Showing posts sorted by relevance for query രാജവത്. Sort by date Show all posts
Showing posts sorted by relevance for query രാജവത്. Sort by date Show all posts

Thursday, August 31, 2006

"രാജവത്‌ പഞ്ചവര്‍ഷാണി"-- രണ്ടാം വായന.

ഉമേഷ്ജീയുടെ ഗുരുകുലത്തില്‍ നിന്നും നാം പഠിച്ചതാണീശ്ലോകം.
"രാജവത് പഞ്ചവര്‍ഷാണി
ദശവര്‍ഷാണി ദാസവത്
പ്രാപ്തേ ഷോഡശവര്‍ഷേ തു
പുത്രം മിത്രവദാചരേത് "
രാജേഷ്‌ വര്‍മ്മ അതിങ്ങനെ പരിഭാഷപ്പെടുത്തി--
"മഹാരാജനെപ്പോലെയഞ്ചാണ്ടു കാലം,
തികച്ചും പണിക്കാരനായ്‌ പത്തു കൊല്ലം,
മകന്നെട്ടുമെട്ടും വയസ്സായിടുമ്പോള്‍
സഖന്നൊപ്പമായും നിനച്ചീട വേണം"

കുഞ്ഞിനോട്‌ , വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ എങ്ങനെ പെരുമാറണംഎന്നാണ്‌ ഇവിടെ വിശദീകരിയ്ക്കുന്നത്‌.

ഒന്നാം ഘട്ടം
ആദ്യത്തെ അഞ്ചുവര്‍ഷം കുട്ടിയെ രാജാവിനെപ്പോലെ കരുതുക. രാജാവിനെപ്പോലെ' എന്നതുകൊണ്ട്‌ എന്തായിരിയ്ക്കാം ഉദ്ദേശിച്ചത്‌? ഒന്നു ചിന്തിച്ചുനോക്കാം.എല്ലാ സുഖസൌകര്യങ്ങളും ഒരുക്കിക്കൊടുക്കുക എന്നാണോ? ആയിരിയ്ക്കില്ല. ഉള്ളതുകൊണ്ട്‌, ഓണം പോലെ, നമ്മുടെ കഴിവിനനുസരിച്ച്‌, സന്തോഷമായിട്ട്‌, പിന്നെ ഉള്ളതില്‍ വെച്ച്‌ ഏറ്റവും നല്ലത്‌ കുഞ്ഞിന്‌, കുഞ്ഞിന്റെ കാര്യങ്ങള്‍ക്കനുസരിച്ച്‌ മറ്റുള്ളവരുടേതിനു വിട്ടുവീഴ്ച്ച വേണെങ്കിലത്‌, അങ്ങനെ. കുഞ്ഞായിരിയ്ക്കട്ടെ വീട്ടിലെ കേന്ദ്രബിന്ദു(അതല്ലാതെവരികയുമില്ലല്ലോ).

പിന്നെ അഞ്ചുവയസ്സ്‌വരെ എന്നത്‌, ഇന്നത്തെ കാലത്ത്‌ 3വയസ്സുവരെ എന്നു കരുതിയാലും മതിയാവും എന്നു ചിലപ്പോള്‍ തോന്നിയിട്ടുണ്ട്‌. പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇന്നത്തെ കുഞ്ഞിന്‌ കൂടുതല്‍ അവസരങ്ങളുള്ളതുകൊണ്ടായിരിയ്ക്കണം മൂന്നുവയസ്സാവുമ്പോഴേയ്ക്കും കുട്ടികളുടെ കുട്ടിത്തം നഷ്ടപ്പെട്ട്‌, വലിയവരുടെ EGOയുമായിനടക്കുന്നവരേയും കണ്ടിട്ടുണ്ട്‌. അതുകൊണ്ട്‌ അമ്മമാരേ, കുഞ്ഞിന്റെ ഓരോദിവസവും വിലപ്പെട്ടതാണ്‌. ജനിച്ച അന്നുമുതല്‍ ഒരു മൂന്നുവയസ്സുവരെ, മറ്റെല്ലാം മറന്ന്‌ കുഞ്ഞിനെ ലാളിയ്ക്കുവിന്‍, കൊഞ്ചിയ്ക്കുവിന്‍, നല്ലശീലങ്ങള്‍ വളര്‍ത്തുവിന്‍ (തിരിച്ചൊന്നും പ്രതീക്ഷിയ്ക്കാതെ വേണേ. അതു പിന്നെ അമ്മമാരോടു പറയേണ്ടതില്ലല്ലോ അല്ലേ). മതിയാവോളം അമ്മിഞ്ഞപ്പാലും മൂന്നുവയസ്സുവരെയെങ്കിലും നിറഞ്ഞവാത്സല്യവും ലാളനയും കിട്ടി വളരുന്ന കുട്ടിയ്ക്ക്‌ തന്റെ എല്ലാമെല്ലാമാണമ്മ. ഇടയ്ക്കിത്തിരി വാശി കാണിച്ചാലും അമ്മപറഞ്ഞാലതുതന്നെ വേദവാക്യം. എന്തും അമ്മപറഞ്ഞാല്‍ കേള്‍ക്കും.

