Sunday, May 31, 2009

കുന്തീസ്തുതി- ഭാഗം നാലു്

21. കേ വയം നാമരൂപാഭ്യാം
യദുഭിഃ സഹ പാണ്ഡവാഃ
ഭവതോദര്‍ശനം യര്‍ഹി
ഹൃഷീകാണാമിവേശിതുഃ


പ്രഭോ! അങ്ങയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പിന്നെ അസംഖ്യം യദുക്കളും പാണ്ഡവരും ഒക്കെ വെറും ‘പേരും കോലവും’ പേറി നടക്കുന്ന ഇന്ദ്രിയക്കൂടാരങ്ങള്‍ മാത്രമാവുമായിരുന്നില്ലേ. (സര്‍വാന്തര്യാമിയായ - ചൈതന്യസ്വരൂപനായ അങ്ങയുടെ അഭാവത്തില്‍ ആരും, ആരുമായിത്തീരുന്നില്ല).
22. നേയം ശോഭിഷ്യതേ തത്ര
യഥേദാനീം ഗദാധര!

ത്വത്‌പദൈരങ്കിതാ ഭാതി
സ്വലക്ഷണവിലക്ഷിതൈഃ
അങ്ങയുടെ പാദമുദ്ര പതിഞ്ഞതുകാരണം മാത്രമാണല്ലോ ലോകം ഇവ്വിധം ശോഭിയ്ക്കുന്നത്. അങ്ങുപോയിക്കഴിഞ്ഞാല്‍ ഇപ്രകാരം ഇതു നിലനില്‍ക്കുകയുമില്ല.
23. ഇമേ ജനപദാഃ സ്വൃദ്ധാ
സുപക്വൌഷധിവീരുധഃ
വനാദ്രിനദ്യുദന്വന്തോ

ഹ്യേധന്തേ തവ വീക്ഷിതൈഃ

നിന്റെ കരുണാകടാക്ഷം കൊണ്ടാണു് സമ്പന്നമായ നാടും ഫലസമ്പന്നമായ വൃക്ഷങ്ങളും തെളിനീരുറവകളും കാടുകളും ഒക്കെ ഇപ്രകാരം ഐശ്വര്യപൂര്‍ണ്ണമായി നില്‍ക്കുന്നതു്.

24.അഥ വിശ്വേശ! വിശ്വാത്മന്‍
വിശ്വമൂര്‍ത്തേ സ്വകേഷു മേ
സ്നേഹപാശമിമം ഛിന്ധി
ദൃഢം പാണ്ഡുഷു വൃഷ്ണിഷു

25.ത്വയി മേऽനന്യവിഷയാ
മതിര്‍മധുമതേऽസകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൌഘമുദന്വതി
24,25: [അപ്പോള്‍, പറഞ്ഞുവന്നതു്, എന്റെ കണ്ണാ, അല്ലല്ല] ഹേ വിശ്വം മുഴുവന്‍ നിയന്ത്രിയ്ക്കുന്നവനേ, വിശ്വത്തിനെല്ലാം ആത്മാവായിരിയ്ക്കുന്നവനേ, ഒരു കാര്യം ചെയ്യൂ, ഈ പാണ്ഡവരിലും വൃഷ്ണികളിലും ദൃഢമായി ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന - കെട്ടിക്കുടുങ്ങിയിരിയ്ക്കുന്ന എന്റെ സ്നേഹപാശം- മമതാ എന്ന കെട്ടു് ഒന്നറുത്തുതരൂ. ഇനി മുതല്‍ എന്റെ മനസ്സും ബുദ്ധിയും, സമുദ്രത്തിലേയ്ക്കു കുതിച്ചുപാഞ്ഞൊഴുകുന്ന ഗംഗാപ്രവാഹം പോലെ വിശ്വാത്മാവായ അങ്ങയിലേയ്ക്കുതന്നെ ഒരൊറ്റലക്ഷ്യവുമായി കുതിച്ചൊഴുകാനിടവരണേ!

26.ശ്രീകൃഷ്ണ! കൃഷ്ണസഖ! വൃഷ്ണ്യൃഷഭാവനിധ്രുഗ്-
രാജന്യവംശദഹനാനപവര്‍ഗ്ഗവീര്യ!
ഗോവിന്ദ! ഗോ ദ്വിജസുരാര്‍ത്തിഹരാവതാര!
യോഗേശ്വരാഖിലഗുരോ! ഭഗവന്‍! നമസ്തേ!

ഹേ ഭഗവന്‍! ശ്രീകൃഷ്ണനായും അര്‍ജ്ജുനസഖാവായും ദുഷ്ടരെ നിഗ്രഹിക്കുന്നവനായും മോക്ഷം കൊടുക്കുന്നവനായും രക്ഷ വേണ്ടവര്‍ക്കൊക്കെ രക്ഷ നല്‍കുന്നവനായും ഒക്കെ പല പല ഭാവങ്ങളില്‍ പ്രകാശിച്ചിട്ടുള്ള അങ്ങയെ അഖിലഗുരുവായും യോഗേശ്വരനായും അറിഞ്ഞു ഞാനിതാ നമസ്കരിയ്ക്കുന്നു.

