Sunday, May 31, 2009

കുന്തീസ്തുതി- ഭാഗം നാലു്

21. കേ വയം നാമരൂപാഭ്യാം
യദുഭിഃ സഹ പാണ്ഡവാഃ
ഭവതോദര്‍ശനം യര്‍ഹി
ഹൃഷീകാണാമിവേശിതുഃ


പ്രഭോ! അങ്ങയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ പിന്നെ അസംഖ്യം യദുക്കളും പാണ്ഡവരും ഒക്കെ വെറും ‘പേരും കോലവും’ പേറി നടക്കുന്ന ഇന്ദ്രിയക്കൂടാരങ്ങള്‍ മാത്രമാവുമായിരുന്നില്ലേ. (സര്‍വാന്തര്യാമിയായ - ചൈതന്യസ്വരൂപനായ അങ്ങയുടെ അഭാവത്തില്‍ ആരും, ആരുമായിത്തീരുന്നില്ല).
22. നേയം ശോഭിഷ്യതേ തത്ര
യഥേദാനീം ഗദാധര!

ത്വത്‌പദൈരങ്കിതാ ഭാതി
സ്വലക്ഷണവിലക്ഷിതൈഃ
അങ്ങയുടെ പാദമുദ്ര പതിഞ്ഞതുകാരണം മാത്രമാണല്ലോ ലോകം ഇവ്വിധം ശോഭിയ്ക്കുന്നത്. അങ്ങുപോയിക്കഴിഞ്ഞാല്‍ ഇപ്രകാരം ഇതു നിലനില്‍ക്കുകയുമില്ല.
23. ഇമേ ജനപദാഃ സ്വൃദ്ധാ
സുപക്വൌഷധിവീരുധഃ
വനാദ്രിനദ്യുദന്വന്തോ

ഹ്യേധന്തേ തവ വീക്ഷിതൈഃ

നിന്റെ കരുണാകടാക്ഷം കൊണ്ടാണു് സമ്പന്നമായ നാടും ഫലസമ്പന്നമായ വൃക്ഷങ്ങളും തെളിനീരുറവകളും കാടുകളും ഒക്കെ ഇപ്രകാരം ഐശ്വര്യപൂര്‍ണ്ണമായി നില്‍ക്കുന്നതു്.

24.അഥ വിശ്വേശ! വിശ്വാത്മന്‍
വിശ്വമൂര്‍ത്തേ സ്വകേഷു മേ
സ്നേഹപാശമിമം ഛിന്ധി
ദൃഢം പാണ്ഡുഷു വൃഷ്ണിഷു

25.ത്വയി മേऽനന്യവിഷയാ
മതിര്‍മധുമതേऽസകൃത്
രതിമുദ്വഹതാദദ്ധാ
ഗംഗേവൌഘമുദന്വതി
24,25: [അപ്പോള്‍, പറഞ്ഞുവന്നതു്, എന്റെ കണ്ണാ, അല്ലല്ല] ഹേ വിശ്വം മുഴുവന്‍ നിയന്ത്രിയ്ക്കുന്നവനേ, വിശ്വത്തിനെല്ലാം ആത്മാവായിരിയ്ക്കുന്നവനേ, ഒരു കാര്യം ചെയ്യൂ, ഈ പാണ്ഡവരിലും വൃഷ്ണികളിലും ദൃഢമായി ഒട്ടിപ്പിടിച്ചിരിയ്ക്കുന്ന - കെട്ടിക്കുടുങ്ങിയിരിയ്ക്കുന്ന എന്റെ സ്നേഹപാശം- മമതാ എന്ന കെട്ടു് ഒന്നറുത്തുതരൂ. ഇനി മുതല്‍ എന്റെ മനസ്സും ബുദ്ധിയും, സമുദ്രത്തിലേയ്ക്കു കുതിച്ചുപാഞ്ഞൊഴുകുന്ന ഗംഗാപ്രവാഹം പോലെ വിശ്വാത്മാവായ അങ്ങയിലേയ്ക്കുതന്നെ ഒരൊറ്റലക്ഷ്യവുമായി കുതിച്ചൊഴുകാനിടവരണേ!

26.ശ്രീകൃഷ്ണ! കൃഷ്ണസഖ! വൃഷ്ണ്യൃഷഭാവനിധ്രുഗ്-
രാജന്യവംശദഹനാനപവര്‍ഗ്ഗവീര്യ!
ഗോവിന്ദ! ഗോ ദ്വിജസുരാര്‍ത്തിഹരാവതാര!
യോഗേശ്വരാഖിലഗുരോ! ഭഗവന്‍! നമസ്തേ!

ഹേ ഭഗവന്‍! ശ്രീകൃഷ്ണനായും അര്‍ജ്ജുനസഖാവായും ദുഷ്ടരെ നിഗ്രഹിക്കുന്നവനായും മോക്ഷം കൊടുക്കുന്നവനായും രക്ഷ വേണ്ടവര്‍ക്കൊക്കെ രക്ഷ നല്‍കുന്നവനായും ഒക്കെ പല പല ഭാവങ്ങളില്‍ പ്രകാശിച്ചിട്ടുള്ള അങ്ങയെ അഖിലഗുരുവായും യോഗേശ്വരനായും അറിഞ്ഞു ഞാനിതാ നമസ്കരിയ്ക്കുന്നു.

ശൈശവത്തില്‍ കുസൃതികളാലും പിന്നീടു് മറ്റുപല ലീലകളാലും വീര്യത്താലും ഒക്കെ പലപല ഭാവങ്ങളില്‍ എന്റെ മനസ്സു കവര്‍ന്നിട്ടുള്ള കൃഷ്ണാ, അങ്ങ് എന്റെ മകന്റെ കൂട്ടുകാരനാണെങ്കിലും അങ്ങയെ ഞാന്‍ യോഗേശ്വരനായി അറിയുന്നു, ഈശ്വരസാക്ഷാത്കാരത്തിനു് - ആത്മസാക്ഷാത്കാരത്തിനു് - ഈശ്വരനില്‍ ലയിയ്ക്കുന്നതിനു്- ഞാനും പരം പൊരുളും ഒന്നായിത്തീരുന്നതിനു് -ആ യോജിയ്ക്കലിനു് -യോഗേശ്വരനെത്തന്നെ നമസ്കരിക്കുന്നു (അതുതന്നെ ഉചിതം). അഖിലഗുരോ! അഖിലര്‍ക്കും ഗുരുവാകയാല്‍ എനിയ്ക്കും ഗുരു തന്നെ. അഖിലഗുരുവില്‍ നിന്നു ‘പരമജ്ഞാനം’ കിട്ടിയാല്‍ കൊള്ളാം (എന്നോ ധ്വനി!). അതാവാം കുന്തീദേവിയുടെ പ്രാര്‍ത്ഥന.
യോഗേശ്വരാ അഖിലഗുരോ അങ്ങയെ ഞാനിതാ വീണ്ടും നമസ്കരിയ്ക്കുന്നു.

(കുന്തീസ്തുതി അവസാനിയ്ക്കുന്നു)

No comments: