Thursday, August 31, 2006

"രാജവത്‌ പഞ്ചവര്‍ഷാണി"-- രണ്ടാം വായന.

ഉമേഷ്ജീയുടെ ഗുരുകുലത്തില്‍ നിന്നും നാം പഠിച്ചതാണീശ്ലോകം.
"രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത് "
രാജേഷ്‌ വര്‍മ്മ അതിങ്ങനെ പരിഭാഷപ്പെടുത്തി--
"മഹാരാജനെപ്പോലെയഞ്ചാണ്ടു കാലം,
തികച്ചും പണിക്കാരനായ്‌ പത്തു കൊല്ലം,
മകന്നെട്ടുമെട്ടും വയസ്സായിടുമ്പോള്‍
സഖന്നൊപ്പമായും നിനച്ചീട വേണം"

കുഞ്ഞിനോട്‌ , വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണംഎന്നാണ്‌ ഇവിടെ വിശദീകരിയ്ക്കുന്നത്‌.

ഒന്നാം ഘട്ടം
ആദ്യത്തെ അഞ്ചുവര്‍ഷം കുട്ടിയെ രാജാവിനെപ്പോലെ കരുതുക. രാജാവിനെപ്പോലെ' എന്നതുകൊണ്ട്‌ എന്തായിരിയ്ക്കാം ഉദ്ദേശിച്ചത്‌? ഒന്നു ചിന്തിച്ചുനോക്കാം.എല്ലാ സുഖസൌകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നാണോ? ആയിരിയ്ക്കില്ല. ഉള്ളതുകൊണ്ട്‌, ഓണം പോലെ, നമ്മുടെ കഴിവിനനുസരിച്ച്‌, സന്തോഷമായിട്ട്‌, പിന്നെ ഉള്ളതില്‍ വെച്ച്‌ ഏറ്റവും നല്ലത്‌ കുഞ്ഞിന്‌, കുഞ്ഞിന്റെ കാര്യങ്ങള്‍ക്കനുസരിച്ച്‌ മറ്റുള്ളവരുടേതിനു വിട്ടുവീഴ്ച്ച വേണെങ്കിലത്‌, അങ്ങനെ. കുഞ്ഞായിരിയ്ക്കട്ടെ വീട്ടിലെ കേന്ദ്രബിന്ദു(അതല്ലാതെവരികയുമില്ലല്ലോ).

പിന്നെ അഞ്ചുവയസ്സ്‌വരെ എന്നത്‌, ഇന്നത്തെ കാലത്ത്‌ 3വയസ്സുവരെ എന്നു കരുതിയാലും മതിയാവും എന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇന്നത്തെ കുഞ്ഞിന്‌ കൂടുതല്‍ അവസരങ്ങളുള്ളതുകൊണ്ടായിരിയ്ക്കണം മൂന്നുവയസ്സാവുമ്പോഴേയ്ക്കും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെട്ട്‌, വലിയവരുടെ EGOയുമായിനടക്കുന്നവരേയും കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ അമ്മമാരേ, കുഞ്ഞിന്റെ ഓരോദിവസവും വിലപ്പെട്ടതാണ്‌. ജനിച്ച അന്നുമുതല്‍ ഒരു മൂന്നുവയസ്സുവരെ, മറ്റെല്ലാം മറന്ന്‌ കുഞ്ഞിനെ ലാളിയ്ക്കുവിന്‍, കൊഞ്ചിയ്ക്കുവിന്‍, നല്ലശീലങ്ങള്‍ വളര്‍ത്തുവിന്‍ (തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ വേണേ. അതു പിന്നെ അമ്മമാരോടു പറയേണ്ടതില്ലല്ലോ അല്ലേ). മതിയാവോളം അമ്മിഞ്ഞപ്പാലും മൂന്നുവയസ്സുവരെയെങ്കിലും നിറഞ്ഞവാത്സല്യവും ലാളനയും കിട്ടി വളരുന്ന കുട്ടിയ്ക്ക്‌ തന്റെ എല്ലാമെല്ലാമാണമ്മ. ഇടയ്ക്കിത്തിരി വാശി കാണിച്ചാലും അമ്മപറഞ്ഞാലതുതന്നെ വേദവാക്യം. എന്തും അമ്മപറഞ്ഞാല്‍ കേള്‍ക്കും.