ശൈശവത്തില്‍ കുസൃതികളാലും പിന്നീടു് മറ്റുപല ലീലകളാലും വീര്യത്താലും ഒക്കെ പലപല ഭാവങ്ങളില്‍ എന്റെ മനസ്സു കവര്‍ന്നിട്ടുള്ള കൃഷ്ണാ, അങ്ങ് എന്റെ മകന്റെ കൂട്ടുകാരനാണെങ്കിലും അങ്ങയെ ഞാന്‍ യോഗേശ്വരനായി അറിയുന്നു, ഈശ്വരസാക്ഷാത്കാരത്തിനു് - ആത്മസാക്ഷാത്കാരത്തിനു് - ഈശ്വരനില്‍ ലയിയ്ക്കുന്നതിനു്- ഞാനും പരം പൊരുളും ഒന്നായിത്തീരുന്നതിനു് -ആ യോജിയ്ക്കലിനു് -യോഗേശ്വരനെത്തന്നെ നമസ്കരിക്കുന്നു (അതുതന്നെ ഉചിതം). അഖിലഗുരോ! അഖിലര്‍ക്കും ഗുരുവാകയാല്‍ എനിയ്ക്കും ഗുരു തന്നെ. അഖിലഗുരുവില്‍ നിന്നു ‘പരമജ്ഞാനം’ കിട്ടിയാല്‍ കൊള്ളാം (എന്നോ ധ്വനി!). അതാവാം കുന്തീദേവിയുടെ പ്രാര്‍ത്ഥന.
യോഗേശ്വരാ അഖിലഗുരോ അങ്ങയെ ഞാനിതാ വീണ്ടും നമസ്കരിയ്ക്കുന്നു.

(കുന്തീസ്തുതി അവസാനിയ്ക്കുന്നു)

Thursday, May 28, 2009

ചിത്രപ്പുതുമ

കുറച്ചുനാളത്തേയ്ക്ക് കുഞ്ഞുകുഞ്ഞുകാര്യങ്ങളേ ചിന്തിയ്ക്കൂ എന്നു ഞാന്‍ തീരുമാനിച്ചു. ചിന്താഭാരം ഇടയ്ക്കിടെ വാലുമുറിച്ചിട്ടൊന്നും ഒട്ടും കുറയാന്‍ കൂട്ടാക്കുന്നില്ലെന്നേ. ഹാവൂ, അമേരിയ്ക്കയിലേയും ഇന്‍ഡ്യയിലേയും എന്തിനധികം കേരളത്തിലേയും ഇലക്‍ഷന്‍ ഒക്കെ ഒരരിക്കാക്കി, ഇനിഒന്നു ക്ഷീണം മാറ്റണമല്ലോ.

ഞാന്‍ കുഞ്ഞുണ്ണിമാഷുടെ ഒരു പുസ്തകം കയ്യിലെടുത്തു. രണ്ടായ് വകഞ്ഞു ശീര്‍ഷകം തഴഞ്ഞു, നാലക്ഷരം തള്ളി വായിച്ചു. “ഒരുദിവസം എന്തെങ്കിലും ഒരു പുതിയകാര്യം ചെയ്യുക. മനസ്സിനുണര്‍വ്വുണ്ടാവാന്‍ ഇതു നല്ലതാണു്”. മുന്‍പും ഈ പുസ്തകം വായിച്ചിട്ടുണ്ടു്. എന്നാലും ഇന്നലെയിതുവായിച്ചപ്പോള്‍ തോന്നി, എന്നാലൊരു ചിത്രം വരച്ചാലോ എന്നു്. ബ്രഷും പെയിന്റും പൊടിയൊക്കെതട്ടിയെടുത്തു.

എന്താപ്പൊ വരയ്ക്കാ?
കാക്കയെ വരച്ചാലോ? കാക്ക കറുപ്പല്ലേ? കറുപ്പില്‍ തുടങ്ങേണ്ട. എന്നാപ്പിന്നെ കൊക്കിനെ വരച്ചാലോ? വേണ്ട വെളുത്തപേപ്പറില്‍ ആരും കാണാതെ ... പാവം, അതും വേണ്ടെന്നുവെച്ചു. അവസാനം രണ്ടും കല്‍പ്പിച്ച് ഒരു മരത്തിനെ മനസ്സില്‍ ധ്യാനിച്ച് അങ്ങടു വരച്ചു. അങ്ങനെ കിട്ടിയതാണു മുകളിലത്തെ ചിത്രം. പുതുമയോടെ ഇവിടെ ഇരിയ്ക്കട്ടേ എന്നുകരുതി.

പിന്‍‌കുറിപ്പ്: ഏതുമരത്തെ മനസ്സില്‍ ധ്യാനിച്ചു എന്നു ചോദിയ്ക്കരുതേ, അതൊക്കെ ഔട്ട് ഓഫ് സിലബസ് ചോദ്യമായിപ്പോവും :-). അതുമല്ല, എന്റെ പ്രിയപ്പെട്ട മുരിങ്ങ എന്നൊക്കെ ഉത്തരം പറഞ്ഞാല്‍ ഉറികൂടി ഊറിച്ചിരിയ്ക്കില്ലേ?

