോള്‍
തൂമിഴിനീര്‍ തൂകിക്കൊണ്ടു ഗോപികമാര്‍ പാടീടുന്നു
രാമകൃഷ്ണദാമോദര എന്നിപ്രകാരം

നെല്ലുകുത്തിയരിയാക്കിക്കല്ലുരലിലിട്ടമച്ചു
നല്ലവണ്ണം പുത്തന്മുറം കൊണ്ടു ചേറുമ്പോള്‍
പ്രേമപൂര്‍വ്വം ഗദ്ഗദത്തില്‍ ഗോപസ്ത്രീകള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

അമ്മുണ്ണിത്തം കൊണ്ടുണ്ണുവാന്‍ കൂട്ടാക്കാത്ത സോദരിതന്‍-
പൊന്നുണ്ണിയെ പുന്നാരങ്ങള്‍ ചൊല്ലിയൂട്ടുമ്പോള്‍
മെയ്‌മറന്നുകൊണ്ടിടയപ്പെണ്‍കുട്ടികള്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം

ഉത്സാഹത്തോടിടനേരം ജോലികഴിഞ്ഞുണ്ണികളെ
ഉത്സംഗത്തില്‍കേറ്റിവെച്ചു താലോലിക്കുമ്പോള്‍
സോമമുഖിമാരാം വ്രജകന്യകമാര്‍ പാടീടുന്നു
രാമകൃഷ്ണ ദാമോദര എന്നിപ്രകാരം

വാശിമൂലം കേണീടുന്നപൈതലിനെതോഷിപ്പിക്കാന്‍
പേശലമതിന്‍‌തുടമേല്‍ മെല്ലെക്കൊട്ടുമ്പോള്‍
ഓമനിച്ചും കൊണ്ടു ഗോപസുന്ദരിമാര്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം

വീട്ടിലേക്കു പൈക്കൂട്ടത്തെയോരോന്നായി കാട്ടില്‍നിന്നും
ആട്ടിത്തെളിച്ചന്തിനേരം കൊണ്ടുപോരുമ്പോള്‍
സീമയറ്റ ഭംഗിയോടെ വല്ലവിമാര്‍ പാടീടുന്നു
രാം കൃഷ്ണ ദാമോദര എന്നിപ്രകാരം

ശ്രദ്ധയോടേ സന്ധ്യകളില്‍ സന്ധ്യപോലെ നിത്യ പരി-
ശുദ്ധകളാം ധേനുക്കളെ കറന്നീടുമ്പോള്‍
രോമോത്സവം പൂണ്ടു ഗോപകന്യകമാര്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

വൈകുന്നേരം കേളികഴിഞ്ഞെത്തിടുന്നബാലന്മാരെ
മെയ്‌കഴുകിച്ചാഭരണം ചാര്‍ത്തിച്ചീടുമ്പോള്‍
കോള്‍മയിര്‍ക്കൊണ്ടത്യുച്ചത്തില്‍ വല്ലവികള്‍ പാടീടുന്നു
രാമകൃഷ്ണ ദാമോദര എന്നിപ്രകാരം

പൊന്‍‌കുടത്തില്‍ വെള്ളം മുക്കിക്കാളിന്ദിയില്‍ നിന്നും കേറ്റി
പൂങ്കാവിലെപ്പൂച്ചെടിക്കു നനച്ചിടുമ്പോള്‍
പ്രേമസ്മിതം തൂകിക്കൊണ്ടു ചന്ദ്രാവലി പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

അമ്മയുടെ കല്‍പ്പനയാല്‍ സന്ധ്യക്കങ്ങുകുറിയിട്ടു
നന്മയേറുന്നൊരു മഹാമന്ത്രം ചൊല്ലുമ്പോള്‍
വ്യാമോഹത്താല്‍ ശ്രീരാധിക മന്ത്രം മാറി പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

തൊട്ടികളില്‍ മെത്തവിരിച്ചന്തിനേരം കിടത്തിയ
കുട്ടികളെ മന്ദമാട്ടിയുറക്കീടുമ്പോള്‍
കോമളമാം ശാരീരത്തില്‍ ഗോപസ്ത്രീകള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

പുണ്യവൃന്ദാവനത്തിങ്കല്‍ പൂര്‍ണ്ണചന്ദ്രവെണ്ണിലാവില്‍
പൊന്നുഴിഞ്ഞാല്‍പ്പൂമ്പടിമേല്‍ കേറിയാടുമ്പോള്‍
ശ്യാമളനെച്ചിന്തിച്ചായര്‍പ്പെണ്മണികള്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം

പൂമെത്തയില്‍ കിടന്നിട്ടും തെക്കന്‍ കുളിര്‍കാറ്റേറ്റിട്ടും
കാമം മൂലം നിദ്രവരാന്‍ താമസിക്കുമ്പോള്‍
യാമിനിയില്‍ ദീര്‍ഘകാലം ഗോപികമാര്‍ പാടീടുന്നു
രാമ കൃഷ്ണ ദാമോദര എന്നിപ്രകാരം
********************************************

Friday, January 22, 2010

വൃന്ദാരണ്യത്തില്‍ വാണൊരു കൃഷ്ണാ

പ്രാതസ്സന്ധ്യയിലും പ്രദോഷസന്ധ്യയിലും വിളക്കുവെച്ചു നാമം ജപിക്കുക എന്നതു ഒരു ശീലമായിരുന്നു. ഇന്നും ഇതു മുടങ്ങാതെ തുടരുന്ന വീടുകളും കുടുംബങ്ങളും ഉണ്ടു്. വലിയവര്‍ ചൊല്ലുന്ന സ്തുതികളിലൂടെ കൊച്ചുകുട്ടികള്‍ക്ക് ഭാഷയും ഈണവും ഭക്തിയും വിശ്വാസവും പകര്‍ന്നുകിട്ടിയിരുന്നു. വീട്ടില്‍ ഒരുമയും ശാന്തിയും പുലരാനും ഈ ശീലം സഹായിച്ചിരുന്നിരിയ്ക്കാം.

പരമ്പരയാ ചൊല്ലിക്കേട്ടു പകര്‍ന്നുകിട്ടിയ ഒരു സ്തുതി

വൃന്ദാരണ്യത്തില്‍ വാണൊരു കൃഷ്ണാ
സൌന്ദര്യത്തിന്റെ സത്തായ കൃഷ്ണാ
ഇന്ദുചൂഡനും ബ്രഹ്മനുമെല്ലാം
വന്ദിച്ചീടുന്ന ലോകൈകനാഥാ
ആടിപ്പാടിവരുന്നൊരു നിന്റെ
മോടിയേറിന കോമളരൂപം
തേടിത്തേടി വലഞ്ഞുഞാന്‍ കണ്ണാ
ഓടി വന്നീടുകെന്മുന്നില്‍ വേഗം
പീലി തന്നീടാം മൌലിയില്‍ ചാര്‍ത്താന്‍
കോലുതന്നീടാം പൈക്കളെ മേയ്ക്കാന്‍
കാലിലിട്ടുകിലുകിലെ യോടാന്‍
ചേലേറീടും ചിലമ്പുകളേകാം
മാലോകരുടെ മാലകറ്റീടാന്‍
ബാലകൃഷ്ണാ വരികെന്നരികില്‍
നന്മയേറിയ നാമവെണ്ണയും
മേന്മയേറിയ പ്രേമപ്പൈമ്പാലും
എന്മനസ്സായ കൊച്ചു കിണ്ണത്തില്‍
നിന്‍‌മുന്‍പിലിതാ വെച്ചു കാക്കുന്നൂ
മിന്നും നിന്നുടെ പൊന്നുകരത്താല്‍
വന്നെടുത്തമൃതേത്തു കഴിപ്പാന്‍
പൊന്നോമനേ നീ തെല്ലും മടിയാ-
തൊന്നുവേഗം വരികെന്നരികില്‍
എന്നുമീമട്ടില്‍ വെണ്ണപാലെല്ലാം
തന്നീടാമെന്റെ കാര്‍മുകില്‍ വര്‍ണ്ണാ
എന്നുമെന്നുടെ ഹൃത്താരില്‍ വാഴൂ
പൊന്നുമാരുതമന്ദിരവാസാ
ഉല്ലാസത്തോടെ നിന്‍പാദപദ്മം
നല്ലോണം ഹൃദി ലാളന ചെയ്‌വാന്‍
എല്ലായ്പ്പോഴും തിരുനാമമോതാന്‍
കല്യാണാലയ കാരുണ്യമേകൂ..

ഈ സ്തുതി ഇവിടെ


കേള്‍ക്കാം

Thursday, January 21, 2010

‘കുട്ടിപ്പുലിക്കളി’.

