Tuesday, June 27, 2006

ഭാഷാതീതം (ഒരു ടുപ്‌-കഥ)

ട്രാഫിക്‌ കുരുക്കിനോടു മല്ലടിക്കാനോരോ നിയമങ്ങളേ! 8 മുതൽ 10വരെ സ്വകാര്യവാഹനങ്ങൾ നിരത്തിലിറക്കരുതത്രേ. പുതിയ നിയമത്തിന്റെ ശരിതെറ്റുകളെക്കുറിച്ചു ചിന്താധീനയായി അവൾ. കണ്ടക്ടർ മുൻപിൽ വന്നു നിന്നപ്പോഴാണ്‌ താൻ ബസ്സിലാണല്ലോ എന്നു ക്ലിക്കായത്‌. ബാക്കി നാലു രൂപാ തരാനുണ്ട്‌. നേരത്തേ വാങ്ങിയ ടിക്കറ്റും ഒരു രൂപാത്തുട്ടും സംവാഹകന്റെ മുമ്പിലേക്കു നീട്ടി. അയാളുടെ കണ്ണുകൾ ചുവന്നു, ചുവപ്പു സിഗ്നൽ കണ്ട ഡ്രൈവറുടേതുപോലെ.

"ഏൻ ബേക്കമ്മാ? ടിക്കറ്റ്‌ ബേക്കാ? ചുട്ടാ ബേക്കാ? മാത്താഡുബേക്കു...ഹേളമ്മാ...."

ഹേളമ്മയല്ല, അവൾക്കു ഹാലാണിളകിയത്‌. എങ്കിലും ഒന്നും പുറത്തു കാണിച്ചില്ല. ഹാലിളക്കി അതിൽ പഞ്ചാര യിടുന്നവരാണീ 'പ-ഹ'യന്മാർ.

"വക്കാരിമഷ്ടാ, വക്കാരിമഷ്ടാ" ചിരിക്കാൻ ശ്രമിച്ചുകൊണ്ടവൾ.
പാവം പരന്ത്രീസറിയാത്ത സംവാഹകൻ!

Monday, June 26, 2006

നന്ദി

ഈ പേജ്‌ വായിച്ച്‌ നിർദേശങ്ങൾ തന്ന എല്ലാവർക്കും നന്ദി.

മിന്നാമിനുങ്ങിനോട്‌

വെളിച്ചമില്ലാത്തിടമില്ല പാരിൽ
വളർന്നു ശാസ്ത്രം ഗഗനത്തിലെത്തി
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കണ്ണിൽപ്പിടിയ്ക്കില്ല,കമാണിരുട്ടിൽ!

അണയ്ക്കുവാനായനിലൻ,നനയ്ക്കാ
നണഞ്ഞുവെന്നോ തിരി വർഷമൊപ്പം
അണച്ചു നെഞ്ചോടു, പറന്നിടുമ്പോൾ
അണയ്ക്കുമോ നീ പരവേശനായാൽ?

മുനിഞ്ഞു കത്തുന്ന വിളക്കുമായി
ഖദ്യോതമേ നീയലയുന്നതെന്തേ?
ഇരുട്ടറശ്രീലകമൊന്നെനിയ്ക്കു
ണ്ടകത്തു വന്നിത്തിരി വെട്ടമേകൂ!

തിരഞ്ഞുവെന്നാൽ സഹചാരിയാകും
കാർവണ്ടിനെക്കാണുകിൽ ഭാഗ്യമല്ലേ
പങ്കം നിറഞ്ഞു,ണ്ടൊരു പങ്കജത്തിൽ
കാർവർണ്ണനുണ്ടാം കണികാട്ടണം നീ!

Sunday, June 25, 2006

സുന്ദരി

നിങ്ങൾക്കെന്നെ അറിയില്ലല്ലോ?എന്റെ പേര്‌ ഗൌരി. നല്ല കറുത്തനിറം. രണ്ടുനേരം പുഴയിൽപ്പോയി കുളിയ്ക്കും, അതാണൊരു ഹോബി എന്നു വേണമെങ്കിൽ പറയാം. എങ്കിലും ആരും എന്നെ "കാക്ക കുളിച്ചാൽ കൊക്കാകില്ല" എന്നൊന്നും പരിഹസിയ്ക്കാറേയില്ല. എന്റെ കറുപ്പിന്‌ അത്രയ്ക്കുണ്ടേ ചന്തം. കറുപ്പിനു എട്ടഴകുണ്ടെന്നു എനിയ്ക്കും തോന്നുന്നു.

