Sunday, December 10, 2006

വികസനം വരുന്ന വഴി

വികസനം
വീട്ടുപടിയ്ക്കലെത്തി,
ടാറിട്ട റോഡിലൂടെ.

പെരുമഴ വന്നാലും
ചെളിയഭിഷേകം വേണ്ട,
പൊരിവെയിലായാലും
പൊടിപൂരവുമില്ല.

സുഖമുള്ള നടത്തം
സ്വപ്നം കണ്ടു,
നടന്നുനടന്ന്‌,
ഭാവിയുടെ വക്കോളമെത്തി.

ടാറെവിടെ? റോഡെവിടെ?
ടാറിട്ടറോഡെവിടെ?
തലയൊന്നിന്‌
വാഹനമൊന്ന്‌,
ഇരുചക്ര, മുച്ചക്രികള്‍
‍നാല്‍ച്ചക്രമൂരാച്ചികള്‍
‍റോഡു നിറഞ്ഞു.


"നടക്കാന്‍ വഴി തരൂ"


"പോകൂ പാര്‍ക്കിലേയ്ക്‌ക്‍"


"പോണം വീട്ടിലേയ്ക്‌ക്‍,"

"കേറണം വണ്ടിയില്‍,
റോഡ്‌ വണ്ടികള്‍ക്കുള്ളതാണ്‌."


ഞെട്ടി, പിന്മാറി,
ഭാവിയുടെ വക്കില്‍ നിന്നും.

"റോഡ്‌ വണ്ടികള്‍ക്കുള്ളതാണ്‌."
ഇതു വര്‍ത്തമാനം
കാളയ്ക്കും കാളവണ്ടിക്കാരനും!

Wednesday, December 06, 2006

പൂന്തേന്മൊഴി

ശാസനാപാടവമുള്ള വമ്പന്‍ ഭാഷകള്‍ ചുറ്റും തിമിര്‍ക്കുമ്പോള്‍ കൈരളിയ്ക്‌ക്‍ കീചകന്റെ ചോദ്യത്തിനു മറുപടിപറയേണ്ടതുണ്ട്‌. സൈരന്ധ്രി (പാഞ്ചാലി) യായ കൈരളിയോട്‌‌ (ദു) സാഹസത്തിനു മുതിരുന്ന കീചക കവിയോട്‌ കൈരളിയുടെ മറുപടി

"പൂന്തേന്മൊഴീ"യെന്നു വിളിച്ചു ചുറ്റും
ചാഞ്ചാടിയാടുന്നതു കീചകന്മാര്‍
നമുക്കു നാമേ തുണയെന്നുകണ്ടാല്‍
കരുത്തുകാട്ടേണമതാണു ബുദ്ധി.

കൊള്ളലും കൊടുക്കലുമാവാം, എന്നാല്‍ വ്യക്തിത്വം പണയപ്പെടുത്തി വസ്ത്രാക്ഷേപം വരെക്കൊണ്ടെത്തിക്കാന്‍ കൈരളി നിന്നുകൊടുക്കില്ല, അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചു അവള്‍, കീചകനായാലും ശരി, വീമ്പിളക്കുന്ന ദുശ്ശാസനാദികളായാലും ശരി.