Sunday, May 24, 2009

പുതുമയുടെ വക്താക്കള്‍

കുറേ ദിവസം മുന്‍പ് എന്റെ ഒരു പിറന്നാള്‍ ഉണ്ടായിരുന്നു. അതിനിപ്പൊ എന്താ എന്നല്ലേ? എനിയ്ക്കറിയാവുന്ന ഒരു ജര്‍മ്മന്‍ വനിതയുണ്ട്. അവര്‍ക്ക് ഇന്‍ഡ്യന്‍ പിറന്നാള്‍ കാണണമത്രേ. ഞാന്‍ പറഞ്ഞു, ഇന്‍ഡ്യന്‍ പിറന്നാള്‍ എന്ന ഒന്നില്ല. ഓരോരുത്തര്‍ക്കും ഓരോ രീതിയല്ലേ ആഘോഷത്തിന് എന്നൊക്കെ. മാത്രമല്ല ഞങ്ങള്‍ അങ്ങനെ ആഘോഷിയ്ക്കാറൊന്നുമില്ലെന്നും. എന്നാലും ഇത്തവണ എന്റെ അമ്മ, പിറന്നാള്‍ ദിവസം കൂടെ ഉണ്ടായിരുന്നതുകൊണ്ട്‌ ഒരു ചെറിയ ആഘോഷം ആവാം, ജര്‍മ്മന്‍ വനിതയ്ക്ക്, എന്റെ അമ്മയെ പരിചയപ്പെടുത്തുകയുമാവാം എന്നുകരുതി അന്ന് അവരെ വീട്ടിലേയ്ക്കു വിളിച്ചു.
ഇവിടെ, പിറന്നാള്‍ സദ്യ എന്നുപറഞ്ഞാല്‍ കേയ്ക്ക് മുറിയ്ക്കലൊന്നുമില്ല - കുട്ടികളുടെ പിറന്നാളായാലും. വിളക്കുവെച്ച് ഇലയില്‍ ഊണുവിളമ്പണം. തീര്‍ച്ചയായും വിളക്ക് ഊതിക്കെടുത്തിക്കൊണ്ട് ഒരാഘോഷം പതിവില്ല. കഴിയുമെങ്കില്‍ അവനവന്‍ ഉണ്ണുന്നതിനുമുന്‍പേ നാലാള്‍ക്കു ഊണുകൊടുക്കണം. ഒരു ഇഞ്ചിത്തൈരും പായസവും (അരിവെന്തതില്‍ ശര്‍ക്കരചേര്‍ത്താല്‍ മതി) ഇത്രയായാല്‍ മതി. പറ്റുമെങ്കില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും കൊടുക്കണം, പ്രസന്റ് വാങ്ങിക്കൂട്ടുകയല്ല വേണ്ടതു് - ഇതൊക്കെയാണു പിറന്നാളിന്റെ അന്നു പ്രത്യേകം ശ്രദ്ധിക്കുന്നത്‌. വിശേഷപ്പെട്ട പിറന്നാളുകളൊക്കെയാണെങ്കില്‍ പറ്റുമെങ്കില്‍ പറ്റുന്നതുപോലെ ബാലികാസദനത്തിലോ വൃദ്ധസദനത്തിലോ ഒന്നുപോയി അവിടെ ഒരുദിവസത്തെ ഊണിനുള്ള ഏര്‍പ്പാടു ചെയ്യാന്‍ കഴിയുമോ എന്നു നോക്കുക. ജര്‍മ്മന്‍ വനിതയ്ക്ക് ഇതെല്ലാം പുതുമയായിരുന്നു. അവര്‍ക്കു ഈ പുതുമ നന്നായങ്ങടു ബോധിച്ചു. ജര്‍മ്മന്‍ വനിത അവരുടെ ‘മെഴുകുതിരി ഊതിക്കെടുത്തുന്ന പഴഞ്ചന്‍ സമ്പ്രദായം' ഉപേക്ഷിച്ചു, പുതുമയുള്ള സമ്പ്രദായത്തിലാ ഇപ്പോള്‍. അവരുടെ ചില ഫ്രന്‍ഡ് സും (ഇവരെ എനിയ്ക്കറിയില്ല ട്ടോ) ഈ പുത്തന്‍ ആശയത്തില്‍ മയങ്ങി എന്നാണു ഞാന്‍ ആദ്യം സൂചിപ്പിച്ച വനിത എന്നോടു പറഞ്ഞതു്.
അവരുണ്ടോ പുതുമയെ വിടുന്നു? “പുതുമകളേ...വരൂ...” അവര്‍ പാടി ജര്‍മ്മന്‍ ഭാഷയില്‍!

Saturday, May 23, 2009

കുന്തീസ്തുതി - ഭാഗം മൂന്നു്.

കുന്തീസ്തുതി തുടരുന്നു, ഭാഗം മൂന്നു്:
15.
കേചിദാഹുരജം ജാതം
പുണ്യശ്ലോകസ്യ കീര്‍ത്തയേ
യദോഃ പ്രിയസ്യാന്വവായേ
മലയസ്യേവ ചന്ദനം
ജനനമില്ലാത്തവനായ (ജനനം മരണം എന്നതൊന്നും ഇല്ലാത്തതായ പരം പൊരുളായ) അങ്ങു് ജനിച്ചു, ദാ ഇങ്ങനെ, കൃഷ്ണനായി ജനിച്ചു. ഇങ്ങനെ ഒരു ഇറങ്ങിവരല്‍ സംഭവിച്ചത്, ചിലര്‍ പറയുന്നു പുണ്യശ്ലോകന്റെ (യുധിഷ്ഠിരന്റെ / യദുവിന്റെ) കീര്‍ത്തി പരത്താനാണെന്നു്. ചന്ദനം, ചന്ദനമരം അതുണ്ടായ മലയപര്‍വതത്തിന്റെ ത്തന്നെ പ്രസിദ്ധി ചുറ്റും പരത്തിയതുപോലെ യദുകുലത്തിന്റെ കീര്‍ത്തി ലോകമെങ്ങും പരത്താനാണു അങ്ങു ജനിച്ചതെന്നാണു മറ്റുചിലര്‍ പറയുന്നതു്.
16.
അപരേ വസുദേവസ്യ
ദേവക്യാം യാചിതോഭ്യഗാത്
അജസ്ത്വമസ്യ ക്ഷേമായ
വധായ ച സുരദ്വിഷാം

മറ്റുചിലര്‍ പറയുന്നൂ, വസുദേവരും ദേവകിയും പ്രാര്‍ത്ഥിച്ചതു നിമിത്തം അവരുടെ ക്ഷേമത്തിനായിട്ടും പിന്നെ അസുരന്മാരെ നശിപ്പിയ്ക്കാനുമായിട്ടാണു് ഭഗവാന്‍ ഇങ്ങനെ ഒരു അവതാരം കൈക്കൊണ്ടതെന്നു്.
17.