ഞാൻ വഴിയിൽക്കൂടെ നടന്നുവരുമ്പോൾ വഴിയോരത്തുള്ളവരുടെ കണ്ണുകളെല്ലാം എന്നെത്തന്നെ നോക്കിയിരിയ്ക്കുന്നതും ഞാനറിയാറുണ്ട്‌. തടിച്ച പ്രകൃതമായതുകൊണ്ടു ഞാനിത്തിരി പതുക്കെയേ നടക്കാറുള്ളൂ എന്നതു നേര്‌. എന്റെ നടത്തം കഴിഞ്ഞേയുള്ളൂത്രേ ഫാഷൻ ചാനലിലെ പൂച്ചനടത്തം പോലും എന്നാളുകൾ പറയുന്നു.അത്രയ്ക്കു സുന്ദരിയാണോ ഞാൻ?

ഇനി ഞാനൊരു രഹസ്യം പറയട്ടെ? എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കിത്തരാൻ വേണ്ടി ഒരു ദിവസം തമ്പുരാൻ ഒരു നിലക്കണ്ണാടി മുൻപിൽ കൊണ്ടുവന്നു വെച്ചു. എന്റെ തടിച്ച ശരീരം മുഴുവൻ ആ കണ്ണാടിയ്ക്കുള്ളിൽ കൊള്ളുമായിരുന്നില്ല. ദൃഷ്ടിദോഷം ഇല്ലെങ്കിലും നേരേ മുൻപിലുള്ളതു കാണുന്നതിനേക്കാൾ എന്റെ കണ്ണുകൾക്കെളുപ്പം രണ്ടു വശത്തുമുള്ളതു കാണാനാണ്‌. കണ്ണാടി എനിക്കു പറ്റിയ സാധനമല്ല. ഉറപ്പായി.

എങ്കിലും എനിയ്ക്കെന്റെ കേമത്തം മനസ്സിലാക്കണമെന്നുണ്ട്‌. എന്താണൊരു പോംവഴി? ഞാനെങ്ങിനെ? ആരാ ഈ ഞാൻ??? ഒരെത്തും പിടീം ഇല്ല്യല്ലോ. ഗൌരി-പടിഞ്ഞാറേ കോവിലകം വക-അത്രമാത്രേ എനിയ്ക്കറിയൂ എന്നെ പറ്റി. കുട്ട്യോൾക്കൊക്കെ എന്റെ വാലിലെ ഒരു രോമം മതീത്രേ പേടി മാറാൻ.

വികൃതി

വാശിയ്ക്കു വംശീരവമൊന്നുതിർക്കാൻ
വെറും മുളന്തണ്ടു തുളച്ചുനോക്കും
പാലും നറും വെണ്ണയുമുള്ള കുംഭം
കുത്തിത്തുളയ്ക്കുന്നതിവന്റെ ശീലം!

(ഇഷ്ടമുള്ളതെന്തോ കിട്ടാനാണ്‌ ഇങ്ങനെ തുളച്ചുകൊണ്ടിരിക്കുന്നതെന്നോ)

smile...please

ചിരിയ്ക്കണം നാമകമേ തെളിഞ്ഞു
കരഞ്ഞു കാലം കളയാവതല്ല
തിരിഞ്ഞു നോക്കേണമകത്തളത്തിൽ
തെളിഞ്ഞു കത്തും തിരിയൊന്നു കാണാം!

നാന്ദി - വാക്ക്‌

പ്രവാളപ്രഭാ മഞ്ജു ഭൂഷാന്വിതാംഗീ
രസാസ്വാദതൃഷ്ണാം സമുദ്ദീപയന്തീ
ശരച്ചന്ദ്രികാശീതദാത്രീ ച മേ വാൿ
ഭവേത്‌ സർവദാ നിത്യകാമപ്രദാത്രീ