ഇതിന്‌ അപവാദമില്ലാതില്ല. പക്ഷേ വാശിയും ശുണ്ഠിയും മുഖമുദ്രയാക്കിയ കുട്ടികള്‍ക്ക്‌ ആദ്യത്തെവര്‍ഷങ്ങളില്‍ അവന്‌/അവള്‍ക്ക്‌ ആവശ്യമുള്ളത്ര വാത്സല്യവും പരിഗണനയും കിട്ടിയില്ല എന്നതും കാരണമാവാം. കുഞ്ഞ്‌ ആഗ്രഹിക്കുമ്പോഴെല്ലാം അഛനുമമ്മയും അവന്റെ/അവളുടെ അടുത്തുണ്ടാവുക. ഈ സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇടയ്ക്കൊക്കെ വാശികാണിച്ചാലും കുഞ്ഞ്‌ അമ്മപറയുന്നത്‌ സ്നേഹത്തോടെ അനുസരിയ്ക്കും.

രണ്ടാം ഘട്ടം

അഞ്ചുമുതല്‍ പതിനഞ്ചുവയസ്സുവരെ ദാസനെപ്പോലെ കരുതുക. ഇവിടെ 'ദാസനെപ്പോലെ' എന്നതുകൊണ്ട്‌ എന്താണു മനസ്സിലാക്കേണ്ടത്‌ എന്നു ചിന്തിക്കാം."അങ്ങോട്ടുപോടാ" "ഇങ്ങോട്ടുവാടാ" എന്നു നാം നിന്നു കല്‍പ്പിയ്ക്കണം എന്നതാവില്ല, അതുകൊണ്ടു മനസ്സിലാക്കേണ്ടത്‌.

* സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക,
* മറ്റുള്ളവര്‍ക്കുവേണ്ടിയും കാര്യങ്ങള്‍ ചെയ്തുകൊടുക്കുക,
* ഉത്തരവാദിത്തബോധമുണ്ടാവുക,
* സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുശീലിയ്ക്കുക,
* ഒന്നും തന്നിഷ്ടം മാത്രം നോക്കി ചെയ്യാതിരിയ്ക്കുക

ഇത്രയും കാര്യങ്ങള്‍ പരിശീലിയ്ക്കാനൊരവസരം കുട്ടികള്‍ക്കു കൊടുക്കുക. വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ബാദ്ധ്യതയുണ്ട്‌. ഈ കാലഘട്ടത്തില്‍ കുട്ടി തെറ്റുചെയ്താല്‍ ശിക്ഷിയ്ക്കാം. 'ശിക്ഷ' എന്നാല്‍ പാഠം/പഠിപ്പ്‌. തെറ്റു മനസ്സിലാക്കാനും തിരുത്തണം എന്നു ബോദ്ധ്യപ്പെടാനുമുള്ള പഠിപ്പ്‌(പാഠം) കുട്ടിയ്ക്കു കിട്ടണം. വെറുതെ അടിച്ചോ പട്ടിണിയ്ക്കിട്ടോ ശരീരവും മനസ്സും വേദനിപ്പിക്കലല്ല 'ശിക്ഷ'.

മൂന്നാം ഘട്ടം

ഇത്രയും പരിശീലനം കഴിഞ്ഞാല്‍, പതിനാറുതികഞ്ഞാല്‍ കുട്ടി പക്വതയുള്ള ഒരു വ്യക്തിത്വത്തിനുടമയായിരിയ്ക്കും. അപ്പോള്‍ അവനെ/അവളെ സുഹൃത്തിനെപ്പോലെ തനിയ്ക്കുതുല്യനായി/തുല്യയായി കരുതണം. ചര്‍ച്ചകളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തണം. അവരുടേയും അഭിപ്രായങ്ങള്‍ ആരായണം. തന്നൊപ്പമായും തനിയ്ക്കു താങ്ങായും കുട്ടിവളര്‍ന്നതുകണ്ടു സന്തോഷിയ്ക്കുകയും ആവാം.അച്ഛനമ്മമാര്‍, ഒന്നും തിരിച്ചുപ്രതീക്ഷിച്ചില്ലെങ്കിലും ഇങ്ങനെ വളര്‍ത്തപ്പെട്ട കുട്ടികള്‍ എന്നും അവരെ നന്ദിയോടെ, ആദരവോടെ സ്മരിയ്ക്കുന്നവരായിരിയ്ക്കും.
* *
[നമ്മുടെ അച്ഛനമ്മമാര്‍ക്കെന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു കണ്ടുപിടിയ്ക്കാനാവരുതേ, നമുക്കുശേഷം വരുന്ന തലമുറയെ ശ്രദ്ധിയ്ക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മനസ്സിലാക്കാനാവട്ടെ ഈ കുറിപ്പു പഠിച്ചിട്ടുള്ള നമ്മുടെ ശ്രമം]

Monday, August 28, 2006

വിപ്ലവമുട്ടകള്‍!

