Thursday, May 15, 2008

കാലമേയില്ല പോലും!

കാലമായില്ല പോലും...കാലമായില്ല പോലും...
കാലമേയില്ലയല്ലോ കാലവും കാലക്കേടും”

ഈരടി മനസ്സില്‍ മൂളാന്‍ തുടങ്ങിയിട്ടു കുറച്ചുനേരമായി.കാത്തുകാത്തിരിയ്ക്കുന്ന ഒരു സംഗതി കിട്ടാതാവുമ്പോള്‍, സമാധാനിയ്ക്കാനുള്ളതാണു ആദ്യത്തെ വരി. കാലമായില്ലത്രേ, സമയമായില്ലത്രേ, എല്ലാറ്റിനും ഒരു കാലവും സമയവും ഒക്കെയുണ്ട് എന്ന് ഓര്‍മ്മിപ്പിയ്ക്കാന്‍. അങ്ങനെയങ്ങനെ ഈയിടെയായി ചിന്തിയ്ക്കാന്‍ തുടങ്ങിയതാണ് എന്താണീ കാലം എന്നത്!

കാലത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്,

‘ഭൂതം, ഭാവി, വര്‍ത്തമാനം’ എന്നാണു്. ഒന്നോര്‍ത്താല്‍ ഇതൊക്കെ ഇല്ലാത്തതല്ലേ? ഏതുകാലം ആണു ശരിയ്ക്കുള്ളത്. എല്ലാര്‍ക്കും പെട്ടെന്നു തോന്നും ‘വര്‍ത്തമാനം’ ആണു കാലം എന്ന്. നടന്നുകൊണ്ടിരിയ്ക്കുന്നത്, വര്‍ത്തമാനം ആണല്ലോ. എന്നാല്‍ വര്‍ത്തമാനം എന്നാല്‍ എത്രസമയമുണ്ട്. ഒരു ദിവസമോ, അതില്ല, ഇന്നു രാവിലത്തെ കാര്യം രാവിലെ കഴിഞ്ഞല്ലോ. ഈ രാത്രിയില്‍ കാലത്തുവിരിഞ്ഞ ചെമ്പര‍ത്തിപ്പൂ വാടിക്കഴിഞ്ഞു. ചെമ്പരത്തിപ്പൂ ഇപ്പോഴില്ല.

വര്‍ത്തമാനകാലം എന്നാല്‍ ഒരു മണിക്കൂറാണോ? ഒരു മിനിട്ടാണോ? ഒരു സെക്കന്റാണോ?

“ദാ ഇപ്പോള്‍ ഇതെഴുതുന്ന ഈ ക്ഷണം- ഇതാണു വര്‍ത്തമാനകാലം” -എന്നാണെങ്കില്‍, പറഞ്ഞുതീരുന്നതിന്‍‌മുന്‍പേ ആ ക്ഷണം കഴിഞ്ഞല്ലോ... ദാ പിന്നേയും രണ്ടു ക്ഷണം കൂടി കഴിഞ്ഞുപോയി. അപ്പൊ ഒക്കെ ഒരു തോന്നലാണു്. ശരിയ്ക്കും കയ്യില്‍ കിട്ടുന്ന വര്‍ത്തമാനകാലം എന്നൊന്നില്ല. ഉണ്ടെന്നുപറയുമ്പോഴേയ്ക്കും അത് ‘ഉണ്ടായിരുന്നു’ എന്ന നിലയിലെത്തുന്നു. അപ്പൊ ശരിയ്ക്കും ഉള്ളതു ഭൂതമാണോ? ഭൂതം - എന്നാല്‍ ഭവിച്ചത്- ഉണ്ടായത്- അപ്പോള്‍ ഭൂതകാലമാണോ ഉള്ളകാലം? ഭൂതകാലവും കണ്‍‌മുന്നില്‍ കാണാന്‍ കിട്ടുന്നില്ല. പിന്നെ കാലം എന്നാല്‍ ഏതാണു ശരിയായകാലം? ഇനിയും വരാത്ത ഭാവിയോ? ഹ ഹ വിശ്വസിയ്ക്കാന്‍ കൊള്ളാം... “ഈശ്വരനില്ല” എന്നു പറഞ്ഞു പറഞ്ഞു മടുത്തവര്‍, ഇനിമുതല്‍ “കാലവും ഇല്ലാത്തതല്ലേ, ഒക്കെ ഒരു തോന്നലല്ലേ” എന്നാലോചിച്ച് ഒരു ഉത്തരം കണ്ടുപിടിയ്ക്കണേ.


പണ്ടു കുട്ടന്‍ “അമ്മാമാ! നിച്ച് ഭാവീനെ പേട്യാ“ എന്നു പറഞ്ഞതു വെറുതേയോര്‍ത്തുപോവുന്നു. കാലം എന്നതു വെറും സങ്കല്‍പ്പമോ?

Sunday, May 11, 2008

കവിതപ്പൂക്കൂട

കവിതാക്ഷരിയില്‍ കവിതചൊല്ലിയ കുഞ്ഞുകൂട്ടുകാര്‍ക്കു സമര്‍പ്പിയ്ക്കാന്‍ ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്ത കുറച്ചുവരികള്‍ ഇവിടെ കുറിച്ചിടട്ടേ. അച്ഛനമ്മമാര്‍ ഇതൊന്നു ഈണത്തില്‍ (നിങ്ങള്‍ക്കറിയുന്നവയാവാം) ചൊല്ലിക്കൊടുക്കണേ.