ഭാരാവതരണായാന്യേ
ഭുവോ നാവ ഇവോദധൌ
സീദന്ത്യാ ഭൂരിഭാരേണ
ജാതോ ഹ്യാത്മഭുവാര്‍ത്ഥിതഃ
ഭാരാധിക്യത്താല്‍ കുഴങ്ങി, നിലനില്‍പ്പു തന്നെ അപകടത്തിലായ ഭൂമീദേവി, ഭൂഭാരം തീര്‍പ്പതിന്നായി കേണപേക്ഷിയ്ക്കയാല്‍ ഭൂമീദേവിയ്ക്കുതന്നെ ഒരു രക്ഷയ്ക്കായി, സമുദ്രത്തില്‍ മുങ്ങാന്‍പോകുന്നവന്നൊരു വഞ്ചിയെന്നപോലെ അവതരിച്ചുവന്നതാണെന്നു്.

18.
ഭവേസ്മിന്‍ ക്ലിശ്യമാനാനാം
അവിദ്യാകാമകര്‍മ്മഭിഃ
ശ്രവണസ്മരണാര്‍ഹാണി
കരിഷ്യന്നിതി കേചന

മറ്റുചിലര്‍ പറയുന്നതെന്തെന്നോ? ഈ സംസാരസാഗരത്തില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശ്വാസമേകാനായി കേട്ടുരസിയ്ക്കാനും ഓര്‍ത്തോര്‍ത്ത് ആനന്ദിയ്ക്കാനും പറ്റിയ ലീലകളാടുന്നതിനാണു നിന്റെ ഈ അവതാരമെന്നു്.

19.

ശൃണ്വന്തി ഗായന്തി ഗൃണന്ത്യഭീക്ഷ്ണശഃ
സ്മരന്തി നന്ദന്തി തവേഹിതം ജനാഃ
ത ഏവ പശ്യന്ത്യചിരേണ താവകം
ഭവപ്രവാഹോപരമം പദാംബുജം

ഏതായാലും കൃഷ്ണാ! എല്ലാത്തരം ആളുകളേയും ആകര്‍ഷിയ്ക്കാന്‍ പോന്ന അനേകം ലീലകളാടുകയാല്‍ ഇനിമുതല്‍ നിന്റെയീ പുണ്യചരിതം കേട്ടും പാടിയും വീണ്ടും വീണ്ടും സ്മരിച്ചും മനസ്സിനെ നിന്നില്‍ത്തന്നെ കേന്ദ്രീകരിച്ച് സംസാരദുഃഖത്തില്‍നിന്നും രക്ഷപ്പെടാമല്ലോ!

20.
അപ്യദ്യ നസ്ത്വം സ്വകൃതേഹിത പ്രഭോ
ജിഹാസസിസ്വിത് സുഹൃദോനുജീവിനഃ
യേഷാം ന ചാന്യദ് ഭവതഃ പദാംബുജാത്
പരായണം രാജസു യോജിതാംഹസാം

പ്രഭോ! അങ്ങല്ലാതൊരു താങ്ങുമില്ലാത്ത ഞങ്ങളെ, യുദ്ധത്തില്‍ പലരേയും കൊന്നൊടുക്കിയ ഞങ്ങളെ, ഉപേക്ഷിച്ച് അങ്ങ് ഇന്നിപ്പോള്‍ ഇവിടം വിട്ട് പോയാല്‍ ഞങ്ങള്‍ക്കാരുണ്ടൊരാശ്രയം?

(തുടരും, അടുത്തതില്‍ അവസാനിയ്ക്കും)

Friday, May 22, 2009

കുന്തീസ്തുതി - ഭാഗം രണ്ടു്

കുന്തീസ്തുതി തുടരുന്നു...
9.
ജന്മൈശ്വര്യശ്രുതശ്രീഭിഃ
ഏധമാനമദഃ പുമാന്‍
നൈവാര്‍ഹത്യഭിധാതും വൈ
ത്വാമകിഞ്ചനഗോചരം

