Sunday, December 10, 2006

വികസനം വരുന്ന വഴി

വികസനം
വീട്ടുപടിയ്ക്കലെത്തി,
ടാറിട്ട റോഡിലൂടെ.

പെരുമഴ വന്നാലും
ചെളിയഭിഷേകം വേണ്ട,
പൊരിവെയിലായാലും
പൊടിപൂരവുമില്ല.

സുഖമുള്ള നടത്തം
സ്വപ്നം കണ്ടു,
നടന്നുനടന്ന്‌,
ഭാവിയുടെ വക്കോളമെത്തി.

ടാറെവിടെ? റോഡെവിടെ?
ടാറിട്ടറോഡെവിടെ?
തലയൊന്നിന്‌
വാഹനമൊന്ന്‌,
ഇരുചക്ര, മുച്ചക്രികള്‍
‍നാല്‍ച്ചക്രമൂരാച്ചികള്‍
‍റോഡു നിറഞ്ഞു.


"നടക്കാന്‍ വഴി തരൂ"


"പോകൂ പാര്‍ക്കിലേയ്ക്‌ക്‍"


"പോണം വീട്ടിലേയ്ക്‌ക്‍,"

"കേറണം വണ്ടിയില്‍,
റോഡ്‌ വണ്ടികള്‍ക്കുള്ളതാണ്‌."


ഞെട്ടി, പിന്മാറി,
ഭാവിയുടെ വക്കില്‍ നിന്നും.

"റോഡ്‌ വണ്ടികള്‍ക്കുള്ളതാണ്‌."
ഇതു വര്‍ത്തമാനം
കാളയ്ക്കും കാളവണ്ടിക്കാരനും!

22 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

വികസനം വരുന്ന വഴി- ഒരു പോസ്റ്റ്‌-

ഈ വഴിയും ഒന്നു പോയിനോക്കട്ടെ.

സു | Su said...

കവിത എനിക്കിഷ്ടമായി. അതെ കാല്‍നടയ്ക്കുള്ളതല്ല, റോഡ്. അത് പ്രതീക്ഷിക്കുകയും വേണ്ട. അതാണ് വികസനം!

മുസാഫിര്‍ said...

വികസനത്തിന്റെ സൈഡ് എഫക്റ്റ്സ് , അല്ലെ ടീച്ചറെ ?
നല്ല കവിത.

സജിത്ത്|Sajith VK said...

നല്ല കവിത..... അഭിനന്ദനങ്ങള്‍

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി...
പരിഹാസത്തിന്റെ ഭാഷ നന്നായി ബോധിച്ചു....

ഒരു പക്ഷേ...
ഞാനും ജ്യോതിയും
മേറ്റ്ല്ലാവരും വരാന്‍ പോകുന്ന വികസനത്തിന്റെ
ഭാഗമാകാന്‍...
വിധിക്കപ്പെട്ടവരാകാം....

അല്ലെങ്കില്‍
റോഡുകള്‍ നിറയെ കുണ്ടുംകുഴിയും നിറഞ്ഞ
വര്‍ത്തമാനത്തില്‍...
മനസിനും ആത്മബന്ധങ്ങള്‍ക്കും
വിള്ളല്‍ വീഴും മുമ്പ്‌
ഓടിയൊളിക്കാന്‍....
കൊതിക്കുന്നവരും....
ജീവിതം തള്ളിനീക്കുന്നുണ്ടെന്ന....ഓര്‍മപെടുത്തലോടെ നിര്‍ത്തട്ടെ....

ഇനിയും
ഒരുപാട്‌ എഴുതണം....

ആശംസകള്‍.........

myexperimentsandme said...

വികസിച്ച് വികസിച്ച് അമ്പലമൈതാനം മുഴുവന്‍ ആദ്യം കോണ്‍ക്രീറ്റിട്ടു, പിന്നെ അത് കുത്തിപ്പൊളിച്ച് ടാറിട്ടു. പൊരിവെയിലത്ത് എഴുന്നെള്ളത്തിന് നില്‍‌ക്കുന്ന ആനയുടെ കാലുകളൊന്നും നിലത്തുറയ്ക്കുന്നില്ല.

