Tuesday, September 25, 2007

ലക്ഷ്മണോപദേശം


സന്ദര്‍ഭം: ശ്രീരാമനെ യുവരാജാവായി വാഴിക്കാന്‍ എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കെ, പെട്ടെന്നുതന്നെ ശ്രീരാമനു പതിനാലുവര്‍ഷം കാട്ടില്‍പോകേണ്ടിവരുമെന്നും ഭരതനായിരിക്കും യുവരാജാവാകുന്നത് എന്നും അറിഞ്ഞ ലക്ഷ്മണന്‍ ക്രോധംകൊണ്ടു ജ്വലിയ്ക്കുന്നു. ദശരഥനേയും കൈകേയിയേയും മറ്റും അധിക്ഷേപിക്കുന്നു. രാമനോടു ദശരഥന്റെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ലെന്നുവരെ ലക്ഷ്മണന്‍ പറയുന്നു. ക്രോധവും സങ്കടവും കൊണ്ടു വിറയ്ക്കുന്ന ലക്ഷ്മണനെ സമാശ്വസിപ്പിച്ചുകൊണ്ട്, ശ്രീരാമന്‍ പറയുന്ന വാക്കുകളാണ് ‘ലക്ഷ്മണോപദേശം’ എന്നറിയപ്പെടുന്നത്.

“വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
..
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
..
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ
..“

എന്നിങ്ങനെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങുന്നു.

ഉണ്ണീ, ലക്ഷ്മണാ ഈ രാജ്യം, രാജാവ്, ദേഹം, ധനം എന്നതൊക്കെ ഒരിക്കല്‍ നശിയ്ക്കുന്നതല്ലേ? ഇതൊന്നും ശാശ്വതസത്യമല്ല. ഭോഗവസ്തുക്കളെല്ലാം ഏതുനിമിഷത്തിലും നശിച്ചുപോകുന്നതാണ്. ആയുസ്സും ഒടുങ്ങിക്കൊണ്ടേയിരിയ്ക്കുന്നു. ഏതുപോലെയെന്നോ? തീയില്‍ ചുട്ടുപഴുപ്പിച്ച ലോഹത്തിനു മുകളില്‍ വീഴുന്ന വെള്ളത്തുള്ളിയുടെ അവസ്ഥപോലെ ക്ഷണികവും നശ്വരവുമാണ് ഈ മനുഷ്യജന്മം.

ഭോഗങ്ങള്‍ക്കുപിന്നാലെ പായുന്ന മനുഷ്യരുടെ നില ഏതുപോലെയാണെന്നറിയേണ്ടേ?

തന്റെ പകുതിഭാഗവും പാമ്പിന്റെ വായ്ക്കുള്ളില്‍ ആയിട്ടും മുന്നില്‍ പറന്നുപോകുന്ന ഈച്ചയെ തിന്നാന്‍ കൊതിയോടെ നാവു പുറത്തേയ്ക്കുനീട്ടുന്ന തവളയെപ്പോലെയാണ് മനുഷ്യരുടെ നില. നാം ഓരോരുത്തരും കാലമാകുന്ന പാമ്പിന്റെ വായില്‍ പെട്ടുകഴിഞ്ഞിട്ടും മരണത്തെപ്പറ്റിയോ ജീവിതത്തിന്റെ നശ്വരതെയെപ്പറ്റിയോ ആലോചിക്കാതെ ഭോഗങ്ങള്‍ക്കായി നാക്കും നോക്കും കാതും കൂര്‍പ്പിച്ചു പരക്കം പായുന്നു.

അച്ഛന്‍, അമ്മ, ഭാര്യ, ഭര്‍ത്താവ്, പുത്രന്‍, മിത്രം, ബന്ധുജനങ്ങള്‍ ഇവരോടൊത്തുള്ള വാസവും സ്ഥിരമല്ല. യാത്രക്കാര്‍ വഴിയമ്പലങ്ങളില്‍ കുറച്ചുനേരം ഒത്തുചേര്‍ന്ന്, പിന്നീട്, താന്താങ്ങളുടെ വഴിയ്ക്കു യാത്രതുടരുന്നതുപോലെ മാത്രമാണ് ഈ ഭൂമിയിലെ ജീവിതവും. എല്ലാവര്‍ക്കും അവരവരുടെ യാത്ര തുടരേണ്ടതുണ്ട്. ധനവും സമ്പത്തും എത്രകരുതിവെച്ചാലും എന്നെന്നും നിലനില്‍ക്കുന്നതല്ല. എത്രയൊക്കെ സമ്പത്തുണ്ടായാലും ശക്തിയും ആരോഗ്യവും യൌവനവും നശിച്ചുകഴിഞ്ഞാല്‍ പിന്നെ സമ്പത്തുണ്ടായതുകൊണ്ടും കാര്യമില്ല.

ഇപ്പോള്‍ പകല്‍, ഇപ്പോള്‍ രാത്രി, ഇനിയും പകല്‍ വരും, രാത്രിവരും എന്നിങ്ങനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍, ചുടാത്ത മണ്‍കുടത്തില്‍ വെച്ച വെള്ളം പോലെ ആയുസ്സു ചോര്‍ന്നുകൊണ്ടേയിരിയ്ക്കുകയാണെന്നു ആരും ധരിയ്ക്കുന്നില്ല. വാര്‍ദ്ധക്യത്തില്‍ ജര, നര, വിവിധരോഗങ്ങള്‍ എന്നിവയാല്‍ ആക്രമിയ്ക്കപ്പെട്ട്, ശരീരം ചുങ്ങിച്ചുങ്ങിവരുമ്പോഴും മോഹങ്ങള്‍ക്കൊരു കുറവും വരുന്നില്ലെന്നുമാത്രമല്ല, ചീര്‍ത്തുവരികയാണുമോഹങ്ങള്‍. ദേഹാഭിമാനമാണ് മോഹങ്ങള്‍ക്കടിസ്ഥാനം.

ഞാന്‍ മഹാകേമനാണ്, പണ്ഡിതനാണ്, സുന്ദരനാണ്... ആഢ്യനാണ്... എന്നൊക്കെ ദേഹാഭിമാനത്തോടെ ഞെളിഞ്ഞിരിക്കുമ്പോള്‍... പെട്ടെന്നു മരണം സംഭവിച്ചാല്‍... എല്ലാം തീര്‍ന്നു... പിന്നെ അതേ ദേഹം വെന്തുവെണ്ണീറാവുകയോ വല്ല ജന്തുക്കളും ഭക്ഷിച്ചു കാഷ്ടിച്ചുപോവുകയോ ചെയ്തേക്കാം, അതുമല്ലെങ്കില്‍ മണ്ണില്‍ ദ്രവിച്ച് പുഴുവരിച്ചുപോകാം. അതുകൊണ്ട്, ദേഹാഭിമാനം തികച്ചും നിരര്‍ഥകമാണ്. ദേഹാഭിമാനത്തില്‍ നിന്നും മോചനം കിട്ടാനും ശാശ്വതാനന്ദസ്വരൂപമായ ആത്മാവാണ്- ചൈതന്യമാണ് താന്‍ എന്ന സ്വാതന്ത്ര്യത്തിലേയ്ക്കുണരാന്‍ ഏകാഗ്രതയോടെ നിരന്തരമായ പരിശ്രമം ചെയ്യണം. രാഗം ക്രോധം, മോഹം, മദം, മാത്സര്യം തുടങ്ങിയവ ഒരുവനെ അറിവില്‍നിന്നും അകറ്റിക്കൊണ്ടേയിരിയ്ക്കും. ക്രോധം എന്നത് അത്യന്തവിനാശകാരിയാണ്. ബുദ്ധിമാന്മാര്‍ ക്രോധത്തെ പരിത്യജിയ്ക്കണം. ശാന്തിയെ ഒരിയ്ക്കലും കൈവിടരുത്.

ദേഹത്തിനും ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിയ്ക്കും പുറകില്‍ ശുദ്ധജ്യോതിസ്സായി, ആനന്ദമായി, എപ്പോഴുമെപ്പോഴും ഉള്ള ചൈതന്യത്തെ തിരിച്ചറിയൂ. ആ തിരിച്ചറിവില്‍ ഉറച്ചുനിന്നുകൊണ്ടുവേണം ഒട്ടും ഒട്ടലില്ലാതെ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്ക്കാന്‍. മനുഷ്യശരീരം കിട്ടിയാല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിയ്കണം. പ്രാരബ്ദ്ധകര്‍മ്മങ്ങളുടെ ഫലങ്ങള്‍ അനുഭവിക്കാതെ, ഒളിച്ചോടാന്‍ തരമില്ല. അതുകൊണ്ട്, ചെയ്യുന്ന കര്‍മ്മങ്ങള്‍ പരം പൊരുളില്‍ സമര്‍പ്പിച്ചുകൊണ്ട്, കളങ്കം ഏതുമില്ലാതെ ഫലത്തില്‍ ആശയില്ലാതെ ചെയ്യണം.

“ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുള്‍ക്കൊണ്ടു മായാവിമോഹങ്ങള്‍
മാ‍നസത്തിങ്കല്‍ നിന്നാശു കളക നീ...

എന്നിങ്ങനെ ഉപസംഹരിയ്ക്കുന്നു ലക്ഷ്മണോപദേശം.

വെറും വാക്കുകളില്‍ കുടുങ്ങിപ്പോകാതെ, അര്‍ഥത്തെക്കുറിച്ച് ചിന്തിച്ചു ചിന്തിച്ചുറപ്പിയ്ക്കേണ്ടതാണ് മറ്റുപല ഭാഗങ്ങളുമെന്നപോലെ ലക്ഷ്മണോപദേശവും. "ഈ ദേഹമാണ് ഞാന്‍” എന്ന വിചാരമാണ് ഒരുപരിധിവരെ എല്ലാ ദുഃഖത്തിനും കാരണം. ഓരോരുത്തനും അവനവന്റെ ദേഹത്തിനുള്ളില്‍ കുടികൊള്ളുന്ന ചൈതന്യമാണ് താന്‍ എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. ആ അറിവ്‌ എന്നുണ്ടാകുന്നുവോ അന്നു മുതല്‍ പരമാനന്ദം അവനനുഭവിക്കാം. മരണഭയത്തിനും അവകാശമുണ്ടാവില്ല. ഈ തത്വം തന്നെയാണ്‌ പല തരത്തിലും (ഉപമകളില്‍ക്കൂടിയും കഥകളില്‍ക്കൂടിയും) ഒക്കെ ഋഷിമാര്‍ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. എഴുത്തച്ഛന്റെ രാമായണം ഈ പാഠങ്ങള്‍ വീണ്ടും വീണ്ടും ഉരുവിട്ടുപഠിപ്പിക്കുന്നുണ്ട്.

Monday, September 17, 2007

കൊഴിയുന്നു, തളിര്‍ക്കാനായി?


ഇലകള്‍, വിടര്‍ന്നുവിരിഞ്ഞാകാശം നോക്കി നില്ക്കുന്നു.
ഇലകള്‍, കണ്ണുകഴച്ച്, ഞരമ്പുകള്‍ കുഴഞ്ഞ്, നിന്ന നില്‍പ്പില്‍ കൊഴിയുന്നു...
ഇലകള്‍, കരിഞ്ഞ്, അലിഞ്ഞ്, മണ്ണോടുചേരുന്നു...
ഇലകള്‍, മണ്ണിലെ രസമായ്, സത്തായ്, ജീവകമായ് മരത്തിലേയ്ക്കുതന്നെ...
തളിരായ, ഇലയായ്, പൂവായ്, വിത്തായ്....
തുടരുന്നു...

Thursday, August 23, 2007

ഞാന്‍ നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാം

ജ്യോതീ നിനക്കു സംസ്കൃതം ശരിയ്ക്കറിയുമോ?
ചോദ്യം ഞാന്‍ കേട്ടില്ലെന്നു നടിച്ചു.

പക്ഷേ വേറേ കുറേ ചോദ്യങ്ങള്‍ മനസ്സില്‍ കലപിലകൂട്ടാന്‍ തുടങ്ങി-
മലയാളം എനിയ്ക്കു ശരിയ്ക്കറിയുമോ?
പിന്നറിയാതെ! എന്നു പറയാനൊരുമ്പെട്ടു- വരട്ടെ- ഒന്നാലോചിച്ചുപറയാം.

ആട്ടെ- “കളിയ്ക്കുക” ഈ വാക്കിന്റെ അര്‍ഥം എന്താണ്?
ഹാവു, ഇത്രേള്ളൂ, കളിക്കുക എന്നുവെച്ചാല്‍ കളിക്കുക. എന്നുവെച്ചാല്‍ ‘റ്റു പ്ലേ’
മലയാളം ചോദിക്കുമ്പോള്‍ ഇംഗ്ലീഷുപറഞ്ഞാല്‍ പോരല്ലോ. കളിക്കുക എന്ന വാക്കിന്റെ മലയാളവിശദീകരണം-

ഉദാഹരണത്തിന്... ഒരാള്‍ ഒരു പന്തെടുത്ത്, കുറച്ചുദൂരെ ഒരു വടിനിലത്തുകുത്തിപ്പിടിച്ചുകൊണ്ട് മറ്റു മൂന്നുവടികളെ സംരക്ഷിച്ചുനില്‍ക്കുന്ന ഒരുവനെ ലക്ഷ്യമാക്കി എറിയുകയും, ആ പന്ത് അടുത്തെത്തുമ്പോള്‍ കുറ്റികളെ സംരക്ഷിച്ചുകൊണ്ടെന്നപോലെ നിന്നയാള്‍ പന്തിനെ വീശിയടിക്കുകയും ആ അടികൊണ്ടു തെറിക്കുന്ന പന്തിന്റെ പിന്നാലെ മറ്റുചിലര്‍ ഓടുകയും ......ഇതൊക്കെ കണ്ടാല്‍ അവര്‍ ‘കളിയ്ക്കുക’ ആണെന്നുമനസ്സിലാക്കണം.

അതു ക്രിക്കറ്റു കളിയാണെങ്കിലല്ലേ? വെറുതേ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം എന്താ?
ഒരു കുഞ്ഞ് ഒരു പാവക്കുട്ടിയെ എടുത്ത് അതിനോടു കൊഞ്ചിക്കൊഞ്ചി... “നോഡി..കരയണ്ടാട്ടോ...നൂഡിത്സ് ഇപ്പൊ തരാലോ...” എന്നുപറഞ്ഞ്‌ നൂഡിത്സ് വിളമ്പിയഭിനയിക്കുന്നതുകണ്ടാല്‍ ആ കുഞ്ഞും ‘കളിയ്ക്കുക’ ആണെന്നുപറയാം.

അപ്പൊ പന്തെറിയലും അടിച്ചുതെറിപ്പിക്കലും മാത്രമല്ല ‘കളിയ്ക്കുക’ എന്നുപറഞ്ഞാല്‍.
അതായത്, ലോകത്ത് എത്രതരം കളികളുണ്ടോ അതൊക്കെ എങ്ങനെ ഏതെല്ലാം ക്രിയകളിലൂടെ നടക്കുന്നു...അതൊക്കെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥമാണ്. പക്ഷേ ലോകത്തെ എല്ലാ കളികളും എനിയ്ക്കറിയില്ല. എന്നാലും ‘കളിയ്ക്കുക’ എന്നുപറാഞ്ഞാല്‍ എനിയ്ക്കറിയാം.

എന്നാല്‍ പറയൂ... അതുതന്നെയാണല്ലോ ചോദിച്ചുകൊണ്ടിരുന്നത്- വെറുതേ രസത്തിനുവേണ്ടി വിനോദത്തിനുവേണ്ടി ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്നു നടത്തുന്ന ചില നിയമങ്ങള്‍ അനുസരിച്ചുനടക്കുന്ന ഒരു ഏര്‍പ്പാടിനെ ‘കളിയ്ക്കുക’ എന്നവാക്കുകൊണ്ട് സൂചിപ്പിക്കാം.
അപ്പോള്‍ കളിയ്ക്കിടെ വഴക്കും വക്കാണവും ഉണ്ടായാല്‍ അതിനെ കളി എന്നു പിന്നെ വിളിക്കാന്‍ പാടില്ലെന്നുവരില്ലേ? എല്ലാവരും വിനോദത്തിനുവേണ്ടിമാത്രമല്ല കളിയ്ക്കുന്നത്. അപ്പൊ പിന്നെ ‘കളിയ്ക്കുക’ എന്ന വാക്കിന്റെ അര്‍ഥം?

ഇനിയും ഒരു പന്ത്രണ്ടുത്തരവും കൂടി തലയില്‍ ക്യൂ നില്‍ക്കുന്നു...നിങ്ങളെ കണ്‍ഫ്യൂഷ്യസ് ആക്കാന്‍ ഇത്രയും പോരേ?





Sunday, August 19, 2007

വൈഖരീ

കൂട്ടരേ

സധൈര്യം ഒരു പുതിയബ്ലോഗ് തുടങ്ങുകയാണ്. വൈഖരീ എന്നു പേരിട്ടു. സംസ്കൃതത്തില്‍ എന്തെങ്കിലും കുത്തിക്കുറിച്ചാല്‍ ഇനിമുതല്‍ വൈഖരിയിലൂടെ പ്രകാശിപ്പിക്കാം എന്നു കരുതുന്നു. ഇതൊരു അറിയിപ്പുമാത്രമാണ്. താല്പര്യമുള്ളവര്‍ വായിക്കുമല്ലോ. ലിങ്ക്


ദൃശ്യദൃശ്യ എന്ന ബ്ലോഗറെ നന്ദിയോടെ അനുസ്മരിക്കുന്നു, ഒരു കമന്റുവഴി സംസ്കൃതബ്ലോഗു തുടങ്ങാന്‍ ഉല്പ്രേരകമായതിന്.
ഇതാണു ലിങ്ക് http://vykharee.blogspot.com

Saturday, June 30, 2007

ശ്യാമരാഗിണി MP3

വാഗ്‌ജ്യോതിയുടെ ഒന്നാം പിറന്നാള്‍ പ്രമാണിച്ച്‌ ഒരു പുതിയ സംരംഭം.


