Tuesday, June 29, 2010

സ്വപ്നം ചിലര്‍ക്ക് ചിലകാലം..

കിടക്കയിലാരോ!
സൂക്ഷിച്ചുനോക്കി
തെറ്റിയില്ല...ഞാന്‍ തന്നെ
മരണക്കിടക്ക എന്നു ചുറ്റുമുള്ളവര്‍ പറയുന്നു

“ഇനിയും ഇങ്ങനെ മെനക്കെടുത്തണോ
എന്താണസുഖം
ഒന്നുമില്ല... പ്രായാധിക്യം”
മിണ്ടാതെ അനങ്ങാതെ കിടക്കുക
കാര്യസ്ഥ ചമയാതിരിക്കുക
കാര്യത്തിനു കൊള്ളാതായാല്‍
മിണ്ടുന്നതെല്ലാം അധികപ്രസംഗം
മൌനമേ വരം

എണീറ്റുനടന്നാല്‍ വീഴുമത്രേ
അനങ്ങരുത്
മയങ്ങിക്കിടക്കാം
ഹോസ്പിറ്റല്‍ ബില്‍
അവധിയെടുത്തവക
ശമ്പളക്കമ്മി
കൂട്ടിക്കിഴിച്ചാല്‍ നഷ്ടക്കണക്ക്
“ഇപ്പോഴെങ്ങനെ....?”
ചോദ്യം ചെവിയില്‍
ഭേദമാകേണ്ടായിരുന്നു....
ഉത്തരം തൊണ്ടയില്‍ കുരുങ്ങി
പ്രാണന്‍ പോയാല്‍ മതിയായിരുന്നു...

ഉണരണോ ഉറങ്ങണോ

Monday, June 28, 2010

വാക്കും പൊരുളും

വാക്ക്
ഒരോളം.
വാക്യപ്പുഴയിലൊഴുകി
കടല്‍‌വിരാമത്തിലെത്തിയാല്‍
കടലോളം പൊരുള്‍
പൊരുളില്‍ മഹാസമാധി.

Tuesday, June 15, 2010

വളര്‍ച്ച

ഇലകളധികമായീശാഖയില്‍, വേറെയൊന്നില്‍-
ക്കുലകളമിതമായീയെന്നുമേയില്ല തര്‍ക്കം
നിലയിലിരുളുനീളും രാവിലും, ചുട്ടുപൊള്ളും-
പകലിലുമൊരുപോലേ സസ്യലോകം വളര്‍ന്നൂ

Wednesday, June 09, 2010

ആരണ്യകം അഥവാ കാട്ടിലെ മുത്തശ്ശി

കിളിപ്പാട്ടുകളിലുണര്‍വ്വ്
അമ്പലക്കുളത്തില്‍ക്കുളി
കഞ്ഞുണ്ണിയും വെള്ളിലയും തലോടാന്‍
മുക്കുറ്റിച്ചാന്ത്
പൂവാംകുരുന്നിലക്കണ്മഷി

ഹരിതകം
ഓരോ ശ്വാസത്തിലും
മുത്തശ്ശി ശ്വസിച്ചു
ജീവന്റെ പച്ച.


കുക്കറിന്റെ വിസിലില്‍ ഇപ്പോള്‍
ഉറക്കം ഞെട്ടിയുണര്‍ന്നു
എണ്ണ തേച്ചില്ലെങ്കിലും വഴുക്കുന്ന
കുളിമുറിട്ടൈല്‍‌സില്‍
സര്‍ക്കസ്സാണു കുളി
വീഴാതെ പിടിച്ചുനടക്കാന്‍
ചുമരുകള്‍ നാലുണ്ട്...
നാലും അടുത്തടുത്ത്
പേടി വേണ്ട.

“മാധവാ വൈശാഖക്കഞ്ഞിക്ക്
ചക്കേം തേങ്ങേം കൊണ്ടുക്കൊടുക്കണേ”

“ഈ മുത്തശ്ശിക്കൊന്നു മിണ്ടാതെ നാമം ജപിച്ചിരുന്നൂടെ...
മനുഷ്യനിവിടെ ഒന്ന് ഓര്‍ക്കൂട്ടാന്‍ പോലും നേരല്ല്യാണ്ടിരിക്കുമ്പൊഴാ... ഒരു...”

മിണ്ടാതെ നാമം ജപിക്കാമായിരുന്നു.. പണ്ടും

“ഈ അമ്മക്കെപ്പോഴും ഒരു നാമജപം...
ഒന്നിങ്ങട്ടു വരുന്നുണ്ടോ.. വിശന്നിട്ടുവയ്യ”

ചട്ടുകം പിടിച്ചു ദേവീമാഹാത്മ്യം
ചൊല്ലിത്തീര്‍ത്തതിന്‍ പുണ്യം
നന്നായി ഉപദേശിക്കുന്ന
പേരക്കുട്ടികളെ കിട്ടിയല്ലൊ
അമ്മേ നാരാ‍യണ!

Tuesday, June 08, 2010

കവിച്ചെടി

നാറുന്നതിനെ വളമാക്കും
കൂടുതല്‍ കരുത്തോടെ വളരാന്‍

തളിരു വിടരും
പൂ വിരിയും
പൂമണം പടരും
നാറ്റം വഴിതെറ്റിപ്പോലും പൂവിലെത്താറില്ല


വേരു ചെളിയില്‍
പൂവു വെളിയില്‍
പൂച്ചെടിയുടെ തപസ്സിദ്ധി


പൂവിനും കവിതയ്ക്കും
തൂമണം സ്വഭാവം
ജീവിതത്തിന്‍ നേര്‍ക്കാഴ്ചയില്‍പ്പോലും
നാറ്റം പൂവില്‍ കുത്തിവെയ്ക്കരുത്!