പരിസ്ഥിതി മൌലികവാദികളെ നിലയ്ക്ക് നിര്‍ത്തുമെന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വികസിച്ചു വികസിച്ചു ബലൂണ്‍ പോലെ പൊട്ടിപ്പോകാതിരുന്നാല്‍ മതി

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ, ഇതു കവിതയാണെന്നു എനിയ്ക്കഭിപ്രായമില്ലായിരുന്നു. (കവിതയെ ഇനിയും എനിയ്ക്ക്‌ അറിയില്ലല്ലോ, ആകെ കണ്‍ഫ്യൂഷന്‍).
പ്രോത്സാഹനത്തിനു നന്ദി.

മുസാഫിര്‍ജീ, നന്ദി. അവിടെയൊക്കെ വന്നിട്ട്‌ കുറേ കാലമായി:-(

sajith_jee :-), നന്ദി,

ദ്രൌപതിവര്‍മ്മ:-) ബ്ലോഗുക്ലബ്ബില്‍ താങ്കളുടെ ബ്ലോഗിനെപ്പറ്റി വാര്‍ത്തവരുന്നതിനു മുന്‍പേ ഞാന്‍ ചിലതൊക്കെ വായിച്ചിരുന്നു. കമന്റിയിട്ടില്ല എന്നു തോന്നുന്നു. പ്രോത്സാഹനത്തിനു നന്ദി.


വക്കാരിജീ,

ജപ്പാനില്‍ മതിയായിരുന്നൂന്നാണോ? കേരളത്തിലെ പൊള്ളുന്നവെയിലില്‍, ടാറിട്ട പ്രദക്ഷിണവഴിയില്‍..., കഷ്ടം. :-)

ഇന്ത്യഹെറിറ്റേജ്‌ ജീ:-)

അതെ, ശരിയാണ്‌.

വികസനത്തിന്‌ ഞാനെതിരല്ല. ഞാന്‍ (കറന്റ്‌ മുതലായ) സൌകര്യങ്ങള്‍ അനുഭവിയ്ക്കുന്നുണ്ടെങ്കില്‍ ഇനിയുള്ളവര്‍ക്കും ഈ സൌകര്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിയ്ക്കണ്ടേ. എനിയ്ക്കു കേറാന്‍ ബസ്സ്‌ നിര്‍ത്തണം. ഞാന്‍ കേറിക്കഴിഞ്ഞാല്‍ ഇനിയാരേം കേറ്റണ്ട എന്നു പറയുമ്പോലെയല്ലേ, വികസനത്തെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നത്‌, എന്നൊരു സംശയമില്ലാതില്ല.


ഇനി എല്ലാ കൂട്ടുകാരോടൂമായി ഒരപേക്ഷ-

ഇതു കവിതയാണെന്ന് എനിയ്ക്കു തോന്നിയിട്ടില്ല. പറയാനുണ്ടായിരുന്ന ആശയം ഒന്നു എഡിറ്റ്‌ ചെയ്ത്‌ ചെയ്ത്‌ പറഞ്ഞു, ആലോചിയ്ക്കാനുള്ള gap ഉണ്ടാവുന്നതുകൊണ്ടാണോ,
പല പല വരികളിലാക്കുമ്പോള്‍ അതു കവിതയാകുന്നത്‌?

ലാപുടയുടെ ചില കവിതകള്‍ വായിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ഭാവനാവൈഭവം കണ്ട്‌ അത്ഭുതം കൂറിയിട്ടുമുണ്ട്‌. ലാപുടയുടേയും മറ്റും കവിതകള്‍ കണ്ടപ്പോള്‍ കവിതയ്ക്‌ക്‍ വൃത്തം വേണമെന്നില്ല എന്ന് തോന്നിത്തുടങ്ങി.