നല്ലകുലത്തില്‍ ജന്മം, ഐശ്വര്യം, പെരുമ, സമ്പത്ത് എന്നിവ ഉള്ള ഒരാള്‍ ഇതൊക്കെ ഉള്ളതുകൊണ്ടു് അഹങ്കാരവും മദവും വര്‍ദ്ധിച്ചവനായിത്തീര്‍ന്ന് ഈശ്വരചിന്തയില്‍ നിന്നും അകന്നുപോകുകയാണു പതിവു്. അകിഞ്ചനന്മാര്‍ക്കാണല്ലോ നിന്നെ നിരന്തരം ഭജിക്കാന്‍ സാധിക്കുന്നതു്.
(തന്റെ ബലമായി, അഥവാ തനിയ്ക്കു താങ്ങായി പണമോ ബുദ്ധിയോ നിലയും വിലയുമുള്ള ആള്‍ക്കാരോ ഒക്കെ ഉണ്ടെന്നു കരുതുന്നവര്‍ അഹങ്കാരികളാകുകയാണു പതിവു്, തനിയ്ക്കായി യാതൊന്നുമില്ല, ഉള്ളത് ഉള്ളിന്റെ ഉള്ളിലെ ഉണ്മ മാത്രം- എന്ന അറിവില്‍ ആ ചൈതന്യത്തെ ഏതെങ്കിലും ഒരു നിലയ്ക്ക് ആശ്രയിക്കാന്‍, ഒന്നുമില്ലാത്ത നിരഹങ്കാരികള്‍ക്കാണെളുപ്പം)
10.
നമോകിഞ്ചനവിത്തായ
നിവൃത്തഗുണവൃത്തയേ
ആത്മാരാമായ ശാന്തായ
കൈവല്യപതയേ നമഃ
യാതൊന്നുമില്ലാത്തവരാണു് അങ്ങയെ സമ്പാദിയ്ക്കാന്‍ അര്‍ഹരാവുന്നത്. അതുകൊണ്ടു് ഭഗവാനേ അര്‍ത്ഥവും കാമവും ഒന്നും വളര്‍ത്താതെ ആത്മാരാമനായ അങ്ങയെ സാക്ഷാത്കരിയ്ക്കാന്‍ അനുഗ്രഹിയ്ക്കണേ. ആത്മാരാമനും ശാന്തനും കൈവല്യപതിയുമായ അങ്ങയ്ക്കു നമസ്കാരം.

11.
മന്യേ ത്വാം കാലമീശാനം
അനാദിനിധനം വിഭും
സമം ചരന്തം സര്‍വത്ര
ഭൂതാനാം യന്മിഥഃ കലിഃ

ആദിയും അന്തവുമില്ലാത്ത കാലപുരുഷനായിട്ടും അങ്ങുതന്നെ ജഗത്തെല്ലാം വേണ്ടവിധം നിയന്ത്രിച്ചുനടത്തുന്നു. ഉണ്ടായിട്ടുള്ള എല്ലാറ്റിനുമൊപ്പം കാലമായി-കാലപുരുഷനായി- ചരിയ്ക്കുന്നതും നീ തന്നെ.
12
ന വേദ കശ്ചിത് ഭഗവംശ്ചികീര്‍ഷിതം

തവേഹമാനസ്യ നൃണാം വിഡംബനം
ന യസ്യ കശ്ചിദ് ദയിതോസ്തി കര്‍ഹിചിത്
ദ്വേഷ്യശ്ച യസ്മിന്‍ വിഷമാ മതിര്‍നൃണാം

ഹേ ഭഗവന്‍! അങ്ങയ്ക്ക് ചെയ്യേണ്ടതായിട്ടും നേടിയെടുക്കേണ്ടതായിട്ടും ഒന്നുമില്ല. പ്രിയനെന്നോ അപ്രിയനെന്നോ ഒക്കെയുള്ള വേര്‍തിരിവു് മനുഷ്യബുദ്ധിയ്ക്കാണുള്ളതു്. അങ്ങയ്ക്ക് ശത്രുമിത്രാദി വേര്‍തിരിവൊന്നും ഇല്ലെന്നതല്ലേ വാസ്തവം! എന്നിട്ടും നിന്റെ ഒരു മനുഷ്യനാട്യം - കേമമാവുന്നുണ്ട്!

13.

ജന്മകര്‍മ്മ ച വിശ്വാത്മന്‍

അജസ്യാകര്‍ത്തുരാത്മനഃ

തിര്യങ്‌നൃഷിഷു യാദസ്സു

തദത്യന്തവിഡംബനം

ജനനം, മരണം ഇതൊന്നും ഇല്ലാത്ത അങ്ങ് മനുഷ്യനാട്യത്തിലും പക്ഷിമൃഗാദി പലരൂപങ്ങളിലും ജനിയ്ക്കുക, മരിയ്ക്കുക തുടങ്ങിയ ഭാവങ്ങളോടുകൂടി ലീലകളാടുകയല്ലേ, അതു് വളരെ ആശ്ചര്യമായിരിയ്ക്കുന്നു.

14

ഗോപ്യാദദേ ത്വയി കൃതാഗസി ദാമ താവദ്

യാ തേ ദശാശ്രുകലിലാഞ്ജനസംഭ്രമാക്ഷം

വക്ത്രം നിനീയ ഭയഭാവനയാ സ്ഥിതസ്യ

സാ മാം വിമോഹയതി ഭീരപി യദ്‌ ബിഭേതി

നിന്റെയാ നാട്യമുണ്ടല്ലോ കൃഷ്ണ! യശോദ കയറും കൊണ്ടു് നിന്നെ ഉരലില്‍ക്കെട്ടാന്‍ ഭാവിച്ചപ്പോള്‍ ചുണ്ടും കോട്ടി, അമ്മയെപ്പേടിച്ചിട്ടെന്നപോലെ കുസൃതിക്കണ്ണുകളില്‍ കണ്ണീര്‍നിറച്ചുകൊണ്ടുള്ള ആ നില്‍പ്പ്- നിന്റെ ആ ഭാവം എന്നെ ഇപ്പോഴും മോഹിപ്പിയ്ക്കാറുണ്ടു്- ജനനമരണങ്ങള്‍ക്കൊക്കെ അതീതനായ പരമാത്മാവായ അങ്ങു് (മൃത്യുദേവതപോലും ആരുടെ നിയന്ത്രണത്തിലാണോ അണുവിട തെറ്റാതെ കര്‍മ്മങ്ങളനുഷ്ഠിയ്ക്കുന്നതു്, ആ പരമകാരണന്‍) അമ്മയുടെ മുന്നില്‍ പേടിച്ചരണ്ടുനില്‍ക്കുന്ന ഒരുണ്ണിയായി നിന്ന കാഴ്ച എന്റെ കണ്ണില്‍ ഇപ്പോഴുമുണ്ടല്ലോ കണ്ണാ!