Get this widget Share Track details

Monday, June 11, 2007

ത്രിശങ്കുവീക്ഷണം -ആമുഖങ്ങള്‍ക്കു പിന്നില്‍

ആമുഖം 1: ഇതൊരു കഥയോ കാവ്യസൃഷ്ടിയോ അല്ല. ‘ഈ ത്രിശങ്കു‘, നിന്നിടത്തും നിന്നും ഒന്നു ചാടി ആ ഉയരത്തില്‍നിന്ന് നോക്കിയപ്പോള്‍ ഉണ്ടായ ഇണ്ടലുകള്‍ ആണ്...

ആമുഖം 2: കെവിന്‍ സിജിയുടെ ‘ദിനപത്രം’ ഈയടുത്ത ദിവസമാണ് ഞാന്‍ കണ്ടത്. നല്ലൊരു പരിപാടിയായി തോന്നുകയും ചെയ്തു. ഇത്തരം സംരംഭങ്ങള്‍ വേറേയും ചിലതുണ്ടെന്നു തോന്നുന്നു, എനിയ്ക്കു മുഴുവന്‍ മനസ്സിലായില്ല. ഇതേക്കുറിച്ച്‌ ചില സംശയങ്ങള്‍ ഉണ്ട്. സമയവും സൌകര്യവുമുള്ള ആരെങ്കിലും പറഞ്ഞുതന്നാല്‍ ഉപകാരമായിരിക്കും. ഈ ചര്‍ച്ചകള്‍ മറ്റൊരിടത്തു നടന്നിട്ടുണ്ടെങ്കില്‍ ലിങ്ക് തന്നാലും മതി. പടിപടിയായി ഞാന്‍ പഠിച്ചോളാം:)

ആമുഖം 3: ‘ഈ ത്രിശങ്കു‘വിനെ പരിചയപ്പെടുത്താം-

ഈ ത്രിശങ്കു ഒരു ബ്ലോഗറാണ്. ബൂലോഗം എന്താണെന്നു വ്യക്തമായ ഒരു ധാരണയുമില്ല. ഓരോ കണ്ണില്‍ക്കൂടി നോക്കുമ്പോഴും ഓരോ കാഴ്ചയാണ് കിട്ടുന്നതത്രേ. (മൂന്നു കണ്ണുകള്‍ ഉണ്ടോ എന്നറിയില്ല, സമവീക്ഷണം (balanced vision) ഏതായാലും ഇല്ല. ഓരോ നോട്ടത്തിലും അതാതു തട്ടു താഴ്ന്നുകൊണ്ടിരിക്കുന്നു, എന്നാണ് ത്രിശങ്കു പറയുന്നത്. താന്‍ ചവിട്ടിനിന്നിരുന്ന മണ്ണ് കാലിനടിയിലില്ലെന്നും... ചുറ്റും ആരുമില്ലെന്നും മനസ്സിലാവുന്നു,... അങ്ങുദൂരെ...പകലോന്റെ വരവറിയിച്ചുകൊണ്ട് ‘ദിനപത്രം’ എന്നൊരു കുഞ്ഞുനക്ഷത്രം കണ്ടു. നല്ല കൌതുകം തോന്നി. ദുസ്വപ്നത്തില്‍ നിന്നും ഉണര്‍ത്താനുള്ള ഉദയനക്ഷത്രമാണോ അതോ കട്ടന്‍‌ചായപ്പത്രമാണോ... ? ത്രാസിന്റെ തട്ടുകള്‍ വീണ്ടും ചാഞ്ചാടുന്നു...


ത്രിശങ്കുവിന്റെ ദൃഷ്ടിദോഷം കീമാന്‍ അഞ്ജലിയോടെ വരമൊഴിയില്‍ ആക്കിയത്, താഴെ വായിക്കാം--


1. ‘ദിനപത്രം’ പോലെ യുള്ളവയില്‍ എന്റെ രചന വരുന്നത് ഞാന്‍ എങ്ങിനെ കാണണം? “ഹായ്, എന്റെ ലേഖനത്തിനു ഒരു പരസ്യം കിട്ടി, നാലാളു കൂടുതല്‍ കാണും” എന്ന രീതിയിലോ അതോ, “ എന്റെ രചന എന്നോടു പറയാതെ ഇവിടേയും ഇട്ടല്ലോ. ഇനി എന്റെ ബ്ലോഗില്‍ വരാതെ ദിനപത്രം മാത്രം വായിച്ചാലും മതിയാവുമല്ലോ (അതുകൊണ്ട് ദോഷം ഉണ്ടെന്നല്ല) എന്നോ?


2. ബൂലോഗത്തുവരുന്ന എല്ലാ രചനകളും എഡിറ്റ് ചെയ്ത്, ലിസ്റ്റ് ചെയ്യുന്നുണ്ടോ? അതോ സംരംഭകര്‍, അവര്‍ക്ക്, “കൊള്ളാം” എന്നു തോന്നുന്ന രചനകള്‍ ലിസ്റ്റ് ചെയ്യുകയാണോ?


3. ഓരോ രചനയും വായിച്ച്‌ സെലെക്റ്റ് ചെയ്യുമോ അതോ ഇതിനോടകം ‘കൊള്ളാം’ എന്നു തോന്നിയ ബ്ലോഗുകള്‍ നോട്ട് ചെയ്ത്, അവയില്‍‍ വരുന്നതെല്ലാം ലിസ്റ്റ് ചെയ്യുമോ?

4. നല്ലവായന സാധ്യമാവണം എന്നതല്ലേ ഇതിന്റെ ലക്ഷ്യം. എഴുത്തുകളരി എന്ന സങ്കല്‍പ്പത്തേക്കാള്‍ വായനശാല എന്ന സങ്കല്‍പ്പമാണോ ഇതിലൂടെ സാക്ഷാല്‍കരിക്കാന്‍ ഉദ്ദേശിക്കുന്നത്?

5. ഏതായാലും ‘വായില്‍തോന്നിയത് വെറുതേ കുത്തിക്കുറിക്കുന്നത്’ ബ്ലോഗെഴുത്തുകാര്‍ നിര്‍ത്താന്‍ ഇത്തരം സംരംഭങ്ങള്‍ പ്രചോദനമാവട്ടെ. എന്തും എഴുതേണ്ടവര്‍ക്ക് എഴുതാം, പക്ഷേ അതിനൊക്കെ ഒരേപോലെ സ്ഥാനവും മാനവും ‘വെട്ടത്തിരിപ്പും (വിസിബിലിറ്റി) കിട്ടണമെന്ന് ബ്ലോഗെഴുത്തുകാര്‍ ആഗ്രഹിക്കരുത്. ഇങ്ങനെ ഒരു പാഠം ഞാന്‍ പഠിയ്ക്കട്ടെ? അപപാഠമാവുമോ?


കെവിന്‍-സിജി :) ‘ദിനപത്രത്തെ’ ഒരു ഉദാഹരണമായി പറഞ്ഞെന്നേയുള്ളു. എനിയ്ക്കിഷ്ടമായി അത്. ഇതില്‍ ആരോപണങ്ങള്‍ ഒന്നുമില്ല :) സംശയം തീര്‍ക്കുക എന്നതു ആരുടേയും ബാധ്യതയും ആവില്ല.

ശ്രദ്ധേയം: ‘ദിനപത്ര’ത്തെപ്പറ്റി ദുരുദ്ദേശ്യത്തോടേയുള്ള കമന്റുകള്‍ വന്നാല്‍ ഡിലീറ്റ് ചെയ്യും. പോര്‍ട്ടല്‍/ഫീഡര്‍... ഈ പദങ്ങളൊന്നും ഞാന്‍ വായിച്ചു പഠിച്ചുകഴിഞ്ഞിട്ടില്ല, അതുകൊണ്ട്, ഏതു പദം ഉപയോഗിക്കണമെന്നറിയാത്തതിനാല്‍ ‘ബ്ലോഗുകൃതിസൂചിക- ആവലി’ എന്നൊക്കെയുള്ളതിന് ഒരു ഉദാഹരണമായി, ‘ദിനപത്രം’ എന്നുപയോഗിച്ചതാണ്. ലക്ഷ്യം - അതിനെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുക എന്നതുമാത്രം.

Thursday, May 31, 2007

പാവം വിധി!

‘ഉദ്ധരേദാത്മനാത്മാനം’ എന്ന പോസ്റ്റിന്റെ തുടര്‍ച്ച...

“എന്റെ വിധി! അല്ലാതെന്താ പറയാ” എന്ന്‌ ഒരിയ്ക്കലെങ്കിലും വിധിയെ പഴിയ്ക്കാത്തവരുണ്ടാവില്ല. സാധാരണയായി എന്തെങ്കിലും ദുരനുഭവമുണ്ടാകുമ്പോഴാണ് ആളുകള്‍ വിധിയെ ഓര്‍ക്കുന്നതു തന്നെ. നമുക്കെന്തെങ്കിലും നേട്ടം ഉണ്ടായാല്‍, ‘അമ്പട ഞാനേ, ഞാനെന്തൊരു കേമന്‍” എന്ന്‌ കിട്ടിയ നേട്ടത്തെ തലയില്‍ ഏറ്റിപ്പിടിക്കാന്‍ നമുക്കൊരു വിഷമവുമില്ല.

അപ്പോള്‍ എന്തിനെയാണ് നമ്മള്‍ വിധി എന്നു വിളിക്കുന്നത്?

നമ്മളെ പലപല അനുഭവങ്ങളിലൂടെ തള്ളിവിടുന്ന ഒരു ‘ശക്തിവിശേഷം’ - അഥവാ, ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാത്ത - കണ്ണില്‍ച്ചോരയില്ലാത്ത - ഏകാധിപതി... എന്നൊക്കെയാണ് പൊതുവെ വിധിയെ കുറിച്ചു (‘കണ്ണുതുറക്കാത്ത ദൈവം‘ എന്നൊക്കെ കരുതുന്നതുപോലെ) സങ്കല്‍പ്പിക്കുന്നത്.

അനുഭവങ്ങള്‍ ചീത്തയാവുമ്പോള്‍ - ഇഷ്ടമല്ലാത്തതാവുമ്പോള്‍ ആ ചീത്തത്തവും അനിഷ്ടവും നാം വിധിയില്‍ ആരോപിക്കുന്നു, വിധിയെ പഴിയ്ക്കുന്നു. എന്നാല്‍ അപ്പോഴെങ്കിലും നാം തയാറാവുന്നുണ്ടോ അനുഭവങ്ങളെ വിശകലനം ചെയ്യാന്‍?

ജീവിതം ഒരു കൊട്ടാരമാണെങ്കില്‍ നമ്മുടെ ഓരോ അനുഭവവും അതുണ്ടാക്കാനുള്ള ഇഷ്ടികകളാണ്. അനുഭവങ്ങള്‍ കൂടിച്ചേര്‍ന്നതിനെയാണ് നാം ജീവിതം എന്നു പറയുന്നത്. എന്താണ് ‘അനുഭവം’? ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം ആണ് ‘അനുഭവം‘.

ഏതൊരു കര്‍മ്മത്തിനും അതിന്റേതായ ഫലം ഉണ്ട്. അത്‌ അനുഭവിച്ചേ തീരൂ. കര്‍മ്മം ചെയ്യുന്നവന്, അതു നല്ലതായാലും ചീത്തയായാലും അതിന്റെ ഫലം അനുഭവിയ്ക്കണം. *ഇന്നു നാം അനുഭവിയ്ക്കുന്നത്‌ *ഇന്നലെ ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ്. അതുപോലെ ഇന്നത്തെ കര്‍മ്മം അനുസരിച്ചാവണമല്ലോ നാളത്തെ അനുഭവം എന്നതു സാമാന്യയുക്തി.

‘ഞാന്‍ ഇതുവരെ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തില്ലല്ലോ, എന്നിട്ടും എനിയ്കെന്താണിങ്ങനെ?’ എന്നു നാം ചിലപ്പോഴെങ്കിലും വേവലാതിപ്പെടാറില്ലേ? നാം ചെയ്തതിന്റെ ഫലം തന്നെയാണ് നാം ഇന്നനുഭവിയ്ക്കുന്നത്. ‍ പയറിന്റെ വിത്ത്, മണ്ണിലിട്ടാല്‍ പെട്ടെന്നു മുളയ്ക്കുന്നതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം പെട്ടെന്നു തന്നെ അനുഭവിയ്ക്കാറാവും. എന്നാല്‍ ചില വൃക്ഷങ്ങളുടെ വിത്തുകള്‍ കുറേക്കാലം മണ്ണില്‍ക്കിടന്നാലേ മുളച്ചുപുറത്തുവരൂ, അതുപോലെ ചില കര്‍മ്മങ്ങളുടെ ഫലം കുറേ കാലം കഴിഞ്ഞാലേ അനുഭവിക്കാറാകൂ. അതുകൊണ്ട്, നമ്മുടെ ഓര്‍മ്മയില്‍ നിന്നും നിശ്ശേഷം മാഞ്ഞുപോയ വല്ല കര്‍മ്മത്തിന്റേയും ഫലവും നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടാകും. അനുഭവിയ്ക്കുന്നതെല്ലാം അവനവന്‍ അര്‍ഹിയ്ക്കുന്നതുതന്നെ. ഇതംഗീകരിച്ചാല്‍ നമുക്കു ചുറ്റുപാടുകളെ കുറ്റം പറഞ്ഞു കാലം കഴിക്കേണ്ടിവരില്ല.

വരുന്നതെല്ലാം അതേപടി അംഗീകരിച്ച്‌ നിഷ്ക്രിയനായി അടങ്ങിയിരിയ്ക്കണമെന്നല്ല, ഇതിന്റെ അര്‍ഥം. കഴിഞ്ഞകാലത്തിന്റെ നിയന്ത്രണം നമുക്കില്ല. കഴിഞ്ഞുപോയ കര്‍മ്മങ്ങളെ തിരുത്താനും പറ്റില്ല. കഴിഞ്ഞതുകഴിഞ്ഞു. അതിന്റെ ഫലം അനുഭവിയ്ക്കാന്‍ തയ്യാറാവണം (തയ്യാറായില്ലെങ്കിലും അനുഭവിക്കണം). വരാനുള്ള കാലത്തിന്റെ നിയന്ത്രണവും നമ്മുടെ കയ്യിലല്ല. കാലം കുതിച്ചുപാഞ്ഞുകൊണ്ടേയിരിയ്ക്കുന്നു.

ഭാവി ...പാഞ്ഞെത്തി...ദാ..ന്നു പറയുമ്പോഴേയ്ക്കും ഭൂതമാവുന്നു.

ഭൂതത്തിനേയും ഭാവിയേയും ഒന്നും ചെയ്യാന്‍ നമുക്കുപറ്റില്ല. “ദാ” എന്നു പറയുന്ന ‘വര്‍ത്തമാനം’ മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. ചിന്താശക്തിയും വിവേകവുമുള്ള മനുഷ്യന്‍ ബുദ്ധിപൂര്‍വം തീരുമാനിയ്ക്കണം വര്‍ത്തമാനത്തെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന്‌. പ്രാകൃതികവാസനകള്‍(instinct) ക്കനുസരിച്ചുമാത്രം ജീവിച്ചാല്‍ മതി എന്നത്‌ ബുദ്ധിപൂര്‍വമായ തീരുമാനമാണെന്നു തോന്നുന്നില്ല.

അതായത്, ഇന്നുചെയ്യേണ്ട കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ആലോചിച്ച്‌ ദൃഢനിശ്ചയത്തോടെ ആത്മസമര്‍പ്പണത്തോടെ ചെയ്യാന്‍ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. അപ്പോള്‍ അതിന്റെ ഫലവും നന്നാവും. അതായത് , നാളെ/ഭാവിയില്‍ എന്തനുഭവിക്കണം എന്നത് ഒരു പരിധിവരെ ഇന്നു നാം എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.

ബുദ്ധിയും വിവേകവും ഉപയോഗിയ്ക്കുന്നവര്‍ക്ക്‍ സ്വന്തം വിധിയുടെ വിധികര്‍ത്താക്കളാകാം എന്നു ചുരുക്കം. എല്ലാ മനുഷ്യര്‍ക്കും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഉള്ള കഴിവുകളുണ്ട്. ആ കഴിവുകള്‍ തിരിച്ചറിഞ്ഞ്‌ വിവേകത്തോടെ ജീവിക്കുക എന്നത് ഓരോരുത്തരും ചെയ്യേണ്ടതാണ് എന്നു പാഠം.

എത്രകഴിവുകളുണ്ടായിട്ടും നിരാശയോടേയും ആവലാതിയോടേയും ജീവിയ്ക്കുന്നത് പരിതാപകരമാണ്. നിരാശയും അതൃപ്തിയും ഉത്കണ്ഠയും നമ്മുടെ മനോവീര്യം കെടുത്തിക്കളയും. മനശ്ശക്തി കുറയുന്തോറും സാഹചര്യങ്ങളുടെ(ചുറ്റുപാടിന്റെ) സമ്മര്‍ദ്ദം കൂടിയതായി നമുക്കു തോന്നും. നാം വീണ്ടും ദുര്‍ബലരാവും.... നിസ്സഹായരായി സ്വയം വീഴാന്‍ തുടങ്ങും...
നാം തന്നെയാണ് നമ്മുടെ അനുഭവങ്ങളുടെ ഉത്തരവാദികള്‍ എന്നു ബോധ്യമായാല്‍ നാം ജാഗ്രതയോടെ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങും, മറ്റുള്ളവരെ കുറ്റം പറയാതെ.

[മടിയന്മാരുടെ മടിമാറ്റാനും, വിധിയെ പേടിച്ചിരിക്കുന്നവരുടെ പേടി ഒട്ടൊന്നു കുറയ്ക്കാനും ഈ ചിന്ത സഹായിച്ചേയ്ക്കും. എന്നാല്‍ ഉത്സാഹിച്ചു പ്രവര്‍ത്തിക്കുന്നവരും വിജയം ആഘോഷിയ്ക്കുന്നവരും ഒന്നുകൂടി ജാഗ്രത പുലര്‍ത്തണം, നേട്ടമെല്ലാം “ഞാനെന്ന വ്യക്തിയുടെ” മിടുക്കാണെന്ന്‌ കരുതി അഹംകാരം മൂത്ത്, അടിപതറിവീഴാന്‍ സാധ്യതയുണ്ട്. നേട്ടം വരുമ്പോള്‍ അതൊക്കെ ഈശ്വരാനുഗ്രഹം (ഈശ്വരവിശ്വാസമുണ്ടെങ്കില്‍) എന്നു കരുതാനായാല്‍ ഭംഗിയാവും].