വൃത്തമാണോ അഥവാ താളമാണോ കവിത?

ഉപമയും ഉത്പ്രേക്ഷയുമാണോ കവിത?

ഉള്ളില്‍ത്തട്ടിയ അനുഭവങ്ങള്‍ പങ്കുവെക്കലാണോ കവിത?

ഒരാശയം, ഏറ്റവും കുറച്ചുവാക്കുകളില്‍, ഓരോവരിയില്‍ ഒന്നോരണ്ടോ വാക്ക്‌ എന്ന ക്രമത്തില്‍ എഴുതിയാലാണോ കവിത?

കൂട്ടുകാരേ നിങ്ങളുടെ അഭിപ്രായവും അറിവും ഇവിടെ പങ്കുവെയ്ക്കാമോ.


സസ്നേഹം
ജ്യോതി

സു | Su said...

ജ്യോതീ :) കവിതയോ കഥയോ എന്തെങ്കിലും ആവട്ടെ. എനിക്ക് ആ വരികള്‍ ഇഷ്ടമായി.

ഡാലി said...

ഹ ഹ ഹ ഞാനൊന്നു ചിരിക്കട്ടെ. കവിതയോ, കഥയോ, എന്തുമാവട്ടെ ആശയം രസിച്ചു ജ്യോതി.

റോഡ് വണ്ടികള്‍ക്കുള്ളതാണ്” അതാണ് കാര്യം
റയില്‍ വേ ടെ പരസ്യം ഓര്‍മ്മ വരുന്നു.

വേണു venu said...

കവിതയോ, കഥയോ, എന്തുമാവട്ടെ ആശയം മനോഹരം ആസ്വദിക്കുകയും ചെയ്തിരുന്നു.
ജ്യോതിജിയുടെ അവസാനമെഴുതിയ ചോദ്യത്തിനാരും ഒരു കവി പോലും മറുപടി എഴുതി കണ്ടതുമില്ല.
എന്‍റെ തോന്നല്‍ തെറ്റെങ്കിലും ശരിയെങ്കിലും അതിവിടെ കുറിക്കുന്നു.
ജോതിര്‍മയിജീ,
എല്ലാം വായിക്കാറുണ്ടു്. ആസ്വദിക്കാറുണ്ടു്.
കവിതയെ എനിക്കു് ഇങ്ങനെ വിശേഷിപ്പിക്കാനാണു് ഇഷ്ടം.ഉള്ളില്‍ത്തട്ടിയ അനുഭവങ്ങള്‍ അനുവാചകനെ അനുഭവിപ്പിക്കാന്‍ കഴിയുന്നതെന്തും കവിതയാകും.
“മാനം ചേര്‍ന്ന ഭടന്‍റെ മിന്നല്‍ ചിതറും കൈവാളിള‍ക്കത്തിലും,
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപ്പൂങ്കവിള്‍ സ്ഥാനത്തും
കളിയാടിടുന്നു കവിത, എന്നൊരു കവിത തന്നെയുണ്ടല്ലോ.
നല്ലൊരു ചിത്രത്തിലും കവിത കാണാം,നല്ലൊരു കഥയിലും.കവിത കാണാന്‍ കണ്ണു തുറന്നിരിക്കണം.എന്‍റെ നിഗമനമാണിതു്.

Physel said...

ടീച്ചറെ കുറെയായി കാണുന്നില്ലല്ലോന്ന് വിചാരിച്ചിരുന്നു. ഇപ്പൊ ടീച്ചര്‍ തിരിച്ചുവന്നപ്പോ കാണാനും വൈകി.ഇത്തിരി തിരക്കായിപ്പോയതാണ്. എന്തായാലും തിരിച്ചുവരവ് പൊടിപൂരമാക്കി. നന്ദി

ജ്യോതിര്‍മയി /ज्योतिर्मयी said...
This comment has been removed by a blog administrator.
chithrakaran ചിത്രകാരന്‍ said...