ഇതിന്‌ അപവാദമില്ലാതില്ല. പക്ഷേ വാശിയും ശുണ്ഠിയും മുഖമുദ്രയാക്കിയ കുട്ടികള്‍ക്ക്‌ ആദ്യത്തെവര്‍ഷങ്ങളില്‍ അവന്‌/അവള്‍ക്ക്‌ ആവശ്യമുള്ളത്ര വാത്സല്യവും പരിഗണനയും കിട്ടിയില്ല എന്നതും കാരണമാവാം. കുഞ്ഞ്‌ ആഗ്രഹിക്കുമ്പോഴെല്ലാം അഛനുമമ്മയും അവന്റെ/അവളുടെ അടുത്തുണ്ടാവുക. ഈ സാഹചര്യം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ ഇടയ്ക്കൊക്കെ വാശികാണിച്ചാലും കുഞ്ഞ്‌ അമ്മപറയുന്നത്‌ സ്നേഹത്തോടെ അനുസരിയ്ക്കും.

രണ്ടാം ഘട്ടം

അഞ്ചുമുതല്‍ പതിനഞ്ചുവയസ്സുവരെ ദാസനെപ്പോലെ കരുതുക. ഇവിടെ 'ദാസനെപ്പോലെ' എന്നതുകൊണ്ട്‌ എന്താണു മനസ്സിലാക്കേണ്ടത്‌ എന്നു ചിന്തിക്കാം."അങ്ങോട്ടുപോടാ" "ഇങ്ങോട്ടുവാടാ" എന്നു നാം നിന്നു കല്‍പ്പിയ്ക്കണം എന്നതാവില്ല, അതുകൊണ്ടു മനസ്സിലാക്കേണ്ടത്‌.

* സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക,
* മറ്റുള്ളവര്‍ക്കുവേണ്ടിയും കാര്യങ്ങള്‍ ചെയ്തുകൊടുക്കുക,
* ഉത്തരവാദിത്തബോധമുണ്ടാവുക,
* സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്തുശീലിയ്ക്കുക,
* ഒന്നും തന്നിഷ്ടം മാത്രം നോക്കി ചെയ്യാതിരിയ്ക്കുക

ഇത്രയും കാര്യങ്ങള്‍ പരിശീലിയ്ക്കാനൊരവസരം കുട്ടികള്‍ക്കു കൊടുക്കുക. വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ബാദ്ധ്യതയുണ്ട്‌. ഈ കാലഘട്ടത്തില്‍ കുട്ടി തെറ്റുചെയ്താല്‍ ശിക്ഷിയ്ക്കാം. 'ശിക്ഷ' എന്നാല്‍ പാഠം/പഠിപ്പ്‌. തെറ്റു മനസ്സിലാക്കാനും തിരുത്തണം എന്നു ബോദ്ധ്യപ്പെടാനുമുള്ള പഠിപ്പ്‌(പാഠം) കുട്ടിയ്ക്കു കിട്ടണം. വെറുതെ അടിച്ചോ പട്ടിണിയ്ക്കിട്ടോ ശരീരവും മനസ്സും വേദനിപ്പിക്കലല്ല 'ശിക്ഷ'.

മൂന്നാം ഘട്ടം

ഇത്രയും പരിശീലനം കഴിഞ്ഞാല്‍, പതിനാറുതികഞ്ഞാല്‍ കുട്ടി പക്വതയുള്ള ഒരു വ്യക്തിത്വത്തിനുടമയായിരിയ്ക്കും. അപ്പോള്‍ അവനെ/അവളെ സുഹൃത്തിനെപ്പോലെ തനിയ്ക്കുതുല്യനായി/തുല്യയായി കരുതണം. ചര്‍ച്ചകളില്‍ അവരെക്കൂടി ഉള്‍പ്പെടുത്തണം. അവരുടേയും അഭിപ്രായങ്ങള്‍ ആരായണം. തന്നൊപ്പമായും തനിയ്ക്കു താങ്ങായും കുട്ടിവളര്‍ന്നതുകണ്ടു സന്തോഷിയ്ക്കുകയും ആവാം.അച്ഛനമ്മമാര്‍, ഒന്നും തിരിച്ചുപ്രതീക്ഷിച്ചില്ലെങ്കിലും ഇങ്ങനെ വളര്‍ത്തപ്പെട്ട കുട്ടികള്‍ എന്നും അവരെ നന്ദിയോടെ, ആദരവോടെ സ്മരിയ്ക്കുന്നവരായിരിയ്ക്കും.
* *
[നമ്മുടെ അച്ഛനമ്മമാര്‍ക്കെന്തെങ്കിലും കുറവുണ്ടെങ്കില്‍ അതു കണ്ടുപിടിയ്ക്കാനാവരുതേ, നമുക്കുശേഷം വരുന്ന തലമുറയെ ശ്രദ്ധിയ്ക്കാനുള്ള നമ്മുടെ ഉത്തരവാദിത്തം മനസ്സിലാക്കാനാവട്ടെ ഈ കുറിപ്പു പഠിച്ചിട്ടുള്ള നമ്മുടെ ശ്രമം]