കാലം അത്യന്താധുനികം-

കാട്ടുകോഴി മുട്ടയിട്ടു. എട്ടുമുട്ട.
മുട്ടയിട്ടത്‌ പിടക്കോഴിതന്നെ.
പൂവന്‍കോഴിയും പിടക്കോഴിയും മാറി മാറി അടയിരിയ്ക്കാന്‍ തുടങ്ങി, സഹകരണാടിസ്ഥാനത്തില്‍. അപ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ട്‌ പടിഞ്ഞാട്ടുനീങ്ങി. തള്ളക്കോഴി ചിറകുവിടര്‍ത്തി അതിനെ നെഞ്ചോടു ചേര്‍ക്കാന്‍ ശ്രമിച്ചു.

"ഛേ, എന്തായിത്‌? എനിയ്ക്കു പോണം, നിങ്ങള്‍ എന്തിനാണെന്നെ പിടിച്ചുവെയ്ക്കുന്നത്‌?" ഒന്നാം മുട്ട പുച്ഛത്തോടെ ചോദിച്ചു.

"കുഞ്ഞിമുട്ടേ, പൊന്നുമുട്ടേ, നിനക്കെന്റെ പൊന്നോമനക്കുഞ്ഞിക്കോഴിയാവേണ്ടേ? നീ വാ, നിന്നെ ഞാന്‍ നല്ലൊരു കുഞ്ഞിക്കോഴിയാക്കാം" തള്ളക്കോഴി വാത്സല്യത്തോടെ പറഞ്ഞു.

"അയ്യേ, എന്താ പറഞ്ഞത്‌, കുഞ്ഞിക്കോഴിയോ? ഞാനേ ഒന്നാംതരം ഒരു മുട്ടയാണ്‌. മിനുത്ത വെളുത്ത സുന്ദരിമുട്ട."
പറഞ്ഞുതീരുമ്പോഴേയ്ക്കും ഒന്നാം മുട്ട ഉരുണ്ടുരുണ്ടുനീങ്ങിത്തുടങ്ങിയിരുന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ ഉരുളങ്കല്ലില്‍ തട്ടി അതു പൊട്ടിപ്പോവുകയും ചെയ്തു.സങ്കടത്തോടെ തള്ളക്കോഴി മറ്റുമുട്ടകളെ നെഞ്ചോടണച്ചു.അപ്പോഴേയ്ക്കും രണ്ടാം മുട്ട ഉരുളാന്‍ തുടങ്ങി.
"രണ്ടാം മുട്ടേ രണ്ടാം മുട്ടേ, നീ പോണ്ട കുട്ടാ, ഒന്നാം മുട്ടേടെ ഗതി നിനക്കും വന്നാലോ" പൂവന്‍കോഴിപറഞ്ഞു.

"അതിനേയ്‌, ഇത്തിരി ബുദ്ധി വേണം. എനിയ്ക്കതുണ്ട്‌. കല്ലില്‍ തട്ടിയാല്‍ പൊട്ടും എന്നറിയാത്ത മരമണ്ടൂസ്‌" രണ്ടാം മുട്ട പുല്ലില്‍ക്കൂടി ഉരുണ്ടുരുണ്ടുപോയി. പോയിപ്പോയി, പുല്ലില്‍ ഇളവെയില്‍ കാഞ്ഞുകൊണ്ടിരുന്ന പാമ്പിന്റെ വായിലകപ്പെട്ടു.
അപ്പോഴേയ്ക്കും മൂന്നാം മുട്ട മറ്റുമുട്ടകളെ നോക്കി പറഞ്ഞു-
"നമ്മള്‍ മുട്ടകളാണ്‌. മുട്ടകളുടെ ശക്തി നാം അറിയുന്നില്ല. നമ്മില്‍ പ്രോട്ടീനുണ്ട്‌, കാല്‍സ്യമുണ്ട്‌, വിറ്റാമിനുണ്ട്‌, ഇരുമ്പുണ്ട്‌, ചെമ്പുണ്ട്‌, സ്വര്‍ണ്ണവും .. ഉണ്ടായിരിക്കണം. അതെ, നമ്മള്‍ മുട്ടകള്‍. ശക്തരായ മുട്ടകള്‍. പഴഞ്ചന്‍ രീതികളെ തട്ടിമാറ്റുവിന്‍. മുട്ടകളേ സംഘടിയ്ക്കുവിന്‍."

"ശരി തന്നെ. നമ്മെ കാക്കുക എന്ന മട്ടില്‍ ഈ പൂവാലന്മാര്‍ ശരിയ്ക്കും ശ്വാസം മുട്ടിയ്ക്കുകയല്ലേ, ഇനി മുതല്‍ നടപ്പില്ലിത്‌" മറ്റുമുട്ടകള്‍ മൂന്നാം മുട്ടയ്ക്ക്‌ പിന്തുണ പ്രഖ്യാപിച്ചു.
മൂന്നാം മുട്ട കോഴികളോടായി തുടര്‍ന്നു.