വാരഞ്ചും പികകാകളീസ്വരിതവും കേ, ളാരവം കേകയും
നേരില്‍ക്കാണ്‍ക വസന്തമാലിക പരം മത്തേഭമോടുന്നതും
നേരുന്നൂ ചെറുപുഷ്പിതാഗ്രലതയും നാസയ്ക്കു സൌഗന്ധിക-
പ്പൂരം താ, നിതുകാണ്‍ക കാവ്യവനികാശാര്‍ദ്ദൂലവിക്രീഡിതം!

ഇതൊരു കുട്ടിപ്പുലിക്കളിയാണ്. അമ്മപ്പുലിക്കളി കാണണമെങ്കില്‍
ശ്രീ. കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരിയുടെ, താഴെക്കൊടുത്തിരിക്കുന്ന ശ്ലോകം വായിക്കൂ.

മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ‘മാതൃശ്ലോകം’ താഴെക്കൊടുത്തിരിക്കുന്നു. മുകളിലുള്ളതു ‘കുട്ടിശ്ശ്ലോകം’
.

വാരഞ്ചും പികകാകളീസ്വരിതമി,ല്ലക്കേകയും വിട്ടുപോയ്‌
നേരാ,ണില്ല വസന്തമാലിക പരം മത്തേഭമുദ്ധൂതമായ്;
വേരറ്റൂ ചെറുപുഷ്പിതാഗ്രലതയും ശാര്‍ദൂലവിക്രീഡിതം-
തീരെപ്പോയ് വനമിന്നഹോ കവനവും വിദ്ധ്വസ്തവൃത്താത്മകം.

Wednesday, January 20, 2010

കല്യാണശ്ലോകം

മന്ദമെന്നുടെ കരം പിടിച്ചു മനതാരിലീശ്വരനെയോര്‍ത്തുകൊ-
ണ്ടിന്ദുവാരശുഭനാളിലെന്‍‌ജനകനേകവേ വരകരങ്ങളില്‍
വന്ദ്യനായപരമേശ്വരന്നുമയെനല്‍കിടുന്ന ഹിമവല്‍‌പിതാ-
വെന്നപോലെ കൃതകൃത്യനായ് മമ വരന്നു നല്‍കി പരമാദരം !


Tuesday, January 19, 2010

മടക്കം

മടക്കച്ചീട്ടുമായ് വന്നി-
ട്ടിന്നേയ്ക്കാണ്ടുകളെത്രയോ
കൊഴിഞ്ഞുപോകിലും തോന്നീ
യിന്നാണെന്റെ പിറന്നനാള്‍.
“ഇന്നാണു നിന്‍ പിറന്നാളെ-
ന്നോതിയിംഗ്ലീഷ് കലണ്ടറും”
“മകരത്തില്‍ പുണര്‍തം താന്‍
നിന്‍പിറന്നാള്‍ മറക്കൊലാ
കുളിച്ചും തൊഴുതും നാലാള്‍-
ക്കൂണ്‍ വിളമ്പിയുമുണ്ണണം
സമ്മാനം വാങ്ങിയിട്ടല്ലാ
പിറന്നാള്‍വട്ട; മോര്‍ക്കണം”
അമ്മയോതീ, “മറക്കാതെ
നമിക്കേണം പിതാവിനെ”.....

ഈവിധം മാനസം വീണ്ടും
പിറന്നാള്‍വട്ടമാക വേ
പിറപ്പും പിറവിതന്‍ കാ-
ത്തിരിപ്പും മാത്രമോര്‍ക്കവേ
മടക്കച്ചീട്ടിന്റെ കാര്യത്തെ
യോര്‍മ്മിപ്പിച്ചൂ മഹാന്‍ സുഹൃത്
കാലമെത്തുമെനിയ്ക്കിപ്പോള്‍
കാലം കാല്‍ നീട്ടിവെയ്ക്കയാല്‍
കാക്കേണമൊട്ടുനാളെന്നു
ചൊല്ലാനാവില്ല, യാകയാല്‍
ഒരുക്കം വേണ്ടാത്തയാത്രയ്ക്കാ-
യൊരുങ്ങിത്താനിരിപ്പുഞാന്‍!

Thursday, January 14, 2010

സ്വസ്തി തേ സൂര്യ!

സൂര്യന്‍ ഉത്തരായണത്തിലേയ്ക്കു സംക്രമിക്കുന്നു.



നന്മ, നിന്നരുണവീചിജാലമതിലൂടെ വിസ്തരണമേല്‍ക്കയാല്‍
നന്മണിക്കതിരുലബ്ധമായിതു മരീചിമാലി! ഭവദാശയാ
കണ്മണിയ്ക്കു കണിയായതും പ്രസവിതാവു നീ ദിവസദേവതേ-
യിന്നുസംക്രമണദിവ്യവേള; യതു സംക്രമന്മകരദീപമായ്!

[സംക്രമം, പൊങ്കല്‍, മകരജ്യോതി]

Saturday, January 09, 2010

നവവത്സരാശംസകള്‍

ഇത്തവണ ആതിരപ്പെണ്ണു താലമേന്തിവരവേറ്റു പുതുവര്‍ഷത്തെ-

അതൊരു ശ്ലോകമാക്കി, കുസുമമഞ്ജരി വൃത്തത്തില്‍-

കാലചക്രഗതി കാണ്‍ക ഭാനുശശിവാ‍നതാരകപരിക്രമം
താലമേന്തിയണയുന്നുവീണ്ടുമിവളാര്‍ദ്ര മംഗളവിശുദ്ധയായ്
ദോലയാടിയുയരുന്നപോലെ വരുമെന്നതാണുസുഖദുഃഖമെ-
ന്നാലപിച്ചു പുതുവത്സരപ്പുലരിയേകിടട്ടെ നവദര്‍ശനം!

Wednesday, December 16, 2009

ത്രിമാനദര്‍ശനം

ഒന്നാം ദര്‍ശനം
കട്ടയും മണ്ണും ചുമന്നുകൊണ്ടും
മെയ്യിലഴുക്കുപുരണ്ടുകൊണ്ടും
കല്ലും സിമന്റും കുഴച്ചൊരുക്കി-
ത്തന്വിയാളൊന്നു പണിപ്പെടുന്നൂ
ഒക്കത്തിരിക്കുന്ന പൈതലിനെ
തൊട്ടില്‍പ്പഴന്തുണിക്കുള്ളിലാട്ടാന്‍
കെട്ടീട്ടുഞാത്തിയചേലയുമു-
ണ്ടൊട്ടുനാളായിഞാന്‍ കണ്ടിടുന്നൂ

രണ്ടാം ദര്‍ശനം
ആയയാമമ്മയുരുട്ടിനീക്കും
‘പ്രാമെ’ന്നകുട്ടിയുരുട്ടുവണ്ടി
ഉണ്ടതില്‍കെട്ടിപ്പൊതിഞ്ഞുകൊണ്ടേ
രണ്ടുനാളായൊരു കുഞ്ഞുവാവ
ഡേകെയര്‍ സെന്ററില്‍നിന്നുമായ
വീട്ടിലേയ്ക്കെന്നുമുരുട്ടിയാക്കും
ജോലികഴിഞ്ഞുതളര്‍ന്നണയു
മമ്മയ്ക്കു നേരമില്ലാത്തകുറ്റം
മൂന്നാം ദര്‍ശനം
തൊട്ടില്‍പ്പഴന്തുണിയ്ക്കുള്ളിലോലും
കുഞ്ഞിന്മുഖത്തു ഞാനെത്തിനോക്കീ
അമ്മവരുന്നതുകാത്തിരുന്നോ-
രമ്മിണിമെല്ലെച്ചിരിച്ചുകാട്ടി
പല്ലില്ലാമോണകള്‍കാട്ടി,മന്ദം
തെല്ലുകൈനീട്ടി കുതിച്ചുപൊങ്ങീ
കയ്യിലെടുത്തൊരുമുത്തമേകീ
പയ്യെനിറഞ്ഞുവെന്നന്തരംഗം
എന്തുപറയേണ്ടു! ഞാനലിഞ്ഞോ
രാനന്ദസാഗരമായിമാറീ

