Friday, July 28, 2006

കുബ്ജാമാധവം!

തമംഗരാഗം ദദതീം ച കുബ്ജാ-
മനംഗബാണാ രുരുധുഃ കഥം താം
കിമംഗ!രാഗം ഭവതേ ദദാമി
വിരാഗവര്‍ഷം മയി നിക്ഷിപേസ്ത്വം!!

തം അംഗരാഗം = ആ അംഗരാഗം എന്ന കുറിക്കൂട്ട്‌
ദദതീം താം കുബ്ജാം = തരുന്ന ആ കുബ്ജയെ (കൂനിയെ)
അനംഗബാണാഃ = കാമദേവന്റെ അമ്പുകള്‍
രുരുധുഃ= തടഞ്ഞു
കഥം= എങ്ങിനെ?
(അതുപോലെ)
അംഗ= സുന്ദര,
ഭവതേ= അങ്ങേയ്ക്ക്‌
രാഗം ദദാമി=ഞാന്‍ അനുരാഗം സമര്‍പ്പിയ്ക്കുന്നു
മയി= ആ എന്നില്‍
‍ത്വം=നീ
വിരാഗവര്‍ഷം കിം നിക്ഷിപേഃ =വൈരാഗ്യം വര്‍ഷിയ്ക്കുന്നുവല്ലോ.



(എന്റെ ആദ്യത്തെ സംസ്കൃതശ്ലോകമാണിത്‌)

Tuesday, July 25, 2006

നാക്കിനോടൊരു വാക്ക്‌

ഉണ്ണാനുമുരിയാടാനും
തുനിയേ, ശേഷിയോര്‍ക്കുക
വാക്കേറ്റമാര്‍ത്തിയും നാക്കേ
കേടാണുടലിനെപ്പൊഴും"

സംസ്കൃതം
ജിഹ്വേ! പ്രമാണം ജാനീഹി
ഭാഷണേ ഭോജനേऽപി ച
അത്യുക്തിരതിഭുക്തിശ്ച
സദ്യഃ പ്രാണാപഹാരിണീ"

കാശീനാഥശര്‍മ്മയുടെ 'സുഭാഷിതരത്നഭണ്ഡാര'ത്തില്‍ നിന്നും എടുത്ത ഈ ശ്ലോകത്തെ ഒന്നു പരിഭാഷപ്പെടുത്തിനോക്കിയതാണ്‌.

Saturday, July 22, 2006

നിരക്ഷരവീക്ഷണം!

അക്ഷരമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ടെന്നോ? ഇല്ലെന്നോ?
ഒന്നും കേട്ടില്ല.

ഓഹോ! നീയൊറ്റയ്ക്കല്ലല്ലോ
പിന്നാലെ വരുന്നതാരൊക്കെ
നിരനിരയായി?
അവരും അക്ഷരങ്ങളാണല്ലോ

അക്ഷരസംഘമേ!
നിനക്കര്‍ഥമുണ്ടോ?
ഉണ്ട്‌, ഉണ്ട്‌, ഉണ്ട്‌.

ആരു തന്നൂ നിനക്കര്‍ഥം?
ഈ അക്ഷരം? ആ അക്ഷരം? ഏതക്ഷരം?

Thursday, July 20, 2006

കിളിപ്പാട്ട്‌

സംഗീതമേ ജീവിതമെന്നു ചിന്തി-
ച്ചറിഞ്ഞതില്ലൈഹികവിദ്യകള്‍ ഞാന്‍
കൂടൊന്നുകൂട്ടാനറിയാതെ പാരം
വശം കെടുന്നൂ കുയിലോതിടുന്നൂ.


പാട്ടൊന്നു പാടൂ കുയിലമ്മയല്ലേ
കേട്ടിട്ടെനിയ്ക്കും മതിവന്നതില്ലാ
കൂട്ടില്‍ത്തരാം ഞാനിട,മെന്നു ചൊല്ലി
മുട്ടയ്ക്കു ചൂടേകിയിരുന്നകാക്ക!

ഗൃഹലക്ഷ്മിയ്ക്കു മംഗളം!

'ഇത്ര ധന്യത തികഞ്ഞൊരാത്മസഖി' യെന്നു കാന്തയെ നിനയ്ക്കഹോ
'സ്നേഹസാന്ത്വനവിലാസഹാസപരികര്‍മ്മകൌശലവുമുറ്റവള്‍'
പാരിലേവമിനി പൂരുഷര്‍കരുതിയെന്നുവന്നിടുമതെങ്കിലോ
നാരിവര്‍ഗ്ഗസമഭാവനം ഭവനമംഗലേ ഭവതു മംഗളം!

Thursday, July 13, 2006

പിണക്കം!