"ഹേ പിന്തിരിപ്പന്മാരേ, ഞങ്ങള്‍ രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോവുകയാണ്‌. മുട്ടകളെ മുട്ടകളായി മനസ്സിലാക്കൂ, മുട്ടകളായി തുടരാനനുവദിയ്ക്കൂ. വിഡ്ഢിത്തങ്ങള്‍ ഇനിമേലില്‍ വിളിച്ചുകൂവാതിരിയ്ക്കൂ. വിശ്വാസങ്ങള്‍ ചുട്ടുകരിയ്ക്കൂ." അവര്‍ അണിയണിയായി ഉരുണ്ടുതുടങ്ങി-

"മുട്ടകള്‍ മുട്ടകള്‍ സിന്ദാബാദ്‌,
വെളുത്തമുട്ടകള്‍ സിന്ദാബാദ്‌,
മിനുത്തമുട്ടകള്‍ സിന്ദാബാദ്‌,
മുട്ടയാണുശക്തി, ശക്തിയാണു മുട്ട" അവര്‍ ഉരുണ്ടുരുണ്ട്‌ നീങ്ങി പടിഞ്ഞാറോട്ട്‌.
ഒന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലാക്കി തള്ളക്കോഴി മൌനം ദീക്ഷിച്ചു.ഒബറോയ്‌ ഹോട്ടലിലെ ഓംലെറ്റ്‌ മേയ്ക്കറിലോ പപ്പൂന്റെ തട്ടുകടയിലോ ആയിരിയ്ക്കല്ലേ 'രാഷ്ട്രാന്തരീയ-മുട്ട-മഹാസമ്മേളനം' എന്നുമാത്രം അവര്‍ പ്രാര്‍ഥിച്ചു. പക്ഷേ ഒന്നോര്‍ത്താല്‍ അതാണു നല്ലത്‌.അല്ലെങ്കില്‍ സമ്മേളനത്തില്‍ നിര്‍ത്താതെ പ്രസംഗിയ്ക്കുന്നവന്റെ മുഖത്തേയ്ക്ക്‌ ആളുകള്‍ ഇവരെ എടുത്തെറിയും. അതിലും ഭേദം.....!

Sunday, August 27, 2006

പഞ്ചാരപ്പായസം

ഇതാ ഞങ്ങളുടെ വക പഞ്ചാരപ്പായസം - ഉണ്ണൂ, നല്ലോണമുണ്ണൂ !
എല്ലാവര്ക്കും ജ്യോതിയുടേയും കൃഷ്ണകുമാറിന്റെയും ഓണാശംസകള്‍ !!


ആവശ്യമുള്ള സാധനങ്ങള്‍

ഉണക്കലരി(നുറുക്ക്‌)ഇതുകിട്ടുവാന്‍ പ്രയാസമാണെങ്കില്‍ പച്ചരിraw rice ആയാലും ഒപ്പിയ്ക്കാം.
പഞ്ചസാര, പാല്‍ , വെള്ളം.


1 ലിറ്റര്‍ പായസം
ഉണക്കലരി(നുറുക്ക്‌) : 100 ഗ്രാം
പാല്‍ : 1ലി.
വെള്ളം : 200മില്ലി
പഞ്ചസാര : 300ഗ്രാം

3ലിറ്റര്‍ പായസം
ഉണക്കലരി/നുറുക്ക്‌ : 250ഗ്രാം
പാല്‍ : 3ലിറ്റര്‍
വെള്ളം :അരലിറ്റര്‍
പഞ്ചസാര : 850 ഗ്രാം

ഉണ്ടാക്കുന്ന വിധം

മൂന്നു ലിറ്ററോ ഒരുലിറ്ററോ പായസം വെയ്ക്കേണ്ടതെന്നു തീരുമാനിയ്ക്കുക. (നേരത്തേ ഒരു ധാരണ ഉണ്ടായിരിയ്ക്കണം:-) അടികനമുള്ള പാത്രത്തിലേയ്ക്കു കഴുകിത്തയ്യാറാക്കിയ അരിയും പാലും ആവശ്യത്തിനു വെള്ളവും ഒരുമിച്ചൊഴിയ്ക്കുക. അടുപ്പത്തുവെയ്ക്കുക. ഇടയ്ക്കിടക്ക്‌ ഇളക്കിക്കൊണ്ടിരിയ്ക്കുക.