പിറ്റേന്നാള്‍ കുട്ടിയുരുട്ടുവണ്ടി
യ്ക്കുള്ളിലെക്കുഞ്ഞിനെക്കാത്തുനിന്നൂ
പാവമീക്കുഞ്ഞുങ്ങ, ളമ്മമാരേ
വേവുന്നതില്ലേ ഹൃദയമൊട്ടും
ചോദ്യമുപദേശരൂപമാര്‍ന്നീ
‘മാന്യ’യാമെന്നുടെയുള്ളില്‍വന്നൂ
വന്നണഞ്ഞപ്പോഴാക്കുഞ്ഞുപൈതല്‍
ചെന്നുഞാന്‍ കൈനീട്ടിമുന്നില്‍നിന്നൂ
കണ്ണില്‍ക്കുതൂഹലം ചേര്‍ത്തുവെച്ച-
ക്കണ്ണനാമുണ്ണിയും പുഞ്ചിരിച്ചൂ
രണ്ടുകൈനീട്ടി ഞാനൊന്നെടുത്തൂ
കുഞ്ഞിന്‍‌ഹൃദയംകടമെടുത്തൂ...............
ത്രിമാനദര്‍ശനം
ചിന്തതന്‍ മുള്‍വേലിക്കെട്ടുകളോ
പന്തിയില്ലാത്തപരാതികളോ
ഇല്ലാപരിഭവമാവലാതി
വല്ലായ്മയൊന്നുമിളം മനസ്സില്‍
തൊട്ടിലാട്ടാന്‍ മൃദുമെത്തയാണോ
കെട്ടീട്ടുഞാത്തിയചേലയാണോ
പ്ലാവിലകെട്ടിയതൊപ്പിയാണോ
കിന്നരിപ്പട്ടിന്‍ തലപ്പാവാണോ
ഇല്ലയീമട്ടിലെപ്പാഠഭേദം
വല്യോര്‍ക്കുമാത്രമാണാവലാതി!
കുഞ്ഞു വിശന്നാല്‍ കരഞ്ഞെന്നാലും
സന്തോഷമാണതിന്‍സ്ഥായിഭാവം.
ആനന്ദസാന്ദ്രമാണന്തരംഗ-
മാലയമാര്‍ക്കുമനുഭവിയ്ക്കാം!
കുഞ്ഞിന്‍‌ഹൃദയം നാമെന്നുമെന്നും
നെഞ്ഞോടു ചേര്‍ത്തുതാന്‍ വെച്ചിടേണം

Friday, December 11, 2009

പെണ്‍ഹൃദയം

പെണ്ണിന്റെ ഹൃദയത്തില്‍ എങ്ങനെ കേറിക്കൂടാം?


“നര്‍മ്മാലാപത്തിനാലല്ലറിയുക, വിരുതുണ്ടെങ്കിലോ സ്ത്രീജനത്തിന്‍-
ധര്‍മ്മം രക്ഷിപ്പതിന്നാ, യതുമതി വനിതാമാനസം പൂകിടാനായ്.
നിര്‍മ്മായം ചേല നല്‍കീട്ടിവളുടെ യഭിമാനത്തിനെക്കാത്ത ദേവ-
ന്നിമ്മട്ടില്‍ സ്ഥാനമേകീ മമമനസി മുദാ”, ചൊല്ലി പാഞ്ചാലിപോലും!

(സ്രഗ്ദ്ധരാവൃത്തത്തില്‍ എഴുതിയ ശ്ലോകം)

Tuesday, December 08, 2009

കാത്തിരിപ്പ്

കരിമുകിലുപോലൊഴുകാന്‍ വെമ്പുന്നൂ
കരിപിടിച്ചൊരെന്‍ ഹൃദയത്തിന്‍ കണ്ണീര്‍
കരഞ്ഞുതീര്‍ക്കുവാന്‍ കരിങ്കടലുണ്ടേ
കറുത്തൊരു കാരാഗൃഹത്തിലാണു ഞാന്‍
തുറുങ്കിലാണു നിന്‍ പിറവിയെന്നാരോ
പറഞ്ഞറിഞ്ഞുഞാന്‍ കരിമുകില്‍ വര്‍ണ്ണാ!
തരുന്നതീചിന്ത പരമൊരാശ്വാസം
വരും വരും ഭവാന്‍ ഹൃദന്തരംഗത്തില്‍!
തിരിതെളിച്ചു ഞാനിരുട്ടിലും മിഴി
തുറന്നുകാത്തുകാത്തിരിപ്പാണേ കണ്ണാ!

Tuesday, October 27, 2009

ഒച്ചയും ഉച്ചാരണവും

നാമെന്തെങ്കിലും പറയുമ്പോള്‍ ശബ്ദം എങ്ങനെയാണു പുറത്തുവരുന്നത്? ഉദാഹരണത്തിനു് “Look at the parrot”- “ലുക്കറ്റ് ദ് പാരറ്റ്‍” എന്നു പറയുമ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്ന ഭാഷ ഏതുമാവട്ടേ, അതെങ്ങിനെയാണു വിവിധതരം അക്ഷരങ്ങളായി പുറത്തുവരുന്നത് എന്നു നോക്കാം.

1. ലു > ല് + ഉ
ല് - ഈ ഒച്ച ഉണ്ടാവുന്നതെങ്ങനെ? നാവു പല്ലുകളുടെ പിന്‍ഭാഗത്തായി തൊടുന്നരീതിയില്‍ വെച്ച്, ഒച്ചയുണ്ടാക്കാനുദ്ദേശിച്ചുള്ളവായുപ്രവാഹത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി, വിട്ടയക്കുമ്പോഴാണു ല് എന്ന ഒച്ച വരുന്നത്.
ഉ - ശബ്ദത്തിനുള്ള വായുപ്രവാഹത്തെ ചുണ്ടുകള്‍കൊണ്ട് ക്രമപ്പെടുത്തിവിടുമ്പോഴാണു് ‘ഉ’ എന്ന സ്വരം ഉണ്ടാവുന്നത്.
2. ക്ക - ശബ്ദവായുവിന്ന് കണ്ഠത്തില്‍ ഒരുക്ഷണം തടസ്സം ഏര്‍പ്പെടുത്തി വിട്ടയക്കുമ്പോള്‍ ‘ക്’ എന്ന ഒച്ച വരും. ഈ ഒച്ച വരുന്നതിന്‍ തൊട്ടുമുന്‍പ്, ഒരുവട്ടം കൂടി അതാവര്‍ത്തിച്ചാല്‍ ക്ക് എന്ന ഒച്ചയാവും.

3 റ്റ്- നാവിന്റെ തുമ്പ് പല്ലുകള്‍ക്കു പിന്നില്‍ മുട്ടുന്നവിധത്തില്‍ വായുപ്രവാഹത്തില്‍ നിയന്ത്രണം വരുത്തിവിടുമ്പോഴാണ് റ്റ് എന്ന ശബ്ദമുണ്ടാവുന്നത്. ഈ അക്ഷരം സംസ്കൃതത്തില്‍ ഉപയോഗത്തിലില്ലാത്തതിനാല്‍ വര്‍ണ്ണമാലയില്‍ കാണില്ല.

ഭാഷയില്‍ ഉച്ചരിയ്ക്കപ്പെടുന്ന ശബ്ദങ്ങളെ വിശകലനം ചെയ്യുന്ന ഉച്ചാരണശാസ്ത്രശാഖയുടെ പേരാണു് ‘ശിക്ഷാശാസ്ത്ര‘ മെന്നത്. ഏറ്റവും പ്രാചീനം എന്നു കരുതപ്പെടുന്ന ഋഗ്വേദപ്രാതിശാഖ്യം ശിക്ഷാശാസ്ത്രത്തിന്റെ ഒരു പ്രമാണസ്ഥാനമാണു്. ഭാരതീയ ഉച്ചാരണശാസ്ത്രം അനുസരിച്ച് ഒച്ചകളുടെ ഉച്ചാരണത്തെപ്പറ്റി ഒന്നു വിലയിരുത്തുന്നു.

എന്തെങ്കിലും പറയണം എന്ന് തോന്നുമ്പോള്‍ ‍ ഒരാളുടെ പ്രാണവായു, മൂലാധാരത്തില്‍ (നാഭിയ്ക്കടുത്തുള്ള ഊര്‍ജ്ജകേന്ദ്രം എന്നു തല്‍ക്കാലം കരുതാം) സ്പന്ദനമുണ്ടാക്കുന്നു. അവിടെ നിന്നും ചലിച്ചുതുടങ്ങുന്നവായു ക്രമത്തില്‍മേലോട്ടു പ്രവഹിച്ച് ഹൃദയഭാഗത്തുകൂടെ കണ്ഠദേശത്തെത്തി വായിലൂടെ പുറത്തുകടക്കുന്നു. ഈ വായുപ്രവാഹത്തിന്ന് വായയില്‍‌വെച്ച്, (തൊണ്ട മുതല്‍ ചുണ്ടുവരെയുള്ള* വിവിധഭാഗങ്ങളില്‍) ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുമ്പോള്‍, മറ്റുള്ളവര്‍ക്കു കേള്‍ക്കാവുന്നതരത്തിലുള്ള അ-ഇ-ക-ച-ണ-തുടങ്ങി വിവിധങ്ങളായ ശബ്ദങ്ങളായി പരിണമിക്കുന്നു.