ജോതിര്‍മയി, പ്ലീസ്‌ ഒരു വാഹനം വാങ്ങാമോ ? അപ്പ്പ്പോ എല്ലാം ശരിയാകും.!! എഴുത്ത്‌ നിര്‍ത്തരുതെന്നുമാത്രം.

വേണു venu said...

വീണ്ടും എഴുതിയതു മുഴുവന്‍ കോപി പേസ്റ്റിലൊരു പുളിമാനം തോന്നുന്നു ജ്യോതിജീ. അതോ എന്‍റെ നിഗമനത്തിന്‍റെ കുഴപ്പമോ. ആ എന്തായാലെനിക്കെന്താ.
ആ മനസ്സില്‍ കണ്ടങ്കോരന്‍ എഴുതിയതൊന്നു കൂടി വായിച്ച് മനസ്സിലാക്കട്ടെ.

ജ്യോതിര്‍മയി /ज्योतिर्मयी said...

"ഉള്ളില്‍ത്തട്ടിയ അനുഭവങ്ങള്‍ അനുവാചകനെ അനുഭവിപ്പിക്കാന്‍ കഴിയുന്നതെന്തും കവിതയാകും.
“മാനം ചേര്‍ന്ന ഭടന്‍റെ മിന്നല്‍ ചിതറും കൈവാളിള‍ക്കത്തിലും,
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപ്പൂങ്കവിള്‍ സ്ഥാനത്തും
കളിയാടിടുന്നു കവിത, എന്നൊരു കവിത തന്നെയുണ്ടല്ലോ.
നല്ലൊരു ചിത്രത്തിലും കവിത കാണാം,നല്ലൊരു കഥയിലും.കവിത കാണാന്‍ കണ്ണു തുറന്നിരിക്കണം.എന്‍റെ നിഗമനമാണിതു്."

വേണുജീ,

അതു ശരിയാണല്ലോ. നന്ദി കേട്ടോ.
കവിതയെ ഒരു ചട്ടക്കൂട്ടില്‍ ഒതുക്കിവെയ്ക്കണ്ട, ല്ലേ.

സൂ നന്ദി. ഡാലി :)
physaljee, :)

ജ്യോതിര്‍മയി /ज्योतिर्मयी said...

വേണു ജീ, വീണുപോയ അക്ഷരം കൂട്ടിച്ചേര്‍ത്ത്‌- ഒന്നുകൂടി ആകമന്റിട്ടു. കുഴപ്പമില്ലല്ലോ:)


ചിത്രകാരന്‍ജീ :)
സ്വാഗതം. താങ്കള്‍ പറഞ്ഞപോലെ ഒരു വാഹനം വാങ്ങി. എല്ലാ പ്രശ്നോം തീരുm...ന്നല്ലേ??

ഇപ്പോള്‍ മന്ത്‌ വലത്തെകാലിലാണ്‌, പരിഹാരം വല്ലതും...?

സുല്‍ |Sul said...

ജ്യോതി ടീചര്‍, കവിത ഇഷ്ടമായി.
മുന്നോട്ട് വച്ച കാലുകള്‍ പിന്നോട്ടെടുക്കതക്ക വിധം നമ്മുടെ നാട്ടില്‍ വികസനം എത്തിയോ. ഒരു സന്ദേഹമില്ലാതില്ല.

പിന്നെ ഇതെല്ലാം ഒരു പെരുപ്പിച്ചു കാട്ടലല്ലെ ടീച്ചറെ. എന്നും ഒരേപോലെയിരിക്കുന്നതിനു വികസിക്കുവാന്‍ കഴിയില്ലല്ലോ. മാറ്റങ്ങള്‍ അനിവാര്യമാണ്, നമ്മുടെ ചിന്തകള്‍ക്കും.

-സുല്‍

ജ്യോതിര്‍മയി /ज्योतिर्मयी said...

സുല്‍ ജീ :))

സ്വാഗതം.

