Friday, May 22, 2009

കുന്തീസ്തുതി - ഭാഗം രണ്ടു്

കുന്തീസ്തുതി തുടരുന്നു...
9.
ജന്മൈശ്വര്യശ്രുതശ്രീഭിഃ
ഏധമാനമദഃ പുമാന്‍
നൈവാര്‍ഹത്യഭിധാതും വൈ
ത്വാമകിഞ്ചനഗോചരം

നല്ലകുലത്തില്‍ ജന്മം, ഐശ്വര്യം, പെരുമ, സമ്പത്ത് എന്നിവ ഉള്ള ഒരാള്‍ ഇതൊക്കെ ഉള്ളതുകൊണ്ടു് അഹങ്കാരവും മദവും വര്‍ദ്ധിച്ചവനായിത്തീര്‍ന്ന് ഈശ്വരചിന്തയില്‍ നിന്നും അകന്നുപോകുകയാണു പതിവു്. അകിഞ്ചനന്മാര്‍ക്കാണല്ലോ നിന്നെ നിരന്തരം ഭജിക്കാന്‍ സാധിക്കുന്നതു്.
(തന്റെ ബലമായി, അഥവാ തനിയ്ക്കു താങ്ങായി പണമോ ബുദ്ധിയോ നിലയും വിലയുമുള്ള ആള്‍ക്കാരോ ഒക്കെ ഉണ്ടെന്നു കരുതുന്നവര്‍ അഹങ്കാരികളാകുകയാണു പതിവു്, തനിയ്ക്കായി യാതൊന്നുമില്ല, ഉള്ളത് ഉള്ളിന്റെ ഉള്ളിലെ ഉണ്മ മാത്രം- എന്ന അറിവില്‍ ആ ചൈതന്യത്തെ ഏതെങ്കിലും ഒരു നിലയ്ക്ക് ആശ്രയിക്കാന്‍, ഒന്നുമില്ലാത്ത നിരഹങ്കാരികള്‍ക്കാണെളുപ്പം)
10.
നമോകിഞ്ചനവിത്തായ
നിവൃത്തഗുണവൃത്തയേ
ആത്മാരാമായ ശാന്തായ
കൈവല്യപതയേ നമഃ
യാതൊന്നുമില്ലാത്തവരാണു് അങ്ങയെ സമ്പാദിയ്ക്കാന്‍ അര്‍ഹരാവുന്നത്. അതുകൊണ്ടു് ഭഗവാനേ അര്‍ത്ഥവും കാമവും ഒന്നും വളര്‍ത്താതെ ആത്മാരാമനായ അങ്ങയെ സാക്ഷാത്കരിയ്ക്കാന്‍ അനുഗ്രഹിയ്ക്കണേ. ആത്മാരാമനും ശാന്തനും കൈവല്യപതിയുമായ അങ്ങയ്ക്കു നമസ്കാരം.

11.
മന്യേ ത്വാം കാലമീശാനം
അനാദിനിധനം വിഭും
സമം ചരന്തം സര്‍വത്ര
ഭൂതാനാം യന്മിഥഃ കലിഃ

ആദിയും അന്തവുമില്ലാത്ത കാലപുരുഷനായിട്ടും അങ്ങുതന്നെ ജഗത്തെല്ലാം വേണ്ടവിധം നിയന്ത്രിച്ചുനടത്തുന്നു. ഉണ്ടായിട്ടുള്ള എല്ലാറ്റിനുമൊപ്പം കാലമായി-കാലപുരുഷനായി- ചരിയ്ക്കുന്നതും നീ തന്നെ.
12
ന വേദ കശ്ചിത് ഭഗവംശ്ചികീര്‍ഷിതം

തവേഹമാനസ്യ നൃണാം വിഡംബനം
ന യസ്യ കശ്ചിദ് ദയിതോസ്തി കര്‍ഹിചിത്
ദ്വേഷ്യശ്ച യസ്മിന്‍ വിഷമാ മതിര്‍നൃണാം

ഹേ ഭഗവന്‍! അങ്ങയ്ക്ക് ചെയ്യേണ്ടതായിട്ടും നേടിയെടുക്കേണ്ടതായിട്ടും ഒന്നുമില്ല. പ്രിയനെന്നോ അപ്രിയനെന്നോ ഒക്കെയുള്ള വേര്‍തിരിവു് മനുഷ്യബുദ്ധിയ്ക്കാണുള്ളതു്. അങ്ങയ്ക്ക് ശത്രുമിത്രാദി വേര്‍തിരിവൊന്നും ഇല്ലെന്നതല്ലേ വാസ്തവം! എന്നിട്ടും നിന്റെ ഒരു മനുഷ്യനാട്യം - കേമമാവുന്നുണ്ട്!

13.

ജന്മകര്‍മ്മ ച വിശ്വാത്മന്‍

അജസ്യാകര്‍ത്തുരാത്മനഃ

തിര്യങ്‌നൃഷിഷു യാദസ്സു

തദത്യന്തവിഡംബനം

ജനനം, മരണം ഇതൊന്നും ഇല്ലാത്ത അങ്ങ് മനുഷ്യനാട്യത്തിലും പക്ഷിമൃഗാദി പലരൂപങ്ങളിലും ജനിയ്ക്കുക, മരിയ്ക്കുക തുടങ്ങിയ ഭാവങ്ങളോടുകൂടി ലീലകളാടുകയല്ലേ, അതു് വളരെ ആശ്ചര്യമായിരിയ്ക്കുന്നു.

14

ഗോപ്യാദദേ ത്വയി കൃതാഗസി ദാമ താവദ്

യാ തേ ദശാശ്രുകലിലാഞ്ജനസംഭ്രമാക്ഷം

വക്ത്രം നിനീയ ഭയഭാവനയാ സ്ഥിതസ്യ

സാ മാം വിമോഹയതി ഭീരപി യദ്‌ ബിഭേതി

നിന്റെയാ നാട്യമുണ്ടല്ലോ കൃഷ്ണ! യശോദ കയറും കൊണ്ടു് നിന്നെ ഉരലില്‍ക്കെട്ടാന്‍ ഭാവിച്ചപ്പോള്‍ ചുണ്ടും കോട്ടി, അമ്മയെപ്പേടിച്ചിട്ടെന്നപോലെ കുസൃതിക്കണ്ണുകളില്‍ കണ്ണീര്‍നിറച്ചുകൊണ്ടുള്ള ആ നില്‍പ്പ്- നിന്റെ ആ ഭാവം എന്നെ ഇപ്പോഴും മോഹിപ്പിയ്ക്കാറുണ്ടു്- ജനനമരണങ്ങള്‍ക്കൊക്കെ അതീതനായ പരമാത്മാവായ അങ്ങു് (മൃത്യുദേവതപോലും ആരുടെ നിയന്ത്രണത്തിലാണോ അണുവിട തെറ്റാതെ കര്‍മ്മങ്ങളനുഷ്ഠിയ്ക്കുന്നതു്, ആ പരമകാരണന്‍) അമ്മയുടെ മുന്നില്‍ പേടിച്ചരണ്ടുനില്‍ക്കുന്ന ഒരുണ്ണിയായി നിന്ന കാഴ്ച എന്റെ കണ്ണില്‍ ഇപ്പോഴുമുണ്ടല്ലോ കണ്ണാ!

...............................................................(തുടരും)

2 comments:

സു | Su said...

വായിച്ചു. വേണമെന്നു തോന്നുമ്പോൾ ഇനിയും വായിക്കാൻ വരാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

നന്ദി ചേച്ചി.
മൂന്നാം ഭാഗം ഇവിടുണ്ട്.