അരി നന്നായി വെന്താലും പഞ്ചസാര ഇടാന്‍, വരട്ടേ, പാലും നന്നായി കുറുകിയതിനുശേഷമേ പഞ്ചസാരയിടാവൂ. അതെങ്ങനെ അറിയാം? നല്ലവണ്ണം ഇളക്കിയതിനുശേഷം കയ്യിലില്‍/തവിയില്‍, ഒരു തവി പായസം കോരുക. ഒരു നിമിഷം തവി അനക്കാതെ പിടിയ്ക്കുക, എന്നിട്ട്‌, സാവധാനം പാത്രത്തിലേയ്ക്കുതന്നെ തിരിച്ചൊഴിക്കുക. ഇപ്പോള്‍ കയ്യിലില്‍/തവിയില്‍ വറ്റൊന്നും പിടിച്ചിരിക്കുന്നില്ലെങ്കില്‍ പഞ്ചസാരയിടാന്‍ പാകമായി. വറ്റു ഊറി, തവിയില്‍ തങ്ങിയിരിക്കുന്നുവെങ്കില്‍ കുറച്ചുനേരം കൂടി ഇളക്കല്‍ തുടരണം.

പാകമായാല്‍ നേരത്തേ അളന്നുവെച്ച പഞ്ചസാര ചേര്‍ക്കുക. ഇളക്കുക. ഇപ്പോള്‍ പായസം കുറുകിയിരുന്നത്‌ ഒന്നിത്തിരി അയയും. വീണ്ടും മേല്‍പ്പറഞ്ഞ കയ്യില്‍/തവി ടെസ്റ്റ്‌, പരീക്ഷിക്കുക. തവിയിലെടുത്ത്‌, ഒരു നിമിഷം അനക്കാതെ പിടിച്ച്‌, തിരിച്ച്‌ പാത്രത്തിലേയ്ക്കൊഴിയ്ക്കുക. തവിയില്‍ ഒന്നും പറ്റിപ്പിടിച്ചു നില്‍ക്കുന്നില്ലെങ്കില്‍ പായസം പരിപാകം.

Thursday, August 24, 2006

അമ്മിണി

അമ്മിണിയ്ക്ക്‌ മൂന്നരവയസ്സാണ്‌. ഏട്ടന്മാര്‍ അവളെ കളിയ്ക്കാന്‍ കൂട്ടില്ല. കൊച്ചനുജത്തിയെ അവളും കൂട്ടില്ല. നന്ദനാരുടെ ഉണ്ണിക്കുട്ടനും കുട്ട്യേട്ടനും കാളിയമ്മയും തൊടിയിലെ ഓന്തും, കപീഷും പിന്റുവും പിന്നെ ഉണ്ണിക്കണ്ണനും രാധയും ബലരാമേട്ടനും ഒക്കെയാണ്‌ അവളുടെ കുഞ്ഞുഭാവനാലോകത്തില്‍. അച്ഛനോ അമ്മയോ പറയുന്ന കഥകള്‍ക്കനുസരിച്ച്‌, അവളൊരു കൊച്ചുലോകം തന്നെ സൃഷ്ടിച്ചു. നിര്‍ത്താതെ എത്രനേരം വേണമെങ്കിലും അവള്‍ അവരോടൊക്കെ സംസാരിക്കും. ഒരുദിവസം ഉണ്ണിക്കണ്ണന്‍ രാധയെ വല്ലാതെ കളിയാക്കി. അമ്മിണിയ്ക്കു പരിഭവമായി. അന്നു പിന്നെ ഒന്നും മിണ്ടിയില്ല. രാത്രി ഉറങ്ങാന്‍ നേരം ഉണ്ണിക്കണ്ണന്റെ കഥയ്ക്കുവേണ്ടി വാശിപിടിച്ചില്ല. വേഗം ഉറങ്ങുകയും ചെയ്തു.പിറ്റേന്നു നേരത്തേ എഴുന്നേറ്റു. എണീറ്റാലാദ്യം പടിഞ്ഞാറ്റയില്‍പ്പോയി കണ്ണനെ തൊഴണം, അതാണു നിയമം. അന്നവള്‍ മനഃപൂര്‍വ്വം തൊഴാതെ അടുക്കളയിലേയ്ക്കു നടന്നു. വടക്കേ മുറ്റത്ത്‌ അമ്മ പശുവിനുള്ള കഞ്ഞിയും പിണ്ണാക്കും തയ്യാറാക്കുന്നു. ടീച്ചറമ്മയ്ക്കിതെല്ലാം കഴിഞ്ഞുവേണം സ്കൂളില്‍പ്പോകാന്‍.