മാറ്റം ഇഷ്ടമായാലും അല്ലെങ്കിലും അനുസ്യൂതം നടന്നുകൊണ്ടിരിയ്ക്കും. എന്നത്‌ വളരെ ശരി. വികസനത്തിന്റെ നല്ലവശങ്ങള്‍ അനുഭവിയ്ക്കുന്ന വ്യക്തി, അത്‌ എല്ലാവരിലേയ്ക്കും എത്തുന്നതിനെ എതിര്‍ക്കരുത്‌. ചെമ്മണ്‍പാത മതിയാവുകയില്ലല്ലോ ഇന്നത്തെ വാഹനപ്പെരുപ്പം(?) കൈകാര്യം ചെയ്യാന്‍. ശരിതന്നെ. എന്നാലും,

ഒരുകൂട്ടര്‍ക്‌ക്‍ നന്നാവുന്നത്‌ മറ്റൊരുകൂട്ടര്‍ക്‌ക്‍ വിഷമമുണ്ടാക്കുന്നു എന്നകാര്യം സൂചിപ്പിച്ചതാണ്‌ ഈ കുറിപ്പില്‍(പോസ്റ്റില്‍).

പെരുപ്പിച്ചതല്ല, അനുഭവം തന്നെയാണ്‌. ഞങ്ങളുടെ വീടുനില്‍ക്കുന്ന ഇടവഴികഴിഞ്ഞ്‌ നാലിടവഴികള്‍ക്കപ്പുറത്തുനിന്നു വരുന്ന രണ്ടു കാളവണ്ടികളുണ്ട്‌. അവരുടെ പ്രശ്നം ഞാന്‍ കാണാറുള്ളതാണ്‌.

അതെ, വീട്ടുമുറ്റത്ത്‌ രണ്ടു കാഴ്ചയും കാണാം. ഒരു ഭാഗത്ത്‌ രണ്ടു കാളവണ്ടികള്‍ പ്രധാനനിരത്തിലേയ്ക്‌ക്‍ കടക്കാനാവാതെ നില്‍ക്കുന്നു. വേറൊരു ഭാഗത്ത്‌ സിവിരാമനമ്മാമന്റെ അനന്തരവര്‍ ഹെലിക്കോപ്റ്ററുണ്ടാക്കുന്നു, അതെ,ഞങ്ങളുടെ വീട്ടുമുറ്റത്ത്‌.
:)

സുല്‍ |Sul said...

ജ്യോതി, സംഗതി സത്യമാണ് ജ്യോതി പറഞ്ഞത്.
എന്നാലും, വികസനത്തിനെ, അതെന്തുതന്നെയായാലും, കണ്ണടച്ചെതിര്‍ക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടില്‍ മാത്രമേ കാണുന്നുള്ളു എന്നു തോന്നുന്നു.

എല്ലാത്തിനെം പരിഹസിച്ചു മുന്നേറുന്ന മലയാളിയുടെ കൂട്ടില്‍ ജ്യോതിയും വ്യത്യസ്തയല്ലാതാവുന്നു ഈ വരികളിലൂടെ.

‘എനിയ്ക്കു കേറാന്‍ ബസ്സ്‌ നിര്‍ത്തണം. ഞാന്‍ കേറിക്കഴിഞ്ഞാല്‍ ഇനിയാരേം കേറ്റണ്ട എന്നു പറയുമ്പോലെയല്ലേ, വികസനത്തെ എതിര്‍ക്കുന്നവര്‍ ചെയ്യുന്നത്‌, എന്നൊരു സംശയമില്ലാതില്ല.‘ എന്നു താങ്കള്‍ തന്നെ പറയുന്നുണ്ടല്ലോ കമെന്റിലൂടെ.

-സുല്‍

Sona said...

ഒന്നു നഷ്ടപെടുത്തുംബോഴേ മറ്റൊന്നു നേടാന്‍ കഴിയൂ ജ്യോതി.

വെള്ളെഴുത്ത് said...

Prose states
Poetry suggests