* ഇന്ന് = വര്‍ത്തമാനകാലം; *ഇന്നലെ = ഭൂതകാലം ; നാളെ = ഭാവികാലം.



Wednesday, May 30, 2007

"ഉദ്ധരേദാത്മനാത്മാനം"

"ഉദ്ധരേദാത്മനാത്മാനം" - ഇതായിരുന്നു ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പഠിച്ച കോളേജിന്റെ ‘മുദ്രാവാക്യം‘. അവനവനെ ഉയര്‍ത്താന്‍ അവനവന്‍ തന്നെ വേണം എന്നു ഇതിന്റെ സാമാന്യ അര്‍ഥം. താഴ്ത്തുന്നതും അവനവന്‍ തന്നെ.

ഭഗവദ്ഗീതയില്‍ കൃഷ്ണന്‍ പറയുന്നതാണ്‌-

"ഉദ്ധരേദാത്മനാത്മാനം
നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധുഃ
ആത്മൈവ രിപുരാത്മനഃ" എന്ന ശ്ലോകം.


അവനവന്റെ ബന്ധുവും ശത്രുവും വാസ്തവത്തില്‍ അവനവന്‍ തന്നെയാണ്‌. അതുകൊണ്ട് എപ്പോഴും ജാഗ്രതയോടെ ഇരിയ്ക്കണം. സ്വയം അധഃപതിയ്ക്കാതെ അവനവനെ ഉയരത്തിലേയ്ക്കു നയിക്കാനുള്ള ചുമതല അവനവനു തന്നെ. സ്വയം നിസ്സഹായതയിലേയ്ക്കു കൂപ്പുകുത്താതെ, ആത്മബലത്തെ തിരിച്ചറിഞ്ഞ് , ആ അനന്തശക്തിയിലേയ്ക്ക് - ആനന്ദത്തിന്റെ നിറവിലേയ്ക്ക് - പൂര്‍ണ്ണതയിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആഹ്വാനം ഇതില്‍ കാണാം. അതെ, ആത്മബലത്തെ തിരിച്ചറിയലാണ്‌ പ്രധാനം.

ഒരു വ്യക്തി, മറ്റുള്ളവരുടേയും സാഹചര്യങ്ങളുടേയും സമ്മര്‍ദ്ദത്തില്‍ പെട്ടിട്ടെന്നപോലെ നിസ്സഹായയാവണോ അതോ തന്റെ തന്നെ ഉള്ളിലുള്ള അനന്തശക്തിയെ തിരിച്ചറിഞ്ഞ്‌ സാഹചര്യങ്ങളുടെ അടിമയാകാതെ, ഊര്‍ജ്ജ്വസ്വലയാവണോ എന്നത് തീരുമാനിയ്ക്കുന്നത്, ഒരു പരിധിവരെ ആ വ്യക്തിതന്നെ ആണ്‌.

എന്നിട്ടുമെന്തേ എല്ലാവരും വിധിയെ പഴിക്കുന്നത്? പാവം വിധി!

(വിധിയെപ്പറ്റി ‌ അടുത്തപോസ്റ്റില്‍)

Monday, April 30, 2007

മുയല്‍ക്കുട്ടനും ആമമുത്തശ്ശനും

കാടില്ലാത്തതുകൊണ്ട്, വീടുമില്ലാത്ത മുയല്‍ക്കുട്ടന്‍ വീട്ടിലേയ്ക്കുള്ള വഴിതപ്പി നടക്കുകയായിരുന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്, എല്ലാ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളും വായിച്ച്‌ , അന്തമില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന ലോക-ബൂലോഗപുരോഗതിയെക്കുറിച്ചോര്‍ത്ത് അന്തംവിട്ടാണു നടപ്പ്‌.

ഇടയ്ക്കൊക്കെ ബ്ലേഡുകൊള്ളുന്നപോലെ വേദനിപ്പിക്കുന്നുവെങ്കിലും, അവന്‍ ക്രെഡിറ്റ് കാര്‍ഡ്, കക്ഷത്തില്‍ തന്നെ സൂക്ഷിച്ച് കൊണ്ടുനടന്നു. അതുള്ളതുകൊണ്ടാണല്ലോ, വീടില്ലെങ്കിലും, വീട്ടിലേയ്ക്കുവേണ്ട കണ്ണില്‍ക്കണ്ട സാധനങ്ങളെല്ലാം അവനു വാങ്ങാന്‍ കഴിയുന്നത്‌! പറ്റുന്നതെല്ലാം വാങ്ങി, സൂക്ഷിച്ചു, മറ്റു പലതിനും ഓര്‍ഡര്‍ കൊടുത്തു... അങ്ങനെ അവന്‍ മുന്നോട്ടു നീങ്ങി.

അപ്പോഴാണ് , മണ്ണിട്ടുതൂര്‍ത്ത ആമ്പല്‍ക്കുളനിരത്തില്‍‍ ചങ്ങാതിയായ ആമ ഇരിയ്ക്കുന്നതു കണ്ടത്. കണ്ടയുടനെ പരിചയം പുതുക്കാനും കമ്പനികൂടാനും മുയല്‍ക്കുട്ടനു ധൃതിയായി.

“ഹലോ ആമ ജി“ എന്നു വിളിക്കാനാഞ്ഞു എങ്കിലും അങ്ങിനെ വിളിച്ചില്ല. തന്നേക്കാള്‍ എത്രത്രയോ ഓണം അധികം ഉണ്ടവനാണ് ആ ആമ. എങ്കിലും, തന്റെകൂടെ ഓടി, ഓട്ടപ്പന്തയത്തില്‍ തോറ്റവനുമാണല്ലോ എന്നോര്‍ത്തപ്പോള്‍ “ആമമുത്തശ്ശാ” എന്നു നീട്ടിവിളിച്ചൊന്നു പരിഹസിക്കാം എന്നുവെച്ചു മുയല്‍ക്കുട്ടന്‍.

“ആമമുത്തശ്ശാ, ആമമുത്തശ്ശാ... ഇപ്പോഴും ഈ നിരത്തുവക്കിലിരിക്കുകയാണോ? ഇതിപ്പോള്‍ ആമ്പല്‍ക്കുളമല്ലല്ലോ, വെറും നിരത്തല്ലേ? ആ രണ്ടു ഫ്ലാറ്റുകളുടേ കൂടി പണികഴിഞ്ഞാല്‍ ഇതു നല്ല തിരക്കുള്ള റോഡാവുകയും ചെയ്യും. എത്രകാലം ഇവിടിരിയ്ക്കും. ഈ പഴഞ്ചന്‍ രൂ‍പമെല്ലാമൊന്നു മാറ്റൂ. എന്റെ കൂടെ നടക്കാനുള്ള ഒരു മിനിമം ഫാഷനെങ്കിലും ഉണ്ടാക്കൂ, എന്നാല്‍ നമുക്ക്‌ ഒരുമിച്ചു യാത്ര തുടരാം, ഞാനും എന്റെ വീടുതേടിയുള്ള യാത്രയിലാണ്“.

മുയല്‍ക്കുട്ടന്‍ റ്റെലിഷോപ്പിങ് പരസ്യത്തിലെപ്പോലെ വാചാലനാവാന്‍ തുടങ്ങുകയായിരുന്നു. “എന്നെക്കണ്ടു പഠിക്കൂ. എന്തൊരു ചുറുചുറുക്ക്‌! ഓടാം, ചാടാം, മറിയാം. നോക്കൂ “ഞാനെത്ര മോഡേണ്‍” ആണെന്ന്‌. കാരറ്റുപോലും കരണ്ടുതിന്നേണ്ട പണിയില്ല. വിറ്റമീന്‍ ഗുളികകള്‍ പോലെ ഈരണ്ടുഗുളികകള്‍ കാലത്തും വൈകീട്ടും കഴിച്ചാല്‍ മതി. അതിനു മുന്‍പും ശേഷവും ഈരണ്ടു ഗ്ലാസ് വെള്ളോം കുടിക്കണം. അത്രതന്നെ. ഹൌ ഈസി റ്റു ലിവ്! കാരറ്റിനു കിലോയ്ക്കു 48 രൂപയാണത്രേ. എങ്കിലും എനിയ്ക്കെന്തു ചേതം?....

“ആമമുത്തശ്ശാ, ഇത്ര പഴഞ്ചനായാല്‍ ബൂലോഗത്തൊന്നു കാലുകുത്താന്‍ പോലും പറ്റില്ല. ഒന്നു മോഡേണാവൂ. വേഗമോടാന്‍ തയ്യാറാവൂ...എത്രയെത്ര ലോകങ്ങള്‍ ഇനിയും കാണാനിരിക്കുന്നു? ഓടിയോടി എന്നെങ്കിലും വീടു കണ്ടെത്തണ്ടേ?....”

ആമമുത്തശ്ശന്‍, രണ്ടടി മുന്നോട്ടിഴഞ്ഞുകൊണ്ട് വെറുതേയൊന്നു മൂളി...

മുത്തശ്ശന് എങ്ങും ഓടേണ്ട കാര്യമില്ല. മുത്തശ്ശന്‍ വീടും കൊണ്ടാണുനടപ്പ്‌, അഥവാ ഈ മുത്തശ്ശന്‍ ലക്ഷ്യം കണ്ടെത്തിക്കഴിഞ്ഞമഹാനാണ്. ഇദ്ദേഹത്തിനു മരണവുമില്ല... എന്നൊക്കെയാണ് ആമമുത്തശ്ശന്‍ അമര്‍ത്തിമൂളിയതിന്റെ അര്‍ഥം എന്ന് ആലോചിക്കാനോ ഒന്നും കാത്തുനില്‍ക്കാതെ മുയല്‍ക്കുട്ടന്‍ അടുത്ത ബൂലോഗത്തിലേയ്ക്കു പിന്മൊഴിവള്ളിയിലൂടെ ചാടിയോടിപ്പോയി...

Thursday, March 29, 2007

ശ്യാമരാഗിണി

അമ്മതന്‍ കൈവിട്ടുഞാനാദ്യമായ് കുതിച്ചതു
കൌതുകം കുന്നിക്കുരു വാരുവാനായിത്തന്നെ!

അമ്പാടിക്കണ്ണന്നോടു മിണ്ടാ‍നും കളിക്കാനു-
മൊന്നുമേ വിലക്കില്ലാ നിഷ്കളം കളിക്കാലം
കണ്ണനും ഞാനും വാരീ കുന്നിതന്‍‌മണി “കണ്ണാ!
കാണ്മു നിന്‍‌ കറുപ്പു, ഞാന്‍ സിന്ദൂരച്ചോപ്പിന്നൊപ്പം“!
സുന്ദരിച്ചെമപ്പിലായ്‌ കറുപ്പിന്‍ രാശി ചേര്‍ന്ന
കുന്നിതന്‍ മണിപോലെ ഞങ്ങളുമൊന്നായ്‌തീര്‍ന്നൂ.
കാലവും കൂടീ കളിച്ചീടുവാന്‍, വൈകാതെയെന്‍-
ഭാവന രാഗാലോലം പായുവാന്‍ തുടങ്ങിയോ?

രാഗവും രജസ്സുമെന്‍ മേനിയെത്തഴുകവേ‍
മാ‍നസം കൊതിച്ചുപോയ് രഥസഞ്ചാരത്തിനും.
രാഗലോലയായ് ത്തീര്‍ന്നെന്‍ കണ്‍കളും ചുവന്നപ്പോള്‍
ലോകമാലോകം രാഗം മറ്റൊന്നും കാണാതെയായ്.


കറുപ്പിന്നുണ്ടോ ഭംഗി? പുച്ഛമായ്‌ കാണെക്കാണെ
കാണുവാന്‍ മടിച്ചു ഞാന്‍ കള്ളനീ കാര്‍വര്‍ണ്ണനും.
രാഗവും രജസ്സുമീ ‍ മനസ്സില്‍ പുളഞ്ഞപ്പോള്‍
വെറുത്തുതുടങ്ങിയെന്‍ കറുത്ത സഖാവിനെ?
കുറ്റമക്കറുപ്പിനാ,ണെന്നാലും കൂട്ടിയിട്ടൂ
വെറുപ്പായ് കറുപ്പിനെ ച്ചൂണ്ടുവാനായിത്തന്നെ.

എന്നുമെന്‍ ഹൃദന്തത്തില്‍ പുഞ്ചിരിവെട്ടം തന്ന
നാളത്തെ നോക്കാതെ ഞാനെണ്ണിയോ ‘കരിന്തിരി‘!

ഇരുട്ടുപരന്നതെന്നകമേതന്നെയാണു-
കാണുവാനെനിയ്ക്കാമോ ശ്യാമസുന്ദരാ നിന്നെ?

ചുവപ്പില്‍ പറ്റിച്ചേര്‍ന്ന കറുത്ത പൊട്ടായിട്ടീ
കുന്നിതന്‍ മണിപോലെ ശ്യാമരാഗിണിയായി
നിന്നെയും കാത്തുകാത്തു ശ്രീകോവില്‍ നടയ്ക്കലായ്
തപിച്ചു കിടക്കും ഞാന്‍‍ വാരിയൊന്നെടുക്കണേ.


കൂട്ടുകാരേ, ഇനിയും ഈ കവിത ചൊല്ലിനോക്കി മിനുക്കാനുണ്ട്. ക്ഷമ കുറവായതുകൊണ്ട്‌ ഇപ്പോള്‍ തന്നെ പോസ്റ്റു ചെയ്യുന്നു. ഇത് അന്‍പതാമത്തെ പോസ്റ്റ്, ആണ്. ഇനിയും ഈ രംഗത്തു തുടരണമെന്നുണ്ട്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച്‌ നേര്‍വഴിക്കു നടത്താന്‍ നിങ്ങളും സഹായിക്കുമല്ലോ, എന്ന പ്രതീക്ഷയില്‍ മിനുക്കാതെ തന്നെ കവിത സമര്‍പ്പിക്കുന്നു.

Sunday, March 11, 2007

പരീക്ഷിത്ത്--മുനികുമാരന്റെ ശാപം

ധര്‍മ്മപരിപാലനത്തില്‍ ദത്തശ്രദ്ധനായ പരീക്ഷിത്ത്‌ ഒരുദിവസം നായാട്ടിന്നായി കാട്ടിലേയ്ക്കുപോയി.
ക്രൂരമൃഗങ്ങളെ ഒട്ടൊന്നു നിയന്ത്രിയ്ക്കുക എന്ന നിലയില്‍ നായാട്ടും രാജധര്‍മ്മമാണ്. എങ്കിലും പലപ്പോഴും ധര്‍മ്മത്തിന്റെ പരിധിവിട്ട്, അവനവന്റെ വിനോദം എന്ന നിലയിലേയ്ക്ക്‌ നായാട്ട് അധഃപതിയ്ക്കാറുമുണ്ട്. അദ്ദേഹം നായാട്ടില്‍ മുഴുകിപ്പോകുകയാല്‍, സമയം പോകുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. കാട്ടില്‍ വളരെദൂരം താണ്ടിത്താണ്ടി ഉള്‍വനങ്ങളിലെത്തുകയും ചെയ്തു.
വല്ലാത്ത വിശപ്പുതോന്നിയപ്പോഴാണ്, പരീക്ഷിത്തിന് സ്ഥലകാലബോധം വന്നത്. അത്യധികം ദാഹാര്‍ത്തനുമായിരുന്നു. അദ്ദേഹം ചുറ്റും നോക്കി. അപ്പോള്‍ ഒരു ആശ്രമപരിസരത്ത്, ഒരു ഋഷി ധ്യാനനിമഗ്നനായി ഇരിയ്ക്കുന്നതു കണ്ടു. വെള്ളം കിട്ടുമല്ലോ എന്ന ആശ്വാസത്തോടെ, പരീക്ഷിത്ത്, ഋഷിയെ സമീപിച്ചു. ശമീകന്‍ എന്നായിരുന്നു ഋഷിയുടെ പേര്.

പരീക്ഷിത്ത്, ഋഷിയോട്, ദാഹജലം ആവശ്യപ്പെട്ടു. ധ്യാനമഗ്നനായ ഋഷി അതൊന്നും കേട്ടില്ല.
വിശപ്പും ദാഹവും അധികരിക്കുമ്പോള്‍, മനുഷ്യന്റെ വിവേകവും ബോധവും നശിയ്ക്കുമെന്നു പറയുന്നത്, എത്ര ശരിയാണ്!
ഒരു രാജാവായ താന്‍ തൊട്ടു മുന്‍പില്‍ വന്നു നിന്നിട്ടും ദാഹജലം ചോദിച്ചിട്ടും ഒന്നും കേള്‍ക്കാത്തപോലെ ഇരിയ്ക്കുകയാവും ആ ഋഷി എന്ന്‌ പരീക്ഷിത്തു കരുതി. വിശപ്പും ദാഹവും കൊണ്ട്‌ കണ്ണുകാണാതായ പരീക്ഷിത്ത്‌ അവിടെ മണ്ണില്‍ക്കിടന്നിരുന്ന ഒരു പാമ്പിന്റെ ശവം തന്റെ അമ്പുകൊണ്ട്, തോണ്ടിയെടുത്ത്, ഋഷിയുടെ കഴുത്തിലിട്ടു. [അതുകൊണ്ട്‌ ദാഹമോ ദേഷ്യമോ കുറഞ്ഞിരിക്കില്ല, എന്നാലും പരീക്ഷിത്ത്‌ പിന്നെ അവിടെ നില്‍ക്കാതെ തിരിഞ്ഞുനടന്നു.]

ശമീകഋഷി ഇതൊന്നുമറിയാതെ, സച്ചിദാനന്ദത്തില്‍ ലയിച്ചിരിയ്ക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ശൃംഗി എന്ന മുനികുമാരന്‍ അവിടെ യെത്തി. തന്റെ അച്ഛന്റെ കഴുത്തില്‍ ചത്തപാമ്പിനെ എടുത്തിട്ടത്‌ മഹാരാജാവായ പരീക്ഷിത്താണെന്ന്‌ തെല്ലൊരമ്പരപ്പോടെ അദ്ദേഹം മനസ്സിലാക്കി.