"മിടുക്കി! ഇന്നിത്തിരി നേരത്തേ എണീറ്റൂലോ, കണ്ണനെ തൊഴുത്വോ?"

ഇല്ല എന്നു പറഞ്ഞാല്‍ ഇനി പോയി തൊഴാന്‍ പറഞ്ഞാലോ. തൊഴുതൂന്നു പറയാനും വയ്യ, കണ്ണുപൊട്ടിപ്പോവില്ലേ

"സാരല്ല്യ, ഈ തെങ്ങിനെ നോക്കി തൊഴുതാല്‍ മതി" അമ്മ പറഞ്ഞു.അമ്മിണിയ്ക്കാശ്വാസമായി. കൈരണ്ടും കൂപ്പി സന്തോഷത്തൊടെ അവ ള്‍കുലച്ച ആ തെങ്ങിനെ നോക്കി തൊഴുതു. ആ തെങ്ങും പതുക്കെ അവളുടെ കുഞ്ഞുലോകത്തിലെ കൂട്ടുകാരനായി. കണ്ണനെന്ന പൂച്ച, സീതയെന്ന പശുക്കുട്ടി, കിണറ്റില്‍ നിന്നും അച്ഛന്‍ രക്ഷപ്പെടുത്തിയ മൂങ്ങ ഇവരെയൊക്കെപ്പോലെ.

കാലമുരുണ്ടൂ വേഗം വേഗം. .... അമ്മിണി വലുതായി ഒരു ടീച്ചറായി. കണ്ണന്‍പൂച്ചയും സീതപ്പശുവുമൊന്നും ഇന്നില്ല. ഇന്നും അമ്മ വടക്കേമുറ്റത്തെ തിണ്ണയില്‍ മതിയാവോളം വിളമ്പുന്ന ചോറുണ്ണാന്‍ ധാരാളം കാക്കകളും അണ്ണാര്‍ക്കണ്ണന്മാരും മൂന്നു കുയിലുകളും ഒരു കീരിയും പൂച്ചയും ഒക്കെ വരാറുണ്ട്‌. ഓരോന്നിനും അതാതിന്റേതായ സമയമൊക്കെയുണ്ട്‌. അതു നോക്കിനില്‍ക്കാനെന്തിഷ്ടമാണെന്നോ ടീച്ചര്‍ക്ക്‌.

ഇപ്പോഴുമവള്‍ അമ്മിണിക്കുട്ടി തന്നെ !!

Monday, August 21, 2006

അലക്കൊഴിഞ്ഞു-കിടപ്പിലായി

വിദ്യാഭ്യാസം കൊണ്ട്‌ ജീവിയ്ക്കാന്‍ പഠിയ്ക്കും(?) . ധര്‍മ്മവും അധര്‍മ്മവും തിരിച്ചറിഞ്ഞ്‌, ധര്‍മ്മത്തിലുറച്ചുനിന്ന്‌, അര്‍ഥം സമ്പാദിക്കാം. ആ അര്‍ഥം ഉപയോഗിച്ച്‌, കാമം(ആഗ്രഹങ്ങള്‍)നിറവേറ്റാം. ഈ സുഖഭോഗങ്ങളിലൊന്നും ഒരു കാര്യവുമില്ല എന്നു തോന്നുമ്പോള്‍ ആത്മാന്വേഷണത്തിനു മുതിരാം. അപ്പോഴേയ്ക്കും വയസ്സായിരിയ്ക്കും. ശരീരവും മനസ്സും ഒക്കെ ക്ഷീണിച്ചാല്‍ ഒന്നും ചെയ്യാനാവില്ല എന്നതു വേറെ കാര്യം.
ഇതു പഞ്ചചാമരത്തില്‍ പറഞ്ഞാല്‍:-)

പണം നിറച്ചുകിട്ടുകില്‍ പരാതിയില്ല, ജീവിതം
സുഖം; നിനച്ചു മണ്ടി ഞാന്‍ ധനാശ തീരുവോളവും
ധനം കനത്തു ഭാരമായ്‌, വരുന്നിതന്ത്യചിന്തയും
തരപ്പെടില്ല പോകുവാനലക്കൊഴിഞ്ഞു കാശിയില്‍!
[വൃത്തം പഞ്ചചാമരം]

വിഷാദത്തിനൊരു മരുന്ന്‌

'എന്നോടാരും ഒന്നും മിണ്ടുന്നില്ല, എനിയ്ക്കാരും ഒന്നും തരുന്നില്ല. ആരും എന്നെ സഹായിക്കുന്നില്ല. നശിച്ച ഒരു സമൂഹം! ' എന്ന്‌ ആര്‍ക്കെങ്കിലും തോന്നുന്നുവോ? ഉണ്ടെങ്കില്‍ അവര്‍ക്കു വേണ്ടി ഇതു സമര്‍പ്പിക്കാം.