...............................................................(തുടരും)

Thursday, May 21, 2009

കുന്തീസ്തുതി

‘കുന്തീസ്തുതി’ എന്നപേരില്‍ പ്രസിദ്ധമായ സ്തുതി ഭാഗവതത്തിലെ പ്രഥമസ്കന്ധത്തില്‍ എട്ടാമദ്ധ്യായം പതിനെട്ടുമുതല്‍ നാല്‍പ്പത്തിമൂന്നുകൂടിയുള്ള ഇരുപത്താറു ശ്ലോകങ്ങളടങ്ങിയ ഭാഗമാണു്. അത് ചൊല്ലുന്നവര്‍ക്ക് ഏകദേശം അര്‍ത്ഥമറിഞ്ഞു ചൊല്ലാന്‍ ഉതകുന്നതരത്തില്‍ ഭീഷ്മസ്തുതിയെ പിന്‍‌പറ്റി ഒരു വ്യാഖ്യാനം എഴുതാന്‍ തുടങ്ങിയതായിരുന്നു. ആകെ ഇരുപത്താറു ശ്ലോകങ്ങളും അവയ്ക്ക് ഞാന്‍ മനസ്സിലാക്കിയ അഥവാ എനിയ്ക്ക് ഏറ്റവും ആസ്വാദ്യമായി തോന്നിയ അര്‍ഥവും- ആ നിലയ്ക്കാണ് ഇതെഴുതിയത്. നിരൂപണമോ വിമര്‍ശനമോ എന്റെ ഉദ്ദേശ്യമല്ലായിരുന്നു. ആസ്വാദനവും പഠനവും ആയിരുന്നു ഉദ്ദേശ്യം. അതു് മൂന്നോ നാലോ ഭാഗങ്ങളായി ഇവിടെ പോസ്റ്റു ചെയ്യാന്‍ മുതിരുന്നു.


കുട്ടിക്കാലം മുതല്‍ എന്നുതന്നെ പറയട്ടേ, രക്ഷയ്ക്ക് ഭഗവാന്‍ മാത്രമാണൊരാശ്രയം എന്നു മനസ്സിലാക്കാന്‍ അവസരം ലഭിച്ച കുന്തീദേവി, കൃഷ്ണനെ *സ്തുതിയ്ക്കുന്നതാണു രംഗം. കുന്തീദേവി പലപ്പോഴും കൃഷ്ണനെ തന്റെ ബന്ധു‍ എന്നനിലയ്ക്കു കണ്ടിട്ടുണ്ടെങ്കിലും, ദേവിയ്ക്കറിയാമായിരുന്നു കൃഷ്ണന്‍ വെറും ബന്ധുവല്ല, മനുഷ്യനാട്യം നടിയ്ക്കുന്ന സാക്ഷാല്‍ പരമാത്മസ്വരൂപനാണെന്ന്. തങ്ങളെ എന്തെന്താപത്തുവരുമ്പോഴും രക്ഷിച്ചത് അദ്ദേഹമാണെന്ന അറിവില്‍ ആ മഹിമയെ കീര്‍ത്തിയ്ക്കാനാണു ദേവി സ്തുതിയ്ക്കാന്‍ തുടങ്ങുന്നത്.
1.
നമസ്യേ പുരുഷം ത്വാദ്യം
ഈശ്വരം പ്രകൃതേഃ പരം
അലക്ഷ്യം സര്‍വ്വഭൂതാനാം
അന്തര്‍ബഹിരവസ്ഥിതം

ഹേ പരമപുരുഷ! എല്ലാറ്റിന്റേയും ഉള്ളിലും പുറത്തും നിറഞ്ഞിരിയ്ക്കുന്ന, എല്ലാറ്റിനും കാരണഭൂതനായ ഈശ്വര, ഉള്ളിന്റെ ഉള്ളില്‍ ഉണ്ടായിട്ടും (ഞങ്ങള്‍ക്കു) കാണാന്‍ കഴിയാത്ത പരം പൊരുളേ, അങ്ങയെ ഞാനൊന്നു നമസ്കരിച്ചോട്ടേ.
2.
മായായവനികാച്ഛന്നം
അജ്ഞാധോക്ഷജമവ്യയം
ന ലക്ഷ്യസേ മൂഢദൃശാ
നടോ നാട്യധരോ യഥാ

ശരിയായ നടനെ അറിയാതെ, കഥാപാത്രത്തെയാണു സാധാരണക്കാരായ നാടകക്കാഴ്ചക്കാര്‍ കണ്ടാസ്വദിയ്ക്കുക പതിവു്. പുറംകാഴ്ചയില്‍ മോഹിച്ചുപോയവര്‍ (മൂഢന്മാരായ ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍) അങ്ങ് മായയാകുന്ന തിരശ്ശീലയാല്‍ മറയപ്പെട്ടകാരണം, മായക്കാഴ്ചയ്ക്കും അപ്പുറത്തുള്ള അവ്യയനായ ‘സാക്ഷാല്‍’ നടനെ അറിഞ്ഞുമനസ്സിലാക്കുന്നില്ല, അതിനു കെല്‍പ്പുള്ളവരല്ല.