തന്റെ രാജ്യത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തേണ്ട രാജാവ്‌ സ്വയം ഒരാളെ ദ്രോഹിക്കുകയോ? അതും സദാ ശാന്തരായി കഴിയുന്ന, ഒരിയ്ക്കലും ആയുധമേന്താത്ത ഒരു ഋഷിയെ എന്തുചെയ്തും സംരക്ഷിയ്കേണ്ടതിനു പകരം....ഈ കടുംകൈ ചെയ്യാനദ്ദേഹത്തിനെങ്ങിനെ തോന്നി? തക്കതായ ശിക്ഷ പരീക്ഷിത്തിനു ലഭിച്ചേ മതിയാവൂ...

“ഇന്നേയ്ക്ക്‍ ഏഴാം ദിവസം തക്ഷകന്‍ എന്ന ഘോരസര്‍പ്പത്താല്‍ പരീക്ഷിത്തു മരിയ്ക്കാനിടവരട്ടെ”
മുനികുമാരന്‍ പരീക്ഷിത്തിനെ മനസ്സുനൊന്തു ശപിച്ചു. അച്ഛനെ നോക്കി കരയാന്‍ തുടങ്ങി.
അപ്പോഴേയ്ക്കും ശമീകഋഷി ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു. മകനോട് കാര്യമന്വേഷിച്ചു. സംഭവിച്ചതെല്ലാം മുനികുമാരന്‍ വിസ്തരിച്ചു. അപ്പോഴാണ് തന്റെ കഴുത്തില്‍ കിടന്ന ചത്തപാമ്പിനെ അദ്ദേഹം ശ്രദ്ധിച്ചത്‌. അതിനെ ദൂരേയ്കെറിഞ്ഞശേഷം അദ്ദേഹം കുമാരനോടു പറഞ്ഞു-

“മകനേ! നീ വലിയൊരു തെറ്റാണ് ചെയ്തത്. പരീക്ഷിത്ത്‌ വളരെ ധര്‍മ്മാത്മാവായ മഹാരാജാവാണ്‌. അദ്ദേഹത്തിന്റെ പ്രഭാവമൊന്നുകൊണ്ടുമാത്രമാണ് കലി എന്ന അധാര്‍മ്മികന്‍ ഇത്രയെങ്കിലും അടങ്ങിയിരിക്കുന്നത്. ധര്‍മ്മത്തിലൂടെ അര്‍ഥം സമ്പാദിച്ച്‌ കാമം വേണ്ടവര്‍ അതു നേടുകയും കാമാസക്തരല്ലാത്തവര്‍, നേടിയ അര്‍ഥം ധര്‍മ്മകാര്യങ്ങള്‍ക്കു വിനിയോഗിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാമത്തിനു മുന്‍‌തൂക്കം കൊടുക്കുന്നവര്‍ കാമം ഭുജിക്കുന്നതിനുവേണ്ടി, അധര്‍മ്മത്തിലൂടെയും അര്‍ഥമുണ്ടാക്കുന്നു. വെറും ഭോഗാസക്തരായി, അധാര്‍മ്മികരായി സമൂഹം മൊത്തത്തില്‍ അസന്തുലിതമാവുകയും ചെയ്തേക്കാം. എന്നാല്‍ രാജാവിന്റെ ധാര്‍മ്മികഭരണത്തിന്‍‌കീഴില്‍ അധര്‍മ്മം നിയന്ത്രിക്കപ്പെടുന്നു. ഒരു നിമിഷനേരത്തെയ്ക്ക്‌ അദ്ദേഹത്തിന് വിവേകം നഷ്ടപ്പെട്ടു. അതിന് നീ ഇത്രയും വലിയ ശിക്ഷ കൊടുക്കേണ്ടതില്ലായിരുന്നു. ധര്‍മ്മിഷ്ഠരായ രാജാക്കന്മാര്‍ ഭൂമിയില്‍ നിലനില്‍ക്കേണ്ടതുണ്ട്‌. നമ്മുടെ തപശ്ശക്തി നാമും ഇങ്ങനെ വികാരാധീനരായി നിഷ്ഫലമാക്കരുതല്ലോ. ഏതായാലും, ഈ ശാപവൃത്താന്തം നീ ഇപ്പോള്‍ തന്നെ രാജാവിനെ അറിയിക്കൂ. ഉള്ള സമയം കൊണ്ട്, ജീവിതസാക്ഷാത്കാരത്തിന് അദ്ദേഹം വേണ്ടതുചെയ്യട്ടെ. [കാണൂ ഋഷിയുടെ മനസ്സ്‌].

അപ്പോഴേക്കും പരീക്ഷിത്തിന്റെ സ്ഥിതി എന്തായിരുന്നു? അദ്ദേഹം പശ്ചാത്താപവിവശനായി. ‘പരിസരവും എന്തിന്‌, സ്വന്തം ശരീരവും മനസ്സും പോലും മറന്ന് അവനവന്റെ ഉള്ളില്‍ വിളങ്ങുന്ന ശുദ്ധചൈതന്യരൂപത്തില്‍ നിമഗ്നനായിരുന്ന ഒരു മഹാതേജസ്വിയെ, എനിയ്ക്കു ദാഹജലം കിട്ടാത്തതിന്റെ പേരില്‍ ഞാന്‍ അപമാനിച്ചല്ലോ, കഷ്ടം! എന്റെ തെറ്റിനു തക്കതായ ഒരു ശിക്ഷ എനിയ്ക്കു കിട്ടണേ. മേലാലൊരു തെറ്റു ചെയ്യാന്‍ തോന്നാത്തവിധം ഇപ്പൊഴേ എനിയ്ക്കു ശിക്ഷ കിട്ടണേ‘
എന്ന്‌ ഉള്ളുരുകി അദ്ദേഹം പ്രാര്‍ഥിച്ചു. അപ്പോഴാണ് മുനികുമാരന്റെ ശാപത്തെപ്പറ്റി അദ്ദേഹം അറിയാനിടയായത്‌. ‘ഏഴാം ദിവസം താന്‍ പാമ്പു കടിച്ചുമരിക്കും’ എന്നു കേട്ടപ്പോള്‍, വളരെ നന്നായി എന്ന്‌ അദ്ദേഹത്തിനു തോന്നി.
തന്നെ ശുദ്ധീകരിക്കാന്‍ ഈശ്വരന്‍ വളരെപ്പെട്ടെന്നുതന്നെ പരിപാടി ആസൂത്രണം ചെയ്തുവല്ലോ. എന്നാണദ്ദേഹത്തിനു തോന്നിയത്‌. ഈ ശാപത്തില്‍ നിന്നും എങ്ങനെ ഒളിച്ചോടാം എന്നല്ല. ഇനി ഏഴേ ഏഴുദിവസം. അതിനുള്ളില്‍ ഈ ശരീരത്തില്‍ ഇരുന്നുകൊണ്ട്, ആത്മസാക്ഷാത്കാരം സാധിക്കണം. അതിനുപറ്റിയില്ലെങ്കില്‍ വീണ്ടും വീണ്ടും ജന്മമെടുത്ത്, എല്ലാ തരത്തിലുമുള്ള യാതനകളിലൂടേയും കറങ്ങിത്തിരിഞ്ഞുകൊണ്ടേ യിരിയ്ക്കേണ്ടിവരും. പരീക്ഷിത്ത്‌ എല്ലാ രാജ്യഭാരവും ഉത്തരവാദിത്തങ്ങളും പുത്രനായ ജനമേജയനെ ഏല്‍പ്പിച്ചു. ഒന്നിനോടും ഒരു ഒട്ടലുമില്ലാതെ, ഗംഗാതീരത്തുചെന്ന്‌ പ്രായോപവിഷ്ടനായി സമാധാനചിത്തനായി ഇരുന്നു.

ഇത്രയും ഇന്നത്തെ കഥ. ഇനി ഈ കഥാഭാഗത്തുനിന്നും പഠിയ്ക്കാവുന്ന പാഠങ്ങളെന്തൊക്കെയേന്നു നോക്കാം-

*പരീക്ഷിത്ത്‌ വളരെ ധര്‍മ്മിഷ്ഠനും പ്രജാക്ഷേമതല്പരനുമായ ഒരു രാജാവായിരുന്നു, എന്ന്‌ നമുക്കറിയാം. ധര്‍മ്മാത്മാവായ അദ്ദേഹം പോലും വിവേകം നഷ്ടപ്പെട്ട ഒരു നിമിഷത്തില്‍ അപരാധം ചെയ്തു. അപ്പോള്‍ അത്രയൊന്നും ഗുണസമ്പന്നരല്ലാത്ത സാധാരണക്കാള്‍ എത്രയധികം ജാഗരൂകരായി ഇരിയ്ക്കണം, വിവേകം നഷ്ടപ്പെടാതിരിക്കാന്‍! [‘പരീക്ഷിത്തുപോലും അവിവേകം പ്രവര്‍ത്തിച്ചു, പിന്നെ എന്നെപ്പോലുള്ളവര്‍ക്ക്‌ അതും അതിലപ്പുറവും ചെയ്യാം‘ എന്നാണ് മനസ്സിലാക്കുന്നതെങ്കില്‍ ആ പാഠം കൊണ്ട്, ആര്‍ക്കും ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല]

* തെറ്റുചെയ്താല്‍ ശിക്ഷയെ സന്തോഷത്തോടെ സ്വാഗതം ചെയ്യാം. ശിക്ഷ എന്നാല്‍ ‘പാഠം’ (വേദനിപ്പിക്കല്‍ എന്നല്ല) എന്നാണര്‍ഥം. ഇനിയും തെറ്റു ചെയ്യാതിരിയ്ക്കാനുള്ള ഒരു പാഠം നാം എത്രയും പെട്ടെന്ന് ഉള്‍ക്കൊള്ളുമോ അത്രയും നല്ലത്‌. എന്നെ ശുദ്ധീകരിക്കാന്‍, ഈശ്വരന്‍ ഇത്രയും പെട്ടെന്നൊരു പരിപാടിയിട്ടല്ലോ, നന്നായി, എന്നു കരുതാം. അതല്ലയെങ്കില്‍, തെറ്റു ചെയ്യുന്നതില്‍ സങ്കോചമില്ലാതാവുകയും ശിക്ഷവരുമ്പോള്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള കുറുക്കുവഴികള്‍ തേടലുമായിത്തീരും ജീവിതം.

*അന്യരുടെ ഗുണങ്ങളെ എപ്പോഴും വലുതായിക്കാണുക. ഒരു ദോഷം കൊണ്ട്‌ അന്യന്റെ നൂറു ഗുണങ്ങളെ മൂടാതിരിക്കുക. (ഞാനും അന്യനും എന്ന ഭേദഭാവനയുള്ളിടത്തോളം കാലം).

*സര്‍പ്പം, കാ‍ലത്തിന്റ്റെ പ്രതീകമാണ്. പരീക്ഷിത്ത്, നമ്മിലോരോരുത്തരുടേയും പ്രതിനിധി. എന്തെന്തെല്ലാം കര്‍മ്മങ്ങള്‍ ചെയ്താലും ഈ കാലസര്‍പ്പത്തിന്റെ ദംശനത്തില്‍ നിന്നും രക്ഷകിട്ടില്ല. ശരീരം ഒരിയ്ക്കല്‍ നശിക്കുക തന്നെ ചെയ്യും. ശരീരത്തിനുള്ളിലിരുന്നുകൊണ്ട്‌ ഓരോ ജീവനും നേടേണ്ടതായ അറിവുണ്ട്. ആത്മസാക്ഷാത്കാരം. ഈ ശരീരം എന്നത് വെറും ഒരു ഉടുപ്പാണ്, ശരിയ്ക്കുമുള്ള താന്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്ന ആ ചൈതന്യം തന്നെയാണ് എന്ന ബോധം (പഠിച്ചാലും പോരാ) അനുഭവിയ്ക്കണം. ആ അനുഭവം സാധ്യമായാല്‍ പിന്നെ എന്തു മരണഭയം? അവിടെ അയാള്‍ അമരനായിത്തീരുന്നു, സന്തോഷത്തോടെ, ആത്മാനന്ദത്തോടെ, ശരീരമുപേക്ഷിക്കുന്നു. ആ അറിവ്‌ അനുഭവിക്കാറായാലേ മരണഭയം നീങ്ങുകയുള്ളൂ, നിറഞ്ഞ ആനന്ദം, ഒരിക്കലും അവസാനിക്കാത്ത ആനന്ദം അനുഭവിക്കാറാവൂ. ആ അറിവിനു കാതോര്‍ത്തിരിക്കുകയാണ് ഇവിടെ പരീക്ഷിത്ത്‌. അദ്ദേഹത്തിന്റെ ശ്രദ്ധയും പാകതയും അത്യന്തം ഗാഢമായിരുന്നു. അതുകൊണ്ടുതന്നെ ശ്രേഷ്ഠരായ ഗുരുക്കന്മാര്‍, അദ്ദേഹത്തിന്റെ അടുത്തേയ്ക്ക്‍ , ആ ഗംഗാതീരത്തേയ്ക്ക്‍ സ്വമേധയാ എത്തിച്ചേരുകതന്നെ ചെയ്തു.

Friday, March 09, 2007

ഒരു ചിരിനേരം

എവിടേയ്ക്കെന്നറിയാത്ത യാത്ര. ഒരിയ്ക്കലും തിരിച്ചുവരേണ്ടാത്ത യാത്ര. തനിയെ... അതെ തനിയെ ഒരു യാത്ര. കാല്‍നടയാത്ര. എന്നോ ഞാന്‍ തുടങ്ങിവെച്ച ഈ യാത്രയില്‍ ചിലപ്പോഴൊക്കെ വാഹനങ്ങള്‍ കിട്ടി. വാഹനം കടന്നുചെല്ലാത്ത കയറ്റിറക്കങ്ങളില്‍ ഒറ്റയ്ക്കു നടക്കുമ്പോഴും എന്തോ പേടി തോന്നിയില്ല! എവിടേയോ ആരോ കാത്തിരിയ്ക്കുന്നുണ്ടെന്ന തോന്നല്‍. ആ തോന്നലാണ് ഈ യാത്രയിലെ വഴികാട്ടി.

നാലും കൂടുന്ന പരിഷ്കാരവഴികളില്‍ പലരേയും കണ്ടു. ഒരു ചിരിനേരം സൌഹൃദം പങ്കിട്ടു. ഒന്നും ബാക്കിവെയ്ക്കാതെ ആ വഴികളും പിന്നിട്ടു. കണ്ടവഴിയേ ഒന്നും ഇനി ഒരു തിരിച്ചുപോക്കുവേണ്ട. കണ്ട വഴികളേക്കാള്‍ കാണാനുള്ളവഴികളുണ്ടത്രേ...

തിരക്കുകുറഞ്ഞ നാട്ടുപാതകളില്‍ പാതയോരത്തെപ്പൂക്കള്‍ ചിരിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. കിളയ്ക്കാതെ, വിതയ്ക്കാതെ, നനയ്ക്കാതെ, ഒരു മഹാപ്രതിഭാസം പോലെ ഓരോമഴയത്തും മണ്ണില്‍ക്കിളിര്‍ത്ത്, പടര്‍ന്ന്‌, പൂത്താര്‍ത്തുചിരിച്ച്‌ മണ്ണിലേയ്ക്കുതന്നെ മടങ്ങുന്നപോലെ. വീണ്ടും അടുത്തമഴയില്‍ തുടുത്തുയരാനാണോ? അറിയില്ല. വരുന്നവരോടെല്ലാം അവര്‍ പൂത്തുചിരിച്ചുനിന്നു. നിന്നനില്‍പ്പില്‍ നാളെ മണ്ണിലടിയേണ്ടിവരും എന്നറിഞ്ഞിട്ടും. ഈ പാതയോരത്തെ പൂക്കളെക്കൂടി, എനിയ്ക്കെന്റെ യാത്രയില്‍ കൂട്ടുകൂട്ടണമെന്നുണ്ട്. പക്ഷേ അവര്‍ക്ക്‌ കാല്‍ച്ചുവട്ടിലെ മണ്ണുവിട്ടുവരാനാവില്ല.
പൂക്കളേ....ഞാനും ചിരിയ്ക്കാം. ഒരുചിരിനേരം ഇവിടെ നില്‍ക്കാം.
അതുകഴിഞ്ഞാല്‍, എന്റെ യാത്ര തുടരും... യാത്രാമൊഴി പറയാതെ യാത്ര ഞാന്‍ തുടരും. എന്നു തീരുമെന്നറിയാത്ത യാത്ര.

Thursday, March 08, 2007

പുതപ്പിനുള്ളിലെ ഞാന്‍

പുതപ്പിനുള്ളിലെ ഞാന്‍“ എന്ന കവിത, കവിയരങ്ങില്‍ ‍ കുറച്ചുദിവസം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. വാഗ്‌ജ്യോതിയിലും കണക്കുവെച്ചേക്കാം എന്നു കരുതി.

(ഒരു ഐമ്പതടിക്കാന്‍ ധൃതിയായി, അതാ...)

Tuesday, March 06, 2007

നല്ലവര്‍

നല്ല മിത്രം

നമ്മിലോരോരുത്തരിലും നന്മകളുമുണ്ട്, തിന്മകളുമുണ്ട്.
എന്നിലെ തിന്മയെ അവഗണിച്ച്, നന്മയെ കൂടുതല്‍ വെളിച്ചത്തുകൊണ്ടുവരാനും പിന്നീട്, ക്രമത്തില്‍ തിന്മയെ കണ്ടെത്തി, അതില്‍നിന്നും പുറത്തുവരാനും സഹായിക്കുന്നതരത്തില്‍ എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ആളാണ് എന്റെ കാഴ്ചപ്പാടില്‍ നല്ല മിത്രം. എനിയ്ക്കയാളുടേയും നല്ലമിത്രമാവാം. അഥവാ, എനിയ്ക്കും എന്റെ മിത്രത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള സ്വാധീനം ഉണ്ടായിരിക്കണം. അതിനുതക്ക ശക്തിയാര്‍ന്ന വ്യക്തിത്വം ഞാനും ഉണ്ടാക്കണം.

നല്ല അദ്ധ്യാപകന്‍

എല്ലാവിദ്യാര്‍ഥികളിലും നന്മകളും തിന്മകളും ഉണ്ടാകാമെന്നിരിയ്ക്കെ, ഓരോരുത്തരിലേയും ഓരോ നന്മയ്ക്കും വളരാനും വികസിക്കാനും ഉള്ള സാഹചര്യം സൃഷ്ടിക്കുന്ന അദ്ധ്യാപകന്‍, നല്ല അധ്യാപകനാണ്.