എനിയ്ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യണം എന്നു കരുതിയിരിയ്ക്കാതെ അണ്ണാറക്കണ്ണനാണെങ്കിലും തന്നാലായതു മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്തുതുടങ്ങണം. എത്ര ചെറിയകാര്യമായാലും എന്തെങ്കിലും ചെയ്തു തീര്‍ത്താല്‍ ഉണ്ടാവുന്ന ആത്മസംതൃപ്തി നമ്മെ ഊര്‍ജ്ജസ്വലരാക്കും, അലസവിഷാദഭാവം പമ്പകടക്കും.

'പഠിച്ചപാഠമുരുവിട്ടുറപ്പിയ്ക്കാന്‍' വേണ്ടി ഒരു ശ്രമം-ഇതൊന്നു ഞാന്‍ പഞ്ചചാമരത്തില്‍ പറയട്ടെ-

"മനം മടുത്തു ജീവിതം കളഞ്ഞു നീ തുലയ്ക്കൊലാ
നിരന്തരം തരപ്പെടുന്ന സേവനങ്ങള്‍ ചെയ്തിടൂ
അതാണതാണു മംഗളം തരുന്ന വിദ്യയെന്നു നാ-
മറിഞ്ഞു, സേവകിട്ടുവാന്‍ കൊതിച്ചിരിപ്പു നിര്‍ത്തണം"
[വൃത്തം: പഞ്ചചാമരം]

Friday, August 18, 2006

കംപ്യൂട്ടറും മൌസും

ഇനിയൊരു കനപ്പെട്ട ലേഖനം എഴുതണമ്ന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. തലക്കനം ഉണ്ടെങ്കിലും തലയ്ക്കകത്തു കനമുള്ളതൊന്നുമില്ല. എന്നാല്‍ പിന്നെ എഴുതാന്‍ എഴുത്താണിയും ഓലയുമെടുത്താലോ. അതെവിടെക്കിട്ടുമെന്നറിയില്ല. കടലാസും പേനയും ഈ ചുറ്റുവട്ടത്തൊന്നുമില്ല, ആകെയുള്ളത്‌, വരമൊഴിയും കീബോര്‍ഡും. അങ്ങനെയെങ്കിലങ്ങനെ, എന്തായാലും ഇന്നെഴുതണം, "നാമെന്തിനു പണിയെടുക്കണം" എന്നതിനെപ്പറ്റിയാവാം. ഗുരുകുലത്തിലൊന്നെത്തിനോക്കീട്ടാവാം വിശദമായ എഴുത്ത്‌. ഇതെന്തായീക്കാണുന്നത്‌? വാര്‍ത്തകള്‍ വായിക്കാറുള്ള, "തണ്ടുതുരപ്പാ,ചാഴീ, മുഞ്ഞേ,...ഓടിക്കോ.." എന്നു വിളിച്ചുകൂവി ഞങ്ങളെയുണര്‍ത്താറുള്ള, ഇടയ്ക്കിടയ്ക്കു ചലച്ചിത്രഗാനങ്ങള്‍ പാടാറുള്ള പല്ലി! ഇവനെ ഞാന്‍ മറന്നേ പോയിരുന്നു. റേഡിയോ ഇന്നും സമയനിഷ്ഠയോടെ ഉദയചിന്തയും പ്രഭാതഗീതവും ഒക്കെ പാടാറുണ്ടെങ്കിലും ഇപ്പോള്‍ പല്ലികള്‍ അവിടുന്നു താമസം മാറി.
ഞാന്‍ കനപ്പെട്ട ലേഖനത്തിലേയ്ക്കുകടക്കുന്നു..
കംപ്യൂട്ടറിനെന്താ ഒരു കുലുക്കം? ഞാന്‍ അത്രശക്തിയിലാണോ റ്റൈപ്പു ചെയ്യുന്നത്‌? ഏയ്‌, അതല്ല.എന്റെ അക്ഷരങ്ങള്‍ക്കിത്ര കനമോ? എന്റെ വാക്കുകളുടെ ശക്തിയില്‍ എനിക്കു തന്നെ അഭിമാനം തോന്നുന്നു. ഇതാ കംപ്യൂട്ടര്‍മേശപോലും ഇളകിത്തുടങ്ങിയിരിയ്ക്കുന്നു.. വെറുതെ ഞാനൊന്നു മേശയ്ക്കുപിന്നിലേയ്ക്കും അടിയിലേയ്ക്കും ഒന്നു നോക്കി, പല്ലിയെങ്ങാനും... ഇല്ല. സ്പീക്കറിന്റെ, ബ്രോഡ്ബാന്റിന്റെ, മൌസിന്റെ..എല്ലാ ആകെ വയറുകളുടെയൊരുലകം.മൌസിന്റെ വയര്‍ ഞാന്‍ വലിച്ചുവലിച്ച്‌ കെട്ടുപിണഞ്ഞുതുടങ്ങിയിട്ടുണ്ട്‌. എതായാലും ലേഖനം എഴുതട്ടെ. ഞാന്‍ റ്റൈപ്പുചെയ്യുന്തോറും കംപ്യുട്ടറിന്റെ മെമ്മറി ഉണര്‍ന്നുപ്രവര്‍ത്തിക്കുകയാണെന്നെനിക്കു തോന്നുന്നു. ദാ..കംപ്യൂട്ടറിന്റെ പിന്നില്‍നിന്നും ഒരുവയര്‍ നീണ്ടുനീണ്ടുവരുന്നു. അതു കീബോര്‍ഡില്‍ വരമൊഴിക്കൊപ്പം ഓടിക്കളിക്കുകയാണോ. എനിയ്ക്കൊന്നും റ്റൈപ്പുചെയ്യാന്‍ പറ്റുന്നില്ല. എന്നാലും ഈ സ്വാതന്ത്ര്യദിനത്തില്‍ എന്റെ എഴുതാനുള്ള സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത്‌, ഇത്തിരി കടന്നകയ്യല്ലേ? അതോ കംപ്യൂട്ടറും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണോ? ഞാന്‍ കീബോര്‍ഡില്‍ നിന്നും വിരലുകളെടുത്തു. എന്റമ്മേ...അയ്യോ ഇതു മൌസ്‌-വാല്‍ മാത്രമല്ല, വാലിന്റെ അങ്ങേയറ്റത്ത്‌, സാക്ഷാല്‍ "മൌസ്‌". യോ....കീ..മേ...അമ്മേ...