ഒരു ഓടക്കുഴലിന്റെ പ്രവര്‍ത്തനവുമായി ഇതിനെ താരതമ്യപ്പെടുത്താം. വെറുതേ ഒരു കുഴലില്‍ക്കൂടെ വായുകടത്തിവിട്ടാല്‍ ശബ്ദമുണ്ടാവില്ല. വായുപ്രവാഹത്തിന് അവിടവിടെ തടസ്സം നേരിടുകയും വീണ്ടും പ്രവഹിക്കുകയും ചെയ്യുമ്പോഴാണു ഒച്ചയുണ്ടാവുന്നത്. ഏതാണ്ടിതേ രീതിയില്‍, ശബ്ദപ്രവാഹത്തിനു കാരണമായ പ്രാണവായു- ഇതിനു ഉദാനന്‍** എന്നു പേരു്-മൂലാധാരത്തില്‍നിന്നും മേലോട്ട് പ്രവഹിച്ച് തൊണ്ടവഴി വായിലൂടെ പുറത്തുകടക്കുമ്പോള്‍ നാവുകൊണ്ടും മറ്റും ഉദാനവായുവിനു വിവിധസ്ഥാനങ്ങളില്‍ നിയന്ത്രണം വരുത്തുന്നതുകൊണ്ടാണു ആ വായുപ്രവാഹം വിവിധ ശബ്ദങ്ങളായി കേള്‍ക്കപ്പെടുന്നത്. ഉദാനവായു (ശബ്ദമുണ്ടാക്കാനുദ്ദേശിച്ചുള്ള വായുപ്രവാഹം) തൊണ്ടയില്‍ക്കൂടെ പ്രവഹിക്കുമ്പോള്‍ ഏറ്റവും അനായാസമായി- സ്വതന്ത്രമായി ഉച്ചരിക്കപ്പെടുന്ന ഒച്ച ‘അ’ ആണു്.


ഓടക്കുഴലിലെ പല തുളകളിലൂടെ വായുപ്രവാഹത്തെ നിയന്ത്രിച്ചു ശബ്ദവ്യത്യാസം വരുത്തുന്നതിനു സമാനമായി, വായില്‍ക്കൂടെ വരുന്നവായുപ്രവാഹത്തില്‍ വിവിധ സ്ഥാനങ്ങളിലാണു പ്രവാഹത്തിനെ ഒട്ടു തടസ്സപ്പെടുത്തി വീണ്ടും കടത്തിവിടുന്നത്.

വിവിധ സ്ഥാനങ്ങള്‍ ഇവയാണു്.

1. കണ്ഠം (തൊണ്ട)
2. താലു (വായയുടെ ഉള്ളിലെ കമാനം പോലെയുള്ള ഭാഗം)
3. മൂര്‍ദ്ധാ (താലുവിന്റെ നടുഭാഗം)
4. ദന്തം (പല്ല്)
5. ഓഷ്ഠങ്ങള്‍ (ചുണ്ടുകള്‍)


ഇനി നമുക്കൊന്ന് ഒച്ചയുണ്ടാക്കിനോക്കാം. വായുപ്രവാഹത്തിന്ന് കണ്ഠത്തില്‍ ത്തന്നെ ഒട്ടു തടസ്സം വരുത്തി വിടുക - ‘ക’ എന്ന ശബ്ദം കേള്‍ക്കാം. ഇനി ഇതേസ്ഥാനത്തുതന്നെ പ്രാണവായുവിന്റെ ശക്തി കൂട്ടി മഹാപ്രാണമാക്കിയാല്‍ ‘ഖ’ എന്ന ഒച്ച വരും. സ്ഥാനത്തിന്ന് ഒരു മാറ്റവും വരുത്താതെ ഒന്നു മൃദുവാക്കി വായുപ്രവാഹത്തെ കടത്തിവിട്ടാല്‍ ‘ഗ’ ആയി. ഈ മൃദുവില്‍ പ്രാണന്റെ അളവു കൂട്ടിയാല്‍ ‘ഘ’ ആയി. ഇതേ സ്ഥാനത്തുതന്നെ വായുപ്രവാഹത്തെ ഒട്ടു തടസ്സപ്പെടുത്തിവിടുമ്പോള്‍ മൂക്കിനെക്കൂടി കൂട്ടുപിടിച്ചാല്‍ ‘ങ’ എന്ന അനുനാസികം ആയി. ‘ഹ’ എന്ന ഒച്ചയും ഉച്ചരിയ്ക്കുമ്പോള്‍ കണ്ഠത്തില്‍ത്തന്നെ യാണു വായുപ്രവാഹത്തെ നിയന്ത്രിച്ചുവിടുന്നത്. ‘അ’ എന്ന സ്വരവും കണ്ഠത്തില്‍ ഉണ്ടാവുന്ന ഒച്ചയാണ്, സ്വരാക്ഷരങ്ങള്‍ ഉച്ചരിയ്ക്കുമ്പോള്‍ വായുപ്രവാഹത്തിനു തടസ്സം വരുത്തുന്നില്ല എന്നതാണു സ്വര***ത്തിന്റെ പ്രത്യേകത.

അതായത്, കണ്ഠത്തില്‍ നിയന്ത്രിച്ചുവിടുന്നവയാണ് ക, ഖ, ഗ, ഘ, ങ. ഹ എന്നിവ.
അകുഹവിസര്‍ജ്ജനീയാനാം കണ്ഠഃ എന്നു പ്രമാണം. അ, കവര്‍ഗ്ഗാക്ഷരങ്ങള്‍, ഹ, വിസര്‍ഗ്ഗം എന്നിവയുടെ ഉച്ചാരണത്തെ നിയന്ത്രിയ്ക്കുന്ന സ്ഥാനം തൊണ്ടയാണെന്നര്‍ത്ഥം.

ഏതുഭാഷ ഉച്ചരിക്കുന്നവരായാലും ഇതുതന്നെയാണു ഉച്ചാരണത്തിന്റെ രീതി.

വായുപ്രവാഹത്തെ താലുവില്‍ വെച്ചു നിയന്ത്രിച്ചുവിടുമ്പോള്‍ കേള്‍ക്കുന്ന ശബ്ദങ്ങളാണ്
-ച, ഛ, ജ, ഝ എന്നിവ. മൂക്കിന്റെകൂടി ഇടപെടല്‍ വരുമ്പോള്‍ ഞ. താലുവില്‍ തടസ്സമേല്‍പ്പിക്കാതെ, ചെറിയ നിയന്ത്രണത്തില്‍ ഉണ്ടാവുന്ന ശബ്ദമാണ് ‘ഇ’, യ എന്നിവ. ശ എന്ന ഒച്ചയുടേയും ഉദ്ഭവസ്ഥാനം താലുതന്നെ. വിസിലടിക്കുന്നപോലെ വായുപ്രവാഹത്തിനുള്ള സാധ്യത ശ എന്ന ഒച്ചയ്ക്കുണ്ട്.

താലു, പ്രധാനസ്ഥാനമായ ഒച്ചകള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം- ഇ, ചവര്‍ഗ്ഗം, യ, ശ (ഇ ചുയശാനാം താലുഃ)

മൂര്‍ദ്ധാവില്‍ വായുപ്രവാഹത്തിനു തടസ്സമോ നിയന്ത്രണമോ ഏര്‍പ്പെടുത്തി ഉണ്ടാക്കുന്ന ഒച്ചകളാണ്- ഋ, ട, ഠ, ഡ, ഢ, ണ, ര, ഷ എന്നിവ. (ഋടുരഷാണാം മൂര്‍ദ്ധാ)

ദന്തങ്ങളുടെ പുറകുവശം പ്രധാന ഉച്ചാരണകേന്ദ്രമായ ഒച്ചകള്‍- ഌ, ത, ഥ, ദ, ധ, ന, ല, സ (ഌതുലസാനാം ദന്താഃ)

ചുണ്ടുകള്‍ പ്രധാനനിയന്ത്രണസ്ഥാനമായ ഒച്ചകള്‍- ഉ, പ, ഫ, ബ, ഭ, മ.
മേല്‍‌വരിയിലെ പല്ലുകള്‍ കീഴ്‌ച്ചുണ്ടില്‍ തൊടുവിച്ച്, വായുപ്രവാഹത്തെ നിയന്ത്രിക്കുമ്പോഴാണു് വ എന്ന ഒച്ച വരുന്നത്. ‘വ’ മഹാപ്രാണമാക്കിയാല്‍ ‘ഫൈനല്‍’ എന്നതിലെ ‘ഫ’ എന്ന ഒച്ചയായി. ഈ വര്‍ണ്ണത്തിനു വേറൊരു ‘ലിപി’ ഉണ്ടാക്കാമായിരുന്നു. മലയാളികള്‍ ‘ഫ’ പുല്ലേ! എന്നതിലെ (ഫലം -ഫ്രൂട്ടിലെ ഫയല്ല ഫലത്തിലെ ഫ) പകാരത്തിന്റെ മഹാപ്രാണത്തെ സൂചിപ്പിക്കുന്ന ലിപിതന്നെയാണു ഫൈനല്‍/ഫൈറ്റ്/ ഫൈവ് ഇവയിലെ ‘വ’കാരമഹാപ്രാണത്തെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്.
******************************************************************************

*തൊണ്ടയില്‍നിന്നും മൂക്കിലേക്കും വായുവിനു പ്രവഹിക്കാം, അപ്പോള്‍ മൂക്കിനും സ്ഥാനമുണ്ട് ഉദാനവായുവിനെ നിയന്ത്രിച്ചുവിടുന്നതില്‍. മൂക്കിന്റെക്കൂടി സഹായത്തോടെ ഉച്ചരിക്കുന്ന വര്‍ണ്ണങ്ങളാണു അനുനാസികങ്ങള്‍.