നല്ല വിമര്‍ശകന്‍ / നല്ല കമന്റര്‍

എഴുത്തുകാരന് കൂടുതല്‍ നല്ല എഴുത്തിലേയ്ക്ക്‍ നീങ്ങാന്‍ വേണ്ട സാഹചര്യം ഉണ്ടാക്കുന്ന വിമര്‍ശകന്‍, അഥവാ ബൂലോഗത്താണെങ്കില്‍ അത്തരം കമന്റര്‍, നല്ല കമന്റര്‍ ആണ്. കുഞ്ഞുകുഞ്ഞു നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും, തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തും വേണ്ടിവന്നാല്‍ തിരുത്താന്‍ നല്ലൊരു പാഠം പഠിപ്പിച്ചും.... അങ്ങനെയങ്ങനെ ഏതു തരത്തിലും ഒരു കമന്റര്‍ക്ക്‌ തന്റെ പ്രതികരണത്തെ നന്നാക്കാം


ഇപ്പോള്‍ ഒരു ന്യായമായ ഒരു സംശയം വരാം.

തിന്മകളെ ഉള്ളിലടക്കിയാല്‍ മതിയോ?

പോരാ എന്നാണെനിയ്ക്കു തോന്നുന്നത്. പക്ഷേ, ആദ്യമാദ്യം നന്മകളെ കണ്ടെത്തി, പ്രോത്സാഹിപ്പിച്ച്‌ വളര്‍ത്തിക്കൊണ്ടുവരിക. പിന്നെ ഉള്ളിലൊളിഞ്ഞിരിയ്ക്കുന്ന തിന്മയെ കണ്ടെത്തിയാലും അത്‌ കണ്ടുപിടിയ്ക്കപ്പെടുന്നതോടുകൂടിത്തന്നെ ഇല്ലാതായിക്കോളും (എന്നൊരു ശുഭാപ്തിവിശ്വാസം:-))



Sunday, March 04, 2007

"BLOG FOR THE GLOBE" Don't steal away our dreams. എന്റെ പ്രതിഷേധം!

Blog - the fast expanding internet medium of expression, has all strength, to become an efficient catalyst, in the process of global development.

Anybody, having an idea, can express it to the entire world, sitting at any place, any day, at any time. Wonderful indeed!

This is our dream!

"BLOG FOR THE GLOBE"

We dream,
The internet medium of expression,
Blog - for the globe,
To make the globe
A better place, to live in...!

I feel, this medium has all the strength in it, to make this dream happen!

In this context, 'content-theft' committed by Yahoo!India , (or Web-dunia, as the former complaines) is a severe mistake. It must be stongly condemned . Please don't steal away our dreams!

Yahoo!India must accept their fault, must take up the responsibility to resolve this issue , and it must bring 'Law & Order' to it's system, so that these types of mistakes never happen again.

അനുദിനം വളര്‍ന്നുവികസിച്ചുകൊണ്ടിരിയ്ക്കുന്ന ബ്ലോഗ്‌ എന്ന ആവിഷ്കാരമാധ്യമം, ലോകസമൂഹത്തിന്റെ ഗതിവിഗതികളില്‍ ആശാവഹമായ ഇടപെടലുകള്‍ നടത്താന്‍ സാധ്യതയുള്ള ഒരു മാധ്യമമായിത്തീരും എന്നു ഞാന്‍ കരുതുന്നു. നല്ലൊരു ആശയം കൈമുതലായുള്ള ഏതൊരു വ്യക്തിക്കും അത്‌ നിഷ്പ്രയാസം ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു, എന്നത്‌ ചില്ലറക്കാര്യമല്ല.

എന്നിരിയ്ക്കെ, ഇവിടെ നിന്നും കൃതികള്‍ മോഷ്ടിക്കുക എന്നത്‌ അക്ഷന്തവ്യമായ തെറ്റാണ്. യാഹൂ ഇക്കാര്യത്തില്‍ തികച്ചും നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളത്‌, എന്നു മനസ്സിലാക്കുന്നു. തെറ്റുപറ്റിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും മേലില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടാതിരിയ്ക്കാനും വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും ശക്തിയായി ബൂലോകക്കൂട്ടായ്മയോടൊപ്പം നിന്ന്‌ ഞാനും ഈ ബ്ലോഗ്‌മോഷണത്തിനെതിരെ പ്രതിഷേധിക്കുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibilitynor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.

യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.


Links to this post
http://viswaprabha.blogspot.com/2007/03/blog-post.html
http://kariveppila.blogspot.com/2007/03/blog-post.html
http://mallu-ungle.blogspot.com/2007/03/yahoos-copyright-infringement-on.html
http://devanspeaking.blogspot.com/2007/03/and-yahoo-counsels-us-to-respect.html
http://grahanam.blogspot.com/2007/03/blog-post.html
http://myinjimanga.blogspot.com/2007/02/yahoo-india-and-content-theft.html
http://myinjimanga.blogspot.com/2007/02/yahoo-plagiarizes-contents-and-blames.html
http://myinjimanga.blogspot.com/2007/02/bloggers-protest-event-against-yahoo.html
http://suryagayatri.blogspot.com/2007/03/my-protest-against-plagiarisation-of.html
http://copyrightviolations.blogspot.com/2007/03/it-is-little-amusing-amazing-and.html
http://chintyam.blogspot.com/2007/02/blog-post_28.html
http://cibu.blogspot.com/2007/03/blog-post.html
http://labnol.blogspot.com/2007/02/yahoo-india-rejects-web-plagiarism.html
http://copyrightviolations.blogspot.com/2007/02/march-5th-2007-blog-event-against.html
http://sankuchitham.blogspot.com/2007/03/blog-post.html
http://www.mathrubhumi.com/php/newsFrm.php?

Friday, March 02, 2007

ബ്ലോഗും പെരുവഴിയും!

ബ്ലോഗുലകം പെരുവഴിപോലെയാണെന്നും, അവിടെ വിലയുള്ളതൊന്നും വെച്ചുപോകരുതെന്നും ആരെങ്കിലും അവിടെയുള്ളതു നശിപ്പിച്ചാല്‍, കുറ്റം പറയരുതെന്നും, ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍, ഉത്തരവാദിത്തമുള്ള ഒരു പരിഷ്കൃതസമൂഹം എന്ന നിലയ്ക്ക്‍ പെരുവഴിയെത്തന്നെ ഒരു ‘പെരിയവഴി’ ആക്കാന്‍ നമുക്കു കഴിയും, കഴിയണം, അതിനുള്ള ശ്രമങ്ങള്‍ക്ക് ഓരോപൌരനും ബാദ്ധ്യതയുണ്ട് എന്നോര്‍മ്മിപ്പിക്കാന്‍ കൂടിയാണീ പോസ്റ്റ്.





പെരുവഴി എന്നാല്‍ പൊതുവഴി.

കുപ്പകള്‍ വലിച്ചെറിയാനുള്ള സ്ഥലമാക്കണോ അതോ,

പൂത്തുലയുന്ന മരങ്ങളും വഴിവിളക്കുകളും കൊണ്ട്, മനോഹരമാക്കണോ?


അതു പൊതുജനം തീരുമാനിക്കും.

ആരാ പൊതുജനം? ‘ഞാനൊഴികെ’ ഉള്ള മറ്റുള്ളവരോ?


[നിരത്തുവക്കില്‍, മരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍, കാലികളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനായി വേലികെട്ടാറുണ്ട്, തൈകള്‍ക്കുചുറ്റും. പക്ഷേ അതിനുള്ളില്‍ നിന്നും തൈ പിഴുതുകളയണമെന്ന്, ഒരു ഇരുകാലിയ്ക്കു തോന്നിയാല്‍, എന്തുചെയ്യാന്‍ പറ്റും? ബോധവല്‍ക്കരണത്തിന്റെ പ്രസക്തി അവിടെയാണ്].


പൊതുവഴി പെരുവഴിയായേക്കാം
പെരുവഴി പൊതുവഴിയാണല്ലോ
പെരുവഴി ‘പെരിയ’വഴിയാക്കുകയുമാവാം!

മൂക്കുപൊത്തിപ്പിടിച്ച്‌, നടന്നുതീര്‍ക്കുന്നതിനുപകരം
കഥകള്‍ പൂക്കുന്ന, കവിതകള്‍ കിനിയുന്ന, ചിത്രങ്ങള്‍ വിടരുന്ന വഴിയോരക്കാഴ്ചകളാല്‍ കുളിര്‍മയേകുന്ന യാത്രാനുഭവം-അതുതരാനും ഈപെരുവഴിക്ക്, പൊതുവഴിക്ക് ആവും.
അതിനായുള്ള ശ്രമത്തിന് അണ്ണാറക്കണ്ണന്റെ വക രണ്ടുതരി മണ്ണ്‌, അതാണിത്.

(വിശ്വംജിയുടെ പോസ്റ്റില്‍ നിന്നും അവിടെ ഇക്കാസ് ജി‍ ഇട്ട കമന്റില്‍ നിന്നും ഈ അണ്ണാന്‍‌കുഞ്ഞിനു കിട്ടിയത്)


Thursday, March 01, 2007

ഭൂതവും ഭാവിയും പിന്നെ കുട്ടനും!

കുട്ടന് ഒന്നരവയസ്സ്‌.

ആരും കാണാതെ കോണിപ്പടികള്‍ കയറിയിറങ്ങുക- അതാണ്‌ ഈയിടെയായി, വിനോദം.

സന്ധ്യാസമയം. അമ്മ അകത്തുവിളക്കുവെയ്ക്കുന്ന തിരക്കിലാണ്. തളത്തിലാരുമില്ല.
“ഒന്ന്, രണ്ട്, മൂന്ന്‌, ....” അവന്‍, ആരും വരുന്നില്ലല്ലോ എന്ന്‌ തിരിഞ്ഞുനോക്കിക്കൊണ്ട്, വേഗം വേഗം പടികള്‍ കയറി, മുകളിലെത്തി. മുകളിലെത്തിയതും, ഉറക്കെ കരയാന്‍ തുടങ്ങി.
“ ഭൂതം, ഭൂതം ... നിച്ച് പേട്യാ...”

മുകളിലെത്തിയപ്പോഴേ, അവിടെ ഇരുട്ടാണെന്ന് കുട്ടനറിഞ്ഞുള്ളൂ.
അമ്മാമന്‍ ഓടിച്ചെന്ന്, അവനെ എടുത്തു.

“എവടെ കുട്ടാ ഭൂതം?“

“അവ്ടെ... നിച്ച് പേട്യാ...ഭൂതം വരും. ഭൂതം വരും...”

“ഭൂതം പോയി കുട്ടാ... ഭാവിയാണു വര്‌ആ...”
മുകളിലെ ബള്‍ബ് തെളിച്ച്, ഉള്ളില്‍ ചിരിച്ചുകൊണ്ട് അമ്മാമന്‍ പറഞ്ഞു.

“അമ്മാമാ... നിച്ച്‌ ഭാവീനെ പേട്യാ...“

അമ്മാമന്റെ ഒക്കത്തിരുന്ന് പറയുമ്പോള്‍ കുട്ടന്‍‍ ചിരിയ്ക്കുന്നുണ്ടായിരുന്നു...

Wednesday, February 28, 2007

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

“ആരാണു ന്യൂട്രോണ്‍? "


“ഒരു വിലയുമില്ലാത്ത ‘ഉപകണം’. അണുകേന്ദ്രത്തില്‍ എന്നോടൊപ്പം വിലസുന്നു"- അണുവിന്റെ എല്ലാമെല്ലാം എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന പ്രോട്ടോണ്‍ പറഞ്ഞു.


പ്രോട്ടോണിന്‌ , ഉള്ളതുമുഴുവന്‍ എടുത്ത്, വലിയ ഒരു വില നല്‍കിയതുകൊണ്ടാണ്, ഇലക്ട്രോണിനു ‘പൊട്ടവില’ആയതെന്നും ന്യൂട്രോണിനു വിലയില്ലാതായതെന്നും ഇലക്ട്രോണ്‍ പരാതിപ്പെട്ടു.

ഉള്ളതില്‍ നിന്നും ഉള്ളതു മുഴുവനെടുത്താലും ഉള്ളത്‌ അവശേഷിക്കും” -ദാര്‍ശനികന്‍ സമാധാനിപ്പിച്ചു.

ന്യൂട്രോണില്‍ നിന്നും പ്രോട്ടോണുണ്ടാവുമോ ? എന്തോ എനിയ്ക്കൊന്നും കാണുന്നില്ല.

ആരു കാണുന്നു? കാഴ്ചശക്തിയുള്ളവന്‍ കാണുന്നു, ദര്‍ശിയ്ക്കുന്നു, ദാര്‍ശനികനാവുന്നു.

ദാര്‍ശനികന്‍ അഥവാ, ദര്‍ശിച്ചവന്‍, അഥവാ അതു കണ്ടെത്തിയ ദേഹം ആരായിരുന്നു?

ജെയിംസ് ചാഡ്‌വിക് എന്ന ശാസ്ത്രജ്ഞന്‍.
എന്നാണതു സംഭവിച്ചത്?
1932 ഫെബ്രവരി 27ന്.

ഇന്ന് പലര്‍ക്കും ഫെബ്രവരി 27 ആണല്ലോ‍!

അപ്പോള്‍ പറയൂ-

ന്യൂട്രോണ്‍ പിറന്നാളുണ്ടോ?

Thursday, February 22, 2007

പരീക്ഷിത്തിന്റെ ഭൂമിപരിപാലനം

ദ്വാപരയുഗത്തിന്റെ അവസാനഘട്ടമായി. ശ്രീകൃഷ്ണന്‍ സ്വധാമത്തിലേയ്ക്ക്‍ തിരിച്ചുപോയി എന്ന വാര്‍ത്ത അര്‍ജ്ജുനന്‍ യുധിഷ്ഠിരനെ അറിയിച്ചു. ശ്രീകൃഷ്ണന്‍ അന്തര്‍ദ്ധാനം ചെയ്താല്‍ അന്നുമുതല്‍ കലിയുഗം തുടങ്ങും, അവിടെ കലിയുടെ വിളയാട്ടം തുടങ്ങും, എന്ന്‌ അറിയാമായിരുന്ന യുധിഷ്ഠിരാദികള്‍ തങ്ങള്‍ക്കും മടങ്ങാനുള്ള സമയമായി എന്നു തിരിച്ചറിഞ്ഞു. എല്ലാം കൊണ്ടും യോഗ്യനായ പരീക്ഷിത്തിനെ രാജാവായി വാഴിച്ച് ഉത്തരവാദിത്തങ്ങളൊക്കെ കൈമാറി, വനത്തിലേയ്ക്കു പുറപ്പെട്ടു.

പരീക്ഷിത്തു രാജഭരണം തുടങ്ങി. കാലമപ്പോഴേയ്ക്കും കലികാലമായിരുന്നു, എന്നോര്‍മ്മിയ്ക്കണം.
“കലി“ എന്നാല്‍ കലഹം, കലാപം, കോലാഹലം എന്നൊക്കെയാണര്‍ഥം. ഒരു രാജാവായാല്‍, പ്രജകള്‍ക്കെല്ലാം ക്ഷേമമാണെന്ന്‌ ഉറപ്പുവരുത്തണം. നാടെങ്ങും സന്തുഷ്ടി കളിയാടണം. അക്രമം , അധര്‍മ്മം ഇതൊന്നും ഉണ്ടാവരുത്‌. രാജധര്‍മ്മമാണത്‌. പരീക്ഷിത്ത്, രാജ്യത്തിലങ്ങോളമിങ്ങോളം സ്വയം സഞ്ചരിച്ച് കാര്യങ്ങള്‍ നേരിട്ടറിയാന്‍ ശ്രമിയ്ക്കാറുണ്ടായിരുന്നു.

അങ്ങനെയൊരുദിവസം, നടക്കുന്നതിനിടയില്‍, പരീക്ഷിത്ത്‌ ഒരു ഞെട്ടിയ്ക്കുന്ന കാഴ്ച കണ്ടു.

ഒരു പശു, വളരെ ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിയ്ക്കുന്നു. ഒരു കാള അതിന്റെ അടുത്തേയ്ക്കു നടന്നുവരുന്നു. നടക്കുക എന്നു പറഞ്ഞുകൂട, കാളയുടെ മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയതുപോലുണ്ട്‌. ഒരുകാലില്‍ മുടന്തിമുടന്തി... ഒരുവിധം അതു പശുവിനടുത്തെത്തി. കാളയെ ഈയവസ്ഥയില്‍ കണ്ട പശു, സങ്കടം സഹിയ്ക്കവയ്യാതെ, ഉച്ചത്തില്‍ കരഞ്ഞുതുടങ്ങി. എന്തിനാ കരയുന്നതെന്ന്‌ കാള പശുവിനോടു ചോദിച്ചു.
അവര്‍ തമ്മില്‍ സംഭാഷണമാരംഭിച്ചു.

പെട്ടെന്നതാ ഒരാള്‍ കയ്യില്‍ ഒരു വാളും പിടിച്ച്‌ അവരുടെ നേരെ ഓടിവരുന്നു. വാളെടുത്ത്‌ പശുവിനേയും കാളയേയും വെട്ടാന്‍ ഓങ്ങിയതും, അല്‍പ്പം അകലെ മാറിനിന്ന്‌ രംഗം വീക്ഷിയ്ക്കുകയായിരുന്ന പരീക്ഷിത്ത്‌ അവിടേയ്ക്ക്‍ ഓടിക്കുതിച്ചെത്തി, അവനെ വെട്ടാനാഞ്ഞു.

“ എന്നെ ശിക്ഷിയ്ക്കരുതേ, ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു.” സൂത്രശാലിയായ അവന്‍ പെട്ടെന്ന്‌ രാജാവിനോട് കാല്‍ക്കല്‍ വീണു മാപ്പപേക്ഷിച്ചു.