ആദ്യം പവിത്രക്കുട്ടിയ്ക്കും ഇളക്കുട്ടിയ്ക്കും അതുപോലുള്ള മറ്റു കുട്ടികള്‍ക്കും ചൊല്ലിക്കളിയ്ക്കാന്‍-
*******************************************
1.** തത്തമ്മ**
പല്ലില്ലാത്തൊരു തത്തമ്മേ
നെല്ലുകൊറിയ്ക്കാന്‍ രസമാണോ?
കാടന്‍‌പൂച്ച വരുന്നുണ്ടേ
വേഗം കൂട്ടിലൊളിച്ചോ നീ.

2. **ചെമ്പോത്തുംകാക്ക** (അറിയുമോ ഈ പക്ഷിയെ?)

ചെമ്പന്‍‌കാക്കേ ചെമ്പോത്തേ,
ഇമ്പത്തില്‍ നീ കൂകില്ലേ
പവിഴം തോല്‍ക്കും കണ്ണാണേ,
പറയാന്‍ വയ്യേ നിന്‍‌ചന്തം!

3. *തവള *
ചാടിച്ചാടി നടക്കും തവളേ
നേരെ നടക്കാനറിയില്ലേ?
നേരെ നടക്കാനറിയില്ലെങ്കില്‍
ഞങ്ങളെ നോക്കി നടന്നൂടേ?

( ഇതൊക്കെ കുട്ടിക്കാലത്ത്, അമ്മാമന്‍ ഉണ്ടാക്കിച്ചൊല്ലിത്തന്നിരുന്നതാണ്!)
*********************************************************************
ലിയാന്‍ മുഹമ്മദിനും വിശാഖിനും കോതയ്ക്കും(അമ്മു) അതുപോലുള്ള മറ്റുകുട്ടികള്‍ക്കും ചൊല്ലിരസിയ്ക്കാന്‍-

**നിപ്പകിട്ട്!** (പേരു തല്‍ക്കാലം ഇങ്ങനെ കൊടുക്കാം)

നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല
തെളിഞ്ഞമഞ്ഞപ്പൂങ്കുല, ആകെച്ചുവന്ന റോസാപ്പൂ
തവിട്ടുപശുവിന്‍ വെളുത്തപാല് കുടിച്ചതില്‍പ്പിന്നെ
കറുത്തരാത്രിയിലീനിറമെല്ലാം ഓര്‍ത്തുകിടന്നൂ ഞാന്‍!


[കൂട്ടുകാരേ, ബ്ലൂ, ഗ്രീന്‍, യെല്ലൊ, റെഡ്,... അതൊക്കെ നിങ്ങള്‍ക്കറിയും. നീല, പച്ച, മഞ്ഞ... അതൊക്കെ ശരി. പക്ഷേ, മെറൂണ്‍, മജെന്ത, ഓറഞ്ച്, ഇന്‍ഡിഗോ ഈ കളറുകളും അറിയുമായിരിയ്ക്കും ഇല്ലേ? ഇതിന്റെയൊക്കെ മലയാളപ്പേരറിയാമോ? ഇല്ലെങ്കില്‍ ആദ്യം അച്ഛനമ്മമാരോടു ചോദിയ്ക്കൂ. ഉത്തരം കിട്ടിക്കഴിഞ്ഞിട്ടുവേണം മറ്റുനിറങ്ങള്‍ക്കു പേരു കണ്ടുപിടിയ്ക്കാന്‍].
******************************************************************************
മഹാദേവനും മാളവികയ്ക്കും മറ്റുകൂട്ടുകാര്‍ക്കും

*അമ്പിളി*
തുമ്പപ്പൂവിലും തൂമയെഴും നിലാ-
വന്‍‌പില്‍ തൂകിക്കൊണ്ടാകാശവീഥിയില്‍
അമ്പിളിപൊങ്ങിനില്‍ക്കുന്നിതാ മര-
ക്കൊമ്പില്‍ നിന്നു കോലോളം ദൂരത്തില്‍!

വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകള്‍ വിണ്ണാകും-
വെള്ളത്തില്‍ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നൂ


വിണ്മേല്‍ നിന്നു മന്ദസ്മിതം തൂകുമെന്‍‌‌
വെണ്മതിക്കൂമ്പേ നിന്നെയീയന്തിയില്‍
അമ്മതന്നങ്കമേറിയെന്‍ സോദരന്‍
അമ്മാവാ യെന്നലിഞ്ഞുവിളിയ്ക്കുന്നൂ...




(ഇനിയുമുണ്ടു വരികള്‍, കേട്ടുപഠിച്ചതും സ്കൂളില്‍ പഠിച്ചതുമൊക്കെയാണ്, കുമാരനാശാന്റേതാണെന്നുതോന്നുന്നു.)

എല്ലാകുഞ്ഞുകൂട്ടുകാര്‍ക്കും ധാരാളം കവിതകള്‍ ചൊല്ലിച്ചൊല്ലിനടക്കാന്‍ അവസരമുണ്ടാവട്ടെ!