** ജീവവായുവിന് സംസ്കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ പറയുന്നപേരാണു് പ്രാണാഃ (പ്രാണങ്ങള്‍) എന്നു്. ഇത് ബഹുവചനമായേ പ്രയോഗമുള്ളൂ. ജീവവായു, ശരീരത്തില്‍ നിര്‍വഹിക്കുന്ന ദൌത്യമനുസരിച്ച് അഞ്ചു പേരുകളില്‍ അറിയപ്പെടുന്നുണ്ട്. പ്രാണന്‍, അപാനനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിവയാണു് അഞ്ചുതരം പ്രാണങ്ങള്‍. ഇവയെ ഒരുമിച്ചു വ്യവഹരിക്കുന്നതിനാലാണു് പഞ്ചപ്രാണങ്ങള്‍ എന്ന അര്‍ഥത്തില്‍ ബഹുവചനമായി പ്രയോഗിക്കുന്നതു്. ശബ്ദോച്ചാരണത്തില്‍ ഇടപെടുന്ന വായു ഉദാനഃ (ഉദാനന്‍) എന്ന സാങ്കേതികനാമത്തില്‍ അറിയപ്പെടുന്നു.

***സ്വരഃ- സ്വയം രാജതേ ഇതി സ്വരഃ , സ്വതന്ത്രമായി ഉച്ചരിയ്ക്കപ്പെടുന്നതു സ്വരം. വ്യഞ്ജനത്തെ ഉപയോഗിയ്ക്കാന്‍ സ്വരത്തിന്റെ സഹായം വേണം.

Saturday, September 12, 2009

വെള്ളത്തുള്ളി

വെള്ളത്തുള്ളികള്‍ ഞങ്ങള്‍ ചിരിച്ചും
തുള്ളിച്ചാടിപ്പലവഴിയൊഴുകീ
ട്ടൊടുവില്‍ കടലില്‍‌വന്നു പതിച്ചി-
ട്ടാര്‍ത്തലയും തിരമാലകളായീ.

പതഞ്ഞുപൊന്തും നുരയായ്, പതയായ്,
പിടിച്ചുമുക്കുന്നഴലിന്‍ ചുഴിയായ്,
പലമട്ടായാടിയുലഞ്ഞും
എത്തിയതീകടലിന്‍ നടുവില്‍.
കരകാണാ കടലിന്‍ നടുവില്‍
പരരെത്താന്‍ തള്ളിയൊതുക്കാന്‍
തിരയേക്കാളുന്തും തള്ളും;
തുണയായിട്ടുണ്ടെന്നു നിനച്ചോ
രണികളുമെതിരായുന്തുന്നൂ
ദിക്കുകളെട്ടും തിരിയാനിടമി-
ല്ലെനിയ്ക്കു നില്‍ക്കക്കള്ളിയുമില്ലാ
തൊറ്റപ്പെട്ടതു ഞാ, നൊരു തുള്ളി!

തലയ്ക്കുമുകളില്‍ വന്നു വിളിപ്പൂ
തപനന്‍, ‘കൂടെപ്പോരിക നീ’
നീട്ടിയകൈയ്യില്‍ ചാടിക്കയറീ
ട്ടാശ്വാസത്തിന്‍ നെടുവീര്‍പ്പറിയേ

വേഷം പോലും കൂടെയെടുക്കാ
നൊത്തില്ലെങ്കിലു, മെന്നെയെടുത്താ
തപനന്‍ തന്നുടെ കൈകളിലൂഞ്ഞാ-
ലാട്ടി വടക്കും തെക്കും തഴുകേ
കഴിവുറ്റൊരു മേഘമതായി
പ്പരിണാമപ്പെരുമയുമേറി
ത്തലവീര്‍ത്ത ബലൂണുകണക്കെ
വലുതായിപ്പോയീ ഞാനും.
കനമങ്ങനെ കൂടിവരുമ്പോള്‍
നിലവിട്ടുപതിച്ചൂ വീണ്ടും
പാവം ഞാന്‍ വെള്ളത്തുള്ളി.

ആര്‍ത്തുവരുന്നു പലരും കാണാന്‍
കൂടെക്കൂട്ടീട്ടൊഴുകാനിനിയും,
പോകുന്നേനവരോടൊപ്പം
വന്നേയ്ക്കാമിനിയുമൊരിയ്ക്കല്‍
വിശ്രാന്തിയതെന്നാണാവോ!

മുകളില്‍ച്ചാടിത്തുള്ളാന്‍ നില്‍ക്കാ-
തടിയില്‍ ചെന്നാക്കടലിന്‍‍ മടിയില്‍
പടിഞ്ഞിരുന്നക്കടലായലിയാന്‍
ഇടയാവണമിനിയൊരു തവണ

Friday, August 28, 2009

ഓണത്തെ വരവേല്‍ക്കാന്‍ കായവറക്കണോ?

വരവേറ്റാലും ഇല്ലെങ്കിലും ഓണം വരും. ആഘോഷങ്ങളും ഉത്സവങ്ങളും ആദ്യം വീട്ടിലും പിന്നെ നാട്ടിലും കൂ ട്ടായ്മയും സഹകരണമനോഭാവവും പുതുക്കാന്‍ ഉപകരിക്കട്ടേ.

നാട്ടിലാണെങ്കില്‍ വീടിന്റെ തൊട്ടടുത്തുതന്നെ നല്ല അസ്സല്‍ ‘കോയക്കാ വറുത്ത കായക്ക‘ പാക്കറ്റില്‍ കിട്ടും. എന്നാലും എല്ലാവരും ചേര്‍ന്ന് (കുഞ്ഞുകുട്ടികളായിരുന്നപ്പോള്‍ പോലും ഞങ്ങളും പണികളില്‍ പങ്കാളികളാണെന്ന ബോധം ഉണ്ടായിരുന്നു, പക്ഷേ പണിയൊക്കെ അമ്മയും അച്ഛനും തന്നെ ചെയ്തിരുന്നത്). ഉണ്ടാക്കുമ്പോഴുള്ള ഒരു സുഖം, അതൊന്ന് ഓര്‍ത്തെടുക്കാന്‍ കൂടി വീട്ടില്‍ല്‍ത്തന്നെ ഉണ്ടാക്കണം എന്നു തീരുമാനിച്ചു. നന്നായാല്‍ അമ്മയോടു പറയാമല്ലോ.

കായവറുത്തത്

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രക്കായ - 1 കിലോ - നേര്‍മ്മയായി വട്ടത്തില്‍ നുറുക്കിവെയ്ക്കണം
വെളിച്ചെണ്ണ - 1/2 ലിറ്റര്‍
മഞ്ഞള്‍പ്പൊടി - 2 സ്പൂണ്‍
ഉപ്പ് - പാകത്തിന്

ഉണ്ടാക്കാന്‍ കനമുള്ള ഇരുമ്പു ചീനച്ചട്ടിയും വറുത്തുകോരാന്‍ കണ്ണാപ്പയും വേണം.