പരീക്ഷിത്തു പറഞ്ഞു--

“ഞാനാണിവിടത്തെ രാജാവ്‌.
സ്വയം ധര്‍മ്മം പാലിയ്ക്കുക, മറ്റുള്ളവരെ ധര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിയ്ക്കുക,
ദുഃഖിതരുടെ ദുഃഖനിവാരണത്തിനായി പ്രവര്‍ത്തിയ്ക്കുക, ദുഷ്ടന്മാരെ നിലയ്ക്കുനിര്‍ത്തുക എന്നതെല്ലാം രാജാവിന്റെ മുഖ്യധര്‍മ്മമാണ്.
ആരാണു നീ? എന്തിനീ കടുംകൈ ചെയ്യുന്നു? “


“ മഹാരാജാവേ, ഞാന്‍ കലിയാണ്. എന്നെക്കൊല്ലരുത്‌. ഞാനങ്ങയെ ശരണം പ്രാപിയ്ക്കുന്നു. എന്നെ കൊല്ലരുത്‌‘

“ശരണാര്‍ഥികളെ കൊല്ലരുത്‌- അതും നമ്മുടെ നിയമമാണ്. അതുകൊണ്ടു കൊല്ലുന്നില്ല. പക്ഷേ,
നീ ആളുകളെ കലാപത്തിലേയ്ക്കു നയിക്കുന്നുവല്ലോ. അധര്‍മ്മിയായ നിന്നെ ഈ രാജ്യത്തു വെച്ചുപൊറുപ്പിക്കുകയില്ല. “ പരീക്ഷിത്തു പറഞ്ഞു.

“മഹാരാജാവേ! ഈ ഭൂമിയുടെ മുഴുവന്‍ ചക്രവര്‍ത്തിയാണല്ലോ അങ്ങ്. അതുകൊണ്ട്, അങ്ങയുടേതല്ലാത്ത രാജ്യം ഇല്ല, എനിയ്ക്കു താമസിക്കാന്‍. ദയവുചെയ്ത്‌ എനിയ്ക്കിരിയ്ക്കാനുള്ള സ്ഥലം അങ്ങു നിശ്ചയിച്ചുതരൂ. തീര്‍ച്ചയായും ഞാനവിടം വിട്ടു മറ്റൊരിടത്തുവരില്ല.” കലി, പരീക്ഷിത്തിനു വാക്കു കൊടുത്തു.

“അസത്യത്തിന്റെ കളിസ്ഥലമായ ‘ദ്യൂതം(ചൂതാട്ടം)‘, തെളിഞ്ഞുനില്‍ക്കുന്ന ബോധത്തെ മറയ്ക്കുന്ന ‘മദ്യപാനം‘, കാമവികാരം ആളിക്കത്തിയ്ക്കുന്ന ‘സ്ത്രീ‘-‘കാമവാസന‘- പുരുഷനു സ്ത്രീയോടും, സ്ത്രീയ്ക്കു പുരുഷനോടും തോന്നുന്ന കാമാന്ധത), മിണ്ടാപ്രാണികളെ കൊല്ലുന്ന ‘കശാപ്പുശാല‘, അത്യാഗ്രഹം ജനിപ്പിയ്ക്കുന്ന ‘സ്വര്‍ണ്ണം‘, ഈ അഞ്ചു സ്ഥാനങ്ങളില്‍ നീ ഒതുങ്ങിയിരുന്നുകൊള്ളണം” --പരീക്ഷിത്തു കല്‍പ്പിച്ചു.

കലി നിര്‍വീര്യനായി തോന്നിച്ചെങ്കിലും, സ്വയം കാലുഷ്യം കൂട്ടി, ആളുകളെ ആക്രമിച്ചു തന്റെ വരുതിയില്‍ക്കൊണ്ടുവരാന്‍ തക്കം പാര്‍ത്തിരിക്കാന്‍ തുടങ്ങി.

പരീക്ഷിത്ത്, പശുവിനേയും കാളയേയും ശുശ്രൂഷിച്ചു. കാളയുടെ കാലുകളെ പരിചരിച്ച്‌, നേരാംവണ്ണമാക്കി. അതുകൊണ്ടുതന്നെ പശുവും സന്തോഷിച്ചു. ഇത്രയും ഇന്നത്തെ കഥ.


ഈ കാളയും പശുവും ഒക്കെ പ്രതീകങ്ങളാണ്.

പശു, ഭൂമിയുടെ പ്രതീകം, കാള, ധര്‍മ്മത്തിന്റെ പ്രതീകം.
അക്രമവും അധര്‍മ്മവും പെരുകുമ്പോള്‍, അതായത്‌ ധര്‍മ്മത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവുമ്പോള്‍, ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടുന്നു. ഭൂമി കരയുന്നതപ്പോഴാണ്. ധര്‍മ്മത്തെ താങ്ങിനിര്‍ത്തുന്നതിനും നടത്തുന്നതിനും ആരോഗ്യമുള്ള നാലു കാലുകള്‍ വേണം. ഏതൊക്കെയാണാ നാലു കാലുകള്‍?

തപസ്സ്‌, ശൌചം, ദയ, സത്യം. ഇവ നാലും സമൂഹത്തില്‍ പുഷ്ടിപ്പെട്ടാലേ ധര്‍മ്മവും പുഷ്ടിപ്പെടൂ.
തപസ്സ്‌, എന്നാല്‍ ഒറ്റക്കാലില്‍നില്‍ക്കുക എന്നതല്ല അര്‍ഥം. തപസ്സെന്നാല്‍ ഏകാഗ്രത- അതായത്‌ ‘ഇന്ദ്രിയസംയമനം’. [അഞ്ചു വ്യത്യസ്തദിശകളിലേയ്ക്ക്‍ വലിച്ചുകൊണ്ടിരിയ്ക്കുന്ന കുതിരകളെ നിലയ്ക്കുനിര്‍ത്തി, യാത്രികന്റെ ലക്ഷ്യത്തിലേയ്ക്കു അവയെ നയിക്കാനുള്ള നിയന്ത്രണശക്തി നേടുക]

ശൌചം എന്നാല്‍ ‘ശുദ്ധി’. മനസ്സിന്റേയും ശരീരത്തിന്റേയും തെളിമയും ശുദ്ധിയും. ശരീരത്തെ മോടിപിടിപ്പിയ്ക്കാന്‍ പല വസ്തുക്കളുമുണ്ട്, നമ്മുടെ സഹായത്തിന്‌. എന്നാല്‍ മനസ്സിലെ പക, അസൂയ, വെറുപ്പ്, പുച്ഛം തുടങ്ങിയവയൊക്കെ തൂത്തുവൃത്തിയാക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ?

ദയ, എന്നാല്‍ സഹതാപമല്ല. ഓരോ ജീവിയുടെ നേരേയും ഉള്ള ശുഭചിന്ത എന്ന് ദയയെ വിശേഷിപ്പിയ്ക്കാം.

നാലാമത്തേത്‌, ‘സത്യം’. അത്‌, ഒരിയ്ക്കലും നശിക്കുകയില്ല, നാം അറിഞ്ഞാലും ഇല്ലെങ്കിലും. അതാണ്, കലികാലമായപ്പോള്‍, ധര്‍മ്മത്തിനു കോട്ടം തട്ടി എന്നു ചിത്രീകരിയ്ക്കാന്‍, മൂന്നുകാലുകളും ഒടിഞ്ഞുതൂങ്ങിയ, മുടന്തിനടക്കുന്ന ഒരു കാളയെ പരാമര്‍ശിച്ചത്‌.

അധര്‍മ്മത്തെ നിലയ്ക്കുനിര്‍ത്തി, ധര്‍മ്മത്തെ വേണ്ടവിധത്തില്‍ പോഷിപ്പിച്ചു, പരീക്ഷിത്തുമഹാരാജാവ്‌. ഭൂമിയിലെങ്ങും സന്തോഷം അലതല്ലി.

(തുടരും...)

Wednesday, February 21, 2007

പരീക്ഷിത്ത്‌ -- ഒരു ആമുഖം

ആമുഖം

ഭാഗവതപുരാണത്തിലെ പരീക്ഷിത്തിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ആ കഥയുടെ ഉദ്ദേശ്യവും ലക്ഷ്യവും പാഠവും അറിയാനും ഉള്ള ഒരു ശ്രമം. പുസ്തകങ്ങള്‍ വായിച്ചും പ്രഭാഷണങ്ങള്‍ കേട്ടും എനിയ്ക്കു പഠിയ്ക്കാന്‍ സാധിച്ചത്‌ സമാനമനസ്കര്‍ക്കായി ഇവിടെ കുറിച്ചിടുന്നു. രണ്ടോ മൂന്നോ നാലോ ഭാഗങ്ങളിലായി ഇതു തുടരാന്‍ സാദ്ധ്യതയുണ്ട്‌. നാമോരോരുത്തരും തന്നെയല്ലേ പരീക്ഷിത്ത്‌ എന്നു ബോധ്യപ്പെടുമോ എന്നും നമുക്കു നോക്കാം, വരട്ടെ... ഇത് ഒരു നീണ്ട പരീക്ഷണമാവും.


പരീക്ഷിത്തിനെ നിങ്ങള്‍ക്കറിയുമായിരിയ്ക്കും. വിഷ്ണുവിനാല്‍ രക്ഷിയ്ക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ അദ്ദേഹത്തിന് വിഷ്ണുരാതന്‍ എന്നും പേരുണ്ട്. ആ കഥ ആദ്യം പറയാം.

മഹാഭാരതയുദ്ധത്തില്‍ മരിച്ച അര്‍ജ്ജുനപുത്രനായ അഭിമന്യുവാണ് പരീക്ഷിത്തിന്റെ അച്ഛന്‍. അഭിമന്യു കൊല്ലപ്പെടുമ്പോള്‍ പരീക്ഷിത്ത്‌, അമ്മയായ ഉത്തരയുടെ ഗര്‍ഭത്തിലായിരുന്നു. അശ്വത്ഥാമാവ്‌ പാണ്ഡവരോടുള്ള പകയാല്‍ കണ്ണുകാണാതായി, ഒരു കടുംകൈ ചെയ്തു- പാണ്ഡവരുടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളെയെല്ലാം നിഷ്കരുണം കൊന്നു. ആരെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കില്‍ അവരെക്കൂടികൊല്ലാന്‍, ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.


സര്‍വസംഹാരശേഷിയുള്ള ബ്രഹ്മാസ്ത്രം ഉത്തരയുടെ ഗര്‍ഭത്തെ ലക്ഷ്യമാക്കിക്കുതിച്ചു. കുഞ്ഞിനെ എത്ര സുരക്ഷിതമായി ഗര്‍ഭാശയത്തിനുള്ളിലൊളിപ്പിച്ചു വെച്ചാലും മരണത്തെ മുഖാമുഖം കാണുമ്പോള്‍ തന്റെ കുഞ്ഞ്‌ കണ്മുന്നില്‍ മരിയ്ക്കാനിടവരുന്നുവെന്ന അസഹ്യമായ അവസ്ഥയില്‍ ആ അമ്മ -ഉത്തര, ലൌകികമായ ഒന്നിനും തന്റെ കുഞ്ഞിനെ മരണത്തില്‍നിന്നും രക്ഷിയ്ക്കാന്‍ സാധിയ്ക്കില്ലെന്നു ബോദ്ധ്യമായി ശരണാഗതവത്സലനായ കൃഷ്ണനോട്‌ ഉള്ളുരുകി പ്രാ‍ര്‍ഥിച്ചു*. ഉത്തരയുടെ പ്രാര്‍ഥന കൈക്കൊണ്ട് ഭഗവാന്‍ ഗര്‍ഭസ്ഥശിശുവിനെ രക്ഷിച്ചു. വിഷ്ണുവിനാല്‍ രക്ഷിക്കപ്പെട്ടവന്‍ എന്ന അര്‍ഥത്തില്‍ പരീക്ഷിത്തിന് ‌ വിഷ്ണുരാതന്‍ എന്നും പേരുണ്ടായി.

മഹാഭാരതയുദ്ധം കഴിഞ്ഞ് യുധിഷ്ഠിരന്‍ രാജ്യം ഭരിക്കുന്നു. പരീക്ഷിത്തു ജനിയ്ക്കുന്നതിനു മുന്‍‌പുതന്നെ പാണ്ഡവരുടെ മക്കളെല്ലാം മരിച്ചുകഴിഞ്ഞിരുന്നു. വംശത്തിന്റെ നിലനില്‍പ്പുതന്നെ ഈയൊരൊറ്റ സന്തതിയിലാണെന്ന് വേവലാതിയോടെ മനസ്സിലാക്കിയ യുധിഷ്ഠിരന്‍ ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി ചോദിച്ചു-

“ഈ കുഞ്ഞിന്റെ ഭാവി എങ്ങനെയാവും? പ്രജാക്ഷേമതല്പരനായ രാജാവായിരിയ്ക്കുമോ...”

“ഗ്രഹനിലകള്‍ നല്‍കുന്ന സൂചന ഇതാണ്“ - ജ്യൌതിഷികള്‍ പറഞ്ഞുതുടങ്ങി-

“പ്രജാവത്സലനായിരിയ്ക്കും, മനുവിനെപ്പോലെ. പ്രതിജ്ഞപാലിക്കുന്നതില്‍ ശ്രീരാമനെപ്പോലെയാവും.
ശരണാര്‍ഥികളെ രക്ഷിക്കുന്ന കാര്യത്തില്‍ തന്റെ പ്രാണന്‍ പോലും ത്യജിക്കാന്‍ തയ്യാറായ ശിബിമഹാരാജാവിനെപ്പോലെയാവും. ശൌര്യവീര്യപരാക്രമത്തില്‍ ദുഷ്യന്തപുത്രനായ ഭരതനുസമനാവും. ഭൂമിയെപ്പോലെ ക്ഷമാശീലനായിരിക്കും. ഭഗവാന്‍ ശിവനെപ്പോലെ പ്രസന്നന്നായിരിയ്ക്കും. ഈശ്വരഭക്തിയില്‍ പ്രഹ്ലാദനെപ്പോലെയിരിയ്ക്കും. ഔദാര്യത്തിന്റെ കാര്യത്തില്‍ മഹാനായ രന്തിദേവനെപ്പോലെയാവും, ഋഷികളെ സംരക്ഷിയ്ക്കും, ദുഷ്ടന്മാരെ നിഗ്രഹിയ്ക്കും, കലിയെ നിലയ്ക്കുനിര്‍ത്തും...”

യുധിഷ്ഠിരന്‍ ഇടയ്ക്കുകയറിച്ചോദിച്ചു-

“ശുഭകാര്യങ്ങള്‍ മാത്രമേ അങ്ങു പറയുന്നുള്ളുവല്ലോ? അശുഭം വല്ലതുമുണ്ടോ? ഭയപ്പെടേണ്ടതായ എന്തെങ്കിലും ?”

“ഭയപ്പെടാനൊന്നുമില്ല. എന്നാല്‍, ‘തക്ഷകന്‍ കടിച്ച്‌ മരിയ്ക്കാനിടവരട്ടെ’ എന്ന്‌ ഒരു ബ്രാഹ്മണശാപം ലഭിയ്ക്കാനിടയുണ്ട്‌. എന്നാലും അതും അദ്ദേഹത്തിന്റെ ആത്യന്തികശ്രേയസ്സിനു നിമിത്തമായിത്തീരും. ഒന്നുകൊണ്ടും അങ്ങു ഭയപ്പെടേണ്ടതില്ല.” അവര്‍ പറഞ്ഞു.
യുധിഷ്ഠിരനു സമാധാനമായി. പരീക്ഷിത്തുകുമാരന്‍ വളര്‍ന്നുവരുന്നതിനനുസരിച്ച്‌ യുധിഷ്ഠിരന്റെ സന്തോഷവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു.

[തുടരും...]



* കൃഷ്ണനോട്‌ ഉത്തരയുടെ പ്രാര്‍ഥന :

“പാഹി പാഹി മഹായോഗിന്‍ ദേവ ദേവ ജഗത്പതേ
നാന്യം ത്വദഭയം പശ്യേ യത്ര മൃത്യുഃ പരസ്പരം (1-8-9)

അഭിദ്രവതി മാമീശ! ശരസ്തപ്തായസോ വിഭോ!
കാമം ദഹതു മാം നാഥ! മാമേ ഗര്‍ഭോ നിപാത്യതാം“(1-8-10)

Tuesday, January 30, 2007

തളിരിലയുടെ അഹങ്കാരം





"വസന്തപഞ്ചമിയ്ക്കു രാഗമോതുവാന്‍ വരുന്നതാം
പികങ്ങളെത്തുരത്തൊലാ വിളര്‍ത്ത നിന്‍ കരങ്ങളാല്‍"
മനോജ്ഞമായ പല്ലവം മരത്തിനോടു ചൊല്ലിപോ-
ലവജ്ഞപൂണ്ടനോക്കുമായ്‌, പഴുത്തിലയ്ക്കു കേള്‍ക്കുവാന്‍!


(പഴുത്ത അടയ്ക്കയെ 'പഴുക്കടയ്ക്ക' എന്നു പറയാം, പഴുത്ത ഇലയെ 'പഴുക്കില' എന്നു പറയുമോ ആവോ)

Thursday, January 25, 2007

അവള്‍ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ്‌...!

രംഗം: 1

വാഗ്‌ജ്യോതിപ്പൂമുഖം

സമയം: സന്ധ്യ കഴിഞ്ഞു. ഒരടുക്കും ചിട്ടയുമില്ലാതെ പോസ്റ്റുകള്‍ പരന്നുകിടക്കുന്നു. സന്ധ്യാനാമം കാസറ്റില്‍ നിന്നും ഒഴുകിവരുന്നു. ഓണക്കാലമല്ലെങ്കിലും ഓണത്തല്ലും പുലിക്കളിയും കഴിഞ്ഞ ലക്ഷണം കാണാം. തല്ലിനൊടുവില്‍, അവള്‍ നക്ഷത്രമെണ്ണിത്തുടങ്ങിയിരുന്നു...



രംഗം 2: -അനന്തമജ്ഞാതമവര്‍ണ്ണനീയം... ISRO ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ തിരുമുറ്റം.