Saturday, August 05, 2006

ഉലൂകദൃഷ്ടി

സമത്വദര്‍ശീ തു ദിവാകരോഹി
തഥാ ന ഭാതീതി വദന്ത്യുലൂകാഃ
സമാനപാഠേऽപി തഥാ ഗുരൂണാം
വിഭേദതാ മീലിതലോചനാനാം

ദിവാകരഃ = സൂര്യന്
‍സമത്വദര്‍ശീ ഹി = എല്ലാറ്റിനേയും ഒരുപോലെ നോക്കിക്കാണുന്നു (ആരോടും ഒരു പ്രത്യേകതയും കാണിക്കാറില്ല)
തു = പക്ഷേ
തഥാ = അപ്രകാരം (സൂര്യന്‍ സമദര്‍ശിയാണെന്ന്)
ന ഭാതി = തോന്നുന്നില്ല, കാണപ്പെടുന്നില്ല
ഇതി = എന്ന്‌
ഉലൂകാഃ = മൂങ്ങകള്‍, വിഡ്ഢികള്
‍വദന്തി= പറയുന്നു.
അതുപോലെയാണ്‌,
ഗുരൂണാം സമാനപാഠേऽപി=ഗുരുക്കന്മാര്‍ ഒരേപോലെ പഠിപ്പിച്ചാലും
മീലിതലോചനാനാം= കണ്ണടച്ചിരിയ്ക്കുന്നവര്‍ക്ക്‌
വിഭേദതാ= ഭേദബുദ്ധി(പക്ഷപാതം)തോന്നുന്നത്‌

പകല്‍ സൂര്യന്‍ പ്രകാശം എല്ലായിടത്തും പരത്തിക്കൊണ്ടു നില്‍ക്കുന്നു. എന്നാല്‍ കണ്ണടച്ചിരുന്നുകൊണ്ട്‌ മൂങ്ങകള്‍ സൂര്യനെ നിഷേധിക്കുന്നു. ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ ശിഷ്യര്‍ക്കെല്ലാം ഒരേപോലെ വിദ്യ പകര്‍ന്നു നല്‍കുമ്പോള്‍, കണ്ണുതുറക്കാത്ത വിഡ്ഢികള്‍ക്കാണ്‌, ഗുരു ചിലര്‍ക്ക്‌ അധികം പറഞ്ഞുകൊടുത്തു എന്നു തോന്നുന്നത്‌. ശ്രേഷ്ഠന്മാര്‍ പകര്‍ന്നു തരുന്നത്‌ ഉള്‍ക്കൊള്ളാന്‍ നാം സ്വയം പാകപ്പെടേണ്ടിയിരിയ്ക്കുന്നു.