ങാ ഹാ! നീയാരാ എന്നെ തടിച്ചീന്നു വിളിച്ചാക്ഷേപിയ്ക്കാന്‍? ഞാനാ സുന്ദരി, തക്കാളി വെണ്ടയ്ക്കയോടു പിണങ്ങി:-(



വാല്‍ക്കഷ്ണം:

ചോദ്യം 1 : പറയാമോ ആരാ തക്കാളി, ആരാ വെണ്ടയ്ക്ക എന്ന്‌?
ചോദ്യം 2: കൂട്ടരേ, ഇതൊരു കഥയാണോ? ആണെങ്കില്‍ ഒറ്റവാക്കിലും കഥയെഴുതാമോ?

Monday, July 10, 2006

അമ്പിളിമ്മാമന്‍

വെയ്ക്കാ,നന്തിവിളക്കുമായ്‌ വരുവതിങ്ങാരാണു ചെമ്പട്ടുടു-
ത്താക്കയ്യില്‍ തെളിയും ചിരാതു,മിതുപോല്‍ കാണുന്നു മാനത്തതാ
നാമം ചൊല്ലിയിരിപ്പു ചുറ്റുമരുമത്താരാഗണങ്ങള്‍, നറും-
തേനൂറും കഥ ചൊല്ലുമോ നിശയിലായെന്നമ്പിളിമ്മാമനും?

Sunday, July 02, 2006

ആത്മമിത്രം

ഓര്‍ക്കുന്നു പണ്ടു ഞാനീഭൂമി തന്‍മാറി-
ലാകാശകൌതുകം കണ്ടു കിടക്കവേ
അമ്മതന്നങ്കത്തില്‍ കൈകാല്‍ കുടഞ്ഞുകൊ-
ണ്ടച്ഛനെ നോക്കിക്കിടക്കുന്നളവിലും
നീയുമുണ്ടായിരുന്നെന്നൊടൊപ്പം തോഴ!
നിന്‍പേരെനിയ്ക്കറിയില്ല കഷ്ടം!
ഞാനുണരുമ്പോള്‍ കണികാണുവാനായി
പുഞ്ചിരി തൂകി നീ നിന്നിരുന്നൂ,
നമ്മളെ നോക്കിച്ചിരിയ്ക്കുന്ന പൂക്കളെ,
കൂടെക്കളിയ്ക്കാന്‍ വിളിയ്ക്കുന്ന പൂച്ചയെ,
കൊണ്ടു നടന്നെന്നെ നന്‍മകള്‍ കാണിച്ച-
തെന്നുമേ നീയായിരുന്നുവല്ലോ
പിച്ചയും വെച്ചു നടക്കാന്‍ പഠിയ്ക്കവേ
വീണില്ലൊരിക്കലും നിന്റെ താങ്ങാല്‍
‍പേരു ഞാന്‍ ചൊല്ലി വിളിച്ചില്ലയെങ്കിലും
നീയുമെന്നൊപ്പമുണ്ടായിരുന്നൂ
ആടിയും പാടിയുമാര്‍ത്തുല്ലസിച്ചുമാ-
ക്കാലം പറന്നുപോയെന്നില്‍ നിന്നും
പുസ്തകസ്സഞ്ചിയും തോളിലേറ്റീ, പിന്നെ
ജീവിതം മത്സരം മാത്രമായീ..

ജീവിതത്തിന്റെ നൂല്‍ക്കോണി കയറവേ
മറ്റൊന്നുമോര്‍ത്തില്ല വീഴാതിരിയ്ക്കുവാന്‍
‍മാനവും മുട്ടിവളര്‍ന്നോരഹന്തയില്‍
‍മേലുകീഴും ഞാന്‍ മറന്നിരുന്നൂ
ഉത്തരത്തില്‍ തല മുട്ടിയോ? കാല്‍ കരി-
ങ്കല്ലിലുടക്കിയോ? വീണു ഞാന്‍ മണ്ണിതില്‍
‍താഴെയീ ഭൂമിയില്‍ വാനിനെ നോക്കി ഹാ
‍കൈകാലുളുക്കി മലര്‍ന്നു കിടക്കവേ
ഓര്‍ക്കുന്നു പണ്ടു ഞാനീഭൂമിതന്‍ മാറി-
ലാകാശകൌതുകം കണ്ടു കിടക്കവേ
അമ്മതന്നങ്കത്തില്‍ കൈകാല്‍ കുടഞ്ഞുകൊ-
ണ്ടച്ഛനെ നോക്കിക്കിടക്കുന്നളവിലും
നീയുമുണ്ടായിരുന്നെന്നൊടൊപ്പം
തോഴനിന്‍പേരെനിയ്ക്കറിയില്ല! കഷ്ടം!