ഉണ്ടാക്കുന്നവിധം

  1. നുറുക്കിവെച്ച കഷ്ണങ്ങളില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടിവെയ്ക്കുക.
  2. വറുത്തെടുത്ത ഉപ്പേരി പരത്തിയിടാന്‍ ഒന്നോരണോ പത്രക്കടലാസ് സൌകര്യപ്രദമായ അകലത്തില്‍ വിരിച്ചുവെയ്ക്കുക. അധികമുള്ളവെളിച്ചെണ്ണ കടലാസു കുടിച്ചോട്ടേ.
  3. അടുപ്പില്‍‌വെച്ചാല്‍ ഓടിക്കളിക്കാത്ത, കനമുള്ള ചീനച്ചട്ടി അടുപ്പത്തുവെയ്ക്കുക.
  4. ഒന്നൊന്നരഗ്ലാസ് (250 മില്ലി) വെളിച്ചെണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കുക
  5. നന്നായിച്ചൂടായ വെളിച്ചെണ്ണയിലേയ്ക്ക് രണ്ടൊ മൂന്നോ പിടി തയ്യാറാക്കിവെച്ച കായക്കഷ്ണങ്ങള്‍ ഇടുക. ചൂടായ വെളിച്ചെണ്ണ കയ്യിലേക്കു തെറിയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
  6. ഒരു മിനുട്ടുകഴിഞ്ഞാല്‍ ഇളക്കിക്കൊടുക്കണം. ‘കല പില കലപില‘ ‘കായവറ, കായവറ’ ശബ്ദം കേള്‍ക്കാം. ചൂട് അധികമാവുമ്പോഴേയ്ക്കും തീ ചെറുതാക്കണം. കലപിലശബ്ദംനിന്നു എന്നുതോന്നുമ്പോള്‍ (അപ്പോഴേയ്ക്കും കായക്കഷ്ണംങ്ങള്‍ തമ്മില്‍മുട്ടുമ്പോള്‍ ഉള്ള ശബ്ദം കേള്‍ക്കാറാവും) കണ്ണാപ്പകൊണ്ട് വേഗം കോരിയെടുത്ത് വിരിച്ചുവെച്ച കടലാസിലേക്കു പരത്തിയിടുക.
  7. തീ കൂട്ടി വീണ്ടും വെളിച്ചെണ്ണ നന്നായി ചൂടാവുമ്പോള്‍ നുറുക്കിത്തയ്യാറാക്കിവെച്ച ബാക്കിയുള്ള കായക്കഷ്ണങ്ങള്‍ തീരുന്നതുവരെ ആവര്‍ത്തിക്കുക.
  8. കായവറുത്തതു തയ്യാര്‍. കുറച്ചൊക്കെ വെളിച്ചെണ്ണ കടലാസ് വലിച്ചെടുത്തോളും. അതുകഴിഞ്ഞാല്‍ ചൂട് അധികം ആറുന്നതിനുമുന്‍പ് കാറ്റുകടക്കാത്ത പാത്രത്തില്‍ ആക്കിവെയ്ക്കാം.
  9. എന്തുണ്ടാക്കിയാലും സന്തോഷത്തോടെ ആദ്യം കുട്ടികള്‍ക്കു കൊടുക്കുക. പിന്നെമറ്റുള്ളവര്‍ക്കും കൊടുക്കുകയും കഴിക്കുകയും ആവാം.

വറുത്തുപ്പേരി

നേന്ത്രക്കായ വട്ടത്തില്‍ നുറുക്കുന്നതിനുപകരം നാലായികീറി ചെറുതായി നുറുക്കിയിട്ട് മേല്‍പ്പറഞ്ഞപ്രകാരം തന്നെ ഉണ്ടാക്കിയാല്‍ അതാണു വറുത്തുപ്പേരി. കായവറുത്തതായാലും വറുത്തുപ്പേരിയായാലും പാക്കറ്റില്‍ വാങ്ങുന്നതിന്റെ ഭംഗി കിട്ടിയില്ലെങ്കില്‍പ്പോലും സ്വാദുണ്ടാവും തീര്‍ച്ച.

Thursday, August 27, 2009

ഓണത്തെ വരവേല്‍ക്കാന്‍

വരവേറ്റാലും ഇല്ലെങ്കിലും ഓണം വരും, വരാതെ എവിടെപ്പോവാന്‍? ഉത്സവവും ആഘോഷവും ഒക്കെ വീട്ടുകാര്‍ക്കിടയില്‍ കൂട്ടായ്മയും സഹകരണവും പുതുക്കാനുള്ള അവസരം കൂടിയാവട്ടേ. അങ്ങനെയുള്ളവര്‍ക്കുവേണ്ടി , പണി ഒരു ഭാരമല്ലാത്തവര്‍ക്കുവേണ്ടി ഒരു പാചകരസിപ്പി

മുളകാപ്പച്ചടി

പുളിയിഞ്ചിപോലത്തെ ഒരു അച്ചാറാണ് മുളകാപ്പച്ചടി.

ആവശ്യമുള്ളസാധനങ്ങള്‍
ഒരുലിറ്റര്‍ അളവില്‍ ഉണ്ടാക്കാന്‍-

  1. എള്ള് - 50 ഗ്രാം - വറുത്തുപൊടിച്ചുവെയ്ക്കണം
  2. ഉഴുന്നുപരിപ്പ് - 50 ഗ്രാം വറുത്തുപൊടിച്ചുവെയ്ക്കണം
  3. പുളി - 200 ഗ്രാം - പത്തുമിനുട്ടു ചൂടുവെള്ളത്തിലിട്ടുവെച്ചതിനുശേഷം പിഴിഞ്ഞുപിഴിഞ്ഞു സത്തെടുക്കണം.
  4. ഇഞ്ചി - 100 ഗ്രാം - ചെറുതായി അരിഞ്ഞുവെയ്ക്കണം
  5. പച്ചമുളക് - 50 ഗ്രാം - ചെറുതായി അരിഞ്ഞുവെയ്ക്കണം
  6. ശര്‍ക്കര - 4-6 ആണി (മധുരം ആവശ്യത്തിന് മതി. പൊടിച്ചുവെച്ചാല്‍ എളുപ്പമാവും. കാല്‍ക്കിലോ വരെ ശര്‍ക്കര ചേര്‍ത്താലാണു എനിയ്ക്കു തൃപ്തിയാവുന്നത്. )
  7. ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്നവിധം

അടി കനമുള്ള പാത്രത്തില്‍ പുളിവെള്ളമൊഴിച്ച് അടുപ്പത്തുവെയ്ക്കുക. പുളിവെള്ളം തിളക്കാന്‍ തുടങ്ങിയാല്‍ തീ ചെറുതാക്കുക. പിന്നെയും ഒരു ഇരുപതുമിനുട്ടോളം വേവിക്കണം. അതിനിടെ ശര്‍ക്കര പൊടിച്ചോ പൊടിക്കാതെയോ ചേര്‍ക്കാം. ഇളക്കിക്കൊണ്ടിരിക്കണം. അതൊന്നു പാകമായിവരുമ്പോള്‍ ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞുവെച്ചത് ചേര്‍ത്തിളക്കുക. വറുത്തുപൊടിച്ചുവെച്ച എള്ളും ഉഴുന്നുപൊടിയും ഉപ്പും ചേര്‍ക്കുക. ചെറിയതീയില്‍ ഒരഞ്ചുമിനുട്ടുകൂടി വേവിച്ച് അടുപ്പത്തുനിന്നും വാങ്ങിവെയ്ക്കുക. നന്നായി തണുത്തുകഴിഞ്ഞാല്‍ കുപ്പിയിലോ ഭരണിയിലോ ഒഴിച്ചുവെയ്ക്കാം. ഫ്രിഡ്ജൊന്നുമില്ലെങ്കിലും ഒരാഴ്ചയൊക്കെ കേടുകൂടാതെയിരിയ്ക്കും. ഫ്രിഡ്ജിലാണെങ്കില്‍ മനോധര്‍മ്മം പോലെ അതിന്റെ എക്സ്പെയറി ഡേറ്റു തീരുമാനിയ്ക്കാം.

28/08/09

ഞാനുണ്ടാക്കിനോക്കി. തരക്കേടില്ലെന്നു തോന്നുന്നു. ശര്‍ക്കര ആദ്യം പറഞ്ഞതിനേക്കാള്‍ കുറച്ചധികം ചേര്‍ത്തു. പുളിയോടു പിടിച്ചുനില്‍ക്കാന്‍. നല്ല പുളിയായിരുന്നു. കുരുവും നാരുമൊക്കെക്കളഞ്ഞു നന്നാക്കിവെച്ച പുളിയാണേ 200 ഗ്രാം എടുത്തത്.
ഉണ്ടാക്കിയെങ്കില്‍ ഫോട്ടോ എവിടെ എന്നു ചോദിക്കരുത്, എന്റെ വരെ ഫോട്ടോ ഞാന്‍ എടുത്തിട്ടില്ല, പിന്നെയല്ലേ എന്റെ മുളകാപ്പച്ചടിയുടെ ഫോട്ടോ.

Tuesday, June 23, 2009

പവിഴമല്ലി

മാലിനി പതിവില്ലാതെ ജനല്‍ തുറന്നു. കൊതുക്കളോടും പൊടിപടലത്തോടും സദാ അടരാടുന്ന ജനല്‍. പുറത്തേയ്ക്കു നോക്കിയാല്‍ ഒന്നും കാണാനില്ലാത്തതുകൊണ്ട് പുറത്തേയ്ക്കവള്‍ നോക്കിയില്ല. എങ്കിലും ഒരു ഇളം കാറ്റ്, അവളോട് അനുവാദം ചോദിയ്ക്കാതെ അകത്തുകയറി. ആഹാ... പടിഞ്ഞാറന്‍‌കാറ്റിന് പവിഴമല്ലിപ്പൂവിന്റെ മണം. എവിടെനിന്നാണെന്നറിയില്ല. പൂമണം അവളെ അവിടെ പിടിച്ചുനിര്‍ത്തിയത് ഒരൊറ്റനിമിഷം. അടുത്തനിമിഷം അവള്‍ എത്തിയതോ നൂറുനൂറുമൈലുകള്‍ക്കപ്പുറം പത്തിരുപത്തിരണ്ടുകൊല്ലങ്ങള്‍ക്കപ്പുറം തന്റെ കുഞ്ഞിപ്പാവാടയില്‍ പെറുക്കിയെടുത്ത പവിഴമല്ലിപ്പൂക്കളില്‍.