നക്ഷത്രങ്ങളെ എണ്ണാന്‍ ഏറ്റവും നല്ലത്‌, ഈ മുറ്റം തന്നെ. അവള്‍ ആകാശം നോക്കി മലര്‍ന്നുകിടന്നു. നക്ഷത്രങ്ങള്‍ അവളെനോക്കിചിരിക്കുന്നുണ്ടായിരുന്നു. പ്രാങ്ങ്‌ നക്ഷത്രദശ" തരണം ചെയ്ത, ആ താരകളെ അവള്‍ ആദരവോടെ നോക്കി. സന്തോഷം കൊണ്ട്‌ അവള്‍ പാടി, ഒരു ശ്ലോകം...


രംഗം 3: ശ്ലോകസദസ്സ്‌.

"അനന്തമജ്ഞാതമവര്‍ണ്ണനീയം...
ഈ ലോകഗോളം തിരിയുന്ന മാര്‍ഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മര്‍ത്ത്യന്‍ കഥയെന്തുകണ്ടൂ!

അടുത്ത അക്ഷരം "അ". മൈക്‌ക്‍ അടുത്തയാള്‍ക്കു കൊടുത്തു...


രംഗം 4: ഉദയസൂര്യന്റെ നാട്‌
സമയം: സൂര്യോദയത്തിനു മുന്‍പ്‌


"ഹേയ്‌, നീ മനുഷ്യനാണോ?"

ചോദ്യം കേട്ട്‌ അവള്‍ തിരിഞ്ഞുനോക്കി.ചതുരത്തലയും ഹിമക്കരടികളുടേതുപോലെയുള്ള വെളുത്ത ശരീരവും നീണ്ടു തുമ്പിക്കൈ പോലുള്ള കൈകളുമൊക്കെയായി ഒരു സത്വം!

"ആരാ നിങ്ങള്‍?" അവള്‍ ചോദിച്ചു.

"പേര്‌: ചന്ദ്രകാന്തി
നാള്‌: രോഹിണി
വീട്‌: ചന്ദ്രാലയം, അതെ, ചന്ദ്രനില്‍.
ജോലി : ഗവേഷണം"

"ആട്ടെ, എങിനെ ഇവിടെയെത്തി?" അവള്‍ അത്ഭുതം കൊണ്ട്‌ വിടര്‍ന്ന കണ്ണുകളോടെ, സത്വത്തിനോടു ചോദിച്ചു.

"ഗവേഷണവുമായി ആകാശം നോക്കി നടന്നപ്പോള്‍ ഒരു ഉപഗ്രഹം, സ്കൂള്‍ സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസ്സുപോലെ പരക്കം പായുന്നതു കണ്ടു. ഗവേഷണത്വരാപ്രവേഗം കൊണ്ട്‌ ഓടിച്ചാടിക്കേറി, ദാ ഇപ്പോള്‍ ഇവിടെ എത്തി".


"ആട്ടെ, ഗവേഷണത്തിന്റെ വിഷയം?"

"In pursuit of Human being"

"എന്നുവെച്ചാല്‍?"

"ഭൂമിയില്‍ മനുഷ്യനുണ്ടോ എന്നു കണ്ടെത്തുക"

"ഇതാപ്പൊ വല്യ കാര്യം? ഞാനൊരു മനുഷ്യനാണ്‌".

വിശ്വാസം വരാതെ, ആ സത്വം കയ്യിലുള്ള റെഫറന്‍സ്‌ പുസ്തകത്തിലേയ്ക്കും അവളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കി. മലര്‍ന്നു കിടക്കുകയായിരുന്ന അവളെ, ആപാദചൂഡം നോക്കിയിട്ട്‌, ഒന്നുകൂടി പുസ്തകം നോക്കി, സത്വം വായിച്ചു- (മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ ജഗതിയെപ്പോലെ, സശ്രദ്ധം) -

"മനുഷ്യന്‍ - രണ്ടുകാലില്‍ ... നടക്കുന്ന... ഒരു ജീവി.
ശരിയായിരിക്കാം. പക്ഷേ താങ്കള്‍ നടക്കുന്നില്ലല്ലോ?"

"അതാണോ കാര്യം? ഞാന്‍ നടക്കാമല്ലോ, ഇപ്പോള്‍ സമ്മതിച്ചോ? ഞാന്‍ മനുഷ്യനാണ്‌".

"ഇല്ല".
വീണ്ടും പുസ്തകത്തിലേയ്ക്കു നോക്കി, സത്വം, സസൂക്ഷ്മം.

"എന്തു പുസ്തകമാ അത്‌? "

"ഡിക്‍ഷണറി, എന്റെ വല്ല്യമ്മാമന്റെ അമ്മാമന്‍, ലോകപ്രശസ്തനാണ്‌, 'അമ്പിളിയമ്മാമന്‍', എനിയ്ക്കു നേരിട്ടു തന്നതാ. എല്ലാം ഇതിലുണ്ട്‌. ഒന്നു കണ്ടു പിടിക്കുകയേ വേണ്ടൂ." അഭിമാനത്തോടെ, സത്വം വീണ്ടും പുസ്തകം നോക്കി വായിച്ചു-

"മനുഷ്യന്‍ - ഒരു തല, രണ്ടു കണ്ണുകള്‍, ഒരു മൂക്ക്‌, രണ്ടു ചെവികള്‍, രണ്ടുവീതം കൈകാലുകള്‍. വാലില്ല, കൊമ്പില്ല, ഒരു ബുദ്ധിജീവി"(കൌമുദീ വ്യാഖ്യാനം പേജ്‌123 നാലാം ഖണ്ഡിക)ബുദ്ധിജീവിയോ? ഇനിയിപ്പോള്‍ സ്വയം പരീക്ഷണവസ്തുവാകേണ്ട എന്ന കരുതലോടെ, അവള്‍ പറഞ്ഞു-

"ശരി, വരൂ ഞാന്‍ കാണിച്ചുതരാം അത്തരം മനുഷ്യരെ"അവള്‍ സത്വത്തിന്റെ തുമ്പിക്കൈപോലത്തെ കയ്യില്‍ പിടിച്ച്‌ ബഹിരാകാശഗവേഷണകേന്ദ്രത്തിനുള്ളിലേയ്ക്കു കടന്നു.ആരും അവരെ ശ്രദ്ധിയ്ക്കുന്നേ ഉണ്ടായിരുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ അവള്‍ക്കു തോന്നി. ഒരു ചന്ദ്രജീവിയെ സഹായിക്കാന്‍ അവസരം കിട്ടിയത്‌ പൂര്‍വജന്മപുണ്യമെന്നവള്‍ കരുതി.

ചന്ദ്രനിലേക്‌ക്‍ പിക്നിക്കിനു പോവാന്‍ തയ്യാറാക്കിയ റോക്കറ്റിനുചുറ്റും പത്തു പതിനഞ്ചു ശാസ്ത്രജ്ഞര്‍ കൂടിനില്‍ക്കുന്നുണ്ട്‌. അവരെ ചൂണ്ടി, അവള്‍ സത്വത്തിനോടു പറഞ്ഞു. "അതാ നീ അന്വേഷിക്കുന്ന മനുഷ്യര്‍".

"തലയുണ്ട്‌, കയ്യുണ്ട്‌, കാലുണ്ട്‌, ....പക്ഷേ ബുദ്ധിയെവിടെ? കാണുന്നില്ലല്ലോ എന്നു പറഞ്ഞുകൊണ്ട്‌ സത്വം ഓടിപ്പോയി, ആ ചന്ദ്രയാനത്തില്‍ ഇരിപ്പുറപ്പിച്ചതും ഒന്നിച്ചായിരുന്നു.

അവള്‍ ഞെട്ടി, കണ്ണു തുറന്നു. ചുറ്റും ആരും ഉണ്ടായിരുന്നില്ല. ആകാശത്തില്‍ കുഞ്ഞുനക്ഷത്രങ്ങള്‍ കണ്ണുപൊത്തിക്കളിക്കാന്‍ വിളിച്ചുകൊണ്ട്‌ അപ്പോഴും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ എണ്ണാന്‍ തുടങ്ങി..."ഒന്ന്‌, രണ്ട്‌, മൂന്ന്‌..."


[ബാംഗ്ലൂരിലെ ISRO കേന്ദ്രത്തിനെ കണ്മുന്നില്‍ കണ്ടുകൊണ്ട്‌, അബ്ദുള്‍കലാമിനെ സ്മരിച്ചുകൊണ്ട്‌, ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു]

Monday, January 22, 2007

"അമ്മ നല്ല അമ്മ"

"അമ്മ നല്ല അമ്മ
ഉമ്മനല്‍കും അമ്മ....
......
അമ്മ എന്റെ ദൈവം" എന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍, സ്വന്തം അമ്മമാരെ സ്നേഹത്തോടേയും ആദരവോടേയും കാണണം എന്ന ഒരു പാഠമല്ലേ പഠിപ്പിക്കാനുദ്ദേശിക്കുന്നത്‌?

അതോ ഓരോ കുട്ടിയുടേയും അമ്മയെപ്പറ്റിപ്പഠിച്ച്‌,

" മിന്നൂ, നിന്റെ അമ്മ അത്ര നല്ലതൊന്നുമല്ല, അവള്‍ പരദൂഷണക്കരിയാണ്‌"

"ചിന്നൂ, നിന്റെ അമ്മയും അത്ര നല്ലതല്ല, ഇന്നാളൊരുദിവസം വെള്ളം പിടിക്കാന്‍ ടാപ്പിന്റെ അടുത്തുനില്‍ക്കുമ്പോള്‍ സൈനബത്താത്തയോടു അടികൂടുന്നതു ഞാന്‍ കണ്ടിരുന്നു,"
എന്നൊക്കെ സത്യം സത്യമായി പഠിപ്പിക്കണോ?

സ്വന്തം അമ്മയെക്കുറിച്ച്‌, മാനുഷികപരിമിതികള്‍ എത്രയുണ്ടെങ്കിലും, പ്രസവിച്ച അമ്മ എന്ന നിലയ്ക്കുതന്നെ സ്നേഹാദരങ്ങളോടെ നോക്കിക്കാണണം എല്ലാവരും. അമ്മയെ ദൈവതുല്യം കാണുന്നവര്‍ക്‌ക്‍ മറ്റുള്ളവരുടെ അമ്മയേയും ബഹുമാനിക്കാന്‍ കഴിയും. സ്വന്തം അമ്മയുടേയും കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌, യുക്തിയുക്തം തര്‍ക്കിക്കുന്നവര്‍ക്‌ക്‍ ബിസിനസ്സ്‌ തലത്തില്‍ മാത്രമേ( എനിയ്ക്കു വല്ല ഉപകാരവുമുണ്ടോ, എങ്കില്‍ നല്ലത്‌ എന്നും, മറ്റൊരു വീട്ടില്‍ മറ്റൊരമ്മ എനിയ്ക്കി ഇതിനേക്കാള്‍ കൂടുതല്‍ പ്രയോജനപ്പെടുമെങ്കില്‍ ആ അമ്മയാണ്‌ വിലമതിയ്ക്കേണ്ട അമ്മ എന്നും ഉള്ള രീതിയില്‍) ചിന്തിയ്ക്കാന്‍ കഴിയൂ.


സ്വന്തം അമ്മയെ നല്ലവണ്ണം സ്നേഹിയ്ക്കുന്ന ആള്‍ക്‌ക്‍ അമ്മയോട്‌ തികഞ്ഞസ്വാതന്ത്ര്യത്തോടെ അവരുടെ പരിമിതികളെക്കുറിച്ചും സംസാരിക്കാം, അവര്‍ തെറ്റിദ്ധരിയ്ക്കപ്പെടുകയില്ല.

Friday, January 12, 2007

ഭീഷ്മസ്തുതി

സ്വച്ഛന്ദമൃത്യുവായ (തയ്യാറുള്ളപ്പോള്‍ മാത്രം മരിച്ചാല്‍ മതി എന്ന്‌ വരം നേടിയ) ഭീഷ്മര്‍, ശരശയ്യയില്‍ ഉത്തരായണകാലം കാത്ത്‌ കിടക്കുന്നു. ഉത്തരായണം തുടങ്ങാന്‍ (മകരസംക്രമം) അധികം സമയമില്ലല്ലോ എന്നു കണ്ട്‌ ശ്രീകൃഷ്ണന്‍ ധര്‍മ്മപുത്രരേയും (യുധിഷ്ഠിരനേയും) കൂട്ടി ഭീഷ്മരുടെ അടുത്തേയ്ക്കു ചെല്ലുന്നു. അവര്‍ ഭീഷ്മരുടെ അടുത്തുചെന്നു നിന്ന് വന്ദിച്ചു.

ധര്‍മ്മത്തെക്കുറിച്ച്‌ യുധിഷ്ഠിരന്‌ ധാരാളം സംശയങ്ങളുണ്ടായിരുന്നു. സംശയങ്ങളെല്ലാം കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം യുധിഷ്ഠിരന്‍, ഭീഷ്മരോടു ചോദിച്ചു. വളരെ വിശദമായി അതെല്ലാം പ്രതിപാദിച്ച ഭീഷ്മര്‍, ഉത്തരായണശുഭകാലം എത്താറായി എന്നു കണ്ട്‌, തന്റെ വൃത്തികളെല്ലാം ഉപസംഹരിച്ചു, മുന്നില്‍ തെളിഞ്ഞുവിളങ്ങുന്ന കൃഷ്ണനെ സ്തുതിയ്ക്കാനാരംഭിച്ചു. പുറത്തും ഉള്ളിലും കൃഷ്ണനെക്കണ്ടുകൊണ്ട്‌, കൃഷ്ണചിന്തയില്‍ ശരീരം വെടിയാന്‍ ആഗ്രഹിക്കുന്നു, അദ്ദേഹം.

ഇനി ഭീഷ്മസ്തുതി, മൂലശ്ലോകവും അതിനു ഞാന്‍ മനസ്സിലാക്കിയ അര്‍ഥവും താഴെക്കൊടുക്കുന്നു.

കൃഷ്ണന്‍ ഭീഷ്മരുടെ അടുത്തുചെന്നു വന്ദിക്കുന്നു. ആനന്ദാശ്രുക്കളോടെ ഭീഷ്മര്‍ സ്തുതിയ്ക്കാനാരംഭിയ്ക്കുന്നു.

ശ്രീ ഭീഷ്മ ഉവാച
ഭീഷ്മര്‍ പറഞ്ഞു-

"ഇതി മതിരുപകല്‍പ്പിതാ വിതൃഷ്ണാ
ഭഗവതി സാത്വതപുംഗവേ വിഭൂംനി
സ്വസുഖമുപഗതേ ക്വചിദ്വിഹര്‍ത്തും
പ്രകൃതിമുപേയുഷി യദ്‌ഭവപ്രവാഹഃ"

മഹാപ്രഭുവായ ഭഗവാനില്‍, പ്രകൃതിയോടു (മായയോട്‌) ചേര്‍ന്ന് പ്രപഞ്ചസൃഷ്ടിചെയ്യുന്ന കാരുണ്യമൂര്‍ത്തിയില്‍, ഞാനെന്റെ മനസ്സു മുഴുവനായും സമര്‍പ്പിക്കുന്നു. നിന്തിരുവടിയില്‍ (താങ്കളില്‍) ലയിയ്ക്കാനെനിയ്ക്കു സാധിയ്ക്കണേ. [ഏകദേശ അര്‍ഥം].

"ത്രിഭുവനകമനം തമാലവര്‍ണ്ണം
രവികരഗൌരവരാംബരം ദധാനേ
വപുരളകകുലാവൃതാനനാബ്ജം
വിജയസഖേ രതിരസ്തു മേऽനവദ്യാ"

അര്‍ജ്ജുനന്റെ സഖാവായ അങ്ങ്‌ ഇതുപോലെ മന്ദസ്മിതം തൂകി, മഞ്ഞപ്പട്ടുചുറ്റി, അളകങ്ങളാല്‍ സുന്ദരമായ മുഖശോഭയോടെ എന്റെ മനതാരില്‍ എന്നും വിളങ്ങണേ. [എന്റെ മനസ്സിന്‌ പാര്‍ഥസാരഥീരൂപം എന്നെന്നും പ്രിയപ്പെട്ടതാവണേ]

"യുധി തുരഗരജോവിധൂമ്രവിഷ്വ-
ക്കചലുളിതശ്രമവാര്യലംകൃതാസ്യേ
മമനിശിതശരൈര്‍വിഭിദ്യമാന-
ത്വചി വിലസത്‌കവചേऽസ്തു കൃഷ്ണ ആത്മാ"

യുദ്ധത്തിനിടയില്‍ രണഭൂമിയില്‍ നിന്നും ഉയര്‍ന്നപൊടികള്‍ പറ്റിയും വിയര്‍പ്പണിഞ്ഞതുമായ ചിരിച്ചുകൊണ്ടുള്ള ഈ മുഖവും, ഞാനെയ്ത അമ്പുകള്‍ തറച്ച മാര്‍ച്ചട്ടയോടെയുള്ള അങ്ങയുടെ ആ നില്‍പ്പും, കൃഷ്ണ, എന്റെ മനസ്സില്‍ നേരിട്ടുകാണുന്നതുപോലെ എന്നും തെളിഞ്ഞുകാണാന്‍ കനിയണേ.

"സപദി സഖിവചോ നിശമ്യ മധ്യേ
നിജപരയോര്‍ബലയോ രഥം നിവേശ്യ
സ്ഥിതവതി പരസൈനികായുരക്ഷ്ണാ
ഹൃതവതി പാര്‍ഥസഖേ രതിര്‍മ്മമാസ്തു"

അര്‍ജ്ജുനന്‍ പറഞ്ഞപ്രകാരം, ശത്രുക്കളെയെല്ലാം കാണിച്ചുകൊടുക്കാന്‍ വേണ്ടി ഓരോരുത്തരെയായി നോക്കി നോക്കി- ആ നോട്ടത്താല്‍ ത്തന്നെ അവരുടെയെല്ലാം ആയുസ്സു വലിച്ചെടുത്ത ഹേ കൃഷ്ണ, പാര്‍ഥന്റെ കൂട്ടുകാരാ, എനിയ്ക്കു നിന്നില്‍ ഭക്തിയുണ്ടാവണേ.