3.
തഥാ പരമഹംസാനാം
മുനീനാമമലാത്മനാം
ഭക്തിയോഗവിധാനാര്‍ത്ഥം
കഥം പശ്യേമ ഹി സ്ത്രിയഃ

പരമഹംസന്മാരും ശുദ്ധനിഷ്ക്കളഹൃദയരും ആയ മഹാമുനിമാര്‍ക്കു് ഭക്തിരസം നിറച്ചുനല്‍കുന്ന അങ്ങയുടെ മാഹാത്മ്യത്തെക്കുറിച്ച്, ഞങ്ങളെപ്പോലുള്ള പെണ്ണുങ്ങള്‍ എങ്ങിനെയറിയാനാണു്?

4.

കൃഷ്ണായ വാസുദേവായ
ദേവകീനന്ദനായ ച
നന്ദഗോപകുമാരായ
ഗോവിന്ദായ നമോ നമഃ

5.
നമഃ പങ്കജനാഭായ
നമഃ പങ്കജമാലിനേ
നമഃ പങ്കജനേത്രായ
നമസ്തേ പങ്കജാംഘ്രയേ

4,5: ഹേ കൃഷ്ണ! വസുദേവ-ദേവകീപുത്ര, നന്ദഗോപകുമാര, ഗോവിന്ദ, അങ്ങയ്ക്കു വീണ്ടും വീണ്ടും നമസ്കാരം. [ഈ കണ്ണനെ എനിയ്ക്കു നന്നായറിയാം, ഇവന്‍ തന്നെയാണത്രേ നാഭിയില്‍ താമരയുള്ള വിശ്വാധാരനും വിശ്വാകാരനും ഒക്കെയായ വിഷ്ണു!] ഹേ പങ്കജനാഭ! താമരക്കണ്ണാ, താമരമാലധരിച്ചുനില്‍ക്കുന്ന അങ്ങയുടെ ഈ കാല്‍ത്താരില്‍ ഞാനിതാ നമസ്കരിയ്ക്കുന്നു.

6
യഥാ ഹൃഷീകേശ ഖലേന ദേവകീ
കംസേന രുദ്ധാതിചിരം ശുചാര്‍പ്പിതാ
വിമോചിതാഹം ച സഹാത്മജാ വിഭോ
ത്വയൈവ നാഥേന മുഹുര്‍വിപദ്‌ഗണാത്

ദുഷ്ടനായ കംസനാല്‍ തടവിലാക്കപ്പെട്ട അത്യന്തദുഃഖിതയായ ദേവകിയെ ദുഃഖത്തില്‍നിന്നു കരകയറ്റിയതും അതുപോലെ, വന്നുപെട്ട എല്ലാ വിപത്സഞ്ചയങ്ങളില്‍നിന്നും (അടിയ്ക്കടി വന്നുപെട്ട ആപത്തുകളില്‍നിന്നും) എന്നെ എന്റെ മക്കളോടൊപ്പം രക്ഷിച്ചതും അങ്ങല്ലാതെ മറ്റാരുമല്ല കൃഷ്ണാ, എന്നു ഞാനറിയുന്നു.

7.
വിഷാന്മഹാഗ്നേഃ പുരുഷാദദര്‍ശനാത്
അസദ്സഭായാ വനവാസകൃച്ഛ്രതഃ
മൃധേ മൃധേऽനേകമഹാരഥാസ്ത്രതോ
ദ്രൌണ്യസ്ത്രതശ്ചാസ്മ ഹരേऽഭിരക്ഷിതാഃ

അങ്ങുതന്നെയാണു ഞങ്ങളെ വിഷഭയത്തില്‍ നിന്നും അരക്കില്ലത്തിലെ അഗ്നിയില്‍ നിന്നും ദുഷ്ടരുടെ സഭയില്‍ നിന്നും മഹാരഥന്മാരുടെ അസ്ത്രങ്ങളില്‍ നിന്നും ദാ ഇപ്പോള്‍ അശ്വത്ഥാമാവിന്റെ അസ്ത്രത്തില്‍നിന്നും (ഉത്തരാഗര്‍ഭത്തിലെ ശിശുവിനേയും) രക്ഷിച്ചത്. ഏതേതാപത്തില്‍ നിന്നും അങ്ങുതന്നെ ഞങ്ങളെ രക്ഷിച്ചുകൊണ്ടേയിരിയ്ക്കുന്നുവല്ലോ കൃഷ്ണ.

8.
വിപദസ്സന്തു ന ശ്ശശ്വത്
തത്ര തത്ര ജഗദ്‌ഗുരോ!
ഭവതോ ദര്‍ശനം യത് സ്യാത്
അപുനര്‍ഭവദര്‍ശനം!

അങ്ങയുടെ ദര്‍ശനം തന്നെ മോക്ഷം (മോചനം, സ്വാതന്ത്ര്യം)തരുന്നതാണു്. എല്ലാ ബന്ധനങ്ങളില്‍നിന്നും മുക്തിതന്ന് പരമാനന്ദത്തിലാറാടിയ്ക്കുന്നതാണു് അങ്ങയുടെ ദര്‍ശനം. ആപത്തുകള്‍ നേരിടുമ്പോഴൊക്കെ രക്ഷയ്ക്കായി അങ്ങ് ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആപത്തുകളെ ഞാനെന്തിനു ഭയപ്പെടണം? ആപത്തുകള്‍ വന്നുഭവിച്ചോട്ടെ, അപ്പോഴൊക്കെ അവിടുന്നു കൂടെത്തന്നെയുണ്ടാവുമെന്ന് എനിയ്ക്കുതന്നെ അനുഭവമുണ്ടല്ലോ (എന്നുസാരം).
....................................................................................................(തുടരും)