ഓണപ്പരീക്ഷ നടപ്പുള്ള കാലം. പരീക്ഷയെ പേടിയ്ക്കാനുള്ള പ്രായമൊന്നും അന്നവള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാലും അഞ്ചുമണിയ്ക്കേ ഉണരും. എന്തൊരു ഉത്സാഹമായിരുന്നു. എന്തിനാണെന്നോ? കൊച്ചേട്ടനേം കൂട്ടി വീടിന്റെ തൊട്ടടുത്തുള്ള ഇടവഴിയില്‍ അങ്ങേവീട്ടില്‍നിന്നും വീഴുന്ന പവിഴമല്ലിപ്പൂക്കള്‍ പെറുക്കണം. ആരും വഴിനടന്നു ചവിട്ടിക്കൂട്ടുന്നതിന്‍ മുമ്പേ പോയാലേ പൂക്കള്‍ കിട്ടൂ. അഞ്ചോ പത്തോ ഇരുപതോ പൂക്കള്‍ കിട്ടും. കൊച്ചേട്ടനും മാലിനിക്കുട്ടിയ്ക്കും സന്തോഷമാവും. എന്നാലും കുറച്ചുകൂടി പൂക്കള്‍ കിട്ടിയാല്‍ പൂക്കളത്തില്‍ വലിയവട്ടം തീര്‍ക്കാലോ. കൊച്ചേട്ടന്‍ ഒരു കൊക്കയും കൂടെ കരുതിയിട്ടുണ്ടാവും. ആരും അറിയാതെ, ആ വീട്ടുകാരുണരാതെ, മരക്കൊമ്പിലേയ്ക്കു കൊക്കയുയര്‍ത്തി, അനിയത്തി കാണിച്ചുകൊടുക്കുന്ന ടോര്‍ച്ചിന്റെ പ്രകാശത്തില്‍ മൊട്ടുകളെ നോവിക്കാതെ, വീഴാന്‍ തെയ്യാറായിനില്‍ക്കുന്ന പൂക്കളെ മാത്രം കുലുക്കിത്താഴത്തിടും. കൊച്ചേട്ടനും മാലിനിക്കുട്ടിയും കൂടി പൂക്കളെല്ലാം പെറുക്കി ഇലക്കുമ്പിളിലാക്കി വിജയഭാവത്തില്‍ വീട്ടില്‍ തിരിച്ചെത്തിക്കഴിഞ്ഞാല്‍ അമ്പലത്തില്‍ സുപ്രഭാതം തുടങ്ങും, അതായിരുന്നു അന്നൊക്കെ സൂര്യന്റെ അലാറം.
ദേവിടീച്ചറുടെ അലാറം - ഓര്‍ത്തപ്പോള്‍ മാലിനിക്കുട്ടി ഒന്നു പരിഭ്രമിച്ചു.
പവിഴമല്ലിപ്പൂക്കള്‍ ഒന്നും കിട്ടാതിരുന്ന ഒരു ദിവസം അവള്‍ക്കും കൊച്ചേട്ടനും സങ്കടമായി. ഇനിയെന്തുചെയ്യും. രണ്ടുപേരും കൂടി ഇടവഴിയിലൂടെ മുന്നോട്ടുനടന്നു. അമ്പലം വരെയുള്ള വഴി രണ്ടുപേര്‍ക്കും നല്ല പരിചയമുണ്ട്. ആ വഴി നടന്നു നടന്നു മതിലുകളില്‍നിന്നും പുറത്തേയ്ക്കു ചാഞ്ഞുനിന്നിരുന്ന ചെടികളില്‍ നിന്നും കൊക്കകൊണ്ട് കുറച്ചുപൂക്കള്‍ ഒക്കെ സംഭരിച്ചു. എന്നാലും പവിഴമല്ലികിട്ടാത്തതിന്റെ സങ്കടം മാറിയില്ല. വീണ്ടും അവര്‍ നടന്നുകൊണ്ടേയിരുന്നു.
“അമ്മൂ, ദേവിടീച്ചറുടെ വീട്ടിലുണ്ട് പവിഴമല്ലി.” കൊച്ചേട്ടന്‍ തന്റെ ലോകവിവരം പുറത്തെടുത്തു.
എവിട്യ്യാ ദേവിട്ടീച്ചറുടെ വീടു്?” അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“കുറച്ചുകൂടി നടന്നാലെത്തും. നീ നേരേ ടോര്‍ച്ചടിയ്ക്കൂ. വഴി കാണട്ടെ.

ഏട്ടനും അനിയത്തിയും നടന്നു നടന്ന് ദേവിടീച്ചറുടെ വീടിനടുത്തെത്തി. മതിലരികത്തല്ല പവിഴമല്ലിമരം. എന്തു ചെയ്യും. ഗേറ്റു തുറന്നു അകത്തുകയറാം. അവര്‍ ശബ്ദമുണ്ടാക്കാതെ ഗേറ്റിനടുത്തെത്തി. ശ്ശെടാ, ഇതെന്താ ഗെയിറ്റ് പൂട്ടിയിരിയ്ക്കുന്നല്ലോ. ഇതെന്തിനാ ഗെയിറ്റൊക്കെ പൂട്ടുന്നത്? ഇനിയിപ്പൊ എന്താണൊരുവഴി?
കൊച്ചേട്ടന്റേയും മാലിനിക്കുട്ടിയുടേയും ധൈര്യം കുതിച്ചുകയറി. രണ്ടുപേരും കൂടി ഗേറ്റിന്റെ അഴികളില്‍ ചവിട്ടിക്കയറി ഗെയിറ്റ് ചാടിക്കടന്ന്, ദേവിട്ടീച്ചറിന്റെ വീട്ടുമുറ്റത്തെത്തി. പവിഴമല്ലിമരത്തിനടുത്തേയ്ക്കോടിച്ചെന്നു. ഹായ് കുറേപൂക്കള്‍ മുറ്റത്തു പൂമഴപെയ്തപോലെ പരന്നുകിടക്കുന്നു. സന്തോഷത്തോടെ അവര്‍ രണ്ടുപേരും പൂക്കള്‍ പെറുക്കിക്കൊണ്ടിരുന്നു. ഇലക്കുമ്പിളിലൊന്നും കൊള്ളാത്തത്ര പൂക്കള്‍. മാലിനിക്കുട്ടിയുടെ കൊച്ചുപാവാട പൂക്കുമ്പിളായി, നിറയെ പൂക്കള്‍ കിട്ടിയ സന്തോഷത്തോടെ അവര്‍ തിരിച്ചു നടന്നു. ഗെയിറ്റിനടുത്തെത്തി. പാവാടക്കുമ്പിളില്‍ പവിഴമല്ലിപ്പൂക്കള്‍. മാലിനിക്കുട്ടി ഗെയിറ്റു ചാടുന്നതെങ്ങനെ? വേലിയ്ക്കുപകരം മതിലും ഗെയിറ്റും ഉള്ള വീടുകളെയൊക്കെ അവള്‍ മനസാ ശപിച്ചുകൊണ്ട്, ഇനിയെന്തുപോം വഴി എന്നാലോചിച്ചു നിന്നു.
ദേവിട്ടീച്ചറുടെ അലാറവും ഇടവഴിയിലൂടെ വന്ന പത്രക്കാരന്റെ സൈക്കിള്‍മണിയും ഒരുമിച്ചടിച്ചു...
മാലിനിക്കുട്ടിയുടേയും കൊച്ചേട്ടന്റേയും കണ്ണുകള്‍ നിറഞ്ഞുതുടങ്ങി. എങ്കിലും ഏട്ടന്‍ ധൈര്യം സംഭരിച്ച് അനിയത്തിയോടു പറഞ്ഞു.
“അമ്മൂ, കരയരുത്, കരഞ്ഞാല്‍ ഈ പൂവൊക്കെ ചീത്ത്യാവും”
അതാ, വരുന്നു ദേവിട്ടീച്ചറുടെ വീട്ടിലെ അമ്മാമന്‍ ഗെയിറ്റ് തുറക്കാന്‍

കൊച്ചേട്ടന്‍ ഓടിച്ചെന്നു ആ അമ്മാമനോടു പറഞ്ഞു,
“കൊറേ പൂ കിട്ടി, അമ്മൂന്റെ പാവാടക്കുമ്പിള്‍ നിറഞ്ഞു, അതാ ഇങ്ങോട്ടു ചാടിയപോലെ തിരിച്ചു ചാടാന്‍ പറ്റാഞ്ഞത്. അമ്മാമാ, ഗെയിറ്റൊന്നു തുറന്നു തരുമോ? ഞാന്‍ ഗെയിറ്റ് ചാടിക്കോളാം, പക്ഷേ ഇവള്‍ക്കു ചാടാന്‍ പറ്റില്ല, പ്ലീസ് അമ്മാമാ”

