Thursday, July 31, 2008

ചേറ്റിലെ പതാക

വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!

മാനത്തുയരെപ്പറക്കുവാനാ-
യെന്നും കൊതിയ്ക്കും പതാകയാണേ

മാനത്തുനിന്നുമൂക്കൊടെവീണൂ
മണ്ണില്‍ക്കിടക്കും പതാകയാണേ
ദേശാഭിമാനികള്‍ വാഴ്ത്തിയന്നാ-
മാനമായ് മാനത്തുപാറിനിന്നൂ
നല്ലകാലം ഭൂതമുണ്ടുപോയീ
തല്ലുകൂട്ടാന്‍ കൊടി യേന്തുകയായ്
ആറാള്‍ക്കുനൂറായ്‌പകുത്തുവെച്ചൂ
നാണമില്ലാതെ വിഴുപ്പലക്കീ
പിച്ചിയും ചീന്തിയുമെന്റെ ചായ-
ക്കൂട്ടില്‍ക്കടുത്തനിറങ്ങള്‍ വീഴ്ത്തീ
മാനത്തുനിന്നുമൂക്കോടെ വീണൂ
ചേറ്റില്‍‌പുതഞ്ഞ പതാകയായീ
ചുറ്റുംകളിക്കുന്ന കുട്ടികളേ
ചെറ്റൊന്നെടുക്കുമോ യെന്നെമെല്ലെ?
പട്ടം പറത്തും കിടാങ്ങളല്ലേ
ഒട്ടൊന്നുയര്‍ത്തുമോയെന്നെവീണ്ടും?

വെട്ടം പരത്തും വിടര്‍ന്നകുഞ്ഞി-
ക്കണ്ണിന്‍ തിളക്കമാണെന്‍‌പ്രതീക്ഷ!