"വ്യവഹിതപൃതനാമുഖം നിരീക്ഷ്യ
സ്വജനവധാദ്വിമുഖസ്യ ദോഷബുദ്ധ്യാ
കുമതിമഹരദാത്മവിദ്യയാ യ-
ശ്ചരണരതിഃ പരമസ്യ തസ്യ മേऽസ്തു"

യുദ്ധത്തിനു ഒരുങ്ങിനില്‍ക്കുകയായിരുന്ന ഞങ്ങളുടെ നേര്‍ക്ക്‌ അമ്പയക്കാന്‍ മടിച്ചുനില്ലുകയായിരുന്ന, കര്‍ത്തവ്യബോധം തന്നെ മറന്ന അര്‍ജ്ജുനന്‌ നീ ഗീതയോതി ആത്മതത്വം ഉപദേശിച്ച്‌ അവനെ ഉദ്ബുദ്ധനാക്കി. ആ അങ്ങയില്‍ എനിയ്ക്കെപ്പോഴും ഭക്തിയുണ്ടാവണേ.

"സ്വനിഗമമപഹായ മത്പ്രതിജ്ഞാ-
മൃതമധികര്‍ത്തുമവപ്ലുതോ രഥസ്ഥഃ
ധൃതരഥചരണോऽഭ്യയാച്ചലദ്ഗുര്‍-
ഹരിരിവ ഹന്തുമിഭം ഗതോത്തരീയഃ

ശിതവിശിഖഹതോ വിശീര്‍ണ്ണദംശഃ
ക്ഷതജപരിപ്ലുത ആതതായിനോ മേ
പ്രസഭമഭിസസാര മദ്വധാര്‍ഥം
സ ഭവതു മേ ഭഗവാന്‍ ഗതിര്‍മ്മുകുന്ദഃ"

ഹേ കൃഷ്ണ, ഞാനെയ്ത അമ്പു തറച്ച്‌ മാര്‍ച്ചട്ടയിലൂടെ രക്തം പൊടിഞ്ഞപ്പോള്‍ അങ്ങ്‌ എന്റെ വാക്കു സത്യമാക്കാനല്ലേ സ്വന്തം പ്രതിജ്ഞപോലും മറന്ന്‌ ആയുധമേന്തി (സുദര്‍ശനം) രഥത്തില്‍ നിന്നും ചാടിയിറങ്ങി എന്റെ നെരെ ആഞ്ഞടുത്തത്‌? എന്റെ നേര്‍ക്കോടിവന ആ നീ തന്നെയാണ്‌ എന്റെ ഗതി, എന്റെ ലക്ഷ്യം!"

വിജയരഥകുടുംബ ആത്തതോത്രേ
ധൃതഹയരശ്മിനി തച്ഛ്രിയേക്ഷണീയേ
ഭഗവതി രതിരസ്തു മേ മുമൂര്‍ഷോഃ
യമിഹ നിരീക്ഷ്യ ഹതാ ഗതാസ്സരൂപം"

അര്‍ജ്ജുനന്റെ രഥത്തില്‍ കുതിരകളുടെ കടിഞ്ഞാണ്‍ കയ്യിലേന്തി, രഥത്തെനിയന്ത്രിച്ചുകൊണ്ട്‌ വിജയത്തിലേയ്ക്കു നയിച്ച, നിന്റെ ആ തേരാളീരൂപം കണ്ടുകൊണ്ട്‌ പ്രാണന്‍ വെടിഞ്ഞവരും തീര്‍ച്ചയായും പരമപദം തന്നെ പ്രാപിച്ചിരിയ്ക്കണം![അര്‍ജ്ജുനന്റെ തേര്‍ത്തട്ടുപോലെ എന്റെ ഹൃദയത്തെ കൃഷ്ണ നീ കരുതണേ. (ശരീരം തേരാണെന്നു കരുതിയാല്‍, ഇന്ദ്രിയങ്ങള്‍- തേരിലെ കുതിരകള്‍; മനസ്സ്‌- കടിഞ്ഞാണ്‍; ജീവന്‍(ശ്വാസമല്ല) തേരിലെ യാത്രക്കാരന്‍; തേരാളിയായി കൃഷ്ണന്‍(പരമാത്മാവ്‌) ഉണ്ടെങ്കില്‍ പിന്നെന്തിനു പേടി?) എന്റെ ഹൃദയത്തില്‍ നീയെന്നും വസിയ്ക്കണം. എന്നുള്ളിലെ തേരാളിയാണ്‌ എന്നെ എത്തേണ്ടിടത്ത്‌ എത്തിയ്ക്കേണ്ടത്‌].

"ലളിതഗതിവിലാസവല്‍ഗുഹാസ-
പ്രണയനിരീക്ഷണകല്‍പ്പിതോരുമാനാഃ
കൃതമനുകൃതവത്യ ഉന്മദാന്ധാഃ
പ്രകൃതിമഗന്‍ കില യസ്യ ഗോപവധ്വഃ"

നിഷ്കളങ്കകളായ ഗോപസ്ത്രീകള്‍ പോലും നിന്റെ സുന്ദരമായ പുഞ്ചിരിയും മുഖവും മധുരമായ വാക്കുകളും നിന്റെ മറ്റു ഭാവങ്ങളും ഓര്‍ത്തോര്‍ത്ത്‌ മറ്റെല്ലാം മറന്ന്‌ നിന്നില്‍ത്തന്നെ ലയിച്ചുവല്ലോ!

"മുനിഗണനൃപവര്യസംകുലേऽന്ത-
സ്സദസി യുധിഷ്ഠിരരാജസൂയ ഏഷാം
അര്‍ഹണമുപപേദ ഈക്ഷണീയോ
മമദൃശി ഗോചര ഏഷ ആവിരാത്മാ"

ധര്‍മ്മപുത്രന്റെ രാജസൂയയാഗത്തില്‍ അഗ്രാസനത്തിലിരുത്തി പൂജചെയ്തത്‌ പാര്‍ഥസാരഥേ, കൃഷ്ണ, അങ്ങയെയാണല്ലോ. ജഗത്തിന്റെയെല്ലാം അന്തരാത്മാവായ ആ അങ്ങ്‌ ഇപ്പോഴിതാ എന്റെ മുന്നില്‍ തെളിഞ്ഞുനില്‍ക്കുന്നു. ഈശ്വരാധീനം എന്നല്ലാതെ എന്തുപറയാന്‍?

"തമിമമഹമജം ശരീരഭാജാം
ഹൃദി ഹൃദി ധിഷ്ഠിതമാത്മകല്‍പ്പിതാനാം
പ്രതിദൃശമിവ നൈകധാര്‍ക്കമേകം
സമധിഗതോസ്മി വിധൂതഭേദമോഹഃ"

സൂര്യന്റെ പ്രതിബിംബം, വെള്ളം നിറച്ചുവെച്ചപാത്രങ്ങളില്‍ വെവ്വേറെ (ഓരോ പാത്രത്തിലും ഓരോ സൂര്യപ്രതിബിംബം- പക്ഷേ യഥാര്‍ഥത്തില്‍ ഒരേയൊരു സൂര്യനേയുള്ളൂ) കാണപ്പെടുന്നതുപോലെ പരമാത്മാവായ അങ്ങയുടെ പ്രതിബിംബങ്ങളാണല്ലോ ഓരോരോ ദേഹത്തിലും കുടികൊള്ളുന്നത്‌! അപ്പോള്‍ എന്നുള്ളിലുള്ളത്‌ കൃഷ്ണാ നിന്റെ പ്രതിബിംബം. ആ പ്രതിബിംബത്തിന്റെ യഥാര്‍ഥരൂപം- എന്റെ യഥാര്‍ഥസത്ത- മഹാപ്രഭോ! അങ്ങുതന്നെയല്ലേ! എനിയ്ക്കിപ്പോള്‍ ഞാന്‍ ഈ വെറും ശരീരമാണെന്നു തോന്നുന്നില്ലാ. അല്ലയോ സച്ചിദാനന്ദരൂപാ, എല്ലാദുഃഖങ്ങളുമകന്ന്‌ തെളിഞ്ഞബോധത്തോടെ ഞാനുമീ പരമാനന്ദത്തില്‍ ലയിയ്ക്കട്ടേ!

ഭാഗവതം ഒന്നാം സ്കന്ധം ഒമ്പതാമധ്യായത്തില്‍ ഈ ശ്ലോകങ്ങള്‍ കാണാം. നിത്യേന ഇതു ചൊല്ലാറുള്ള ഒരാള്‍ക്ക്‌ അവരാവശ്യപ്പെട്ടതിനാല്‍ അതിന്റെ ഒരു ഭാവാര്‍ഥം (വിമര്‍ശനമോ പദാനുപദവ്യാഖ്യാനമോ അല്ല) എഴുതിക്കൊടുത്തു. അതാണ്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നത്‌.

Thursday, January 11, 2007

ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം)

ഭാഷ ആശയരൂപീകരണത്തിനും ആശയവിനിമയത്തിനും പ്രയോജനപ്പെടുന്നുണ്ട്‌. ആശയവിനിമയത്തിന്‌ ഭാഷയെ പ്രയോജനപ്പെടുത്തുമ്പോഴാണല്ലോ അതിന്‌ ഒരു പൊതുരൂപവും സാമൂഹികമാനവും ഒക്കെ കൈവരുന്നത്‌.

ഒരു ജനസമൂഹം മുഴുവന്‍ ഒരേതരത്തില്‍ ഒരു ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ഭാഷയുടെ ആ ഒരു കൈവഴി രൂപപ്പെടുന്നു. ഇങ്ങനെ ഒരു പ്രത്യേകഭാഷ രൂപപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഘടനയും സ്വഭാവവും സാമാന്യമായി രേഖപ്പെടുത്തിവെയ്ക്കാന്‍ ഭാഷാതല്‍പരര്‍ ശ്രദ്ധിയ്ക്കും. ഇങ്ങനെ രേഖപ്പെടുത്തുന്നതാണ്‌ ആ ഭാഷയുടെ വ്യാകരണം.

ഈ ഭാഷയെ പുതുതായി പരിചയപ്പെടുന്നവര്‍ക്‌ക്‍, ഭാഷ വളര്‍ന്നുവന്ന എല്ലാഘട്ടങ്ങളിലൂടേയും സഞ്ചരിച്ച്‌ അതു പഠിച്ചെടുക്കുന്നതിനേക്കാള്‍ എളുപ്പമാണ്‌ ഈ വ്യാകരണം പഠിയ്ക്കുക എന്നത്‌. വ്യാകരണം പഠിയ്ക്കുകയും നിലവിലുള്ള ഭാഷാപ്രയോഗങ്ങള്‍ കേട്ടുപരിചയിക്കുകയും ഒപ്പത്തിനൊപ്പം ചെയ്താല്‍ വളരെ വേഗം പുതിയൊരു ഭാഷ പഠിയ്ക്കാം.

ഓരോരുത്തന്റേയും ഭാഷാസിദ്ധിയും ഭാഷാപ്രയോഗസാമര്‍ഥ്യവും വ്യത്യസ്തമാണ്‌. ആരൊക്കെ, ഏതൊക്കെ രീതിയില്‍ ഒരു ഭാഷ പ്രയോഗിച്ചാലും സാമാന്യമായി ആശയവിനിമയം നടക്കപ്പെടുന്നുണ്ട്‌. ചെറിയ ചെറിയ മാറ്റങ്ങളും പുതുമകളും എപ്പോഴും ഭാഷയില്‍ സ്വാംശീകരിയ്ക്കപ്പെടുന്നുമുണ്ട്‌. പുതിയപ്രയോഗങ്ങളും ശൈലികളും ഒക്കെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള ഭാഷ നവനവോന്മേഷശാലിനി :-)യായി വിലസുമത്രേ.

ഒരുകൂട്ടം ആളുകള്‍ ഒരേതരത്തില്‍ ഒരു വാക്കിനേയോ ശൈലിയേയോ പ്രയോഗിച്ച്‌ അംഗീകരിച്ചാല്‍ അത്‌ ആ ഭാഷയ്ക്ക്‌ മുതല്‍ക്കൂട്ടായിത്തീരാം. ഈ പുതുമകള്‍ ഭാഷയുടെ സമ്പത്തായിത്തീരുന്നത്‌, ക്രമേണയുള്ള സ്വാഭാവികമായ രചനാന്തരങ്ങളിലൂടെ രൂപപ്പെട്ടുവരുമ്പോഴാണ്‌.

ഒരാള്‍ക്ക്‌, കേശാലങ്കാരത്തില്‍ മാറ്റം വരുത്തിയും വേഷവിധാനത്തില്‍ മാറ്റം വരുത്തിയും ഒക്കെ പുതുമ പരീക്ഷിയ്ക്കാം. എന്നാല്‍ എല്ലാമാറ്റങ്ങളും ഒരുമിച്ചായാല്‍ ചിലപ്പോള്‍ വ്യക്തിത്വം തന്നെ മാറിപ്പോവും. കൂട്ടത്തില്‍ പ്ലാസ്റ്റിക്‌ സര്‍ജറികൂടി നടത്തി കൃത്രിമമായിപ്പോലും രൂപമാറ്റം ഉണ്ടാക്കിയെടുത്താല്‍ കോലംകെട്ടുപോവുകയോ വ്യക്തിത്വം തന്നെ നഷ്ടമാവുകയോ ചെയ്യും.

മുകളില്‍പ്പറഞ്ഞ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ബൂലോഗമലയാളത്തെ ഒന്നു നോക്കിക്കാണാം-ബ്ലോഗുക, ബ്ലോഗന്‍, ബ്ലോഗിനി(ബ്ലോഗത്തി), ബൂലോകം തുടങ്ങിയവാക്കുകള്‍ മാറ്റിനിര്‍ത്താന്‍ നമുക്കാവില്ല. ഡിലീറ്റുക, കമന്റുക, പോസ്റ്റുക, കോപ്പുക, ലിങ്കുക തുടങ്ങിയവാക്കുകള്‍ ബൂലോഗത്ത്‌ ധാരാളം കേള്‍ക്കുന്നുണ്ട്‌. പുലി, പുപ്പുലി (സംസ്കൃതത്തിലെ ഈ അര്‍ഥത്തില്‍ ഉപയോഗിക്കുന്ന വീരകേസരി-(കേസരി), നരര്‍ഷഭന്‍(ഋഷഭഃ)എന്നീ പദങ്ങളെക്കൂടി ഓര്‍ക്കട്ടെ), എന്നിവരുടെ പുപ്പുലിക്കളിയാണല്ലോ ഇവിടത്തെ ജനകീയാഘോഷം.

"എങ്ങുതിരിഞ്ഞൊന്നു നോക്കിയാലും
കേള്‍ക്കുന്നു പുപ്പുലിഗര്‍ജ്ജനങ്ങള്‍"
എന്നു മൂളിപ്പാട്ടു പാടാതിരിക്കാനാവുന്നില്ല:)
ലെവന്‍, ലെത്‌, ലിതുകൊള്ളാമല്ല്- തുടങ്ങിയവ പ്രാദേശികതവിട്ട്‌ പൊതുധാരയിലേക്‌ക്‍ എത്തുന്നുവോ എന്നൊരു സംശയം. ലാലു അലക്സുക, വക്കാരിക്കുപഠിയ്ക്കുക തുടങ്ങിയ പദങ്ങള്‍ പത്തുനൂറാളുകള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാക്കുന്നുണ്ടെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ മലയാളഭാഷയുടെ പൊതുധാരയിലേയ്ക്കെത്തുമോ? എത്തേണ്ടതുണ്ടോ?

ഏതുവാക്കും ഏതര്‍ഥത്തിലും ഉപയോഗിയ്ക്കാമെങ്കിലും സ്വാഭാവികമായപ്രയോഗത്തിലൂടെ, ഒരു പൂ വിടരും പോലെയായാല്‍ അതല്ലേ ഭാഷയ്ക്‌ക്‍ ഉണര്‍വ്വും പുതുമയും നല്‍കൂ? ബൂലോഗത്ത്‌ സ്വാഭാവികമായി ഉടലെടുത്തപ്രയോഗങ്ങള്‍ പൊതുധാരയെ സംബന്ധിച്ച്‌ കൃത്രിമത്വം തോന്നിക്കുന്നതാണല്ലോ. അപ്പോള്‍ അടുത്തചിന്താവിഷയം ഇതാണ്‌-

"ബ്ലോഗുഭാഷ കാലക്രമത്തില്‍ മലയാളഭാഷയുടെ പൊതുധാരയില്‍ നിന്നും മറ്റൊരു കൈവഴിയായി ദിശമാറി ഒഴുകുമോ?"

Monday, January 08, 2007

സ്വകാര്യം അഥവാ റാഗിക്കുറുക്ക്‌

ചിരകിയ നാളികേരം സമം ചേര്‍ത്ത്‌ അമര്‍ത്തിത്തിരുമ്മിവെച്ച അവിലുണ്ട്‌, കോഴിയമ്മപ്പാത്രത്തില്‍. സീരിയല്‍ തീര്‍ന്നപ്പോഴാണ്‌ പ്രഭയ്ക്കതോര്‍മ്മവന്നത്‌. പാത്രം തുറന്നു നോക്കി. അവില്‍ നല്ല മൃദുവായിരിയ്ക്കുന്നു.

ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും താളിച്ച്‌ നല്ല അവിലുപ്പുമാവുണ്ടാക്കണോ? അതോ, ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്ത്‌ ശര്‍ക്കര ഉരുക്കിയിളക്കി അവിലുകുഴച്ചതുണ്ടാക്കണോ? ആലോചിയ്ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നു!

രണ്ടിനും ഒരേ സമയമേ വേണ്ടൂ. അവള്‍ വീണ്ടും ആലോചിച്ചു, "ഉപ്പുവേണോ? മധുരം വേണോ?" പ്രഷറുണ്ട്‌, ഷുഗറുണ്ട്‌. ഉപ്പും വയ്യ, മധുരോം വയ്യ. റാഗിക്കുറുക്കു തന്നെ ശരണം. ഒക്കെ വിധി!

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

"പാകമായ അവില്‍ കയ്യില്‍ക്കിട്ടിയിട്ടും മധുരമോ ഉപ്പോ വേണ്ടതെന്നു തീരുമാനിയ്ക്കാനുള്ള അവസരം ഉപയോഗിക്കാത്ത ഉത്തരവാദിത്തബോധമില്ലാത്ത മരമണ്ടി" വിധി സ്വകാര്യം പറഞ്ഞത്‌ എന്റെ കാതുകളിലാണല്ലോ എന്ന് അന്തം വിട്ടിരിയ്ക്കുകയാണ്‌ ഞാന്‍!