ആ അമ്മാമന്‍ അതുകേട്ട് ചിരിയ്ക്കുകയാണുചെയ്തത്. വേഗം ഗെയിറ്റ് തുറന്നുതന്നിട്ട് കൊച്ചേട്ടനോടും മാലിനിക്കുട്ടിയോടുമായിപ്പറഞ്ഞു, “ആരും ഗെയിറ്റ് ചാടിക്കടക്കണ്ട, ഞാന്‍ തുറന്നുതരാം ഗെയിറ്റ്. ഇനി ഓണം കഴിയുന്നവരെ, എന്നും നേരം വെളുത്തതിനുശേഷം രണ്ടാളും കൂടിവന്നോളൂ, എന്നിട്ട് ഇഷ്ടം പോലെ പൂ പറിച്ചോളൂ, ട്ടോ. പക്ഷേ ആരും അറിയാതേം ശബ്ദമുണ്ടാക്കാതേം കള്ളന്മാരെപ്പോലെ ഒരിയ്ക്കലും ഒന്നും ആരുടേയും എടുക്കരുത് ട്ടോ കുട്ട്യോളേ”

കൊതുപ്പട ആര്‍ത്തുവരുന്നതുകണ്ട് മാലിനി ഫ്ലാറ്റിന്റെ ജനല്‍ അടച്ചു, അപ്പോഴും അവിടെ കാറ്റിനുസുഗന്ധം - കുഞ്ഞിപ്പാവാടക്കുമ്പിളില്‍ അന്നു വാരിക്കൂട്ടിയ പവിഴമല്ലിയ്ക്കു കാതങ്ങളും കാലങ്ങളും താണ്ടി ഇത്രത്തോളം വരാന്‍ കഴിയുമെന്ന് കൌതുകത്തോടെ മാലിനി അമ്പരന്നുനിന്നു.

Sunday, June 14, 2009

ദീപാലിയുടെ ഫ്രീഡം

ദീപാലി ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി. വയസ്സു പത്തൊന്‍പത്. . പതിനെട്ടുകഴിഞ്ഞാല്‍ വ്യക്തിസ്വാതന്ത്ര്യമില്ലേ എന്നവള്‍ ചോദിയ്ക്കുന്നു. സാമാന്യം നന്നായി പഠിയ്ക്കുമായിരുന്നു. പക്ഷേ ഈ വര്‍ഷം പഠിത്തത്തില്‍ ഒട്ടും ശ്രദ്ധയില്ലാതായിരിയ്ക്കുന്നു. അവള്‍ക്കു കാര്യമായ മാറ്റമുണ്ടല്ലോ എന്നു മനസ്സിലാക്കി ടീച്ചര്‍ അവളെ അടുത്തുവിളിച്ചു ചോദിച്ചു. ക്ലാസില്‍ വെച്ച് ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്ന അവള്‍, വൈകിട്ടു കോളേജ് സമയം കഴിഞ്ഞതിനുശേഷം വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചറെ സ്റ്റാഫ് റൂമില്‍ച്ചെന്ന് കാണുകതന്നെ ചെയ്തു.

“ടീച്ചര്‍, ടീച്ചറൊടെനിയ്ക്കു സംസാരിയ്ക്കാനുണ്ടു്. ഇപ്പോള്‍ സമയമുണ്ടോ?”

‘സമയം ഉണ്ടാക്കാം, ദീപാലി പറയൂ, എന്താ കേള്‍ക്കട്ടേ’
“ടീച്ചര്‍, ഞാനൊരാളുമായി അടുപ്പത്തിലാണു്. ഇന്റര്‍നെറ്റു വഴി പരിചയപ്പെട്ടതാണു്. തമ്മില്‍ കാണാതെ വെറുതേ ഒരു രസത്തിനു ചാറ്റു ചെയ്തു ചെയ്തു പരിചയമായി. വളരെയധികം അടുത്തുപോയി. കോളേജുകാരായ ബോയ്‌ഫ്രണ്ട്സ് ധാരാളം ഉണ്ടെങ്കിലും എനിയ്ക്ക് അയാള്‍ ഒരു പ്രത്യേകസുഹൃത്തായിരുന്നു. കാണാതെ വയ്യ എന്ന നിലയായപ്പോള്‍ ഞാനും കൂടി മുന്‍‌കൈ എടുത്ത് ഞങ്ങള്‍ ഇടയ്ക്കു കൂടിക്കാഴ്ച നടത്തുന്നുണ്ടു്. വീട്ടിലറിഞ്ഞപ്പോള്‍ മുതല്‍ അമ്മ എന്നോടു ഭയങ്കര ദേഷ്യത്തിലാണ്. അമ്മയോടു തര്‍ക്കിച്ചു എനിയ്ക്കു മടുത്തു. അമ്മയ്ക്കൊന്നും മനസ്സിലാവുന്നില്ല.

ടീച്ചര്‍, പതിനെട്ടു വയസ്സുകഴിഞ്ഞ ഞാന്‍ എന്റെ കാര്യത്തില്‍ സ്വയം തീരുമാനമെടുത്താല്‍ എന്താണു കുഴപ്പം? അമ്മയ്ക്ക് ഈഗോ കോംപ്ലക്സ് ആണെന്നു തോന്നുന്നു. എനിയ്ക്കയാളെ ഉപേക്ഷിക്കാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്തുരസമാണെന്നോ അയാളുടെ കൂടെയിരിക്കാന്‍! കല്യാണമൊന്നും ഞാന്‍ കഴിക്കില്ല. അതൊക്കെ ഒരു ബാധ്യതയാവും. പക്ഷേ എനിയ്ക്കയാളുടെ കമ്പനി ഇഷ്ടമാണ്, എല്ലാതരത്തിലും.

ടീച്ചര്‍ , ടീച്ചര്‍ക്കറിയാലോ, മോം ഈസ് എ സിങ്ഗിള്‍ പാരന്റ്.
സ്റ്റില്‍ ഷി ഡസ്ന്റ് നോ വാട്ട് ഫ്രീഡം ഈസ് ആള്‍ എബൌട്ട്.

ടീച്ചര്‍ക്കു വിശ്വസിയ്ക്കാനാവുമായിരുന്നില്ലെങ്കിലും ദീപാലി തന്നോടുഇത്രയും തുറന്നു സംസാരിച്ചതിനെ മനസാ അഭിനന്ദിക്കുകതന്നെ ചെയ്തു ടീച്ചര്‍. ടീച്ചര്‍ക്ക് ഏതുതരത്തില്‍ സഹായിക്കാന്‍ പറ്റും എന്നു ചിന്തിക്കാന്‍ തുടങ്ങി. കാര്യത്തിന്റെ ഗൌരവവും വരുംവരായ്കകളും അമ്മയുടെ പ്രതീക്ഷകളും മകളുടെ ഉത്തരവാദിത്തവും ടീച്ചറുടെ കര്‍ത്തവ്യബോധവും ഒക്കെ മനസ്സില്‍ തിക്കിത്തിരക്കി മിന്നലാട്ടം നടത്തവേ ദീപാലി ഒന്നുകൂടി പറഞ്ഞു...
“ടീച്ചര്‍, ഞാന്‍ അമ്മയെ കോളേജിലേക്കു കൂട്ടിക്കൊണ്ടുവരട്ടേ, ഫീമെയില്‍ ഫ്രീഡത്തെക്കുറിച്ച് ഒന്നു അമ്മയോട് സംസാരിയ്ക്കാമോ?”

“ഉം, കൊണ്ടുവരൂ” വിമന്‍ സെല്‍ അദ്ധ്യക്ഷയായ ടീച്ചര്‍ അമര്‍ത്തിമൂളിയപ്പോള്‍ ചിന്തിച്ചു, ഏതു വനിതയുടെ ചട്ടക്കൂട്ടില്‍ നിന്നു ചിന്തിയ്ക്കണം? വിദ്യാര്‍ത്ഥിനി? അവളുടെ അമ്മ? സമൂഹത്തോടു മൊത്തം ഉത്തരവാദിത്തമുള്ള അദ്ധ്യാപിക?

ഇന്നത്തെക്കുട്ടികളെയോര്‍ത്ത്, നാളത്തെ വീരവനിതകളെയോര്‍ത്ത്, പൌരന്മാരെ വാര്‍ത്തെടുക്കേണ്ട മൂശകളെയോര്‍ത്ത് , ടീച്ചര്‍ ചിന്താവിഷ്ടയായിനിന്നതേയുള്ളൂ...ആ നില്‍പ്പില്‍ “വിമന്‍ സെല്‍” എന്ന് തൂക്കിയിട്ട ബോര്‍ഡില്‍ നിന്നും ‍ തലയില്‍ ചേക്കേറിയ് ‘ഫീമെയില്‍ ഫ്രീഡം’ എങ്ങോട്ടെന്നില്ലാതെ പറന്നു പറന്നു പറന്നകന്നു.