Wednesday, May 06, 2009

ചങ്ങലപൊട്ടിച്ചൊരാന

പണ്ടുണ്ടായൊരു കഥയാണല്ലോ
തണ്ടും‌പൂണ്ടൊരു ദന്തീന്ദ്രന്‍
തുമ്പികുലുക്കിക്കുമ്പകുലുക്കി-
ക്കൊമ്പുംകാട്ടി നടന്നാന്‍ പോല്‍
കണ്ണിണചൊല്ലീ ‘വലത്താനേ’,

ചുണ്ടു പറഞ്ഞൂ ‘നിലത്താനേ’

ചെവിമുറങ്ങള്‍ കാറ്റിലാടീ

ആ വശത്താനേ,യീവശത്താനേ

വശംകെട്ടുനിന്നുപോയാന...


കണ്ടതുമെന്തെന്നോരാതേ-
യുണ്ടതുമെന്തെന്നറിയാതേ
മദിച്ചുചെളിയില്‍ക്കൂത്താടുകയാല്‍

പതിച്ചുവലിയൊരു ഗര്‍ത്തത്തില്‍


ഞാനിപ്പോള്‍ ‘കുഴിയാന’

കുഴിയിലെന്നെപ്പിടിച്ചുലയ്ക്കാന്‍

രുചിമണങ്ങള്‍ വേണ്ടതുണ്ടേ
തന്‍‌വലിപ്പം മറന്നപ്പോള്‍

പിടിയ്ക്കും ഹാ വേണ്ടയെന്നായ്-

ത്തനിച്ചന്നാ നില്‍പ്പിലുണ്ടായ്-

ത്തനിസ്വരൂപത്തിരിച്ചറിവും

തിരിച്ചറിവിന്‍ നിറവിലല്ലോ
കെട്ടുചങ്ങല യഴിഞ്ഞതെന്നും

കെട്ടുകഥയെന്നാകിലെന്ത്

കെട്ടഴിയാനൊട്ടുതകും

കുഴിയാനക്കഥയല്ലോ ഗജേന്ദ്രമോക്ഷം

പുഴുവിന്നും തരപ്പെടാമതുല്യഭാഗ്യം!

Tuesday, May 05, 2009

വാക്കിന്റെ ജനിതകം, കവിതയുടേയും

വക്കില്ലാത്തൊരു വാക്കേ നിന്നുടെ
പൊരുളെന്തെന്നു നിനയ്ക്കേ
വക്കിലുടക്കാറില്ലെന്നിപ്പോ-
ഴകത്തുതേനുണ്ണാമെന്നോ?

കത്തും വേനലില്‍ മാനസമാകെ
പൊടിപൂരത്തിന്‍‌കൂടാരം
പൊടിയും മഴയില്‍നനയാറുണ്ടേ
മാനസഹംസച്ചിറകപ്പോള്‍
മനം കലക്കും മട്ടില്‍‌പെയ്താല്‍
ചെളിക്കുഴമ്പായതുപിന്നെ
നിറമോലും നല്‍ത്താമരകാണാ-
തതിന്നുമടിയില്‍ ചെളിതോണ്ടും
‘പങ്കജ*’മേ നിന്‍‌ ജനിതകമെന്തേ
ചെളിക്കുഴമ്പില്പുതയുന്നൂ?
കളിയാക്കാന്‍ ഹായ് ബഹുരസമയ്യേ
ചെളിയില്‍പ്പൂണ്ടൊരു ചെന്താരേ!
അഹന്തവേണ്ടിനിമേലില്‍ നീയും
പുളയും പുഴുവും സമശീര്‍ഷര്‍!
സുവര്‍ണ്ണസൂര്യനെ നോക്കാനെങ്ങനെ
മാനം നിന്നില്‍ ശേഷിപ്പൂ?
മുദ്രാവാക്യക്കൈപ്പൊക്കല്‍‌പോല്‍
ചെളിയില്‍ കീടം തലപൊക്കീ
മദിച്ചുമരുവും കൃമികീടങ്ങള്‍
ഉറഞ്ഞുതുള്ളീ മുറപോലേ...
വര്‍ഷമിറങ്ങീ ചെളിയുമടങ്ങീ
താമര നില്‍പ്പതുഹര്‍ഷിതയായ് !
താമരയുണ്മതു ചെളിയല്ലെന്നും
ആരുണ്ടറിവൂ മൂലകനിരയെ?
മൂല്യമതുറ്റൊരു ധാതുവിധാതാ-
വെന്നോ തന്നകുറിപ്പടിപോലെ
വലിച്ചുകുടിച്ചിട്ടാരസമൂറ്റി
ദഹിപ്പിച്ചമ്പൊടു സത്തകടഞ്ഞി-
ട്ടാവാഹിച്ചു മനസ്സിലിരുത്തി
ത്തന്മയമാക്കും കൌശലമല്ലേ
താമരയുണ്മതു തന്നനുഭൂതി!

ചെളിയില്‍ മദിയ്ക്കാതുറയാതങ്ങനെ
നിസ്സംഗത്തിന്‍ പാഠവുമുള്‍ക്കൊ-
ണ്ടെന്നും സത്താമാത്രയിലാ‍ണെന്‍
ചേതന, ചൊല്ലീ കവിതയുമതുപോല്‍!


പങ്കജം = പങ്കത്തില്‍ (ചെളിയില്‍) ഉണ്ടായത്.